കോവിഡിെൻറ രാഷ്ട്രീയ സന്ദേഹങ്ങള്‍
text_fieldsആഗോളഭീതി വിതക്കുന്ന രോഗസംക്രമണങ്ങളുടെ കാലഘട്ടങ്ങള്‍ ഒരർഥത്തില്‍ ആഗോള സമ്പദ്വ്യവസ്ഥയുടെയും രാഷ്ട്രീയസംവിധാനത്തിെൻറയും അടിസ്ഥാനപരമായ അധാർമികത ബോധ്യപ്പെടുത്തുന്ന സന്ദര്ഭങ്ങള്കൂടിയാണ്. എെൻറ ജീവിതത്തില്‍ രണ്ടാം വട്ടമാണ് സമാനസ്വഭാവമുള്ള വൈറസ് ബാധയുടെ ആഗോളസാഹചര്യത്തിെൻറ ഭാഗമായി ആരോഗ്യ സുരക്ഷസംവിധാനങ്ങള്ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയനാവുന്നത്. കോവിഡ് -19ന് ആയിരങ്ങള്‍ കീഴടങ്ങുന്ന ഇപ്പോഴത്തെ ലോകസാഹചര്യംപോലെ ഒന്നായിരുന്നു 2003ല്‍ സാര്‍സ് ബാധയുടെ (SARS) കാലത്ത് ഹോങ്കോങ്ങില്‍ നേരിട്ടത്. അന്ന് ഞാന്‍ ഹോങ്കോങ്ങിലെ ശാസ്ത്രസാങ്കേതിക സര്‍വകലാശാലയില്‍ ഗവേഷകനും അധ്യാപകനുമാണ്. എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാവുന്നതിനു മുമ്പുതന്നെ നിയന്ത്രണങ്ങളുടെയും കരുതല്നടപടികളുടെയും വന്‍സന്നാഹങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചുകഴിഞ്ഞിരുന്നു. ഇന്ന് കൊറോണയുടെ കാര്യത്തിലെന്നതുപോലെ അന്നത്തെ ആദ്യ സാർസ് രോഗികളും കാണപ്പെട്ടത് ചൈനയിലായിരുന്നു. അപ്പോഴേക്ക് ഹോങ്കോങ് ചൈനയുടെ ഭാഗമായിക്കഴിഞ്ഞിരുന്നു. സ്വതന്ത്ര സ്വഭാവമുള്ള ബ്രിട്ടീഷ് കോളനി എന്ന നിലയില്‍നിന്ന് ആ ചെറിയ നഗരരാഷ്ട്രം ചൈനയുടെ കീഴിലുള്ള സ്വയംഭരണപ്രദേശമായി രൂപംമാറിയിരുന്നു. 99 വര്‍ഷത്തേക്ക് ഇന്ന് ഹോങ്കോങ് നഗരമായി അറിയപ്പെടുന്ന സ്ഥലം ബ്രിട്ടന് പാട്ടത്തിനെടുക്കുകയായിരുന്നു. പാട്ടക്കാലാവധി കഴിഞ്ഞപ്പോള്‍ 1996ല്‍ 2048 വരെ ചൈന പാലിക്കേണ്ട ചില നിബന്ധനകളോടെ ഹോങ്കോങ് ചൈനക്ക് കൈമാറിയിരുന്നു. ഈ നിബന്ധനകള്‍ ചൈന ലംഘിക്കുന്നതാണ് ഹോങ്കോങ്ങില്‍ നിരന്തരം ഉണ്ടാവുന്ന ജനാധിപത്യ പ്രക്ഷോഭങ്ങളുടെ മൂലകാരണം. എന്തായാലും ചൈനയില്‍നിന്ന് സ്വതന്ത്രമായ അസ്തിത്വമാണ് അപ്പോഴും ഹോങ്കോങ്ങിനുണ്ടായിരുന്നത് എന്നതിനാല്‍ ഇരു സര്‍ക്കാറുകളും വ്യത്യസ്തമായ രീതിയിലാണ് സാര്‍സ് പടർച്ചയെ വിലയിരുത്തിയതും പ്രതിരോധിച്ചതും.
ചൈനയുടെ സമീപനം അലംഭാവപൂർണവും രഹസ്യസ്വഭാവമുള്ളതും ആണെന്ന വിമര്‍ശനം ഉന്നയിച്ചതു കൂടാതെ ചൈനയില്‍നിന്ന് ഇത്തരം രോഗങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നതിെൻറ കാരണങ്ങളെക്കുറിച്ചൊക്കെ തീര്‍ത്തും വംശീയവും സീനോഫോബിക്കുമായ സിദ്ധാന്തങ്ങള്‍ വരെ പാശ്ചാത്യമാധ്യമങ്ങള്‍ പ്രചരിപ്പിക്കുകയുണ്ടായി. ഈ സംഘര്‍ഷാത്മക സാഹചര്യത്തില്‍ അതിെൻറ പ്രഭവകേന്ദ്രത്തില്‍ ഇരുന്നാണ് ഞാന്‍ ആദ്യത്തെ സാര്‍സ് വൈറസിനെ നേരിട്ടത് എന്നോര്‍ക്കുമ്പോള്‍ ഇന്ന് അത്ഭുതം തോന്നുന്നു. ഇന്ന് ഇന്ത്യയിലും യൂറോപ്പിലുമൊക്കെ കാണുന്നതുപോലെയുള്ള നിയന്ത്രണങ്ങള്‍ അന്ന് ഹോങ്കോങ്ങില്‍ നടപ്പില്‍വരുത്തിയിരുന്നു. എല്ലാവരും മാസ്ക് ധരിക്കുക, സാനിറ്റൈസര്‍ ഉപയോഗിക്കുക, അത്യാവശ്യ കാര്യങ്ങള്‍ക്കു മാത്രം പുറത്തിറങ്ങുക, യാത്രകള്‍ ഒഴിവാക്കുക, ക്ലാസുകള്‍ സ്റ്റുഡിയോവില്‍ റെക്കോഡ് ചെയ്ത് വിദ്യാര്‍ഥികള്‍ക്കായി പ്രക്ഷേപണം ചെയ്യുക, പരീക്ഷ ഓണ്‍ലൈനില്‍ മാത്രമാക്കുക തുടങ്ങി നിരവധി കര്‍ശനനടപടികള്‍ സ്വീകരിച്ചു. അതിനാല്‍, ഈ കൊറോണക്കാലത്തെ ക്രമീകരണങ്ങള്‍ ഒട്ടും അപരിചിതമായി തോന്നുന്നില്ല. പക്ഷേ, അന്നുതന്നെ ആരോഗ്യപരിപാലന മേഖലയിലെ മുതലാളിത്ത മേധാവിത്വവും ചികിത്സയുടെ പരിപൂർണ കമ്പോളവത്കരണവും എങ്ങനെ സാധാരണക്കാരെയും പാവപ്പെട്ടവരെയും ദോഷകരമായി ബാധിക്കുന്നു എന്നത് സുവ്യക്തമായിരുന്നു. രോഗത്തിെൻറ പകര്‍ച്ചകള്‍ അന്ന് തുറന്നുകാട്ടിയത് പ്രപഞ്ചത്തിലെ, പ്രകൃതിയിലെ, മനുഷ്യെൻറ കേവലം ശാരീരികമായ ദൗർബല്യങ്ങള്‍ മാത്രമല്ല; മറിച്ച്, മനുഷ്യന് നിർമിച്ച സാമൂഹിക സാമ്പത്തിക സംവിധാനങ്ങളുടെ കടുത്ത അധാർമികതകളും പരിമിതികളുംകൂടിയാണ്.
എന്നാല്‍, അന്ന് ഉയര്‍ന്നുവരാതിരുന്ന ചില ചോദ്യങ്ങള്‍ ഈ കൊറോണക്കാലത്തെ സംവാദങ്ങളില്‍ ഉയര്‍ന്നുവരുന്നുണ്ട്. അതില്‍ പ്രധാനം ഇന്നത്തെ ആഗോള സമ്പദ്വ്യവസ്ഥക്ക് ഇത്തരം ആരോഗ്യപ്രശ്നങ്ങളോട് പ്രതികരിക്കാനുള്ള നൈതിക-ഭൗതിക സംവിധാനങ്ങളുണ്ടോ എന്നതാണ്. ജൂഡിത്ത് ബട്ലർ, നവോമി ക്ലെയിന്, ജോസഫ് സ്റ്റിഗ്ലിറ്റ്സ്, സ്ലാവോക് സിസേക് തുടങ്ങി നിരവധി പേര് ആഗോള സാമ്പത്തികക്രമത്തിെൻറ അസന്തുലനങ്ങളെക്കുറിച്ച് ഓർമിപ്പിച്ചുകൊണ്ടാണ് ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടുള്ളത് എന്നത് ശ്രദ്ധേയമാണ്. ആഗോളതലത്തില്‍ത്തന്നെ ഒരു ‘നവ ഹരിത സമീപനം’ ഉണ്ടാകേണ്ടതിനെക്കുറിച്ച് നവോമി ക്ലെയ്ൻ പറയുന്നു. കഴിഞ്ഞ നൂറ്റാണ്ടിലെ അടിമുടി മലിനമായ വ്യവസായങ്ങളെ രക്ഷിച്ചു നിലനിർത്തുന്നതിനു പകരം പുതിയ നൂറ്റാണ്ടിലേക്ക് നയിക്കാൻ ഉതകുന്ന ശുദ്ധമായ വ്യവസായങ്ങളെയാണ് പ്രോത്സാഹിപ്പിക്കേണ്ടത് എന്നതിന് അവര്‍ ഊന്നല്‍ നല്കുന്നു. ചരിത്രം നമ്മളെ കൂടക്കൂടെ പഠിപ്പിക്കുന്നത് ഇത്തരം ആഘാതങ്ങൾ ഉണ്ടാവുന്ന കാലഘട്ടം അങ്ങേയറ്റം സന്ദിഗ്ധമാണ് എന്നതാണ്. ഒന്നുകിൽ നമ്മൾ ശക്തരായ ഒരുപറ്റം വരേണ്യരാൽ അടിമകളാക്കപ്പെടുന്നു. അല്ലെങ്കിൽ തികച്ചും അപ്രാപ്യം എന്ന് കരുതപ്പെട്ടിരുന്ന പുരോഗമനപരമായ വലിയ നേട്ടങ്ങൾ കൈവരിക്കുന്നു എന്ന് ക്ലെയിന് അഭിപ്രായപ്പെടുന്നുണ്ട്. കമ്പോളവത്കൃതലോകം പിന്‍പറ്റുന്ന അധാർമികമായ സാമ്പത്തിക തത്ത്വങ്ങള്‍ക്കെതിരെ രാഷ്ട്രീയമായ ചോദ്യങ്ങള്‍ ഈ സമയത്ത് ഉയര്‍ത്തുകതന്നെ വേണമെന്ന് പറയുകയാണ് അവര്‍.
ധനതത്ത്വശാസ്ത്രത്തിലെ നൊേബൽ സമ്മാനജേതാവും മുന്‍ ലോകബാങ്ക് പ്രസിഡൻറുമായ ജോസഫ് സ്റ്റിഗ്ലിറ്റ്സ് കൊറോണയുടെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ രാഷ്ട്രീയസംവിധാനത്തെ കടന്നാക്രമിക്കുകതന്നെയാണ് ചെയ്തിരിക്കുന്നത്. ട്രംപ് ഹെഡ്ജ് ഫണ്ടിലൂടെ പ്രഖ്യാപിക്കാൻ ശ്രമിക്കുന്നത് ഒരുതരം ഹീനമായ അഹന്തയാണ് എന്ന് സ്റ്റിഗ്ലിറ്റ്സ് വിലയിരുത്തുന്നു. എെൻറ കൈവശം പണമുണ്ട്, സമ്പദ്വ്യവസ്ഥ തകർന്നാലും എനിക്കൊരു ചുക്കുമില്ല എന്ന പണക്കാരെൻറ ഭാഷ്യമാണ് അതെന്ന് സ്റ്റിഗ്ലിറ്റ്സ് പറയുന്നു. നമ്മുടെ ഭാഷയില്‍ പറഞ്ഞാല്‍ സാമ്രാജ്യത്വത്തിെൻറ ഭാഷ്യം. വാക്സിന് ഇറങ്ങുമ്പോള്‍ അത് തങ്ങള്‍ക്കുതന്നെ കുത്തകയായി ലഭിക്കണം എന്ന് നിര്‍ലജ്ജം പറഞ്ഞ കമ്പോളാധിപത്യ ധാർഷ്ട്യത്തിെൻറ ഭാഷ്യം. ഒരു ശരാശരി അമേരിക്കക്കാരെൻറ ബാങ്ക് അക്കൗണ്ടിൽ 500 ഡോളറിൽ കുറവേ ഉണ്ടാകുകയുള്ളൂ. ജോലി ചെയ്യാത്തതിനാൽ മാസശമ്പളവും ഇല്ലാതായാൽ അവർ അഭിമുഖീകരിക്കാൻ പോകുന്ന നഷ്ടം ഭീകരമായിരിക്കും. ആയിരമല്ല, രണ്ടായിരം ഡോളർ മാസം ദുരിതനിവാരണത്തിനു കൊടുത്തതുകൊണ്ടും പ്രത്യേകിച്ച് മാറ്റമുണ്ടാവില്ല. പകരം സാമ്പത്തികവിലക്കുകളും ബഹിഷ്കരണങ്ങളും എടുത്തുകളഞ്ഞ്, ക്രെഡിറ്റ്കാര്‍ഡ് കമ്പനികൾ ഈടാക്കുന്ന അന്യായമായ പലിശ നിർത്തലാക്കുക, പകർച്ചവ്യാധി നിലനിൽക്കുന്ന കാലത്തെങ്കിലും അവരുടെ പലിശനിരക്കുകൾ വെട്ടിക്കുറക്കുക, വിദ്യാർഥികളുടെ ലോണിന്മേലുള്ള പലിശ നിർത്തലാക്കുക തുടങ്ങിയ പുരോഗമനപരമായ ഇടപെടലുകളാണ് ആവശ്യം എന്നാണ് സ്റ്റിഗ്ലിറ്റ്സ് അഭിപ്രായപ്പെടുന്നത്. ഇതൊക്കെത്തന്നെയാണ് ഇന്ത്യയിലെ കേന്ദ്ര -സംസ്ഥാന സർക്കാറുകളില്‍നിന്ന് ജനങ്ങള്‍ ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്. ഇങ്ങനെ മാത്രമേ കുറഞ്ഞ സാമ്പത്തികശേഷിയുള്ള സാധാരണക്കാരായ മനുഷ്യർക്ക് ഈ ദുരിതഘട്ടം തരണംചെയ്യാൻ കഴിയുകയുള്ളൂ.
സ്റ്റിഗ്ലിറ്റ്സ് രണ്ടുവഴികൾ നമുക്കു മുന്നിലുള്ളതായി ചൂണ്ടിക്കാണിക്കുന്നു. ഒന്നുകിൽ സാമ്പത്തിക അസമത്വങ്ങള്‍ പാടേഇല്ലാതാക്കുക. ഇത് ചരിത്രത്തിെൻറ ഒരു ഘട്ടത്തില്‍ പരീക്ഷിച്ചതാണ്. അതെങ്ങും എത്തിയില്ല എന്ന കാര്യം നമുക്കറിയാം. അതുകൊണ്ടാവണം സ്റ്റിഗ്ലിറ്റ്സ് ‘പുരോഗമനാത്മകമായ മുതലാളിത്തം’ എന്ന ആശയത്തിന് ഊന്നല്‍ നൽകുന്നത്. ഇത് കേവലം ക്ഷേമരാഷ്ട്ര സങ്കൽപമല്ല. കഴുത്തറപ്പന്‍ മുതലാളിത്തത്തെ ഒഴിവാക്കുന്ന, നീതിയുടെ മറ്റൊരു സാമ്പത്തികയുക്തിയാണ്. നമ്മൾ അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങളുണ്ട്. അസമത്വം, കാലാവസ്ഥ വ്യതിയാനം, ഭക്ഷണ വ്യവസായം, മരുന്നു വ്യവസായം എന്നിവയിലെ അധാർമികത തുടങ്ങിയ കമ്പോളബന്ധിതമായ പ്രശ്നങ്ങള്‍ കൂടാതെ ഇതേ കമ്പോളബന്ധങ്ങള് സൃഷ്ടിക്കുന്ന തൊഴിലില്ലായ്മയുടെ, പട്ടിണിയുടെ നീതിരാഹിത്യങ്ങള്‍ ലോകത്തെ ചൂഴ്ന്നുനിൽക്കുന്നു. ‘പുരോഗമനാത്മകമായ മുതലാളിത്തം’ എന്നത് ആത്യന്തികമായ ഒരു പരിഹാരമാർഗമല്ല. പക്ഷേ, അതൊരു മുതലാളിത്തവ്യവസ്ഥക്കുള്ളില്‍ കഴിയുന്നത്ര ആളുകൾക്ക് നീതി നിഷേധിക്കപ്പെടാതിരിക്കാനുള്ള ഒരു അന്വേഷണമാണ്. കുറഞ്ഞപക്ഷം ഇത്തരം അടിയന്തര ലോകസാഹചര്യമെങ്കിലും അത്തരം ഇടപെടലുകള്‍ ആവശ്യപ്പെടുന്നുണ്ട്.
ആയിരക്കണക്കിന് സാധാരണക്കാര്‍ ലോകമെമ്പാടും കൊറോണ വൈറസിെൻറ ആക്രമണത്തില്‍ ആശുപത്രികളെ അഭയം പ്രാപിക്കുകയാണ്. ചികിത്സ പലയിടത്തും സൗജന്യമാക്കിയിട്ടുണ്ട് എങ്കിലും ആശുപത്രികളില്‍ മരുന്നുകളും മറ്റു സൗകര്യങ്ങളും കമ്പോളവത്കരിക്കപ്പെട്ടിരിക്കുന്നു എന്നത് ഇത്തരം ദുരന്തസന്ദര്ഭങ്ങളെ കൂടുതല്‍ അപകടകരമാക്കുന്നു. ഇൗ തിരിച്ചറിവുതന്നെ ലോകമുതലാളിത്തവ്യവസ്ഥ ഈ രീതിയില്‍ തുടരുന്നത് എത്രമേല്‍ മനുഷ്യവിരുദ്ധമാണ് എന്നുള്ളതിെൻറ ഉദാഹരണമാണ്. കൊറോണ വൈറസ് മുതലാളിത്തത്തിന് പരിമിതികളുണ്ടെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നതായി ജൂഡിത്ത് ബട്ലറും രോഗത്തിനെതിരെയുള്ള പരിശ്രമങ്ങള്‍ സോവിയറ്റ് മാതൃകയില്‍ ഉള്ളതല്ലെങ്കിലും സാമൂഹികമായി വര്‍ഗവ്യത്യാസങ്ങള്‍ ഇല്ലാതെ ഒന്നിച്ചുനിൽക്കേണ്ടതിനെക്കുറിച്ച ഓർമപ്പെടുത്തലുകള് നല്‍കുന്നുണ്ട് എന്ന് സിസേക്കും പറയുന്നത് കേവലമായ രാഷ്ട്രീയമല്ല. മറിച്ച്, തീര്‍ത്തും അധാർമികവും അസമത്വപൂർണവുമായ ഒരു ലോകം ആത്യന്തികമായി മനുഷ്യവംശത്തിെൻറ നിലനിൽപിനുതന്നെ എതിരാവുന്നു എന്ന യാഥാര്‍ഥ്യം തിരിച്ചറിയുന്ന നൈതിക വ്യാകുലതയാണ്. ചരിത്രത്തില്‍ എളുപ്പത്തില്‍ മറന്നുകളയാവുന്നതല്ല ഈ പാഠം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.