സി.പി.െഎ കോൺഗ്രസിനെ കേരളം സല്യൂട്ട് ചെയ്യുമ്പോൾ
text_fieldsസി.പി.ഐയുടെ 23ാം കോൺഗ്രസ് സി.പി.എമ്മിെൻറ ഹൈദരാബാദ് കോൺഗ്രസിന് തൊട്ടുപിറകെ നിശ്ചയിച്ചത് ഒരു കണക്കിൽ നന്നായി. കുറച്ചുകാലമായി സി.പി.ഐ അതൊരു പതിവാക്കിയതാണെങ്കിലും. രാജ്യം നേരിടുന്ന അടിയന്തര രാഷ്ട്രീയ പരിതഃസ്ഥിതി സംബന്ധിച്ച പൊതു രാഷ്ട്രീയ നയരൂപവത്കരണത്തിനും അടവുനയം നിർണയിക്കാനും രണ്ടു പാർട്ടി കോൺഗ്രസുകൾ തമ്മിൽ ഏറ്റുമുട്ടേണ്ട അവസ്ഥ അതുകൊണ്ട് ഇല്ലാതായി. മുഖ്യ രാഷ്ട്രീയ എതിരാളി ആർ.എസ്.എസ് നേതൃത്വം നൽകുന്ന നരേന്ദ്ര മോദി ഗവൺമെൻറാണെന്നും മതനിരപേക്ഷ ശക്തികളുടെ വിശാലമായ സമര-രാഷ്ട്രീയ മുന്നണി കെട്ടിപ്പടുക്കലാണ് അടിയന്തര കടമയെന്നും രൂക്ഷമായ ഉൾപ്പാർട്ടി സമരത്തിനുശേഷം സി.പി.എം 22ാം പാർട്ടി കോൺഗ്രസ് കഴിഞ്ഞ ദിവസം തീരുമാനിച്ച സാഹചര്യത്തിൽ. രണ്ടു പാർട്ടി കോൺഗ്രസുകളുടെയും പരിഗണനക്കു മുമ്പിലുണ്ടായിരുന്ന കരട് രാഷ്ട്രീയ പ്രമേയം ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്താൻ ഉൗന്നിപ്പറയുന്ന സ്ഥിതിയിൽ.
ആർ.എസ്.എസിെൻറ ഫാഷിസ്റ്റ് കടന്നാക്രമണമാണ് മോദി ഗവൺമെൻറിലൂടെ രാജ്യം നേരിടുന്നതെന്ന് സി.പി.ഐക്ക് സുവ്യക്തമായിരുന്നു, അതിനെതിരെ വമ്പിച്ച ബഹുജന മുന്നേറ്റമാണ് രാജ്യം ആവശ്യപ്പെടുന്നതെന്നും. മോദിയുടെ നവ ഉദാരീകരണ സാമ്പത്തിക നയങ്ങൾക്കും ഫാഷിസ്റ്റ് നീക്കങ്ങൾക്കുമെതിരെ എല്ലാ മതനിരപേക്ഷ രാഷ്ട്രീയ ബഹുജന സംഘടനകളെയും അണിനിരത്താൻ ഒരു വേദി ഉടനടി രൂപപ്പെടുത്തേണ്ടതാണെന്നും സി.പി.ഐ കരട് രാഷ്ട്രീയരേഖ നിർദേശിക്കുന്നു.
അതു പറയുമ്പോൾതന്നെ മൂന്നു കാര്യങ്ങൾ സി.പി.ഐ കരട് പ്രമേയം ഉയർത്തിക്കാട്ടി: ഒന്ന്, തെരഞ്ഞെടുപ്പിനുള്ള ഒരു രാഷ്ട്രീയ ബദലോ സഖ്യമോ ആയി ഇതിനെ കാണരുത്. ദേശീയതയുടെ മൂടുപടത്തിൽ ഹിന്ദുത്വ പ്രത്യയശാസ്ത്രമുപയോഗിച്ച് വലതുപക്ഷ തീവ്രവാദ ഫാഷിസ്റ്റ് കടന്നാക്രമണമാണ് മോദി ഗവൺമെൻറും ആർ.എസ്.എസിെൻറ നിരവധി സംഘടനകളും ചേർന്ന് നടത്തുന്നത്. ഒട്ടും വൈകാതെ അതിനെ നേരിടാനാണ് ഈ വേദി.
രണ്ട്, ഇതിന് ശ്രമിക്കുമ്പോൾ ഇടതുപക്ഷ ഐക്യംതന്നെ തകരുന്ന നിലയുണ്ടാകരുതെന്ന് സി.പി.ഐ പ്രമേയം സ്വാഭാവികമായ പക്വത പ്രകടിപ്പിച്ചു.
മൂന്ന്, തെരഞ്ഞെടുപ്പ് അടവുനയം എന്നത് രാജ്യത്തിനാകെ ബാധകമായ ഒരു രാഷ്ട്രീയ അടവുനയം എന്നും തെറ്റിദ്ധരിക്കരുത്. ബി.ജെ.പിയെ അധികാരത്തിൽനിന്ന് പുറത്താക്കുകയാണ് അടിയന്തര കടമ. തെരഞ്ഞെടുപ്പ് സന്ദർഭത്തിലാണ് അടവുനയം രൂപവത്കരിക്കേണ്ടത്. അത് ഓരോ സംസ്ഥാനത്തെയും വസ്തുനിഷ്ഠ സാഹചര്യവും രാഷ്ട്രീയ ശാക്തിക ബലാബലവും പരിഗണിച്ച് വേറിട്ടു സ്വീകരിക്കേണ്ടിവരും.
സി.പി.ഐ ആയാലും സി.പി.എം ആയാലും രാജ്യത്താകെ സംഘടനാ സാമീപ്യമില്ലെങ്കിൽ ശരിയായ അടവുനയം രൂപവത്കരിക്കാനോ നടപ്പാക്കാനോ സാധ്യമല്ല. രാഷ്ട്രീയവും സംഘടനാപരവുമായ സമാന കാഴ്ചപ്പാടും ഐക്യവുമുള്ള പാർട്ടി നേതൃത്വത്തിെൻറ അഭാവവും ഇടതുപക്ഷത്തെ നയിക്കുക സാന്നിധ്യത്തിെൻറയും സ്വാധീനത്തിെൻറയും ശൂന്യതയിലേക്കായിരിക്കും. ഇതല്ലേ കമ്യൂണിസ്റ്റ് പാർട്ടികളുടെ അനുഭവചരിത്രം.
ഇപ്പോൾ കരട് രാഷ്ട്രീയ പ്രമേയം രൂപപ്പെടുത്തുന്നതിൽ സി.പി.എമ്മിന് പറ്റിയ പാളിച്ചയുടെ മുഖ്യഘടകം പി.ബിയിലും കേന്ദ്രകമ്മിറ്റിയിലും ഭൂരിപക്ഷമുള്ള കേരളസഖാക്കളുടെ രാഷ്ട്രീയവീക്ഷണത്തിെൻറ പരിമിതിയായിരുന്നു. അല്ലെങ്കിൽ മറ്റ് വിഭാഗീയ നിലപാടുകളും നവ ഉദാരീകരണ വികസനനയത്തിെൻറ സ്വാധീനവും അതിെൻറ കടുംപിടിത്തവുമായിരുന്നു. എന്നാൽ, സി.പി.ഐയുടെ കരട് രാഷ്ട്രീയ രേഖയിൽ ആ പാളിച്ച പറ്റാതെപോയതിന് കാരണം പി. സുന്ദരയ്യയുടെ വാക്കുകളിൽ പറഞ്ഞാൽ മാർക്സിസ്റ്റ് ചരിത്രാവബോധവും നീണ്ടകാലത്തെ സമരപോരാട്ടങ്ങളുടെ ആഴത്തിലുള്ള പരിചയസമ്പത്തുള്ളവരും നേതൃനിരയിൽ ഇപ്പോഴുമുണ്ട് എന്നതാണ്.
1972ൽ മധുരയിൽ നടന്ന സി.പി.എം ഒമ്പതാം പാർട്ടി കോൺഗ്രസ് ഇന്ദിരഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ബൂർഷ്വാസി അമിതാധികാര പ്രവണതകളിലേക്ക് അനുക്രമം നീങ്ങുകയാണെന്ന് മുന്നറിയിപ്പു നൽകി. അന്നു സി.പി.ഐ പക്ഷേ, പ്രധാനമന്ത്രി ഇന്ദിരഗാന്ധിയുടെ പുരോഗമന-ഭരണനയങ്ങളുടെ ഓത്തന്മാരായി, അടിയന്തരാവസ്ഥയുടെ സഖ്യശക്തിയും. ഇന്ത്യൻ ബൂർഷ്വാസിയുമായി സഖ്യം ചേർന്നു മാത്രമേ രാജ്യത്ത് ദേശീയ ജനാധിപത്യ വിപ്ലവവും സോഷ്യലിസവും നടപ്പാക്കാനാകൂ എന്ന സി.പി.ഐ വിപ്ലവ തന്ത്രത്തിെൻറയും വർഗ സഹകരണത്തിെൻറയും പിടിയിലായിരുന്നു അവർ.
ആ രാഷ്ട്രീയ വസ്തുനിഷ്ഠ സാഹചര്യത്തിൽ സ്വീകരിക്കേണ്ട രാഷ്ട്രീയ നയവും അടവുകളും എന്തെന്ന കാര്യത്തിൽ സി.പി.എമ്മിൽതന്നെ ശക്തമായ ഭിന്നതയുണ്ടായി. കർഷകരെയും കർഷകത്തൊഴിലാളികളെയും ഉൗന്നി വിപ്ലവ അടവുനയം മുന്നോട്ടു കൊണ്ടുപോകുന്നതിലും ദേശവ്യാപകമായി ഇടതു ജനാധിപത്യ മുന്നണി കെട്ടിപ്പടുക്കുന്നതിലും സി.പി.എം നേതൃത്വം പരാജയപ്പെട്ടു. ഇടതുപക്ഷത്തിെൻറ മൊത്തം രാഷ്ട്രീയ സ്വാധീനത്തിെൻറയും സംഘടന ശക്തിയുടെയും തകർച്ചയിലാണ് അത് എത്തിച്ചത്.
ഈ സമകാലികസാഹചര്യവും രാഷ്ട്രീയചരിത്രവും പരിശോധിച്ചാണ് സി.പി.എമ്മിെൻറ ഹൈദരാബാദ് പാർട്ടി കോൺഗ്രസിനെ ‘അവരോഹണകാലത്തെ പാർട്ടി കോൺഗ്രസ്’ എന്ന് ഈ ലേഖകൻ വിശേഷിപ്പിച്ചത്. കേരള മണ്ണിൽ ഇടതുമുന്നണി ഗവൺമെൻറിെൻറ പശ്ചാത്തല സൗഭാഗ്യത്തിൽ നടക്കുന്ന സി.പി.ഐ കോൺഗ്രസിനും അത് ബാധകമാണ്. കാരണം, ഇടതുപക്ഷത്തിെൻറയാകെ രാഷ്ട്രീയ സംഘടനശക്തിയും സ്വാധീനവുമാണ് അതിവേഗം കീഴ്പ്പോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത്. ഇത് രണ്ടുവർഷം മുമ്പുനടന്ന സി.പി.എം ദേശീയ പ്ലീനത്തിെൻറ വിലയിരുത്തലാണ്. ഏതെങ്കിലും വിശകലന വിശാരദന്മാരുടെ തട്ടിക്കൂട്ടല്ല. ഈ വിലയിരുത്തൽ സി.പി.ഐക്കും മറ്റ് ഇടത് പാർട്ടികൾക്കും ഒരുപോലെ ബാധകവുമാണ്.
സ്വന്തം അവസ്ഥ വെളിപ്പെടുത്തുന്നതായിരുന്നു സി.പി.എം ഹൈദരാബാദിൽ വെച്ച സംഘടന റിപ്പോർട്ട്. അതിെൻറ മറുപുറമായിരിക്കും സി.പി.ഐ പ്രതിനിധികൾക്കുമുമ്പിൽ കൊല്ലത്ത് നേതൃത്വം ഏറ്റുപറയുന്ന തിരിച്ചടികളുടെ വസ്തുതാപരമായ കണക്കുകൾ എന്ന കാര്യത്തിൽ ഒട്ടും സംശയമില്ല. കാരണം, ഇപ്പോൾ ഇടതുപാർട്ടികളുടെ-മാർക്സിസം-ലെനിനിസത്തിെൻറ പ്രസക്തിയുടെ അല്ല-അവരോഹണകാലമാണ്. ഇന്ത്യൻ ജനാധിപത്യം അഭിമുഖീകരിക്കുന്നത് പ്രവചിക്കാനാവാത്ത തരത്തിലുള്ള ഫാഷിസവും ആഗോള-കോർപറേറ്റ് മൂലധന ശക്തികളും സാമ്രാജ്യത്വവും ചേർന്നുള്ള ത്രിമുഖ ആക്രമണവും. അതിനെ തോൽപിച്ച് മുന്നോട്ടുപോകാനുള്ള ഇടതുപക്ഷത്തിെൻറ നവ പരിപാടിയാണ് രാജ്യത്തിനുമുമ്പിൽ ഇരുപാർട്ടികളും അവതരിപ്പിക്കേണ്ടത്.
പാർട്ടിക്കു പുറത്തു നിന്നുയരുന്ന വിമർശനങ്ങളെ അപഹസിച്ചും പാർട്ടിക്കകത്തെ അവസ്ഥക്കുനേരെ ഗാന്ധാരിയെപ്പോലെ കണ്ണുകെട്ടിയും സി.പി.എമ്മിെൻറ വഴിയെ സി.പി.ഐയും മുന്നോട്ടുപോകുമോ? പ്രത്യയശാസ്ത്ര - രാഷ്ട്രീയ വിഷയങ്ങൾ ഇഴകീറി ചർച്ച ചെയ്തതുകൊണ്ടും ആശയപരമായി ഏറ്റുമുട്ടിയതുകൊണ്ടും മാത്രമായില്ല. ഗുസ്തിക്കാരെപ്പോലെ പരസ്പരം വീഴ്ത്താൻ കാലും ശരീരവും കീഴ്പ്പെടുത്തി നിശ്ചലമാക്കാനും ശ്രമിക്കുന്ന ഗുസ്തിക്കാരുടെ അടവും പരിപാടിയുമല്ല കമ്യൂണിസ്റ്റു പാർട്ടികളിൽനിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. ജനങ്ങളെ ഒന്നിപ്പിച്ചും മുന്നോട്ടു കുതിപ്പിച്ചുമുള്ള നേതൃത്വവും പ്രയോഗവുമാണ്.
ഇന്ത്യൻ സാഹചര്യം ഇന്നാവശ്യപ്പെടുന്ന സമൂർത്തമായ പ്രശ്നങ്ങൾ ഉൾക്കൊള്ളുന്ന ഒരു ബദൽ–ഇടതുപരിപാടിയാണ് പാർട്ടി കോൺഗ്രസുകളിൽനിന്ന് ജനങ്ങളിലേക്കു വരേണ്ടത്. ഇടതു-ജനാധിപത്യ ശക്തികളുടെ നേതൃത്വത്തിൽ ഇന്നത്തെ അവസ്ഥയെ തൂത്തുമാറ്റാൻ ഒരു ബഹുജന മുന്നേറ്റത്തിന് നേതൃത്വം നൽകാനാവണം. കോൺഗ്രസിനും എന്തിന് ബി.ജെ.പിക്കു പിന്നിൽപോലും അണിനിരന്ന ബഹുജനങ്ങളെ കൂടെ അണിനിരത്താൻ കഴിയുന്ന മുദ്രാവാക്യങ്ങളാണ് അതിൽ നിന്നുയരേണ്ടത്.
കൃഷിക്കാരെയും കർഷകത്തൊഴിലാളികളെയും അണിനിരത്തി തൊഴിലാളികളെ സഖ്യശക്തികളാക്കി ജാതി-മത ഭിന്നിപ്പുകൾക്കപ്പുറം അധ്വാനിക്കുന്ന ജനങ്ങളുടെ ഒരു പോർനിര. നവ ഉദാരീകരണനയങ്ങളെയും അത് അടിച്ചേൽപിക്കുന്ന ഭരണങ്ങളെയും എതിർത്തു തോൽപിക്കാനുള്ള സമരശക്തി കെട്ടഴിച്ചുവിടണം. രണ്ട് പാർട്ടി കോൺഗ്രസുകൾക്കും പിന്നിലുള്ള ഇടതുപക്ഷത്തെ മാത്രമല്ല വർഗ രാഷ്ട്രീയത്തി
െൻറ പേരിൽ, അടവുനയങ്ങളുടെ പേരിൽ വേറിട്ടും അകന്നുംപോയ ഇടതു ഗ്രൂപ്പുകളെയും വിഭാഗങ്ങളെയും വിശ്വാസപൂർവം കൂടെെകാണ്ടുവരാൻ ഈ പാർട്ടികൾക്കാകണം. അതിനു വിശ്വാസ്യതയുള്ള അടിയന്തര പ്രവർത്തനപരിപാടി മുന്നോട്ടുവെക്കേണ്ടതുണ്ട്.
തങ്ങൾക്കുകൂടി മുഖ്യപങ്കാളിത്തമുള്ള, ഇടതുഗവൺമെൻറ് അധികാരത്തിലിരിക്കുന്ന സംസ്ഥാനത്താണ് സി.പി.ഐ കോൺഗ്രസ് നടക്കുന്നത്. സി.പി.എം സംഘടന റിപ്പോർട്ടിൽ ഈ ഗവൺമെൻറിനെപ്പറ്റി പതിവുള്ള പരിശോധന കാണുന്നില്ല. സി.പി.ഐയുടെ വിലയിരുത്തലെന്താണ്? നരേന്ദ്ര മോദി ഗുജറാത്തിലും ഇപ്പോൾ കേന്ദ്രത്തിലും നടപ്പാക്കുന്ന വികസനനയവും പദ്ധതികളുമാണോ ഇവിടെയും? ബഹുജന സമരങ്ങളെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യുന്ന ഔട്ട്പോസ്റ്റുകളായാണ് ബംഗാളിലെയും ത്രിപുരയിലെയും ഇടത് ഗവൺമെൻറുകളെ അടയാളപ്പെടുത്തിയിരുന്നത്. അധികാര പരിമിതിയിലും ബദൽ നയങ്ങൾ പരമാവധി ആവിഷ്കരിക്കാനും നടപ്പാക്കാനും ശ്രമിക്കുന്ന, ന്യൂനപക്ഷങ്ങൾക്കും പട്ടികജാതി -പട്ടികവർഗ വിഭാഗങ്ങൾക്കും അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്കാകെയും തണലും സംരക്ഷണവും നൽകുന്നവയായി.
ബംഗാളും ത്രിപുരയും നഷ്ടപ്പെട്ടു. കേന്ദ്രത്തിന് സംസ്ഥാനങ്ങളുടെ അധികാരങ്ങൾ വിട്ടുകൊടുത്ത്, സഹകരിച്ചു പോകാമെന്നു കരുതുന്ന ഒരു സർക്കാറാണ് കേരളത്തിലിപ്പോൾ. പ്രവാസികളായ മലയാളികളിൽനിന്ന് മൂലധന നിക്ഷേപം നടത്തി മോദിയുടെ ഭരണമാതൃകക്കു പിറകെയാണ് മുഖ്യമന്ത്രി. പൊലീസ് നയംതൊട്ട് ഈ ഗവൺമെൻറ് സ്വീകരിച്ച എല്ലാ നയങ്ങളിലും പ്രതിഫലിക്കുന്നത് ആർ.എസ്.എസ് നയിക്കുന്ന ഗവൺമെൻറിെൻറ വലതുപക്ഷ-ജനവിരുദ്ധ-മൂലധനപക്ഷ നയങ്ങളാണ്.
മുഖ്യമന്ത്രിയും സി.പി.ഐ സംസ്ഥാന സെക്രട്ടറിയും മന്ത്രിസഭയിലെ സി.പി.ഐ പ്രതിനിധികളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ തുടരുകയാണ്. അതിനാധാരമായ നയപരവും താത്ത്വികവുമായ അടിത്തറയെന്താണ്? മധ്യസ്ഥതയും വെടിനിർത്തലും കൊണ്ട് അഞ്ചുകൊല്ലം ഭരണം മുന്നോട്ടു കൊണ്ടുപോകണം എന്നു മാത്ര മോ? മുഖ്യമന്ത്രി നൽകുന്ന േപ്രാഗ്രസ് കാർഡുനോക്കി മുന്നോട്ടുപോയാൽ മതിയെ
ന്നോ? അതോ, സംസ്ഥാനത്തെ ജനങ്ങളുടെ ഉത്കണ്ഠക്കും വിമർശനങ്ങൾക്കും ആവശ്യങ്ങൾക്കും ഇടതുപക്ഷ-ജനാധിപത്യ മുന്നണിയുടെ അടിത്തറക്കും മുന്നേറ്റത്തിനും ആ നയങ്ങൾ വിധേയമായിരിക്കണമെന്നാണോ?
രാജ്യത്ത് അവശേഷിക്കുന്ന ഏക ഇടത് സർക്കാറെന്ന നിലയിൽ എൽ.ഡി.എഫ് ഗവൺമെൻറ് ദേശീയ രാഷ്ട്രീയത്തിൽ നിർവഹിക്കാൻ പോകുന്ന പങ്കെന്താണ്? ഇടതുപാർട്ടികൾ തുറക്കുന്ന പോർമുഖത്തെ മൂർച്ചയുള്ള ആയുധവും വിളക്കുമായി ഈ ഗവൺമെൻറിനെ മാറ്റുമോ? അതിനുള്ള ദൗത്യവും മുൻഗണനാ പരിപാടികളും സി.പി.ഐ കോൺഗ്രസിൽ ഉണ്ടാകണമെന്നാണ് ഈ ദിവസങ്ങളിൽ കേരളം ആഗ്രഹിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.