കോവിഡ്: പിഴവുകൾക്ക് വിലയൊടുക്കുന്ന അമേരിക്ക
text_fieldsമറ്റു രാജ്യങ്ങളിലെന്നപോലെ അമേരിക്കയിലും കൊറോണ അതിവേഗം പടരുകയാണ്. ആദ്യ കേസുകൾ ചൈനയിൽനിന്ന് വന്നവരിലായിരുന്നു എങ്കിൽ ഇന്ന് ആകെയുള്ള 50 സംസ്ഥാനങ്ങളിൽ 27ലും സാമൂഹികവ്യാപനം (കമ്യൂണിറ്റി സ്പ്രെഡ്) കണ്ടെത്തുന്ന അവസ്ഥയിലാണ്. കഴിഞ്ഞ ഒരാഴ്ചയായി പരിശോധനശേഷി വർധിച്ചതോടെ അമേരിക്കയിൽ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നു. സ്ഥിരീകരിച്ച കേസുകളിൽ യഥാക്രമം ചൈന, ഇറ്റലി എന്നിവക്ക് പിറകിൽ മൂന്നാം സ്ഥാനത്താണ് യു.എസ് ഇപ്പോൾ. മാർച്ച് 22 ഞായറാഴ്ച രാവിലെ വരെ, അമേരിക്കയിൽ ഏകദേശം 30,000 കേസുകൾ സ്ഥിരീകരിച്ചു; ഏകദേശം 400 പേർ മരിച്ചു, 176 പേർ സുഖം പ്രാപിച്ചു. ന്യൂയോർക്കിൽ 15,000ത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ വാഷിങ്ടണിലും കാലിഫോർണിയയിലും ന്യൂജഴ്സിയിലും 1500ന് അടുപ്പിച്ചാണ് കേസുകൾ.
ആശുപത്രികളിൽ ഉൾപ്പെടെ ചികിത്സ ക്രമീകരണങ്ങൾ നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്. പല ആശുപത്രികളിലും എമർജൻസി കേസുകൾ മാത്രം അറ്റൻഡ് ചെയ്യുന്ന രീതിയിലേക്ക് മാറി. പ്രത്യേക വാതിലുകളിലൂടെ മാത്രമായി പ്രവേശനം നിജപ്പെടുത്തിയിരിക്കുന്നു. മസാചൂസറ്റ്സിലെ ന്യൂട്ടൺ -വെല്ലസ്ലി ആശുപത്രി പാർക്കിങ് ഗാരേജിൽ മൂന്ന് കൂടാരങ്ങൾ സ്ഥാപിച്ചു, അവിടെ പ്രീ സ്ക്രീൻ ചെയ്ത രോഗികൾക്കു മാത്രമേ പരിശോധനക്കായി അകത്തു കയറി ഡോക്ടറെ കാണിക്കാൻ കഴിയൂ. പക്ഷേ, കേസുകളുടെ എണ്ണം കൂടുന്നത് ഡോക്ടർമാർക്കും ആശുപത്രികൾക്കും പുതിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. ഇറ്റലിയിൽ ഒരു പരിധി കഴിഞ്ഞപ്പോൾ ഏതൊക്കെ രോഗികളെ ചികിത്സിക്കണം, ആർക്കൊക്കെ വെൻറിലേറ്റർ കൊടുക്കണം എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ഉയർന്നിരുന്നു. അത് ഇവിടെയും മുൻകൂട്ടി കാണുന്നതായാണ് റിപ്പോർട്ടുകൾ. യു.എസിലെ എല്ലാ ആശുപത്രികളും ഇതുപോലുള്ള നൈതികപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സംവിധാനം രൂപപ്പെടുത്തിയിരിക്കുന്നു. മെഡിക്കൽ പ്രഫഷനലുകൾ മാത്രമല്ല, സാമൂഹികപ്രവർത്തകർ, പാസ്റ്റർമാർ, അഭിഭാഷകർ എന്നിവരടങ്ങുന്ന എത്തിക്സ് കമ്മിറ്റി ആശുപത്രി ട്രിയേജ് കമ്മിറ്റികളുമായി സഹകരിച്ചു പ്രവർത്തിക്കുന്നു. വിഭവദൗർലഭ്യമുണ്ടെങ്കിൽ രോഗീപരിചരണത്തിെൻറ മുൻഗണന അവർ നിർദേശിക്കും. പ്രായം, ആയുർദൈർഘ്യം, ഒരു രോഗിയുടെ അസുഖത്തിെൻറ കാഠിന്യം, ചികിത്സയുടെ ഫലസാധ്യത, അർബുദം, ഹൃദ്രോഗം പോലെ മറ്റു രോഗങ്ങളുണ്ടോ? അത് വ്യക്തിയുടെ ആയുസ്സ് ചുരുക്കാൻ സാധ്യതയുണ്ടോ എന്നീ ഘടകങ്ങൾ പരിഗണിച്ചായിരിക്കും തീരുമാനം. മറ്റൊരു ഘടകം ‘സാമൂഹിക ഉപയോഗക്ഷമത’യാണ്. ഉദാഹരണത്തിന്, ആരോഗ്യപ്രവർത്തകർ, ഫസ്റ്റ് റെസ്പോൻഡേഴ്സ് വിഭാഗത്തിൽ പെടുന്ന പൊലീസുകാർ, ഫയർഫൈറ്റർമാർ എന്നിവർക്ക് കൂടുതൽ പരിഗണന ലഭിക്കും.
‘പകർച്ച നിയന്ത്രിക്കാൻ 15 ദിനങ്ങൾ’ എന്ന പേരിൽ ഇതിനകംതന്നെ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഒരു പദ്ധതി പ്രഖ്യാപിച്ചിരുന്നു. വ്യക്തികൾ, ആരോഗ്യപ്രവർത്തകർ, സംസ്ഥാനങ്ങൾ എന്നിങ്ങനെ പല തട്ടിലുള്ള നിർദേശങ്ങളും അതിൽ പ്രതിപാദിക്കുന്നുണ്ട്. സാമൂഹികവ്യാപനമുള്ള സംസ്ഥാനങ്ങളിൽ ബാറുകൾ, റസ്റ്റാറൻറുകൾ, ജിമ്മുകൾ അടക്കുന്നതുൾപ്പെടെയുള്ള നിർദേശങ്ങളാണ് ഇതിൽ ഉണ്ടായിരുന്നത്. സ്കൂളുകളും കോളജുകളും യൂനിവേഴ്സിറ്റികളും എല്ലാം അടച്ചിരിക്കുന്നു. പല യൂനിവേഴ്സിറ്റികളും കഴിഞ്ഞ ആഴ്ചതന്നെ ഓൺലൈൻ ക്ലാസുകളിലേക്ക് മാറിക്കഴിഞ്ഞു. പള്ളികളിൽ പ്രാർഥനകളില്ല. ബസുകളും ട്രെയിനുകളും ഒാടുന്നുണ്ടെകിലും ആളുകൾ തീരെ കുറവാണ്. കഴിഞ്ഞയാഴ്ച കൂടുതൽ അമേരിക്കൻസംസ്ഥാനങ്ങൾ ജനങ്ങളോട് വീട്ടിൽ തുടരാൻ നിർദേശം നൽകിക്കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ മാത്രം ഇലനോയ്, കാലിഫോർണിയ, ന്യൂജഴ്സി, ന്യൂയോർക് എന്നിവിടങ്ങളിലെ ഗവർണർമാർ സ്റ്റേ അറ്റ് ഹോം ഓർഡറുകൾ ഇറക്കിയിട്ടുണ്ട്.
ഇൻഷുറൻസ് അധിഷ്ഠിതമായ ഒരു ആരോഗ്യസംവിധാനത്തിെൻറ എല്ലാ പരാധീനതകളും അമേരിക്കയിൽ കാണുന്നുണ്ട്. ഈയടുത്ത ദിവസം ബോസ്റ്റണിലെ ഒരു ആശുപത്രിയിൽ കോവിഡ് ചികിത്സ കഴിഞ്ഞ രോഗിയുടെ ബിൽ 35,000 ഡോളർ (26 ലക്ഷത്തിൽപരം രൂപ) ആയിരുന്നു. മറ്റ് 27 ദശലക്ഷം അമേരിക്കക്കാരെപ്പോലെ, ആ രോഗിയും ആദ്യമായി ആശുപത്രിയിൽ പ്രവേശിക്കുമ്പോൾ ഇൻഷുറൻസ് ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ ബില്ലുകൾ സെറ്റിൽ ചെയ്യാൻ മെഡിക്കയ്ഡിെൻറ (നമ്മുടെ നാട്ടിലെ ആർ.എസ്.ബി അഥവാ ആയുഷ്മാൻ ഭാരത് പോലെയുള്ള ഒരു സ്കീം ആണിത്. ദരിദ്രരായ ആളുകൾക്ക് സർക്കാർതന്നെ ഏർപ്പെടുത്തിയ ഇൻഷുറൻസ്) സേവനം ലഭിക്കുമെന്ന കാത്തിരിപ്പിലാണ് അവരിപ്പോൾ. മാർച്ച് 18ന് കോവിഡ് പരിശോധനകൾ സൗജന്യമാക്കുന്ന ബിൽ സെനറ്റ് പാസാക്കിയ ശേഷമാണ് കാര്യമായ തോതിൽ ഇവിടെ ആളുകൾ കോവിഡ് ടെസ്റ്റ് തുടങ്ങിയതുതന്നെ. വൻതോതിൽ കേസുകൾ റിപ്പോർട്ട് ചെയ്യാൻ ഇടയാക്കിയത്. പക്ഷേ, അപ്പോഴും ടെസ്റ്റ് മാത്രമേ സൗജന്യമുള്ളൂ. ഇൻഷുറൻസ് ഉള്ള ഒരാൾക്ക് മറ്റു സങ്കീർണതകൾ ഇല്ല എങ്കിൽ ഏകദേശം 10,000 ഡോളർ ചികിത്സക്ക് ചെലവ് വരും. സങ്കീർണമായ കേസുകളിൽ ഇത് 30,000 വരെ ആകാം. അതാണ് ബോസ്റ്റണിലെ രോഗിക്ക് സംഭവിച്ചത്. ഇത് മുഴുവൻ ഇൻഷുറൻസ് കമ്പനി കൊടുക്കും എന്ന് വിചാരിച്ചാൽ തെറ്റി. ഇതിൽ കിഴിക്കാവുന്നവ കിഴിച്ചും കോപേമെൻറ്സ് സാധ്യമെങ്കിൽ അങ്ങനെയും ഏറ്റവും ചുരുങ്ങിയത് 1500 ഡോളർ രോഗി സ്വയം കണ്ടെത്തേണ്ടിവരും എന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. അതായത്, ഇൻഷുറൻസ് ഇല്ലാത്ത രണ്ടു കോടി 70 ലക്ഷം അമേരിക്കക്കാർ കോവിഡിന് ആശുപത്രിചികിത്സ ആവശ്യമായി വന്നാൽ ഒരു മാർഗവും കാണുന്നില്ല എന്ന് ചുരുക്കം. ഇൻഷുറൻസ് മോഡലുകൾക്ക് പിറകെ പോകുന്നവരും ജില്ല ആശുപത്രികൾ വരെ കോർപറേറ്റുകൾക്ക് വിട്ടുകൊടുക്കാൻ തിരക്കുകൂട്ടുന്നവരും ഇത് ഒാർത്തുവെച്ചാൽ നന്ന്.
(അമേരിക്കയിൽ ബോസ്റ്റൺ സർവകലാശാലയിൽ പൊതുജനാരോഗ്യവിഭാഗത്തിൽ ഗവേഷകനാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.