ഡാമുകൾ തുറന്നപ്പോൾ
text_fieldsവയനാട്ടിലെ ബാണാസുര സാഗർ അണക്കെട്ട് തുറന്നതാണ് അവിടെ പ്രളയത്തിെൻറ തോത് വർധി പ്പിച്ചത്. മഴക്ക് പുറമെ അണക്കെട്ടിലെ വെള്ളവും അപ്രതീക്ഷിതമായി എത്തിയപ്പോൾ ജനങ്ങൾ ഒറ്റപ്പെട്ടു. വേണ്ടത്ര മുന്നറിയിപ്പ് നൽകാതെയാണ് അണക്കെട്ട് തുറന്നതെന്ന് എല്ലാവരും സമ്മതിക്കുന്നു. ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ കലക്ടറും അണക്കെട്ട് തുറന്നത് അറിഞ്ഞില്ല. മുന്നറിയിപ്പുകൾ ഇല്ലാതെ അണക്കെട്ട് തുറന്നപ്പോൾ തകർന്നത് പനമരം, വെണ്ണിയോട്, കോട്ടത്തറ, കുറുമണി, വെള്ളമുണ്ട, പടിഞ്ഞാറത്തറ മേഖലകളിലെ നിരവധി വീടുകളാണ്.
അണക്കെട്ട് തുറന്നതിൽ വീഴ്ചയുണ്ടായതായി ചീഫ് സെക്രട്ടറി ടോം ജോസ് തുറന്നുസമ്മതിക്കുകയും ചെയ്തു. അണക്കെട്ട് തുറക്കുംമുമ്പ് ജനങ്ങൾക്ക് മുന്നറിയിപ്പുകൾ നൽകുന്നതിൽ വീഴ്ച പറ്റിയിട്ടുണ്ട്. എന്നാൽ, ജൂലൈ 15 മുതൽ ഡാമിെൻറ റെഗുലേറ്ററുകൾ തുറന്നിരുന്നുവെന്നാണ് വൈദ്യുതി മന്ത്രി പറയുന്നത്. മണ്ണുകൊണ്ട് നിർമിച്ച ബാണാസുര സാഗർ ഡാമിെൻറ പരമാവധി ജലനിരപ്പ് 775.60 മീറ്ററും ആണ്. ജലം പുറത്തു വിടുന്നത് കോൺക്രീറ്റ് നിർമിത സ്പിൽവേ വഴിയും. ഇതു സംബന്ധിച്ച അറിയിപ്പുകൾ അധികാരികളെ യഥാസമയം അറിയിക്കുകയും പ്രാദേശിക മാധ്യമങ്ങളിൽ വാർത്ത നൽകുകയും ചെയ്തു. എന്നാൽ, ആഗസ്റ്റ് 9 ആയപ്പോഴേക്കും പദ്ധതി പ്രദേശത്ത് 442 മില്ലിമീറ്റർ വരെ മഴ പെയ്തതിനെ തുടർന്ന് കൂടുതൽ ജലം ഡാമിൽനിന്ന് ഒഴുക്കിവിട്ടു തുടങ്ങി. ആഗസ്റ്റ് 15, 16, 17 തീയതികളിൽ സെക്കൻഡിൽ 18.5 ഘന മീറ്റർ വരെ ജലം ഒഴുകിയെത്താൻ തുടങ്ങി. ഇത്തരത്തിൽ വലിയ തോതിൽ ജലനിരപ്പ് ഡാമിൽ ഉയർന്നതിനെ തുടർന്ന് ഷട്ടറുകൾ അടിയന്തരമായി തുറന്നു. ഇത്തരമൊരു അടിയന്തര സാഹചര്യമുണ്ടായത് ഇ-മെയിൽ മുഖാന്തരവും വാട്സ്ആപ് സന്ദേശത്തിലൂടെയും ജില്ല ഭരണാധികാരികളെ അറിയിക്കുകയും ചെയ്തുവെന്നാണ് വൈദ്യുതി വകുപ്പ് പറയുന്നത്. ഇക്കാലയളവിൽ ബാണാസുര സാഗർ അണക്കെട്ടിൽനിന്ന് പുറത്തേക്ക് ഒഴുക്കിവിട്ട വെള്ളത്തിെൻറ അളവ് 230 ദശലക്ഷം ഘന മീറ്ററാണ്.
കാവേരിയുടെ പോഷകനദിയായ കബനിയുടെ കരിമ്പൻതോടിലാണ് ബാണാസുരസാഗർ. കിഴക്കോട്ട് ഒഴുകേണ്ട വെള്ളം തടഞ്ഞുനിർത്തി തുരങ്കത്തിലൂടെ കുറ്റ്യാടി ജലവൈദ്യുതി പദ്ധതിയിൽ എത്തിക്കുകയാണ് ചെയ്യുന്നത്.
മൂന്നാറിനെ മുക്കിയത് മാട്ടുപ്പെട്ടി
1924ലെ പ്രളയത്തിനുശേഷം പുനർനിർമിക്കപ്പെട്ടതാണ് തെക്കേ ഇന്ത്യയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മൂന്നാർ. എന്നാൽ, ഇത്തവണ സ്വാതന്ത്ര്യ ദിനം മൂന്നാറുകാർക്ക് മാത്രമല്ല, മുതിരപ്പുഴയാറിലെ തീരത്തുള്ളവർക്കൊക്കെ ഭീതിയുടെ ദിവസമായിരുന്നു. കനത്ത മഴക്ക് പുറമെ മാട്ടുപ്പെട്ടി ഡാം തുറന്നതാണ് കാരണം.
കനത്ത മഴയും ഉരുൾപൊട്ടലും മൂന്നാർ മേഖലയിൽ തുടരുന്നതിനിടെയാണ് പള്ളിവാസൽ ജലവൈദ്യുതി പദ്ധതിയുടെ മാട്ടുപ്പെട്ടിയും നിറഞ്ഞുതുടങ്ങിയത്. മൂന്നാർ ടൗണിലേക്ക് എത്തുന്ന കന്നിമലയാറും നല്ലതണ്ണിയാറും നിറഞ്ഞൊഴുകുന്നതിനാൽ, മാട്ടുപ്പെട്ടി തുറക്കുന്നത് സൃഷ്ടിക്കുന്ന ഗുരുതരമായ പ്രശ്നങ്ങൾ ആഗസ്റ്റ് 13ന് ചൂണ്ടിക്കാട്ടിയിരുന്നു. മാട്ടുപ്പെട്ടി ചെറിയ തോതിൽ തുറന്ന് മുതിരപ്പുഴയാറിലെ ജലനിരപ്പ് ക്രമീകരിക്കാൻ കഴിയുമായിരുന്നു. എന്നാൽ, ഒരു ഷട്ടർ തുറന്നത് 14ന് വൈകീട്ട്. എന്നിട്ടും ജലനിരപ്പ് കുറഞ്ഞില്ല. 15ന് മൂന്ന് ഷട്ടറുകളും തുറന്നു. ഇതോടെ മൂന്നാർ ടൗണിൽ വെള്ളമെത്തി. പഴയ മൂന്നാർ മുങ്ങി. 1942ൽ നിർമിച്ച തൂക്കുപാലം ഒലിച്ചുപോയി. ദിവസങ്ങളോളം ഒറ്റപ്പെട്ടു. മാട്ടുപ്പെട്ടി വെള്ളം എത്തുന്ന മൂന്നാർ ഹെഡ്വർക്സ് അണക്കെട്ടിെൻറ ഷട്ടറുകൾ ഉയർത്താൻ കഴിയാതെവന്നതാണ് പഴയ മൂന്നാർ മുങ്ങാൻ കാരണമെന്നും പറയുന്നു.
ഇതിെൻറ തുടർച്ചയായി പൊന്മുടി, കല്ലാർകുട്ടി അണക്കെട്ടുകളും തുറന്നു. ആ വെള്ളം എത്തിയതും പെരിയാറിലേക്ക്. സാധാരണ മഴക്കാലത്ത് കല്ലാർകുട്ടിയും ലോവർ പെരിയാറും തുറന്നുവിടുന്നതാണെങ്കിലും ഇത്രയും വെള്ളം എത്തിയത് ഇതാദ്യം. പെരിയാറിലെയും കൈവഴികളിലേയുമായി ഇടുക്കിയും മുല്ലപ്പെരിയാറും ഇടമലയാറും അടക്കമുള്ള അണക്കെട്ടുകളിലേയും പെരിഞ്ചാംകുട്ടി, പൂയംകുട്ടി ആറുകളിലൂടെയും വെള്ളം എത്തിയത് ഭൂതത്താൻകെട്ടിലൂടെ പെരിയാറിലേക്ക്. എന്നാൽ, പെരിയാറിന് പഴയതുപോലെ വീതിയുണ്ടോ? 1961ലെ പ്രളയത്തെക്കുറിച്ച് പഠിച്ച അന്നത്തെ പൊതുമരാമത്ത് വകുപ്പിെൻറ റിപ്പോർട്ടിൽതന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ഇന്നിപ്പോൾ കൈയേറ്റം വീണ്ടും വർധിച്ചു. പെരിയാറിൻറ വീതി കുറഞ്ഞു. അതോടെ സ്വാഭാവികമായി വെള്ളപ്പൊക്കത്തിൻറ അളവ് കൂടി. വെള്ളം പലവഴിക്ക് തിരിഞ്ഞൊഴുകി. ഫ്ലഡ് ലെവൽ മാർക്കില്ലാത്തതും എമർജൻസി ആക്ഷൻ പ്ലാൻ ഇല്ലാത്തതും ഇതിന് കാരണമാണെന്ന് ഡാം സുരക്ഷ അതോറിറ്റി അംഗമായിരുന്ന മുൻ കെ.എസ്.ഇ ബോർഡ് അംഗം കെ.കെ. കറുപ്പൻകുട്ടി പറയുന്നു.
മധ്യതിരുവിതാംകൂർ പ്രളയത്തിൽ
ആഗസ്റ്റ് 14ന് അർധരാത്രിയിലാണ് പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ വെള്ളം എത്തുന്നത്. പമ്പയാർ കവിഞ്ഞൊഴുകി വെള്ളം കടകളിലേക്കും വീടുകളിലേക്കും കയറിയപ്പോഴാണ് പലരും അറിഞ്ഞതെന്ന് റാന്നി എം.എൽ.എ രാജു എബ്രഹാം തന്നെ പറഞ്ഞിരുന്നു. പമ്പയാറിൽ ചെറുതും വലുതുമായ ഒമ്പത് അണക്കെട്ടുകളാണുള്ളത്. മധ്യതിരുവിതാംകൂർ പ്രളയത്തിൽ മുങ്ങാൻ ഇൗ അണക്കെട്ടുകളും അച്ചൻകോവിലാറിൻറ വൃഷ്ടിപ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടലും കാരണമായി. പമ്പ മുങ്ങിയതിനാൽ ശബരി തീർഥാടകർക്കും പോകാനായില്ല. ഇവിടെയും മുന്നൊരുക്കമുണ്ടായില്ല. ഏറ്റവും വലിയ രണ്ടാമത്തെ ജലവൈദ്യുതി പദ്ധതിയായ ശബരിഗിരി പദ്ധതിയുടെ ഭാഗമായ പമ്പ, കക്കി അണക്കെട്ടുകൾ വേണ്ടത്ര മുന്നറിയിപ്പില്ലാതെ തുറന്നുവെന്നാണ് ഉയരുന്ന പരാതി. അണക്കെട്ടിലെ ജലനിരപ്പ് പൂർണതയിൽ നിലനിർത്താൻ ചിലർ നടത്തിയ ശ്രമങ്ങളാണ് ഇവിടെ പിഴവായി മാറിയത്. ചില സ്വകാര്യ ജലവൈദ്യുതി പദ്ധതികളുടെ താൽപര്യങ്ങളും ഇതിന് പിന്നിലുണ്ടോയെന്ന് സംശയമുണ്ട്.
ഡാമിെൻറ ഷട്ടറുകൾ ആറടി ഉയരത്തിൽ തുറന്നത് നാട്ടുകാർ അറിഞ്ഞില്ല. 15ന് പുലർച്ച ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പു കേട്ടാണ് ജനം ഉണർന്നത്. അപ്പോഴേക്കും പ്രളയജലം ഇരച്ചെത്തിയിരുന്നു. കഴിഞ്ഞ 14ന് രാത്രിയിലാണ് പമ്പ, കക്കി അണക്കെട്ടുകളുടെ ഷട്ടറുകൾ അധികമായി തുറന്നതെന്ന് വൈദ്യുതി ബോർഡിലെ ജീവനക്കാർതന്നെ വ്യക്തമാക്കുന്നു. ഷട്ടറുകൾ മൂന്നടി ഉയർത്തുമെന്നായിരുന്നു രാത്രി 11ന് അധികൃതർക്കു ലഭിച്ച വിവരം. 14ന് വൈകീട്ട് വരെ പമ്പ ഡാമിെൻറ ആറ് ഷട്ടറുകളിൽ നാലെണ്ണം മാത്രമാണ് തുറന്നിരുന്നത്. രണ്ടെണ്ണം ഒരടി വീതവും രണ്ടെണ്ണം ഒന്നര അടി വീതവും ഉയർത്തിയാണ് തുറന്നിരുന്നത്. കക്കി -ആനത്തോട് സംഭരണിയിലെ നാല് ഷട്ടറുകളിൽ രണ്ടെണ്ണം ഒന്നര അടി വീതം തുറന്നിരുന്നു. അപ്പോൾതന്നെ ശബരിമല -പമ്പയിൽ ജലനിരപ്പ് നിയന്ത്രണാതീതമായിക്കഴിഞ്ഞിരുന്നു. മഴ ശക്തമായതോടെ രാത്രി 11ന് സ്ഥിതിഗതികൾ വഷളായി. രണ്ട് സംഭരണികളുടെയും എല്ലാ ഷട്ടറുകളും രണ്ടടി വരെ ഉയർത്തുകയുമായിരുന്നു. രാവിലെയായിട്ടും ജലനിരപ്പ് നിയന്ത്രണവിധേയമല്ലെന്നു കണ്ടതോടെ ഷട്ടറുകൾ ആറടി വരെ ഉയർത്തി. ഇതാണ് പമ്പ നദിയിൽ ജലനിരപ്പ് 12 അടിയോളം ഉയരാൻ പ്രധാന കാരണം. 15ന് രാവിലെ റാന്നിയും 10 മണിയോടെ അയിരൂർ, കോഴഞ്ചേരി, ആറന്മുള മേഖലകളും മുങ്ങിത്തുടങ്ങി. വൈകുന്നേരത്തോടെ വെള്ളം ചെങ്ങന്നൂരിലുമെത്തി. ഡാമുകളിലെ വെള്ളത്തോടൊപ്പം ഇരുപതോളം കേന്ദ്രങ്ങളിൽ ഉരുൾപൊട്ടുകയും ചെയ്തു. കഴിഞ്ഞ ഒമ്പതിനാണ് കക്കി സംഭരണിയുടെ ഷട്ടറുകൾ 2013നു ശേഷം ആദ്യമായി തുറന്നത്. 10ന് രാവിലെ പമ്പയുടെ ഷട്ടറുകളും തുറന്നു. ഒമ്പത്, 10 തീയതികളിൽ പമ്പ കരകവിഞ്ഞൊഴുകി.
1924ലെ മഴ ഇത്തവണ പെയ്തില്ല – പ്രഫ. പി.വി. ജോസഫ്
ഇതിനുമുമ്പ് മൂന്നുതവണ കേരളത്തിൽ പെരുമഴ പെയ്തിട്ടുണ്ടെന്ന് ആഗോള പ്രശസ്തനായ കാലാവസ്ഥ ശാസ്ത്രജ്ഞൻ പ്രഫ. പി.വി.ജോസഫ്. 1878, 1924, 1961 വർഷങ്ങളിലാണ് കനത്ത മഴ പെയ്തത്. 1878ലെ മൺസൂണിൽ 51ശതമാനം അധിക മഴ ലഭിച്ചു. 1924ൽ അഥവാ കൊല്ലവർഷം 1099ൽ 60 ശതമാനം അധികമഴയാണ് പെയ്തത്. അന്ന് േകരളമാകെ പ്രളയത്തിൽ മുങ്ങി. എത്രയോ പേർ മരിച്ചു. പിന്നീട് 1961ലാണ് പെരുമഴ പെയ്തത്. 56ശതമാനം അധികമഴ ലഭിച്ചു. അഞ്ചു ദിവസംമുമ്പുവരെ കാലാവസ്ഥ പ്രവചിക്കാനുള്ള സൗകര്യം ഇപ്പോൾ കാലാവസ്ഥ വകുപ്പിനുണ്ട്. വലിയ മഴ പ്രതീക്ഷിക്കുന്ന അവസരങ്ങളിൽ റെഡ്അലർട് നൽകാറുണ്ട് -അേദ്ദഹം പറഞ്ഞു.
1932ൽ ജനിച്ച പി.വി.ജോസഫ് 1957ലാണ് ഇന്ത്യൻ കാലാവസ്ഥ വകുപ്പിൽ ജോലിയിൽ പ്രവേശിച്ചത്.1989ൽ സ്വയം വിരമിച്ചു. തുടർന്ന് വർഷങ്ങളോളം അമേരിക്കയിൽ പ്രവർത്തിച്ചു. രാജ്യത്തിനകത്തെയും പുറത്തെയും നിരവധി സർവകലാശാലകളിലെ വിസിറ്റിങ് പ്രഫസറാണ് ഇദ്ദേഹം. 1961ലെ പ്രളയത്തിൽ 115 മരണമാണുണ്ടായതെന്ന് പ്രളയത്തെ കുറിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു. അരലക്ഷം വീടുകൾ ഭാഗികമായി തകർന്നു. 1,15,000 ഏക്കർ നെൽപ്പാടം മുങ്ങി. മുല്ലപ്പെരിയാർ, നെയ്യാർ, പെരിങ്ങൽകുത്ത്, പീച്ചി, വാഴാനി, മലമ്പുഴ, മംഗലം, മീങ്കര, വാളയാർ അണക്കെട്ടുകൾ തുറന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. മുല്ലപ്പെരിയാർ മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടത് പെരിയാർ തീരത്ത് വലിയ നാശനഷ്ടമുണ്ടായി. പ്രളയം ചെറുക്കാൻ ഒാരോ നദീതടത്തിലും സ്വീകരിക്കേണ്ട പ്രവർത്തനങ്ങൾ സംബന്ധിച്ച് സർക്കാർ നിയോഗിച്ച കമ്മിറ്റി റിപ്പോർട്ട് നൽകിയിരുന്നു.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.