സി.പി.എം സമ്മേളനത്തിെൻറ വെളുപ്പും കറുപ്പും
text_fieldsപൂരംനഗരിയിൽ സി.പി.എം സംസ്ഥാനസമ്മേളനത്തിെൻറ സമാപന വേദിയിൽനിന്ന് ആവർത്തിച്ചുയർന്ന ഒരു ചോദ്യമുണ്ട്: ജനപങ്കാളിത്തവും സംഘശക്തിയും തെളിയിക്കുന്ന ഇതുപോലൊരു സമ്മേളനം നടത്താൻ കേരളത്തിൽ ആർക്കാണ് കഴിയുക? അതിെൻറ ഉത്തരം തന്നെയാണ് സി.പി.എം സംസ്ഥാന സമ്മേളനത്തിെൻറ ഏക വിജയഘടകവും. വർഗീയമായി ജനങ്ങളെ ധ്രുവീകരിക്കുന്ന രാജ്യത്ത് അതിനെ ചെറുക്കുന്ന മതനിരപേക്ഷ ജനശക്തിയെ കേരളത്തിൽ അണിനിരത്തുന്നതിൽ സി.പി.എം മാതൃകയായി. ജാതി-മത-വർഗീയ വിഭജനമില്ലാതെ വർഗരാഷ്ട്രീയത്തിനുപിന്നിൽ അണിചേർന്ന സംസ്ഥാനജനതയുടെ പരിച്ഛേദമായിരുന്നു തൃശൂരിലേത്. സി.പി.എമ്മിെൻറ അണികൾക്കുപുറമെ ഇടത് മുന്നണി ഗവൺെമൻറിെൻറ ഭരണനേട്ടങ്ങളിൽ പ്രതീക്ഷയുള്ള വലിയൊരു വിഭാഗം ജനങ്ങളും അതിൽ പങ്കാളികളായി.
മതം ഏതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന ദർശനത്തിെൻറ വെളിച്ചം ഉതിർത്താണ് നവോത്ഥാനപ്രസ്ഥാനം ഇരുട്ടിൽനിന്ന് ആധുനിക കേരളത്തിെൻറ വഴിതെളിയിച്ചത്. അതേനാട്ടിൽ ജാതീയതയുടെയും വർഗീയതയുടെയും മതതീവ്രവാദത്തിെൻറയും വിഘടന-ധ്രുവീകരണ ശക്തികൾ മേഞ്ഞുനടക്കുന്നു. വർഗ-ബഹുജന സംഘടനകളുടെ മാനുഷിക കൂട്ടായ്മയും സംഘശക്തിയും രാഷ്ട്രീയപ്രബുദ്ധതയും ദുർബലമായ ഘട്ടത്തിൽ, അരാഷ്ട്രീയ-വൈകാരിക ആൾക്കൂട്ടങ്ങളെ സൃഷ്ടിക്കുന്നതിൽനിന്ന് വേറിട്ടതുമായി തൃശൂരിലെ മനുഷ്യപൂരം.
മറ്റൊരു സവിശേഷത സോഷ്യലിസ്റ്റ് ലക്ഷ്യവും ചൂഷണമില്ലാത്ത സമൂഹവുമെന്ന മാനവികതയുടെ മുദ്രാവാക്യം ഉയർന്നുകേട്ടതാണ്. കമ്യൂണിസ്റ്റ് പാർട്ടികൾതന്നെ പ്രായോഗികരാഷ്ട്രീയത്തിൽ ഇപ്പോൾ ഉയർത്താൻ മടിക്കുന്ന മുദ്രാവാക്യം. അഞ്ഞൂറിലേറെ രക്തസാക്ഷി കുടീരങ്ങളിൽനിന്നുള്ള ദീപശിഖകൾ മാഞ്ഞുംമറഞ്ഞും പോയ വർഗരാഷ്ട്രീയ ചരിത്രത്തിെൻറയും മഹാത്യാഗത്തിെൻറയും ഓർമകൾ ജ്വലിപ്പിച്ചതും ശ്രദ്ധേയമായി.
ഇരട്ടത്താപ്പ്
എന്നാൽ, ഇതെല്ലാം അപ്രസക്തമാക്കുന്നതാണ് സി.പി.എമ്മിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന കണ്ണൂരിലെ ഷുഹൈബ് കൊലപാതകം. സി.പി.എം ബന്ധമുള്ളവരാണ് ഷുഹൈബിനെ കൊലപ്പെടുത്തിയതെന്ന് ബോധ്യപ്പെട്ടിട്ടും തെറ്റ് ഏറ്റുപറഞ്ഞ് തിരുത്തുകയെന്ന സത്യസന്ധത സമ്മേളനത്തിൽനിന്നുണ്ടായില്ല. രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കുമെന്ന ഉറപ്പുനൽകാൻ മുഖ്യമന്ത്രിക്കോ പാർട്ടിക്കോ കഴിഞ്ഞില്ല. ചുരുങ്ങിയത് ഷുഹൈബിെൻറ കുടുംബത്തെ നേരിൽ സാന്ത്വനിപ്പിക്കാനെങ്കിലും കേരളത്തിലെത്തിയ ദേശീയ നേതാക്കൾപോലും മുതിർന്നില്ല.
സി.പി.എം തുടരുന്ന ഇരട്ടത്താപ്പ് നയത്തിെൻറ പ്രത്യാഘാതത്തെപ്പറ്റി നേരേത്തതന്നെ ചൂണ്ടിക്കാണിച്ചിരുന്നു. വെട്ടേറ്റുവീണ ഷുഹൈബിെൻറ ചിത്രം ഹൈകോടതിയിൽ ഉയർത്തിക്കാട്ടി ‘ഒരു മനുഷ്യനോട് ചെയ്തതു കാണൂ’ എന്ന് നീതിപീഠത്തിന് പറയേണ്ടിവന്നു. കൊലക്കുപയോഗിച്ച ആയുധം കണ്ടെത്താൻ പൊലീസിനു കഴിയാത്തത് എന്തുകൊണ്ടെന്ന കോടതിയുടെ ചോദ്യം സർക്കാറിെൻറയും പാർട്ടിയുടെയും വിശ്വാസ്യതയുടെ നെഞ്ചിലാണ് തറയ്ക്കുന്നത്.
നവോത്ഥാനപ്രസ്ഥാനത്തിെൻറ പിന്മുറക്കാരായി അവകാശപ്പെടുമ്പോഴും ഇടതുപാർട്ടികൾക്കുപോലും സമൂഹ മനഃസാക്ഷിയെ ഉണർത്തുകയും സ്വാധീനിക്കുകയും ചെയ്യുംവിധം പ്രവർത്തിക്കാനാകുന്നില്ല. മണ്ണാർക്കാട്ട് തുണിക്കടയിൽ കുത്തേറ്റു മരിച്ചുവീണ സഫീർ എന്ന യുവാവും പത്തനാപുരത്ത് ആത്മഹത്യ ചെയ്യേണ്ടിവന്ന പ്രവാസിയായ സുഗതനും ഇടതുപാർട്ടികളുടെ മനസ്സാക്ഷിക്കുമുന്നിലെ ചോദ്യങ്ങളാണ്. അട്ടപ്പാടിയിൽ പത്തുവർഷമായി മനോവിഭ്രാന്തിയും വിശക്കുന്ന വയറുമായി കാട്ടിലെ ഗുഹയിൽ കഴിഞ്ഞിരുന്ന മധു, ഇടത്-വലത് ഭേദമില്ലാതെ ഭരണകൂടഅവഗണനയും ചൂഷണവും വംശനാശവും നേരിട്ടവരുടെ പ്രതീകമാണ്. രാഷ്ട്രീയപ്രബുദ്ധമെന്ന് അഹങ്കരിക്കുന്ന കേരളസമൂഹത്തിെൻറ കാപാലിക മനസ്സിെൻറ ഇരയും.
തൃശൂരിൽ കണ്ട പാർട്ടിയുടെ ബഹുജനപിന്തുണ, പാർട്ടിയും ഭരണത്തിലിരിക്കുന്ന ഇടതുമുന്നണിയും എന്ന രാഷ്ട്രീയദ്വന്ദ്വത്തിെൻറ പ്രതിഫലനംകൂടിയാണെന്ന് വ്യക്തമാക്കിയല്ലോ. ആശയപരമായ ബോധവും ലക്ഷ്യവുമായി ആ ജനമുന്നേറ്റത്തെ ബന്ധിപ്പിക്കുന്നില്ലെങ്കിൽ കൊഴിഞ്ഞും അകന്നുംപോകുന്ന കേവലം ആൾക്കൂട്ടമായി ഈ കാഴ്ചയും അദൃശ്യമാകും. കൊൽക്കത്തയിലെ എക്സ്പ്ലനേഡിലും ബ്രിഗേഡ് ഗ്രൗണ്ടിലും നടന്നിരുന്ന, തേക്കിൻകാട് മൈതാനിയിലെ ജനമുന്നേറ്റത്തെ വെല്ലുന്ന ബഹുജനറാലികളാണ് ഇടതുമുന്നണി ഗവൺമെൻറിനെ മൂന്നു പതിറ്റാണ്ടിലേറെ പശ്ചിമബംഗാളിൽ അധികാരത്തിലിരുത്തിയത്. ആ റാലികളിൽനിന്നും പിന്തുണയിൽനിന്നും ജനങ്ങൾ അവിടെ അകന്നുപോയി. എന്തുകൊണ്ടെന്ന് തിരിച്ചറിഞ്ഞുള്ള തീരുമാനങ്ങൾ സി.പി.എമ്മിെൻറ കേരളസമ്മേളനം എടുത്തതായി പാർട്ടിയുടെ ഔദ്യോഗികവാർത്തകൾപോലും ബോധ്യപ്പെടുത്തുന്നില്ല. ഷുഹൈബിെൻറ കുടുംബത്തെ സാന്ത്വനിപ്പിക്കാനാവാത്ത സി.പി.എമ്മിന് സാന്ത്വനപരിപാടികൾകൊണ്ടോ 45 ഇന കർമപരിപാടികൊണ്ടോ കേരള സമൂഹത്തിെൻറ 50 ശതമാനത്തിലേറെ ജനപിന്തുണ ഉറപ്പാക്കാനാകുമോ? കമ്യൂണിസ്റ്റ് പാർട്ടിയുടെ ഹൃദയത്തിൽ ഇടമുണ്ടായിരുന്ന പാവപ്പെട്ടവർ കൊഴിഞ്ഞുപോകുകയാണെന്ന കണക്ക് സമ്മേളനം നിശ്ശബ്ദം കേട്ടിരിക്കേണ്ട സ്ഥിതികൂടിയുണ്ടാകുമ്പോൾ.
വ്യത്യസ്ത ശബ്ദങ്ങളുടെ അഭാവം
സി.പി.എമ്മിെൻറ ചിരിക്കുന്ന മുഖമെന്നുവിശേഷിപ്പിക്കപ്പെടുന്ന സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തിയ സമ്മേളന വിലയിരുത്തൽ ഗൗരവമായ മറ്റൊരു പരിശോധന ആവശ്യപ്പെടുന്നു: ‘സി.പി.എമ്മിന് ഒരു ശബ്ദമേയുള്ളു. പാർട്ടിയിൽ വ്യത്യസ്തശബ്ദമില്ല. ഇത് പ്രധാന നേട്ടമാണ്’. ഒരു ഫാഷിസ്റ്റ് പാർട്ടിക്കുമാത്രം അവകാശപ്പെട്ട ഉൾപ്പാർട്ടി അവസ്ഥയും സംഘടനാ രീതിശാസ്ത്രവുമാണ് നേട്ടമായി കോടിയേരി ചൂണ്ടിക്കാട്ടുന്നത്. ഒരൊറ്റ ശബ്ദം എന്നത് പട്ടാള അച്ചടക്കമാണ്. അത് രാഷ്ട്രീയപാർട്ടികളിൽ നടപ്പാക്കിയാണ് ഹിറ്റ്ലറും മുസോളിനിയും ഫാഷിസ്റ്റ് രാഷ്്ട്രീയം മനുഷ്യരാശിക്കെതിരെ പ്രയോഗവത്കരിച്ചത്.
ജനാധിപത്യകേന്ദ്രീകരണ തത്ത്വത്തിെൻറ അടിസ്ഥാനത്തിൽ പ്രവർത്തിച്ച കമ്യൂണിസ്റ്റ് പാർട്ടികളെ സോവിയറ്റ് യൂനിയനിലടക്കം നേരേത്ത ജനങ്ങൾ ഉപേക്ഷിച്ചു. അവിടങ്ങളിൽ ശേഷിച്ചത് ഫാഷിസ്റ്റ് പാർട്ടികളുടെ പുറന്തോടാണ്. അതിെൻറ ഞെട്ടൽ ലോകയാഥാർഥ്യമായി ചോദ്യങ്ങൾ തൊടുത്തപ്പോഴാണ് സി.പി.എമ്മിെൻറ 14ാം പാർട്ടി കോൺഗ്രസ് 1992ൽ ചെന്നൈയിൽ ചേർന്നത്, ജനാധിപത്യ കേന്ദ്രീകരണമെന്ന മാർക്സിസ്റ്റ്-ലെനിനിസ്റ്റ് തത്ത്വം പ്രയോഗത്തിൽ തുടരുന്നതുസംബന്ധിച്ച് ഗൗരവമായ പരിശോധനയും തിരുത്തലും നടത്താൻ ശ്രമിച്ചത്, പാർട്ടിസമ്മേളനങ്ങളിൽ തുറന്ന വിമർശനത്തിന് വ്യവസ്ഥചെയ്തത്, ഔദ്യോഗികപാനലിനെതിരെ മത്സരിക്കാനും തെരഞ്ഞെടുപ്പുനടത്താനും തീരുമാനിച്ചത്, പാർട്ടി നേതൃത്വത്തിൽനിന്നു സ്വതന്ത്രമായി അച്ചടക്കനടപടികൾ തീരുമാനിക്കാനുള്ള സ്വതന്ത്ര കൺേട്രാൾ കമീഷനെ നിയോഗിച്ചത്. ‘ഉൾപ്പാർട്ടി ജനാധിപത്യം യാഥാർഥ്യമാക്കിത്തീർക്കാനുള്ള ചില നീക്കങ്ങളായിരുന്നു ഇവ. അവ ഇനിയും പുഷ്ടിപ്പെടുത്തേണ്ടിയിരിക്കുന്നുവെന്ന് ജനറൽ സെക്രട്ടറിസ്ഥാനം ഒഴിഞ്ഞ ഇ.എം.എസ് വ്യക്തമാക്കുകയും ചെയ്തു. പുഷ്ടിപ്പെടുത്തുന്നതിനുപകരം ഉൾപ്പാർട്ടി ജനാധിപത്യം സി.പി.എമ്മിൽ വീണ്ടും ആസൂത്രിതമായി പിന്നീട് തകർത്തത് കേരള പാർട്ടിയുടെ മുൻകൈയിലാണ്.
നേതൃത്വത്തെ വിമർശിക്കാത്ത, ചോദ്യംചെയ്യാത്ത പാർട്ടിയംഗങ്ങളെയും കമ്മിറ്റികളെയും കൺേട്രാൾ കമീഷനെയും സൃഷ്ടിക്കുന്ന പഴയകാല ശൈലിയിലേക്ക് സി.പി.എം തിരിച്ചുപോയി. തൃശൂർ സമ്മേളനത്തിൽ തെരഞ്ഞെടുത്ത കൺേട്രാൾ കമീഷൻതന്നെ ഉത്തമോദാഹരണം. സി.പി.എമ്മിൽ വ്യത്യസ്തശബ്ദമില്ലെന്ന സംസ്ഥാന സെക്രട്ടറിയുടെ നിരീക്ഷണം, ഈ വസ്തുനിഷ്ഠ സാഹചര്യത്തിെൻറ പശ്ചാത്തലത്തിലാണ്.
സംസ്ഥാനസമ്മേളനത്തിെൻറ മുന്നോടിയായി ലോക്കൽ-ഏരിയ സമ്മേളനങ്ങൾ തുടങ്ങിയപ്പോൾ ശക്തമായ വിമർശനങ്ങളുയർന്നിരുന്നു. അതിന് ശരവ്യരായവരെ നേതൃത്വത്തിൽ ഉൾപ്പെടുത്തുന്നതിൽ പ്രതിഷേധിച്ച് മത്സരത്തിന് ഒരുങ്ങിയതായും മേൽകമ്മിറ്റികളിൽനിന്നുള്ളവർ ഇടപെട്ട് മത്സരങ്ങൾ ഒഴിവാക്കിയതായും വാർത്തകളുണ്ടായിരുന്നു. സംസ്ഥാന സെക്രട്ടറിയടക്കമുള്ള മുതിർന്നനേതാക്കളുടെ മക്കളുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളോ മുഖ്യമന്ത്രിയുടെ പൊലീസ് വകുപ്പിെൻറ നടത്തിപ്പുസംബന്ധിച്ച വിമർശനങ്ങളോ ഗവൺമെൻറും പാർട്ടിയുമായി ബന്ധപ്പെട്ട തിരുത്തപ്പെടേണ്ട വിഷയങ്ങളോ സംസ്ഥാന സമ്മേളനത്തിൽ ഉയരാതെപോയത് അതുകൊണ്ടാണ്.
സമ്മേളനത്തിൽ മുഖ്യമന്ത്രിയും സംസ്ഥാന സെക്രട്ടറിയും നടത്തിയ അവകാശവാദങ്ങൾ ശ്രദ്ധേയമാണ്. വിഭാഗീയപ്രവർത്തനങ്ങളുടെ സംസ്ഥാനകേന്ദ്രവും ജില്ലകളിൽ ശേഷിച്ചിരുന്ന തുരുത്തുകളും ഇല്ലാതാക്കിയെന്ന്. വിഭാഗീയതയുടെ കാലയളവിൽ സംഘടനയെ മുഖ്യമായി നയിച്ച മുഖ്യമന്ത്രിയും ‘പാർട്ടി ഏൽപിച്ച വിശ്വാസമാണ്’ തെൻറ സെക്രട്ടറിസ്ഥാനമെന്ന് അവകാശപ്പെടുന്ന സംസ്ഥാന സെക്രട്ടറിയുമാണ് വിഭാഗീയതയെ വിഴുങ്ങിയ വിഭാഗീയപ്രവർത്തനങ്ങളുടെ നേതൃത്വത്തിലുണ്ടായിരുന്നത്.
പ്രസരണശൃംഖലയെല്ലാം വിച്ഛേദിച്ച് ഉപയോഗശൂന്യമാക്കിയ ഒരു ‘രാഷ്ട്രീയ പവർഹൗസ്‘പോലെ പൊതുസമ്മേളനവേദിയിൽ വാർധക്യത്തിെൻറ അവശതകളോടെ ഇരുന്ന വി.എസ്. അച്യുതാനന്ദനെയാകാം ആ നേതാക്കൾ മനസ്സിൽ കണ്ടത്. നേതാവിെൻറയോ നേതാക്കളുടെയോ പിന്നിലല്ല പാർട്ടി എന്നുകൂടി അവർ പറയുമ്പോൾ നേതൃത്വം ഒറ്റക്കെട്ടാണെന്ന് പൊതുസമ്മേളനവേദിയിൽ വിശദീകരിക്കുന്ന ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമാകാം അത്. ഒരുവേള തങ്ങളുടെ സഹപ്രവർത്തകനും പാർട്ടി പൊതുസദസ്സുകളിൽ തങ്ങളേക്കാളേറെ ൈകയടിനേടുന്ന സി.പി.എമ്മിലെ ഏറ്റവും വലിയ സാന്ത്വന-സമാധാനവാദികൂടിയായ കണ്ണൂർ ജില്ലസെക്രട്ടറി പി. ജയരാജനെ ഉദ്ദേശിച്ച് തൊടുത്തതുമാകാം ആ വിമർശനശരം.
വിഭാഗീയത വീണ്ടും
കേരളത്തിൽ അവസാനിപ്പിച്ചെന്ന് അവകാശപ്പെടുന്ന വിഭാഗീയത തൃശൂരിലെ സംസ്ഥാനസമ്മേളനത്തിൽ സജീവമായി. അതുപേക്ഷ, പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കുനേരെയായിരുന്നെന്നു മാത്രം. യെച്ചൂരി പാർട്ടിക്കുമുകളിൽ തന്നെ പ്രതിഷ്ഠിക്കാൻ ശ്രമിക്കുകയാണെന്നും കോൺഗ്രസുമായി സഖ്യം വേണമെന്ന് ആവശ്യപ്പെടുന്നത് കുറുക്കുവഴിയിലൂടെ അധികാരത്തിലേറാനാണെന്നും സമ്മേളനത്തിൽ ഉയർന്ന വിമർശനം ആസൂത്രിതമായിരുന്നു.
സൈദ്ധാന്തികസ്വരത്തിലും ജനാധിപത്യകേന്ദ്രീകരണ തത്ത്വങ്ങൾ ഉയർത്തിയുമാണ് എന്നത്തേയുംപോലെ തൃശൂർസമ്മേളനത്തിലും വിഭാഗീയത അരങ്ങുതകർത്തത്. ന്യൂനപക്ഷവർഗീയതയുമായി കൂട്ടുകെട്ട് പാടില്ലെന്ന ജനാധിപത്യ-കേന്ദ്രീകരണ തത്ത്വത്തിെൻറ പേരിലായിരുന്നു കേരളത്തിൽ വിഭാഗീയതയുടെ ആദ്യ വെട്ടിനിരത്തൽ.mമുൻകാലങ്ങളിലെന്നപോലെ അതിെൻറ ചാവേറുകളായി മുന്നിൽനിന്നത് ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന-അഖിലേന്ത്യകമ്മിറ്റി അധ്യക്ഷരായിരുന്നു. വിഭാഗീയതക്ക് അപ്പപ്പോൾ പാർട്ടിയിൽ വരമ്പത്ത് സമ്മാനമുണ്ടെന്നും ബോധ്യപ്പെടുത്തി. മാനദണ്ഡമനുസരിച്ചുള്ള വനിതാ പങ്കാളിത്തം പുതിയ സംസ്ഥാനകമ്മിറ്റിയിൽ നടപ്പാക്കിയില്ലെങ്കിലും ജനറൽ സെക്രട്ടറിക്കെതിരെ വ്യക്തിപരമായ വിമർശനമുയർത്തിയ രണ്ടുപേരെയും സംസ്ഥാന കമ്മിറ്റിയിലേക്ക് കയറ്റിയിരുത്തി. സമ്മേളന കാലയളവിലെ സി.പി.എമ്മിെൻറ കേരളത്തിലെ ഔദ്യോഗികവക്താക്കൾ സംസ്ഥാന കമ്മിറ്റിയംഗങ്ങൾപോലും ആയിരുന്നില്ലെന്ന വസ്തുതയും ഇതു വെളിപ്പെടുത്തി.
ചർച്ചക്കുള്ള മറുപടിയിൽ രണ്ട് യുവവിമർശകരുടെയും പേരെടുത്തു പറഞ്ഞ് ചുരുങ്ങിയത് പാർട്ടിപരിപാടിയെങ്കിലും വായിക്കണമെന്നാണ് യെച്ചൂരി ഉപദേശിച്ചത്. അടവുനയം സംബന്ധിച്ച തെൻറ നിലപാട് കേരള സി.പി.എം നേതാക്കൾക്ക് ഉൾക്കൊള്ളാനാവാത്തത് പ്രത്യയശാസ്ത്ര-രാഷ്ട്രീയ ധാരണ ഇല്ലാത്തതുകൊണ്ടാണെന്ന് പരോക്ഷമായി പറഞ്ഞുവെക്കുകയാണ് യെച്ചൂരി ചെയ്തത്. നാലുപതിറ്റാണ്ടുമുമ്പ് കേരളത്തിലെ പാർട്ടിയെപ്പറ്റി സാൽക്കിയാ പ്ലീനം നടത്തിയ അതേ വിലയിരുത്തൽ. സി.പി.എമ്മിലെ ഏറ്റവും വലിയ പാർട്ടിഘടകമായിട്ടും ആ അവസ്ഥ തുടരുകതന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.