കിങ് ആരായാലും കിങ്മേക്കർ ജോഗി തന്നെ
text_fields10 കൊല്ലം മുമ്പ് നടന്ന സംഭവമാണ്. ബഹുജൻ സമാജ് പാർട്ടിയുടെ അനിഷേധ്യ നേതാവായിരുന്ന കാൻഷിറാം അന്നത്തെ അവിഭക ്ത മധ്യപ്രദേശിലെ സംസ്ഥാന കോൺഗ്രസിെൻറ തലയെടുപ്പുള്ള നേതാവ് അജിത് ജോഗിയെ വിളിച്ചു. കോൺഗ്രസ് മധ്യപ്രദേശിൽ അധികാരത്തിലിരിക്കെ ആ ഒരൊറ്റ വിളി കോൺഗ്രസിൽ ഉണ്ടാക്കിയ പുകിൽ ചില്ലറയല്ല. കോൺഗ്രസ് വിട്ടുവന്ന് ബി.എസ്.പിയുടെ എക്സിക്യൂട്ടിവ് പ്രസിഡൻറായി സ്ഥാനമേൽക്കാൻ ആവശ്യപ്പെട്ടായിരുന്നു കാൻഷിയുടെ വിളി. സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ മായാവതിയുടെ ക്യാമ്പിൽ ചില രാഷ്ട്രീയ കരുനീക്കങ്ങൾക്കു ശ്രമിച്ചുകൊണ്ടിരിക്കെയായിരുന്നു ഇത്. ബി.എസ്.പിയിലേക്കുള്ള കൂർമബുദ്ധിയായ മുൻ െഎ.എ.എസ് ഒാഫിസർ ജോഗിയുടെ വരവ് തെൻറ പിടി അയക്കുമെന്ന് കണ്ട മായാവതി അന്ന് അതിനെ എതിർത്തു.
അന്നത്തെ മുഖ്യമന്ത്രി ദിഗ്വിജയ് സിങ്ങുമായി തെറ്റിപ്പിരിഞ്ഞ അജിത് ജോഗിക്ക് കോൺഗ്രസ് വിടാനുള്ള അവസരം നഷ്ടമായി. രണ്ടു പതിറ്റാണ്ടിനുശേഷം ജോഗി പകരംവീട്ടി. കോൺഗ്രസിന് ഛത്തിസ്ഗഢിൽ വിശേഷിച്ചും ദേശീയതലത്തിൽ പൊതുവായും കനത്ത ആഘാതമേൽപിച്ചിരിക്കുന്നു അദ്ദേഹം. അഞ്ചു മാസമായി കോൺഗ്രസ് വിയർത്തുകുളിച്ച് ശ്രമിക്കുകയാണ് മായാവതിയുടെ ബി.എസ്.പിയെ സഖ്യകക്ഷിയായി പിടിക്കാൻ. അതേ ബി.എസ്.പിയെ കൈപിടിച്ചിറക്കി കൊണ്ടുപോയി പുതിയ സഖ്യമുണ്ടാക്കിയിരിക്കുന്നു ജോഗി. കോൺഗ്രസിെൻറ അഞ്ചുമാസത്തെ യജ്ഞം പൊളിക്കാൻ േജാഗിക്ക് അഞ്ചു മണിക്കൂറേ വേണ്ടിവന്നുള്ളൂ. 2016ൽ രൂപംകൊടുത്ത ജനത കോൺഗ്രസ് ഛത്തിസ്ഗഢും (ജെ.സി.സി) ബി.എസ്.പിയും ഒന്നിച്ചാണ് നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടുക.
കോൺഗ്രസിനെതിരെ സ്ഥാനാർഥികളെ നിർത്താനുള്ള ബി.എസ്.പിയുടെ നീക്കം കാര്യങ്ങൾ അത്ര പന്തിയായിരിക്കില്ല എന്ന പ്രത്യക്ഷസന്ദേശമാണ് കോൺഗ്രസിന് നൽകുന്നത്. ദേശീയതലത്തിൽ ബി.ജെ.പിക്കെതിരായ വിശാലസഖ്യത്തിൽ ചേരാൻ വലിയ താൽപര്യമില്ലെന്ന് മായാവതി സൂചിപ്പിച്ചുകഴിഞ്ഞു. അതിനപ്പുറം ഇൗ നവംബറിൽ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഛത്തിസ്ഗഢിൽ കോൺഗ്രസിനെ പരമാവധി ക്ഷീണിപ്പിക്കാൻ ഇറങ്ങിക്കളിക്കാൻതന്നെയാണ് അവരുടെ ശ്രമം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പുകളിലെ ഒരു ശതമാനത്തിലും താഴെയുള്ള വോട്ടുവ്യത്യാസം മുന്നിൽവെച്ചാണ് തുടർച്ചയായി മൂന്നുതവണ അധികാരത്തിലിരിക്കുന്ന ബി.െജ.പിക്ക് പ്രഹരമേൽപിക്കാൻ കോൺഗ്രസ് തിടുക്കപ്പെടുന്നത്. എന്നാൽ, രണ്ടു പ്രധാന പ്രതിയോഗികൾ ഏറ്റുമുട്ടിയിരുന്ന ഛത്തിസ്ഗഢിൽ ജെ.സി.സിയും ബി.എസ്.പിയുമായി മുന്നണി വന്നതോടെ ത്രികോണമത്സരത്തിനാണ് അരങ്ങു തെളിയുന്നത്. 2003ൽ രണ്ടര ശതമാനമായിരുന്നു ബി.ജെ.പിയും കോൺഗ്രസും തമ്മിലെ വോട്ടുവ്യത്യാസം.
2008ൽ ഇത് 1.7 ശതമാനവും 2013ൽ 0.75 ശതമാനവുമായി കുറഞ്ഞു. ബി.എസ്.പിയെ കൂട്ടിയാൽ 2013ൽ അവർ നേടിയ 4.27 ശതമാനം വോട്ടുകൂടി പെട്ടിയിലായാൽ പിന്നെ ബി.ജെ.പിയെ മറികടക്കാനാവും എന്നാണ് അവരുടെ കണക്കുകൂട്ടൽ. ബി.എസ്.പി വിജയപ്രതീക്ഷ കാണുന്ന സീറ്റുകൾ കോൺഗ്രസ് വിട്ടുനൽകാൻ വിസമ്മതിച്ചതോടെ അവരുടെ ധാരണയിൽ വിള്ളലുണ്ടാക്കി മായാവതിയെ കൊണ്ടുപോകാൻ ജോഗിക്ക് നിഷ്പ്രയാസം സാധിച്ചു. പ്രാഥമിക റിപ്പോർട്ട് അനുസരിച്ച് ഗിരിവർഗ മേഖലയിലെ 29 സീറ്റുകളിൽ ബി.ജെ.പി കാര്യമായ നേട്ടമുണ്ടാക്കാനിടയില്ല. പട്ടികജാതിക്കാർക്ക് സംവരണം ചെയ്യപ്പെട്ട 10 സീറ്റുകൾ നിയമസഭ തെരഞ്ഞെടുപ്പിൽ നിർണായകമായിരിക്കും. ഇൗ പത്തിൽ ഒമ്പതും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേടിയിരുന്നതാണ്. എന്നാൽ, ഇത്തവണ അത് നിലനിർത്താനാവുമോ എന്ന കാര്യത്തിൽ പാർട്ടിക്ക് ആശങ്കയുണ്ട്.
ബി.എസ്.പിയും ജി.സി.സിയും തമ്മിലെ സഖ്യം ബി.ജെ.പിക്ക് ഏറെ ആശ്വാസം നൽകുന്നതാണ്. ബി.എസ്.പി ഇല്ലാതെതന്നെ സംസ്ഥാനത്തെ പട്ടികജാതി വിഭാഗത്തിൽ ഗണ്യമായ സ്വാധീനം ജോഗിക്കുണ്ട്. ജനത ഛത്തിസ്ഗഢ് കോൺഗ്രസ് 55 സീറ്റിലും ബി.എസ്.പി 35ലുമാണ് മത്സരിക്കുക. ജോഗി-ബി.എസ്.പി സഖ്യം ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കും. അത് കോൺഗ്രസിന് സാരമായ ക്ഷീണമുണ്ടാക്കും- രാഷ്ട്രീയനിരീക്ഷകരുടെ ഇൗ അഭിപ്രായം കോൺഗ്രസും സമ്മതിക്കുന്നുണ്ട്. ബി.എസ്.പിയും ജെ.സി.സിയും ബി.ജെ.പിയെ സഹായിക്കുകയാണെന്നും ഇപ്പോൾ അത് മറനീക്കി പുറത്തുവന്നിരിക്കുകയാണെന്നും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഭൂപേഷ് ബാഗൽ പറഞ്ഞു. എന്നാൽ, തങ്ങൾ അത് കാര്യമാക്കുന്നില്ലെന്നാണ് അദ്ദേഹത്തിെൻറ വാദം. േകാൺഗ്രസിനൊപ്പം ചേരാനിരുന്ന ബി.എസ്.പിയെ പാർട്ടി സുപ്രീമോക്കെതിരെ സി.ബി.െഎ, എൻഫോഴ്സ്മെൻറ് അന്വേഷണം എന്ന ഭീഷണിയിൽ സമ്മർദത്തിലാക്കുകയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. കോൺഗ്രസ് സംസ്ഥാനത്ത് ഒരു ശക്തിയല്ലെന്നും അഴിമതിയിലും കെടുകാര്യസ്ഥതയിലും മുഴുകിയ ബി.ജെ.പി ഭരണത്തെ മറിച്ചിടാൻ ബി.എസ്.പി-ജെ.സി.സി സഖ്യത്തിേന കഴിയൂ എന്നും ജോഗി ഉറച്ചുപറയുന്നു. കോൺഗ്രസ് അധ്യക്ഷനെ ആക്രമിക്കാൻ ലഭിക്കുന്ന ഒരവസരവും അജിത് ജോഗി പാഴാക്കുന്നില്ല. ജോഗിയും ബാഗലും തമ്മിലുള്ള സംഘർഷം പുതിയ തലങ്ങളിലേക്ക് നീങ്ങുകയാണ്.
നാലാമൂഴത്തിനുള്ള ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. ത്രികോണമത്സരം ബി.ജെ.പിക്ക് സഹായകമാവും. കഴിഞ്ഞ തവണ നേടിയതിലും അധികം ഇത്തവണ ബി.ജെ.പി അടിച്ചെടുക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് ധരംലാൽ കൗശിക് ഉറപ്പുപറയുന്നു. ബി.ജെ.പിക്ക് ഇൗസി വാക്കോവർ ഉണ്ടാവില്ലെന്നു പ്രവചിച്ചവരും കോൺഗ്രസിനകത്തെ അസ്വാസ്ഥ്യങ്ങളുടെ ഗുണം അവർക്കു ലഭിക്കുമെന്ന കണക്കുകൂട്ടലിലാണിപ്പോൾ. എന്നാൽ, ജോഗിയും ബി.എസ്.പിയും എത്ര കോൺഗ്രസ് വോട്ടുകൾ പിടിക്കുമെന്നതിനെ ആശ്രയിച്ചാകും തെരഞ്ഞെടുപ്പ് ഫലമെന്നാണ് മറ്റൊരു നിരീക്ഷകെൻറ അഭിപ്രായം. 2008ലെ 6.12 ശതമാനത്തിൽനിന്ന് 2013ൽ 4.27ലേക്ക് വോട്ടുവിഹിതം പിന്തള്ളപ്പെട്ടു പോയിരിക്കെ ഛത്തിസ്ഗഢ് രാഷ്ട്രീയത്തിൽ സ്വന്തമായൊരു ഇടമുണ്ടാക്കിയെടുക്കാനാണ് ബി.എസ്.പിയുടെ ശ്രമം. ഭരണവിരുദ്ധ വികാരവും ഒട്ടും അവഗണിക്കാനാവുന്നതെല്ലന്നും അത് കോൺഗ്രസിെൻറ പെട്ടിയിലാവും വീഴുകയെന്നും അദ്ദേഹം പറയുന്നു.
അജിത് ജോഗിയുടെ സഖ്യം കൂടുതൽ സീറ്റുകൾ നേടുകയാണെങ്കിൽ ഛത്തിസ്ഗഢ് പോലുള്ള ചെറിയൊരു സംസ്ഥാനത്ത് തൂക്കുസഭ വരാനുള്ള സാധ്യതയും തള്ളിക്കളഞ്ഞുകൂടാ. അപ്പോഴും ശിഥിലമായൊരു ജനവിധിയിൽ തെളിഞ്ഞുവരുക േജാഗിയുടെ രാശിയാവും. കിങ് ആയില്ലെങ്കിൽ കിങ്മേക്കറാവും അദ്ദേഹം.
(ഛത്തിസ്ഗഢിലെ മാധ്യമപ്രവർത്തകയും കോളമിസ്റ്റുമാണ് ലേഖിക)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.