ക്രിസ്മസ് ചോദിക്കുന്നു മനുഷ്യനാകാമോ?
text_fieldsസർവജനതക്കുമുണ്ടാകാനുള്ള മഹാസന്തോഷമായി ക്രിസ്മസ് വീണ്ടും സമാഗതമായി. മഹാമാരിയും പ്രളയങ്ങളും തീർത്ത പുതുസാമാന്യതയിലാണ് ഈ വർഷത്തെ ക്രിസ്മസ് ആഘോഷം. പൊതുവെ ആഘോഷങ്ങൾക്കും ആൾക്കൂട്ടങ്ങൾക്കും മാന്ദ്യം കൽപിച്ച കാലം. ഇന്ന് ആരിലാണ് യഥാർഥ സന്തോഷം കാണാൻ സാധിക്കുന്നത്? ദുരന്തങ്ങൾ ആവർത്തിക്കുന്ന ഭൂമിയിലാണ് നാം ജീവിക്കുന്നത്. എല്ലാകാലത്തും മാനവരാശി കനലനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. എന്നാൽ, അവയൊന്നുംതന്നെ മാനവകുലത്തെ നിർമൂലനം ചെയ്യുന്നതിനോ മുന്നോട്ടുള്ള ഗതിയെ പൂർണമായി തടയുന്നതിനോ ഇടയാക്കിയിട്ടില്ല. ഗതിമാറി ഒഴുകുന്ന നീർച്ചാലുപോലെ അതിജീവനപാതയിൽ മുന്നോട്ടുപോവുകയാണ് മനുഷ്യജീവിതം.
ഏത് ആഘോഷവും അർഥവത്താകുന്നത് സാമൂഹിക-രാഷ്ട്രീയ പരിസരങ്ങൾക്ക് അത് എത്രമാത്രം സംഗതമാകുന്നു എന്നതിനെ ആശ്രയിച്ചാണ്. ഇരുൾമൂടി പാഴും ശൂന്യവുമായിരുന്നവക്ക് പുതുജീവൻ നൽകിയ അനുഭവമാണ് ക്രിസ്തുജനനം. സാമൂഹികവും സാമ്പത്തികവും മതപരവുമായ ചൂഷണങ്ങൾക്കും രാഷ്ട്രീയ അടിമത്തത്തിനും വശംവദരായ ഒരു ജനതയുടെ പ്രതീക്ഷയുടെ പൂർത്തീകരണമാണ് ആദ്യ ക്രിസ്മസിൽ സാധ്യമായത്.
കാലഘട്ടത്തിെൻറ വ്യഥകളോടുള്ള ദൈവത്തിെൻറ മറുപടിയായിരുന്നു അത്. പ്രതീക്ഷയാണ് ഏതു ദുരിതാനുഭവങ്ങളിലും മനുഷ്യനെ മുന്നോട്ടുനയിക്കുന്നത്. അവിടെ തുണയായെത്തുന്ന ദൈവിക ഇടപെടലും ഉണ്ടാകും. ക്രിസ്തുജനനവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന ദർശനങ്ങളും ദൂതെൻറ അറിയിപ്പുകളും ഇത്തരം ദൈവിക ഇടപെടലുകളാണ്. അവ ഒരുപക്ഷേ മനുഷ്യരുടെ കണക്കുകൂട്ടലുകൾക്കോ യുക്തിക്കോ യോജിച്ചവയാകണമെന്നില്ല. എന്നാൽ, ദൈവിക ഇടപെടലിനോടുള്ള മനുഷ്യസഹകരണത്തിലാണ് അതിജീവനം സാധ്യമാകുന്നത്. പ്രതിസന്ധികളിൽ തളരുകയല്ല, പുതുവഴിയൊരുക്കുന്ന ദൈവത്തോട് ചേർന്ന് സാധ്യതകൾ കണ്ടെത്തുകയാണ് ചെയ്യേണ്ടത്.
ലോകത്തിെൻറ നാനാഭാഗങ്ങളിൽ നമ്മുടെ സഹോദരങ്ങൾ പലവിധ കഷ്ടപ്പാടുകളിലൂടെയും പീഡനങ്ങളിലൂടെയും ജീവിതം മുന്നോട്ടുനയിക്കുന്നു. കോവിഡിെൻറ ആവർത്തിച്ചുള്ള തരംഗങ്ങളും രൂപമാറ്റം സംഭവിക്കുന്ന വൈറസുകളുടെ അതിശീഘ്ര വ്യാപനവും ആശങ്ക വർധിപ്പിക്കുകയാണ്. കേരളം സ്ഥിരമായി പ്രളയബാധിതപ്രദേശമായി മാറി. മണ്ണിടിച്ചിലും ഉരുൾപൊട്ടലും ചക്രവാതച്ചുഴിയും ന്യൂനമർദവും അടിക്കടി ഉണ്ടാകുന്നു. എന്നാൽ, അവിടെയും ഇടപെടുന്ന ഒരു ദൈവമുണ്ട്. ഇന്നും മനുഷ്യെൻറ ഏറ്റവും ബലഹീനമായ സാഹചര്യങ്ങളിൽ സാധ്യമാകുന്ന ദൈവത്തിെൻറ ഇടപെടലാണ് ക്രിസ്മസിെൻറ കാതൽ. ദൈവം നമ്മോടുകൂടെ. മാനുഷിക ഇടങ്ങളോട് ചേർന്നുനിൽക്കുന്നിടത്താണ് ക്രിസ്മസ് അർഥവത്താകുന്നത്.
ദൈവം മാത്രമല്ല, മനുഷ്യരും ചേർന്നുനിൽക്കണം. ദരിദ്രരോടും നിസ്സഹായരോടും ആലംബഹീനരോടും പതിതരോടും തള്ളപ്പെട്ടവരോടും ഏകാന്തരോടും തടവുകാരോടും രോഗികളോടുമുള്ള ദൈവത്തിെൻറ ഐക്യദാർഢ്യം. മനുഷ്യൻ മാറ്റിനിർത്തിയവയെയൊക്കെ ദൈവം ചേർത്തുപിടിക്കുന്നു. അകലങ്ങളിലല്ല, ഉള്ളടുപ്പങ്ങളിലാണ് ക്രിസ്തു പിറക്കുന്നത്. ഇന്നും അനേകർ ജീവിതപ്രതിസന്ധികളിൽ ഉഴലുകയാണ്. ദുരിതങ്ങൾ തളർത്തിയ ജീവിതങ്ങൾ. ജാതി, മത, ലിംഗ വ്യത്യാസങ്ങളുടെ പേരിൽ വിവേചനം അനുഭവിക്കുന്നവർ, പലകാരണങ്ങളാൽ പീഡിപ്പിക്കപ്പെടുന്നവർ, നിശ്ശബ്ദരാക്കപ്പെട്ടവർ, രാഷ്ട്രീയപ്പോരിൽ നഷ്ടം സംഭവിക്കുന്നവർ, സ്വന്തം ഇടങ്ങളിൽനിന്ന് കുടിയിറക്കപ്പെട്ടവർ, നിലനിൽപിനായി പലായനം ചെയ്യുന്നവർ... ഇങ്ങനെ നീളുന്നു ഇന്നിെൻറ ദുരിതാനുഭവങ്ങൾ. വിശക്കുന്നവർ ഏറെയുള്ള രാജ്യമായി ഇന്ത്യ നിലനിൽക്കുന്നു എന്നത് ഏറെ ദുഃഖകരമാണ്. വിശപ്പിെൻറ വിളിയെ തിരിച്ചറിഞ്ഞ് വിഭവങ്ങൾ പങ്കുവെക്കാൻ നാം ഇനിയും പഠിക്കണം. ഇവരോടുള്ള നമ്മുടെ സമീപനമാണ് ക്രിസ്മസിനെ കാലികമാക്കുന്നത്. നിലനിൽപിനായി നിലവിളിക്കുന്ന മനുഷ്യരോടും പ്രകൃതിയോടും നമുക്കും ചേർന്നുനിൽക്കാം.
ഇന്ന് യന്ത്രമനുഷ്യരുടെയും സൂപ്പർ ഹ്യൂമെൻറ കാലമാണ്. മനുഷ്യന് പകരംവെക്കാൻ സംവിധാനങ്ങൾ വികസിപ്പിക്കപ്പെടുന്ന ലോകം. നിർമിതബുദ്ധിയിലൂടെ (Artificial Intelligence) മനുഷ്യനെക്കാൾ മെച്ചമായതിനെ മെനഞ്ഞുണ്ടാക്കാൻ ശാസ്ത്ര-സാങ്കേതികവിദ്യ ശ്രമിക്കുന്നു. ഇവിടെ ക്രിസ്മസ് നമ്മോടു ചോദിക്കുന്നു- മനുഷ്യനാകാമോ? മനുഷ്യത്വം നഷ്ടപ്പെടുത്തുന്ന പ്രവൃത്തികൾ ഇന്ന് വർധിച്ചുവരുകയാണ്.
മതത്തിെൻറയും ജാതിയുടെയും പേരിൽ ജീവനെടുക്കുമ്പോൾ, രാഷ്ട്രീയ കൊലപാതകങ്ങൾ സാധാരണമാകുമ്പോൾ, സ്ത്രീത്വം പീഡിപ്പിക്കപ്പെടുമ്പോൾ, മാതാപിതാക്കൾ ഉപേക്ഷിക്കപ്പെടുമ്പോൾ, ഭീകരവാദത്തിെൻറ പേരിൽ കൂട്ടക്കൊല നടക്കുമ്പോൾ ഇല്ലാതെ പോകുന്നത് മനുഷ്യത്വമാണ്. നഷ്ടപ്പെട്ട മാനവികത വീണ്ടെടുക്കാൻ ക്രിസ്തുജനനം നമ്മെ ആഹ്വാനം ചെയ്യുന്നു. ദൈവം മനുഷ്യനെ തേടുമ്പോൾ, മനുഷ്യെൻറ പരിശ്രമങ്ങൾ ദൈവമാകാനാണ്. ആൾദൈവങ്ങളും അതിനു ചുറ്റും ആൾക്കൂട്ടങ്ങളും വളരെ പെട്ടെന്ന് രൂപപ്പെടുന്നു. നേട്ടങ്ങൾക്കുവേണ്ടി ദൈവത്തെ ഉപയോഗിക്കുന്നവരും കുറവല്ല. ഞൊടിയിടയിൽ നേട്ടം കൊയ്യുന്ന ആത്മീയ തരംഗങ്ങൾ വൈറലാകുന്ന കാലമാണിത്. സ്വയം പരിമിതിയിലേക്കിറങ്ങിയ ദൈവത്തെയാണ് നാം തമസ്കരിക്കുന്നത്. ക്രിസ്മസ് ഇവിടെ നമ്മോട് ഒരു തിരുത്തൽ ആവശ്യപ്പെടുന്നു. ദൈവത്തിെൻറ പ്രതീക്ഷയാണ് നാം- നമുക്ക് മനുഷ്യരാകാം.
കോവിഡ് മൂലം നമുക്ക് നഷ്ടപ്പെട്ട ആഘോഷങ്ങൾ തിരികെപിടിക്കാനുള്ള പരിശ്രമങ്ങളിലാണ് പലരും. ക്രിസ്മസ് കേവലം ആഘോഷങ്ങളിൽ അവസാനിപ്പിക്കേണ്ടതല്ല. മനുഷ്യനെ തേടിയുള്ള ദൈവത്തിെൻറ യാത്രയാണത്. അതിനിയും തുടരേണ്ടത് മനുഷ്യരിലൂടെയാണ്. ദൈവത്തിെൻറ മനുഷ്യമുഖം അപരനിൽ തെളിഞ്ഞുകാണുന്നിടത്താണ് ക്രിസ്മസ് അർഥവത്താകുന്നത്. എവിടെയാണ് ക്രിസ്തുവിനെ ദർശിക്കാൻ സാധിക്കുന്നത്? ക്രിസ്തുവിനെ പൊതിഞ്ഞ ശീലകൾ ദാരിദ്യ്രത്തെയും (poverty) അവനെ കിടത്തിയ പശുത്തൊട്ടി തിരസ്കരണത്തെയും (rejection) ശിശു നിസ്സഹായതയെയും (helplessness) സൂചിപ്പിക്കുന്നു.
ഇന്നും ക്രിസ്തുവിനെ തേടുന്നവർ കരുതിയിരിക്കേണ്ട അടയാളങ്ങൾ ഇവതന്നെയാണ്. രാജകൊട്ടാരങ്ങളിലും മണിമാളികകളിലും മന്ത്രിമന്ദിരങ്ങളിലും ക്രിസ്തുവിനെ തേടിയവർക്ക് ദിശാബോധം നഷ്ടമായി. എളിയവരിൽ ക്രിസ്തുവിെൻറ മുഖം കാണുന്നതാണ് ക്രിസ്മസ്. എവിടെയൊക്കെ ദാരിദ്യ്രവും നിസ്സഹായതയും തിരസ്കരണവും സംഭവിക്കുന്നുവോ അവിടെയൊക്കെ വെളിപ്പെടുന്ന ഒരു ക്രിസ്തുവുണ്ട്. നിലനിൽപിനായി കേഴുന്നവർ, ചൂഷണത്തിനും പീഡനത്തിനും ഇരയാക്കപ്പെടുന്നവർ, സ്വന്തം ഭൂമിയിൽനിന്നും പറിച്ചെറിയപ്പെടുന്നവർ, പലകാരണങ്ങളാൽ പലായനം ചെയ്യപ്പെടുന്നവർ, അധികാരത്തിെൻറ കീഴിൽ അടിമകളാക്കപ്പെടുന്നവർ... ഇങ്ങനെ നീളുന്നു പട്ടിക. മനുഷ്യെൻറ സഹനങ്ങളിൽ ഇടപെടുന്ന ദൈവത്തെ തിരിച്ചറിയാൻ നമുക്കും യാത്ര തുടരാം. ഏവർക്കും ക്രിസ്മസ്-നവവത്സരാശംസകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.