ദലിതർ രാഷ്ട്രീയക്കാരുടെ ചാവേറുകളോ?
text_fieldsരാഷ്ട്രീയ പാർട്ടികളുടെ ചാവേറുകളാകുന്നതുകൊണ്ട് എന്ത് പ്രയോജനമാണ് ലഭിക്കുന്നതെന്ന് ചിന്തിച്ചുകൊണ്ടാണോ ദലിതർ സ്വയം ബലികൊടുക്കാൻ ഇറങ്ങിപ്പുറപ്പെടുന്നത്? ഇന്ത്യയിൽ മൊത്തത്തിലും കേരളത്തിൽ പ്രത്യേകിച്ചും രാഷ്ട്രീയ പാർട്ടികൾക്കുവേണ്ടി രക്തസാക്ഷികളായിട്ട് എന്ത് നേട്ടമാണ് ദലിതർക്ക് അവർ ഉണ്ടാക്കിത്തന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? കൊലപാതകങ്ങളിലെ പ്രതികളിൽ മഹാഭൂരിപക്ഷവും ദലിതരാണ്. 1947ന് മുമ്പ് ഒട്ടേറെ നവോത്ഥാന പോരാട്ടങ്ങളിൽ ദലിതർ പങ്കാളികളായി രക്തസാക്ഷിത്വം വരിച്ചിട്ടുണ്ട്. അത് മുന്നേറ്റത്തിെൻറ ഭാഗമായിരുന്നു. അടിമകളായി അടിച്ചമർത്തപ്പെട്ടിരുന്ന ഒരു വലിയവിഭാഗം ജനതയുടെ ഉയിർത്തെഴുന്നേൽപായിരുന്നു അത്. മുന്നേറ്റത്തിനും പോരാട്ടത്തിനും പിതാമഹന്മാർ നിലയുറപ്പിച്ചതുകൊണ്ടാണ് ഇന്ന് അനുഭവിക്കുന്ന പരിമിതമായ സ്വാതന്ത്ര്യമെങ്കിലും ദലിതർക്ക് നേടിയെടുക്കാൻ കഴിഞ്ഞത്. വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ രംഗങ്ങളിലൊന്നും ഇപ്പോഴും അർഹമായ പരിഗണന ലഭിച്ചിട്ടില്ല.
ഇന്ത്യയുടെ രാഷ്ട്രീയ അധികാര കേന്ദ്രത്തിന് നേതൃത്വം നൽകുന്ന ബി.ജെ.പിയും അവരുടെ ബുദ്ധിശക്തിയും കായികശക്തിയുമായി പിന്നണിയിലുള്ള ആർ.എസ്.എസും പ്രധാനമായും ഉയർത്തിപ്പിടിക്കുന്ന ഹൈന്ദവ ദേശീയതയിൽ ദലിതർക്കായി എന്ത് വിമോചനപദ്ധതിയാണ് ആവിഷ്കരിച്ചിട്ടുള്ളത്? ഓരോ പ്രദേശത്തെയും ഹൈന്ദവസംഘങ്ങൾ നൂറ്റാണ്ടുകളായി ദലിതരുടെമേൽ അടിച്ചേൽപിച്ച അടിമത്തം ഭേദിക്കുന്ന ഒരു തലമുറ ഇപ്പോൾ ഉയർന്നുവരുന്നുണ്ട്. ദലിതർക്കെതിരെ കൊലവിളി നടത്തുന്ന ഉത്തർപ്രദേശിലും തെലങ്കാനയിലും ഝാർഖണ്ഡിലും ഹരിയാനയിലും കർണാടകയിലും രാജസ്ഥാനിലുമൊക്കെ ഉയർന്നുവരുകയാണ്. മീശെവച്ചതിന്, വഴിനടന്നതിന്, ചെരിപ്പ് ധരിച്ചതിന്, കൃഷിപ്പണിക്ക് ചെല്ലാത്തതിന്, ക്ഷേത്രദർശനം നടത്തിയതിന്, പൊതുകുളത്തിൽ കുളിച്ചതിന്, പൊതുകിണറ്റിൽനിന്ന് വെള്ളമെടുത്ത് കുടിച്ചതിന് ഒക്കെയായിരുന്നു ഊരുവിലക്കും നാടുകടത്തലും കൊടിയ മർദനങ്ങളും കൊലപാതകങ്ങളും ഒക്കെ പണ്ട് ഏർപ്പെടുത്തിയിരുന്നത്. ഇന്ന് അത് മറു ജാതിയിലുള്ളവരെ പ്രേമിക്കുന്നതിനും വിദ്യാഭ്യാസം ചെയ്യുന്നതിനും മാന്യമായി ജീവിക്കുന്നതിനും വിനീതവിധേയനായി കഴിയാത്തതിനും പശുവിെൻറ പേരിലുമൊക്കെയായി മാറിയിരിക്കുന്നു.
എന്നാൽ, ഇന്ന് കഥ മാറിയിട്ടുണ്ട്. പണ്ടത്തെപ്പോലെ ഇതൊക്കെ കൈയും കെട്ടിനിന്ന് സ്വീകരിക്കാൻ ദലിതർ തയാറല്ല. ചെറുത്തുനിൽപിെൻറ മാർഗങ്ങൾ അവർ കണ്ടെത്തുകയാണ്. അത് വൻ പ്രക്ഷോഭങ്ങളായി ദേശീയവും അന്തർദേശീയവുമായ ശ്രദ്ധയാകർഷിക്കാൻ തക്കവണ്ണം കരുത്ത് ആർജിച്ചിരിക്കുകയാണ്. ഈ സാഹചര്യങ്ങളെല്ലാം നിലനിൽക്കുമ്പോഴാണ് ഉത്തർപ്രദേശിലെ സഹാറൻപൂരിൽ ദലിതർ കൂട്ടത്തോടെ പീഡനത്തിന് ഇരയാകുകയും സുൽത്താൻപൂരിൽ രാംജിത് സച്ചൻ എന്ന 47കാരൻ സവർണരാൽ കൊല്ലപ്പെടുകയും ചെയ്തത്. മദ്യം വാങ്ങാനായി രാകേഷ് എന്നയാൾ രാംജിതിെൻറ മകനോട് 200 രൂപ ചോദിച്ചത് നൽകാത്തതിനാണ് ഈ കൊല നടത്തിയത്. സംഭവസ്ഥലം സന്ദർശിക്കാൻ യു.പി മുൻ മുഖ്യമന്ത്രി മായാവതിയെപ്പോലും സവർണർ അനുവദിച്ചില്ല. ഇത്തരം നൂറുകണക്കിന് സംഭവങ്ങൾ നിലനിൽക്കുമ്പോഴാണ് മഹാഭൂരിപക്ഷം ദലിതരും തങ്ങളുടെ സർക്കാറിനെതിരെ തിരിയുന്നുവെന്ന് മനസ്സിലാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂട്ടാളികളും രാഷ്ട്രപതി സ്ഥാനത്തേക്ക് ദലിത് വിഭാഗത്തിൽപെട്ട രാംനാഥ് കോവിന്ദിനെ സ്ഥാനാർഥിയാക്കി വിജയിപ്പിച്ചെടുക്കുന്നത്. രാംനാഥ് കോവിന്ദിെൻറ സ്ഥാനലബ്ധി രാജ്യത്തെ മുഴുവൻ ദലിതർക്കും അഭിമാനിക്കാൻ വകനൽകുന്ന അധികാര പ്രവേശനമായി കണക്കാൻ കഴിയുകയില്ല. ഇത് കപടമായ ദലിത് സ്നേഹമാണ്. രാജ്യത്ത് ആകമാനം ദലിതർക്കെതിരെ നടക്കുന്ന കൊടിയ അതിക്രമങ്ങൾക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്നത് സംഘ്പരിവാറുകാരാണ്. ഇവരുടെ പ്രസ്ഥാനങ്ങളിൽ എന്തുകൊണ്ട് ദലിതർ അകപ്പെടുന്നുവെന്ന് മനസ്സിലാകുന്നില്ല.
സി.പി.എം ചില സ്ഥലങ്ങളിൽ ജാതീയ ഉച്ചനീചത്വത്തിനും മറ്റ് സാമൂഹിക തിന്മകൾക്കുമെതിരെ നിലകൊള്ളുന്നുണ്ടെങ്കിലും സംഘ്പരിവാറിലുള്ള ദലിതരെ മാത്രം തിരഞ്ഞുപിടിച്ച് കൊല്ലുകയാെണന്ന് തോന്നുന്ന തരത്തിലാണ് തിരുവനന്തപുരത്ത് സമീപകാലത്ത് നടന്ന കൊലകൾ. മൂന്ന് ദലിതർ സി.പി.എമ്മുകാരാൽ കൊലചെയ്യപ്പെട്ടപ്പോൾ തോന്നുന്നത് ഉത്തര കേരളത്തിൽ കൊലചെയ്യപ്പെടുന്നത് പിന്നാക്കക്കാരാണെങ്കിൽ തെക്കൻ കേരളത്തിൽ ദലിതരാണ്. ദലിതർ എങ്ങനെ സംഘ്പരിവാറിൽ ചെന്നുപെടുന്നുവെന്ന് പരിശോധിക്കപ്പെടേണ്ടതാണ്. ഇതിെൻറ ചരിത്രപരവും സാമൂഹികവുമായ പശ്ചാത്തലങ്ങളെക്കുറിച്ച് പഠിച്ച് അതിെൻറ കാരണങ്ങൾ സി.പി.എം മാത്രമല്ല, ഇന്ത്യൻ നാഷനൽ കോൺഗ്രസും മറ്റ് മതേതര പ്രസ്ഥാനങ്ങളും കണ്ടെത്തിയില്ലെങ്കിൽ പരിഹരിക്കാനാവാത്ത രോഗവും ജീർണതയുമായി സാമൂഹികഘടനയെ ആകെ ബാധിക്കും. ശരിയോ തെറ്റോ ആയ ഒരു പ്രത്യയശാസ്ത്രം വളർന്നുകഴിഞ്ഞാൽ അതിനെ ആയുധംകൊണ്ട് നശിപ്പിക്കാൻ കഴിയില്ല. ജനങ്ങൾക്കുവേണ്ടി ആരംഭിച്ച പ്രസ്ഥാനങ്ങളാണ് ഒടുവിൽ ഫാഷിസവും നാസിസവും ചിലയിടങ്ങളിൽ ഏകാധിപത്യവുമൊക്കെയായി പരിണമിച്ചത്. കേരളത്തിെൻറ പ്രത്യേക സാഹചര്യത്തിൽ ഇവിടെ ദലിതർ എല്ലാം നേടിയവരും തികഞ്ഞവരുമാെണന്ന ഭരണകൂട വിശകലനം യാഥാർഥ്യങ്ങൾക്ക് നിരക്കുന്നതല്ല.
അവരുടെ ദുരിതപൂർണമായ ജീവിതസാഹചര്യങ്ങളിലേക്ക് പ്രവേശിക്കാൻ കമ്യൂണിസ്റ്റുകാരും കോൺഗ്രസുകാരും വിമുഖത കാട്ടിയെന്നത് യാഥാർഥ്യമാണ്. ഈ വിടവിലാണ് ദലിത്പ്രസ്ഥാനങ്ങൾ ശക്തിയാർജിച്ചത്. ഇതിന് ബദലായി രാഷ്ട്രീയ പാർട്ടികളുടെ ദലിത്, -ആദിവാസി പോഷക സംഘടനകൾകൊണ്ട് തങ്ങൾക്കുവേണ്ടി നിലകൊള്ളുന്ന ഒരു ആശ്രിത സമൂഹത്തെ സൃഷ്ടിക്കാമെന്നല്ലാതെ ഇവരെവെച്ച് ഒരു പരിവർത്തനവും ഈ ജനസമൂഹത്തിെൻറ ഇടയിൽ വരുത്താൻ കഴിയില്ല. സി.പി.എമ്മിൽനിന്നും കോൺഗ്രസിൽനിന്നും ദലിതരും ആദിവാസികളും സംഘ്പരിവാർ പാളയത്തിൽ എത്തിയതിനെക്കുറിച്ച് ആത്മപരിശോധനയും പരിഹാരമാർഗവും ഉണ്ടായേതീരൂ. ദലിതർ എന്നും തങ്ങളുടെ നുകത്തിനുകീഴിൽ പഴകിത്തുരുമ്പിച്ച പല്ലവിയും കേട്ട് കാത്തുകെട്ടി കിടക്കുമെന്ന ധാരണ തിരുത്തേണ്ട കാലംകഴിഞ്ഞു. കേരളത്തിൽ കാസർകോട് ജില്ലയിലും പാലക്കാട് ജില്ലയിലെ ഗോവിന്ദാപുരം അംബേദ്കർ കോളനി ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും അയിത്തം നിലനിൽക്കുന്നുണ്ടെന്നത് എന്തിന് മൂടിവെക്കണം?
മറ്റ് കക്ഷികളെ അപേക്ഷിച്ച് സംഘ്പരിവാറിൽ ദലിതർ വളരെ കുറവാണ്. സംഘ്പരിവാർ അവരെ തെരഞ്ഞുപിടിച്ച് കുരുതിനൽകുകയാണോ അതോ സംഘ്പരിവാറിലുള്ള ദലിതരെ സി.പി.എമ്മുകാർ തെരഞ്ഞുപിടിച്ചുകൊല്ലുകയാണോ? ഏതായാലും കൊല്ലപ്പെടുന്നത് ദലിതരാണ്. ഈ ദലിത് വംശഹത്യ എന്തുകൊണ്ട് ദലിതർ വിലയിരുത്തുന്നില്ല? മറ്റുള്ളവർക്കുവേണ്ടി നൂറ്റാണ്ടുകളായി പണിയെടുത്ത് ജീവിതം നശിപ്പിച്ചവർ ഇന്ന് ചാവേറുകളായി മാറണോ? ഇതിന് സി.പി.എമ്മിനെയും സംഘ്പരിവാറിനെയും മാത്രം പഴിച്ചിട്ട് കാര്യമില്ല. ദലിതർ സ്വയം ബോധവത്കരിക്കാനും തിരുത്താനും തയാറാകണം. പരസ്പരം വെട്ടിമരിച്ചവരുടെ കുടുംബങ്ങളുടെ അനാഥാവസ്ഥയെക്കുറിച്ച് ആലോചിച്ചിരുെന്നങ്കിൽ ഈ കൊടുംപാതകത്തിന് ആരും തയാറാകുമായിരുന്നില്ല. ദലിതനാണ് കൊല ചെയ്യപ്പെടുന്നതെങ്കിൽ പാതയോരത്തൊരു സ്തൂപം; സവർണനാണ് കൊല ചെയ്യപ്പെടുന്നതെങ്കിൽ ഒടുങ്ങാത്ത സഹായപദ്ധതികൾ ഉണ്ടാകും. രക്തസാക്ഷിത്വം സവർണന് മേലങ്കിയും ദലിതന് മരീചികയുമാണ് സമ്മാനിക്കുന്നതെന്ന് ചരിത്രം നമ്മോട് പറയുന്നു.
(കേരള ദലിത് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറും കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗവുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.