ഉപഭോക്തൃ സംരക്ഷണ നിയമത്തിന് മൂന്നു പതിറ്റാണ്ട്
text_fieldsഅസംഘടിതരും അവഗണിക്കപ്പെട്ടവരുമായ ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ഇന്ത്യന്‍ പാര്‍ലമെന്‍റ് പാസാക്കിയ ഉപഭോക്തൃ സംരക്ഷണ നിയമത്തിന് രാഷ്ട്രപതിയുടെ അനുമതി ലഭിച്ചത് 1986 ഡിസംബര്‍ 24നാണ്. അതിനുശേഷമാണ് ഈ ദിനം ‘ദേശീയ ഉപഭോക്തൃ ദിനമായി’ ആചരിക്കാന്‍ തുടങ്ങിയത്.
ചെലവില്ലാതെയും വേഗത്തിലും നീതി ഉപഭോക്താവിന് ലഭ്യമാക്കുക എന്ന ഈ നിയമത്തിന്‍െറ ലക്ഷ്യത്തിലേക്ക് എത്തുന്നതിന് ഇനിയും കാതങ്ങളേറെ പിന്നിടേണ്ടിയിരിക്കുന്നു. എന്നാലും ഉപഭോക്താക്കള്‍ വിലകൊടുത്തുവാങ്ങുന്ന സാധനങ്ങളും സേവനങ്ങളും ഗുണനിലവാരത്തോടെയാണ് എന്ന് ഉറപ്പുവരുത്തുന്നതിനും ഉപഭോക്താക്കളെ ചൂഷണംചെയ്യുന്ന ദുരവസ്ഥക്ക് ഒരു പരിധിവരെ പരിഹാരം കാണുന്നതിനും നിയമത്തിന് കഴിഞ്ഞിട്ടുണ്ടെന്നതില്‍ സംശയമില്ല.
ഓണ്‍ലൈന്‍ വ്യാപാര രംഗം
കേന്ദ്രസര്‍ക്കാറിന്‍െറ നോട്ടു പിന്‍വലിക്കല്‍ പ്രഖ്യാപനത്തോടെ കഷ്ടത്തിലായ നാട്ടുകാരെ ഏറെ സഹായിച്ചത് ഓണ്‍ലൈന്‍ വ്യാപാരമാണ്. നിരക്ഷരരായവരില്‍പോലും ക്രെഡിറ്റ് കാര്‍ഡിന്‍െറയും ഡെബിറ്റ് കാര്‍ഡിന്‍െറയും ഉപയോഗം സാധാരണയായി. ‘ഇ-കോമേഴ്സ്’ അഥവാ ഇലക്ട്രോണിക് കോമേഴ്സ് സാധാരണക്കാരന്‍െറ ജീവിതത്തിലും ഒഴിവാക്കാനാവാത്തതായി.
ഇന്ത്യയിലെ ഇ-കോമേഴ്സ് മാര്‍ക്കറ്റിലെ വിറ്റുവരവ് പ്രതിവര്‍ഷം 28,500 കോടി രൂപയാണ്. ബാങ്ക് അക്കൗണ്ടുകള്‍ സാര്‍വത്രികമാകുകയും തുടര്‍ന്ന് നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനവും ഓണ്‍ലൈന്‍ വ്യാപാരരംഗത്ത് ഒരു കുതിച്ചുചാട്ടമാണ് ഉണ്ടാക്കിയത്. ഓണ്‍ലൈന്‍ വ്യാപാരരംഗത്ത് കഴുത്തറപ്പന്‍ മത്സരം കുറഞ്ഞവിലയില്‍ ഉല്‍പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന സാഹചര്യം ഉണ്ടാക്കി. നിരവധി ഉല്‍പന്നങ്ങളില്‍നിന്ന് തനിക്കാവശ്യമുള്ളവ തെരഞ്ഞെടുക്കാനുള്ള അവകാശം ലഭിക്കുന്നുവെന്ന മെച്ചം ഓണ്‍ലൈന്‍ വ്യാപാരത്തിന്‍െറ പ്രചാരകര്‍ അവകാശപ്പെടുന്നു. വിപണനത്തിനുശേഷം സാധനങ്ങളുടെ ലഭ്യത ഉപഭോക്താവിന് ഉറപ്പുവരുത്താന്‍ കഴിയുന്നുവെന്നതും ഓണ്‍ലൈന്‍ വ്യാപാരത്തിന്‍െറ സവിശേഷതയായി ചൂണ്ടിക്കാണിക്കുന്നു.
വാങ്ങിയ ഉല്‍പന്നത്തെക്കുറിച്ച് ഉപഭോക്താവ് അതൃപ്തനാണെങ്കില്‍ ഉല്‍പന്നംതന്നെ നിശ്ചിത സമയത്തിനകം പണച്ചെലവില്ലാതെ മാറ്റിനല്‍കാമെന്ന ഓണ്‍ലൈന്‍ വ്യാപാരികളുടെ പ്രഖ്യാപനവും ഈ രംഗത്തെ ജനപ്രിയമാക്കി. പക്ഷേ, ഈ അവകാശവാദങ്ങളെല്ലാം സംരക്ഷിക്കാന്‍ കഴിയുന്ന ശക്തമായ ഉപഭോക്തൃ സംരക്ഷണ നിയമങ്ങള്‍ രാജ്യത്തില്ല.
1986ലുണ്ടായ ഉപഭോക്തൃ സംരക്ഷണ നിയമത്തില്‍ ഓണ്‍ലൈന്‍ വ്യാപാരരംഗത്തെ പ്രത്യേകമായി നിയന്ത്രിക്കുന്ന വ്യവസ്ഥകള്‍ ഉണ്ടായിരുന്നില്ല. ഓണ്‍ലൈന്‍ വ്യാപാരരംഗം ശക്തമായതോടെ പരാതികളുടെ കുത്തൊഴുക്കുതന്നെ ഉണ്ടായി 2013 തുടക്കത്തില്‍. 11,980 പരാതികളാണ് ഓണ്‍ലൈന്‍ വ്യാപാരത്തെ സംബന്ധിച്ച് ലഭിച്ചത്. സാധനങ്ങള്‍ നല്‍കിയതിലെ അപാകതയെക്കുറിച്ചാണ് 58 ശതമാനം പരാതികളും. ഉപയോഗശൂന്യമായ ഉല്‍പന്നങ്ങള്‍ ലഭിക്കുക, ആവശ്യപ്പെടാത്ത സാധനങ്ങള്‍ ലഭിക്കുക, പണം തിരിച്ചുനല്‍കാതിരിക്കുക, ഉല്‍പന്നങ്ങളെക്കുറിച്ച് തെറ്റായ വിവരം നല്‍കുക തുടങ്ങി നിരവധി പരാതികളാണ് ഓണ്‍ലൈന്‍ വ്യാപാരികളെക്കുറിച്ച് ലഭിച്ചത്. ഈ പരാതികളില്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാനും ഉപഭോക്തൃ നീതി ഉറപ്പുവരുത്താനും പര്യാപ്തമായ നിയമങ്ങള്‍ ഇന്നും രാജ്യത്തില്ല എന്നതാണ് ഉപഭോക്താക്കള്‍ നേരിടുന്ന ഏറ്റവും പ്രധാന വെല്ലുവിളി.
മാറിയകാലത്തിനനുസൃതമായി സമഗ്ര പരിഷ്കരണം നിര്‍ദേശിക്കുന്ന പുതിയ നിയമം കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി രാംവിലാസ് പാസ്വാന്‍ 2015 ആഗസ്റ്റ്10ന് ലോക്സഭയില്‍ അവതരിപ്പിച്ചു. ജില്ല-സംസ്ഥാന-ദേശീയ തലത്തിലുള്ള ഉപഭോക്തൃ തര്‍ക്കപരിഹാര വേദികളുടെ പേരുള്‍പ്പെടെ സമൂലമായ പരിഷ്കരണമാണ് പുതിയ നിയമം നിര്‍ദേശിക്കുന്നത്. ഇതിലൂടെ ജില്ല ഫോറങ്ങള്‍ കമീഷനുകളാകും. 2016 ഏപ്രില്‍ 26ന് ഭക്ഷ്യ പൊതുവിതരണ മന്ത്രാലയ സ്ഥിരംസമിതി ഈ ബില്ലിനെ സംബന്ധിച്ച് വിവിധ ഏജന്‍സികള്‍ നല്‍കിയ ശിപാര്‍ശകള്‍ സഹിതമുള്ള റിപ്പോര്‍ട്ട് പാര്‍ലമെന്‍റിനു സമര്‍പ്പിച്ചിരുന്നു.
പുതിയ ബില്ലിലെ സവിശേഷതകള്‍
1. ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും നടപ്പാക്കുന്നതിനുമായി നിര്‍വഹണാധികാരിയായി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി നിലവില്‍ വരും. ഉപഭോക്താക്കള്‍ നല്‍കുന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ജീവനും സ്വത്തിനും അപായകരമായ ഉല്‍പന്നങ്ങളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചും അന്വേഷിക്കാനും നടപടികള്‍ സ്വീകരിക്കാനും അതോറിറ്റിക്ക് അധികാരമുണ്ട്. 30 ദിവസത്തിനകം പരാതിയില്‍ തീര്‍പ്പാക്കണം. ഉത്തരവ് നടപ്പാക്കാത്തവര്‍ക്കെതിരെ 25,000 രൂപ മുതല്‍ ഒരു ലക്ഷം രൂപവരെ പിഴ ചുമത്താം.
2. പരാതി സ്വീകരിക്കാനുള്ള ഉപഭോക്തൃകോടതികളുടെ അധികാരം വിപുലീകരിച്ചു എന്നതാണ് മറ്റൊരു സവിശേഷത. ഓണ്‍ലൈന്‍ വ്യാപനത്തിലൂടെ കേരളത്തില്‍നിന്ന് മൊബൈല്‍ ഫോണ്‍ വാങ്ങിയ ഒരാള്‍ക്ക് ലഭിച്ചത് മറ്റ് ഏതെങ്കിലും സാധനങ്ങളാണെങ്കില്‍ നിലവില്‍ പരാതി നല്‍കേണ്ടത് ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനത്തിന്‍െറ ആസ്ഥാനം സ്ഥിതിചെയ്യുന്ന സ്ഥലത്തെ ഉപഭോക്തൃ കോടതിയിലായിരിക്കണം. പുതിയ വ്യവസ്ഥയനുസരിച്ച് ഉപഭോക്താവ് താമസിക്കുന്ന സ്ഥലത്തോ തൊഴിലെടുക്കുന്ന സ്ഥലത്തോ ഉള്ള ജില്ല ഫോറത്തില്‍ കേസ് സമര്‍പ്പിക്കാം. ഫോറത്തില്‍ നേരിട്ടുചെല്ലാതെതന്നെ ഓണ്‍ലൈനായും പരാതി സമര്‍പ്പിക്കാം.
3. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കി ഉപഭോക്താക്കളെ കബളിപ്പിക്കുന്ന വ്യാപാരികള്‍ ഇനി കനത്ത ശിക്ഷ ഏറ്റുവാങ്ങും. ‘മാഗി ന്യൂഡില്‍സ്’ സംഭവം ഉള്‍പ്പെടെയുള്ള അനുചിതവും നിയമവിരുദ്ധവുമായ കച്ചവടരീതിക്കെതിരെ ശക്തമായ പ്രതികരണമാണ് ഉപഭോക്തൃ സംഘടനകള്‍ പാര്‍ലമെന്‍റിന്‍െറ സ്ഥിരം സമിതിക്കുമുന്നിലുള്ള തെളിവെടുപ്പില്‍ നടത്തിയത്.
4. ഉല്‍പന്ന ബാധ്യത
ഉല്‍പന്നത്തിലെ അപാകതകളും ഉപഭോക്താവിനുണ്ടാകുന്ന ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ക്ക് നിര്‍മാതാക്കള്‍ നഷ്ടപരിഹാരം നല്‍കണമെന്ന വിദേശരാജ്യങ്ങളില്‍ നിലവിലുള്ള വ്യവസ്ഥ ആദ്യമായി ഇന്ത്യന്‍ നിയമത്തിന്‍െറ ഭാഗമായി. പൊട്ടിത്തെറിക്കുന്ന മൊബൈല്‍ ഫോണും കാറുകളും ഉല്‍പാദിപ്പിക്കുന്നവര്‍ ഇനി വലിയ നഷ്ടപരിഹാരം ഉപഭോക്താക്കള്‍ക്ക് നല്‍കേണ്ടിവരും. നിര്‍മിച്ച ബ്രാഞ്ച് ഉല്‍പന്നങ്ങള്‍ മൊത്തമായിതന്നെ വിപണിയില്‍നിന്നും പിന്‍വലിക്കണം.
5. 50 ലക്ഷം വരെ മൂല്യമുള്ള തര്‍ക്കവിഷയങ്ങള്‍ ജില്ല കമീഷനുകള്‍ക്ക് പരിഗണിക്കാന്‍ കഴിയും. നിലവില്‍ 20 ലക്ഷമാണ്. 10 കോടി മൂല്യമുള്ള പരാതികള്‍ സംസ്ഥാന കമീഷനും തീര്‍പ്പാക്കാം. ജില്ല കമീഷന്‍െറ അധികാരം ഒരു കോടി രൂപ വരെയായി വര്‍ധിപ്പിക്കണമെന്നതാണ് സമിതിയുടെ ശിപാര്‍ശ.
6. രാജ്യത്ത് സുസജ്ജമായ ലബോറട്ടറികള്‍ സ്ഥാപിക്കണമെന്നും നിര്‍ദേശമുണ്ട്. നിലവില്‍ ഭക്ഷ്യവിഷം, മായംചേര്‍ക്കല്‍ എന്നിവ കണ്ടത്തൊന്‍ കഴിയുന്ന നിലവാരമുള്ള ലാബുകള്‍ ഇല്ല. ഭക്ഷ്യവസ്തുക്കളില്‍ മായംചേര്‍ക്കുന്നതിന് കനത്ത ശിക്ഷ നല്‍കാനും ശിപാര്‍ശയുണ്ട്.
ഉപഭോക്താക്കളെ യഥാര്‍ഥ രാജാവാക്കുന്ന നിരവധി നിര്‍ദേശങ്ങള്‍ ഉപഭോക്തൃ സംരക്ഷണ ബില്ലില്‍ ഉണ്ടെങ്കിലും അതെല്ലാം പാസാക്കുന്ന നിയമത്തിലുണ്ടാകുമോ എന്ന ആശങ്കയാണ് ഉപഭോക്തൃ പ്രസ്ഥാനങ്ങള്‍ പങ്കുവെക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
