സൗമ്യനും കരുത്തനുമായ നേതാവ്
text_fieldsകഴിഞ്ഞ ദിവസം കർണാടകയിലെ റായ്ച്ചുരിൽ അന്തരിച്ച ജമാഅത്തെ ഇസ്ലാമി മുൻ അഖിലേന്ത്യ അമീറും മുസ്ലിം വ്യക്തിനിയമ ബോർഡ് മുൻ വൈസ് പ്രസിഡൻറുമായ മൗലാന മുഹമ്മദ് സിറാജുൽ ഹസൻ സമകാലിക ഇന്ത്യൻ സാഹചര്യങ്ങൾ മുൻകൂട്ടി കണ്ട നേതാവായിരുന്നു. പെരുമാറ്റത്തിലെ സൗമ്യതയും നിലപാടുകളിലെ കരുത്തും ദീർഘവീക്ഷണവും അദ്ദേഹത്തിെൻറ സവിശേഷതകളായിരുന്നു. അടുത്ത് ഇടപഴകിയപ്പോഴെല്ലാം ലാളിത്യം കൊണ്ട് വിസ്മയിപ്പിച്ചിട്ടുമുണ്ട്. കർണാടകയിലെ ഏറ്റവും മികച്ച പ്രഭാഷകനായിരുന്നു സിറാജുൽ ഹസൻ. അദ്ദേഹത്തിെൻറ കവിത്വം തുളുമ്പുന്ന ഉർദു പ്രഭാഷണങ്ങൾക്കെല്ലാം കേൾവിക്കാർ ഏറെയായിരുന്നു.
1992 ഡിസംബർ ആറിന് ബാബരി മസ്ജിദ് തകർക്കപ്പെടുകയും തുടർന്ന് തൂക്കെമാപ്പിക്കാൻ ജമാഅത്തെ ഇസ്ലാമി നിരോധിക്കപ്പെടുകയും ചെയ്ത സമയത്താണ് മൗലാന സിറാജുൽ ഹസെൻറ നേതൃത്വത്തിെൻറ കരുത്ത് അനുഭവിച്ചറിഞ്ഞത്. രണ്ടു വർഷം മുമ്പുമാത്രം അഖിലേന്ത്യ അമീർപദവിയിലെത്തിയ അദ്ദേഹം, ഏറ്റവും പ്രയാസമേറിയ ആ സമയത്ത് സംഘടനയുടെ പ്രവർത്തനസ്വാതന്ത്ര്യം വീണ്ടെടുക്കാനുള്ള നിയമപോരാട്ടത്തിന് നേതൃത്വം നൽകി. സുപ്രീംകോടതിയിൽ നടത്തിയ നിയമയുദ്ധം വിജയത്തിലെത്തിച്ചതിൽ മൗലാന സിറാജുൽ ഹസെൻറ നേതൃത്വത്തിന് വലിയ പങ്കുണ്ടായിരുന്നു. ബാബരി മസ്ജിദ് തകർക്കപ്പെട്ട ശേഷം ഇന്ത്യയിലെ മുസ്ലിംസമൂഹം പകച്ചുനിന്ന സമയത്ത് വിവിധ സംഘടനകളെ ഏകോപിപ്പിക്കാനും സമൂഹത്തിന് ആത്മവിശ്വാസം പകരുന്ന തരത്തിൽ സംയുക്തമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും അദ്ദേഹം നേതൃത്വം നൽകി. മുസ്ലിം സംഘടനകളെ ഒന്നിപ്പിച്ചുനിർത്താൻ നടത്തിയ ശ്രമങ്ങൾക്കൊപ്പം തന്നെ സഹോദരസമുദായങ്ങളുമായും അടുത്ത ബന്ധം പുലർത്തി. ഫാഷിസത്തെ ചെറുക്കുന്നതിനു എല്ലാവരും ഒന്നിച്ചുനിൽക്കേണ്ടതിെൻറ ആവശ്യകത പതിറ്റാണ്ടുകൾ മുേമ്പ അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. ബാബരി ധ്വംസനത്തെ തുടർന്ന് ഇന്ത്യയിൽ വർഗീയകലാപങ്ങൾ കത്തിയാളിയ സന്ദർഭത്തിൽ സമുദായസൗഹാർദം മുദ്രാവാക്യമാക്കി ഫോറം ഫോർ ഡെമോക്രസി ആൻഡ് കമ്യൂണൽ അമിറ്റി (എഫ്.ഡി.സി.എ) എന്ന പൊതുവേദിക്ക് രൂപം നൽകാൻ മൗലാന ശഫീ മൂനിസിെൻറ കൂടെ അദ്ദേഹവും മുന്നിൽനിന്നു.
സൗമ്യതയും ലാളിത്യവും മുഖമുദ്രയായിരുന്നപ്പോൾതന്നെ നിലപാടുകളിലെ കരുത്തുകൊണ്ടും സിറാജുൽ ഹസൻ വിസ്മയിപ്പിച്ചിട്ടുണ്ട്. ഒരിക്കൽ, തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരുമായി നടത്തിയ മുഖാമുഖം ഇന്നും ഓർമയിലുണ്ട്. തീർത്തും അനാവശ്യവും വിവാദമുണ്ടാക്കുന്നതുമായ ഒരു വിഷയത്തിൽ മാധ്യമപ്രവർത്തകരിലൊരാൾ നിരന്തരം ചോദ്യം ചോദിച്ചപ്പോൾ നിശ്ശബ്ദത പാലിച്ചത് ഓർക്കുന്നു. വീണ്ടും അതേ ചോദ്യങ്ങൾ ചോദിച്ച് പ്രകോപിപ്പിക്കാൻ ശ്രമിച്ചിട്ടും നിശ്ശബ്ദത കൊണ്ട് മറുപടി പറയുകയായിരുന്നു അദ്ദേഹം. അനാവശ്യ വിഷയങ്ങൾ സംസാരിക്കേണ്ടതില്ലെന്നതിെൻറ വ്യക്തമായ സൂചനയായിരുന്നു ആ മൗനം.
മറ്റൊരിക്കൽ മൗലാന സിറാജുൽ ഹസനും ജമാഅത്തെ ഇസ്ലാമി കേന്ദ്ര കൂടിയാലോചന സമിതി അംഗമായിരുന്ന എഫ്.ആർ. ഫരീദി സാഹിബും ഞാനും ഒരു വാഹനത്തിൽ യാത്രചെയ്യുകയായിരുന്നു. യാത്രക്കിടെ ഇന്ത്യയിൽ ഹിന്ദുത്വ ഫാഷിസം വളരുകയാണല്ലോ എന്ന് ഫരീദി സാഹിബ് ചോദിച്ചു. അഴിമതിയും വളരുന്നുണ്ടല്ലേ എന്നായിരുന്നു മൗലാന സിറാജുൽ ഹസെൻറ മറുപടി. ഇന്ന് ഇന്ത്യ നേരിടുന്ന രണ്ട് വലിയ പ്രശ്നങ്ങളെ പതിറ്റാണ്ടുകൾ മുമ്പുതന്നെ ചൂണ്ടിക്കാണിക്കുകയായിരുന്നു അദ്ദേഹം. വരുംകാല ഇന്ത്യ അനുഭവിക്കാൻ പോകുന്ന രണ്ട് വെല്ലുവിളികൾ അഴിമതിയും ഫാഷിസവും ആണെന്ന് അദ്ദേഹം അന്നുതന്നെ പറഞ്ഞു. ഫാഷിസത്തിെൻറ വിദ്വേഷരാഷ്ട്രീയത്തിനെതിരെ മതവിശ്വാസികളുടെ പൊതുവേദി എന്ന നിലയിലാണ് ‘ധാർമിക ജനമോർച്ച’ക്ക് രൂപം നൽകിയത്. സ്വാമി അഗ്നിവേശ്, പ്രയാഗ്പീഠത്തിലെ ശങ്കരാചാര്യ മാധവാനന്ദ, അനന്തപുർ സാഹിബിലെ സിഖ് ജതേദാർ മഞ്ജിത് സിങ്, റവ. വൽസൺ തമ്പു തുടങ്ങി വിവിധ മതനേതാക്കളുമായി മതാന്തര സംവാദവും സൗഹൃദസംഗമങ്ങളും സംഘടിപ്പിച്ചിരുന്നു. അഭിപ്രായവ്യത്യാസം മൂലം അകന്നുകഴിയുന്ന മുസ്ലിംസംഘടനകളുടെ നേതൃത്വവുമായും സ്ഥാപനങ്ങളുമായും പതിവു സമ്പർക്കപരിപാടികളിലൂടെ അടുപ്പം സ്ഥാപിച്ചു. വിദ്വേഷ രാഷ്ട്രീയം സജീവമാക്കി ഫാഷിസവും കോർപറേറ്റ് അഴിമതിയും കൊടികുത്തിവാഴുേമ്പാൾ പോരാട്ടം ശക്തിപ്പെടുത്തേണ്ട സമയത്താണ് മൗലാന സിറാജുൽ ഹസെൻറ വേർപാട് എന്നത് ഏറെ വേദനജനകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.