ഒാർക്കുക, പെരുകുന്ന ആ അക്കം ഞാനാണ്
text_fieldsപ്രിയപ്പെട്ടവരേ,
ഓരോ ദിവസവും അക്കങ്ങൾ മാറുമ്പോൾ ഹരമാണ് നമ്മിൽ പലർക്കും. രാവിലെ എഴുന്നേറ്റു ഓൺൈലനിൽ നോക്കി ഒറ്റ രാത്രികൊണ്ട് ഇറ്റലിയിൽ 600 കഴിഞ്ഞു എന്നു പറഞ്ഞ്, ‘ദേ ഇന്ത്യയിൽ കൂടി സെഞ്ച്വറി ആകുമായിരിക്കും ലേ’ എന്നു ചോദിക്കുന്ന ചിലർ നമുക്കിടയിൽ തന്നെയുണ്ട്.
ടിവിയിൽ സ്ക്രോൾ ന്യൂസ് വരുമ്പോൾ മൂക്കിൻതുമ്പത്ത് കൈവെച്ച് ‘ശ്ശോ ഒന്നു നോക്കിയേ, ഇറ്റലി ചൈനയെ കടത്തിവെട്ടി ഡബിൾ ആയി’ എന്നു പറയുമ്പോൾ ഒന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ ആ കണക്കുകൾ നിങ്ങളേയും എന്നേയും പോലെ ഓടി നടക്കുന്ന മനുഷ്യരായിരുന്നു എന്ന്? അവർക്കും ഉണ്ടായിരുന്നു കുറേ സ്വപ്നങ്ങൾ. അത് പൂവണിയിക്കാൻ തന്നെയാണവർ നെട്ടോട്ടമോടിയത്. രാവിലെ പകുതി ഭക്ഷണം കഴിച്ചു ബസിലും ഓട്ടോയിലും കഷ്ടപ്പെട്ട് ജോലിസ്ഥലത്തെത്തി രാവന്തിയോളം ജോലി തുടർന്നു തളർന്നു വീട്ടിൽവന്നു കുട്ടികളെപ്പോലും ഒരുനോക്കു കാണാനാവാതെ കഷ്ടപ്പെടുന്ന ഒരു ജനതക്ക് ഇതാ, പെട്ടെന്ന് ഓട്ടം നിലച്ചിരിക്കുന്നു.
‘വൈകീട്ട് വരാം’ എന്നു പറഞ്ഞുപോരുമ്പോൾ ഒരു മഹാമാരിയും കൂടെ വരും എന്ന് അവരും അറിഞ്ഞിരുന്നില്ല. ചുമയും പനിയും ശ്വാസംമുട്ടലുമായി ആശുപത്രിയിൽ എത്തിയപ്പോഴും വീട്ടിൽ തിരിച്ചെത്തി ചെയ്തുതീർക്കാൻ ബാക്കിവെച്ച കാര്യങ്ങളുടെ പട്ടികയായിരുന്നിരിക്കണം മനസ്സിൽ മുഴുവൻ. താൻ മരിക്കാൻ പോവുകയാണെന്ന് മനസ്സിൽ തോന്നിയിട്ടും ദൂരെ ഒരു ഗേറ്റിനപ്പുറം നിന്നു രണ്ടു മക്കളെ കണ്ടു, ഒന്നു തൊടാൻപോലും കഴിയാതെ വിഷമിച്ച് മരിച്ച ഒരു യുവഡോക്ടറും ഈ അക്കങ്ങളിൽ പെടും. പ്രിയതമെൻറ ശരീരവും വഹിച്ചു പോകുന്ന ആംബുലൻസിെൻറ പിറകെ അവർ ഒാടിത്തളർന്നു വീണതും വാർത്തയായിരുന്നു.
അന്ത്യചുംബനം കൊടുക്കാനോ, ഒന്നു തൊടാനോ, അവസാനമായ ആ ശ്വാസത്തിൽ അവെൻറ ഒരു ഗന്ധമറിയാനോ പോലുമാകാതെ തരിച്ചിരുന്നവരുണ്ട് നമുക്ക് ചുറ്റും. ജനിച്ച കുഞ്ഞിന് തന്നിൽനിന്നു പകർന്ന് കിട്ടിയ ഈ രോഗത്തെ എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്ന ഒരു അമ്മയുമുണ്ട് നമുക്കിടയിൽ. 65 വയസ്സിന് മുകളിൽ ഉള്ളവർ പേടിക്കണം എന്നു പറയുമ്പോൾ 40 വയസ്സുവരെ, ജീവിതത്തിെൻറ നല്ല പാതി ഹോമിച്ച്, കുട്ടികൾക്കും മാതാപിതാക്കൾക്കും വേണ്ടി കഷ്ടപ്പെട്ട ഒരുവന് അവർ നഷ്ടപ്പെടുമ്പോൾ അല്ലെങ്കിൽ താൻമാത്രം രക്ഷപ്പെടുമ്പോൾ ജീവെൻറ എന്തു തുമ്പാണ് ബാക്കിയുണ്ടാവുക?
ആരോഗ്യരംഗത്ത് മുൻപന്തിയിൽനിന്നിട്ടും ഒരു പ്രശ്നം വന്നപ്പോൾ അതു അഭിമുഖീകരിക്കാൻ വേണ്ട ഡോക്ടർമാർ ഇല്ലാത്തതിനാൽ കൈയിൽ ഒരു കാനുല(ഡ്രിപ് സെറ്റ്)യും വെച്ചു, സ്വയം മരുന്നുകൾ നൽകി കർമഭൂമിയിൽ തളർന്നുവീണ് മരിച്ചവരുമുണ്ട് ആ അക്കങ്ങളിൽ ഒരാളായി.
ഒരു കോഴ്സിനു ചേർന്നു സ്പെയിനിലെത്തി അവിടെ പെട്ടുപോയ ഒരു സുഹൃത്ത് വിളിച്ചിരുന്നു. ‘എന്തിനാ ഞാൻ പഠിച്ചേ, വീട്ടിൽ ദേ എല്ലാവരും പേടിച്ചിരിക്കുകയാണ്. ഭാഷയും അറിയില്ല, കഴിക്കാൻ ഭക്ഷണം പോലും ഇല്ലാത്ത അവസ്ഥയാണിവിടെ. നാട്ടിൽ കുട്ടിയും ഉമ്മയും ഒറ്റക്ക് എന്താകുമോ എന്തോ. ഭാവിയെക്കുറിച്ച് ഒന്നും പറയാൻ പറ്റാത്ത അവസ്ഥ. ഇത്രയേ ഉള്ളൂ എല്ലാം...
ഇവിടെ ഒന്നും ഇതുവരെ ടെസ്റ്റ് ചെയ്യാൻപോലും തുടങ്ങിയിട്ടില്ല എന്നു മറ്റൊരു സുഹൃത്ത്. കണക്കൊക്കെ ഇനിയും കൂടും. ഒരു മാസ്കുപോലും ഇല്ല. എന്തു ചെയ്യാൻ? വിധി. ഒന്നു സൂക്ഷിച്ചോ ട്ടോ എന്നു അവനും പറഞ്ഞു. വീട്ടിലും, നാട്ടിലും, സോഷ്യൽ മീഡിയയിലും ടിവി, റേഡിയോയിലും എല്ലാവരും പറഞ്ഞു ഒന്നു സൂക്ഷിച്ചോ എന്ന്.
എന്നിട്ടും സ്വന്തം കാര്യത്തിന് ഇറങ്ങി നടക്കുന്ന സ്വാർഥന്മാരുണ്ടല്ലോ, അവരെയാണ് മോറൽ പൊലീസിങ് ചെയ്യേണ്ടത്. ലോകം മുഴുവൻ ഒരു മഹാമാരിയുടെ കഥകൾ പറയുമ്പോൾ എനിക്കൊന്നും വരില്ല എന്ന ധാർഷ്ട്യം ഉണ്ടല്ലോ; അതാണ് ഏറ്റവും വലിയ ശത്രു. നമ്മിൽ എത്രപേർക്ക് ഈ അസുഖം ഉണ്ടെന്നുപോലും അറിയാതെ, ആരു പറഞ്ഞതും കേൾക്കാതെയുള്ള ചുറ്റിനടക്കലുകൾക്കു ഒരു അറുതി വന്നില്ലെങ്കിൽ ചുമരിൽ കിടക്കുന്ന പടം അടുത്തത് നിങ്ങളുടേതാകും. അല്ലെങ്കിൽ നിങ്ങൾ കാരണം നിങ്ങളുടെ ഏറ്റവും അടുത്തവരുടെ. വല്ലതും വന്നു കഴിഞ്ഞാൽ പിന്നെ, അതു സഹിക്കാനും ആ കുറ്റബോധം കൊണ്ടു പിന്നീട് മുന്നോട്ടു പോകാനും ഒട്ടും എളുപ്പമല്ല.
വീട്ടിൽ ഇരിക്കുന്നതോ, ഒന്നു പുറത്തിറങ്ങുന്നതോ ആരും അറിയില്ലല്ലോ എന്ന ധാരണ. പിന്നെ ഇതൊക്കെ ഇവർ വെറുതേ വലുതാക്കി പറയുകയാണ് എന്ന പിന്തിരിപ്പൻചിന്ത. കിട്ടിയ അവധിദിവസം അടിച്ചുപൊളിക്കുക. ഇതെങ്ങോട്ടാണ് നിങ്ങളുടെ ഈ യാത്ര? സ്വയം ആരാണെന്നോ, സ്വയം വിവേകമുണ്ടോ എന്നോ ആലോചിച്ചു നോക്കിയിട്ടുണ്ടോ? കടകളിലെ സാധനങ്ങൾ മുഴുവൻ സ്വന്തം വീട്ടിൽ വാങ്ങി നിറക്കുമ്പോൾ ആലോചിക്കുക, തൊട്ടടുത്തുള്ളവരും മനുഷ്യരെന്ന്. അന്നന്നത്തെ ആഹാരത്തിന് കഷ്ടപ്പെടുന്നവർക്ക് ഇനി വരുന്ന ദിനങ്ങൾ പട്ടിണിയാകാതിരിക്കണമെങ്കിൽ ഒരു കരുതൽ അത്യാവശ്യം തന്നെ. ചുറ്റുമുള്ളവർ മരണപ്പെട്ട ചുടലയുടെ നടുക്ക് ജീവിക്കുക അത്ര എളുപ്പമല്ല എന്നോർക്കണം.
പറയുന്ന കാര്യങ്ങൾ അതുപോലെ മനസ്സിലാക്കി ശുചീകരണ പ്രക്രിയകൾ ചെയ്യുകയും സമൂഹത്തിൽനിന്നു മാറി കുടുംബത്തിൽമാത്രം ജീവിക്കുകയും ചെയ്തില്ലെങ്കിൽ മുന്നിലെ അക്കങ്ങളിൽ ഒരു അക്കം നിങ്ങളുമാകാം എന്ന യാഥാർഥ്യം വിസ്മരിക്കേണ്ട.
അപ്പോഴേക്കും മരുന്നു കണ്ടുപിടിക്കില്ലേ എന്ന തോന്നൽ അസ്ഥാനത്താണ്. യൂറോപ്, ചൈന, ഇറ്റലി പോലുള്ള വൻരാജ്യങ്ങളിൽ ഇത്രയേറെ അവരുടെ സാമൂഹിക സമ്പദ്വ്യവസ്ഥകൾക്ക് കോട്ടം തട്ടിയിട്ടുണ്ടെങ്കിൽ ഇന്ത്യപോലുള്ള ഒരു കൊച്ചു രാജ്യത്തിനും കേരളത്തിനും എന്തു സംഭവിക്കുമെന്ന് ഒന്നോർക്കുന്നത് നല്ലതാണ്.
രാഷ്ട്രീയവും കുശുമ്പും കുന്നായ്മയും സ്വാർഥത്തിനുള്ള സംഭരണവുമൊക്കെ തത്കാലം ഒഴിവാക്കി നന്മനിറച്ചു മുന്നോട്ടുപോകാൻ ശ്രമിക്കാം. പറഞ്ഞത് കേട്ടു കുറച്ചു നാൾ വീട്ടിൽ ഇരിക്കാം. രണ്ടു മൂന്നു മാസംകൊണ്ടു ഇതു കുറയുകതന്നെ ചെയ്യും. ആ സമയം കൊണ്ടു അസുഖം വരുന്നതിനനുസരിച്ചു എല്ലാവർക്കും വേണ്ട പരിചരണം കൊടുക്കാനും നമുക്ക് കഴിയും. പയ്യെ തിന്നാൽ പനയും തിന്നാം.
ഈ അസുഖത്തിൽനിന്നു രക്ഷനേടാൻ ഉള്ള ഒരേ ഒരു വഴി വീട്ടിൽ ഇരിക്കുക കുറച്ചു നാൾ. സ്നേഹം നിറയട്ടെ ചുറ്റുപാടും.
ആദ്യമായി ആറു കേസുകളുള്ള സമയത്ത് ലോകത്തോടു വിളിച്ചുപറഞ്ഞ വുഹാനിലെ ഡോക്ടർ ലീ വെൻലിയാങ്ങിെൻറ വാക്കുകൾക്ക് ഒരു വിലയും കൊടുക്കാതെ അദ്ദേഹത്തെ പുച്ഛിച്ചുതള്ളി. അദ്ദേഹത്തിനും ഈ അസുഖത്തിന് അടിയറവു പറയേണ്ടി വന്നു. ശരി എന്നറിഞ്ഞിട്ടു കൂടി ഒരു ജനതയുടെ മുന്നിൽ സ്വന്തം അന്തസ്സു പണയം വെച്ച് മാപ്പപേക്ഷിക്കേണ്ടിവന്നു ആ ഭിഷഗ്വരന്.
ആ ഡോക്ടർ ആയിരുന്നു ശരിയെന്നു പിന്നീട് ചൈനീസ് സർക്കാറിനു മാപ്പുപറയേണ്ടി വന്നു. അപ്പോഴേക്കും വൈകിയിരുന്നു. മണ്ണടിഞ്ഞു പോയ അദ്ദേഹത്തിനോ മറ്റുള്ളവർക്കോ അതുകൊണ്ടു എന്ത് ഗുണം! നഷ്ടങ്ങളുടെ അക്കത്തിൽ ചേർത്ത കുറച്ച് പേരുകൾ മാത്രമായി അവർ അവശേഷിക്കുന്നു.
അതുകൊണ്ട് അടുത്തതവണ മരണനിരക്കിലെ, രോഗിനിരക്കിലെ ആ അക്കങ്ങൾ കാണുമ്പോൾ നിങ്ങളെപ്പോലെ ചൂരും ചോരയും ഉള്ള വ്യക്തികളായിരുന്നു ഇന്നലെവരെ അവരും എന്ന ഒരു ബോധം ഉണ്ടാവുക. അഹോരാത്രം പരിശ്രമിക്കുന്ന, അസുഖങ്ങൾ ഉള്ളവരെ സമാധാനിപ്പിക്കുന്ന, തെരുവുകൾ മുഴുവൻ വൃത്തിയാക്കുന്ന, കടുംപിടിത്തക്കാർ എന്നു വിളിച്ചാലും നന്മക്ക് വേണ്ടി നിലകൊള്ളുന്ന ആരോഗ്യ, ശുചീകരണ, നിയമപാലക, ഭരണസേവകരുടെ ഒരു ടീം ഇവിടെ ഉണ്ടെന്നു അഭിമാനിക്കാം. മനസ്സുകൊണ്ടു ഒന്നായി സമൂഹത്തിൽനിന്നു വിട്ടുനിന്നു നമുക്കൊരുമിക്കാം. ഓർക്കുക, പ്രതിരോധം ചികിത്സയേക്കാൾ മികച്ചതാണ്. പ്രതിരോധം മാത്രമാണ് ഇതിനുള്ള ചികിത്സ.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.