പൗരത്വ സമരത്തിെൻറ നാവുകളരിയുമ്പോള്
text_fieldsചരിത്രത്തില്‍ തുല്യതയില്ലാത്ത പരീക്ഷണത്തിലാണെന്ന് ഇന്ത്യന്‍ മുസ്ലിംകള് തിരിച്ചറിഞ്ഞപ്പോള്‍ സംഭവിച്ച മുന്നേറ്റമായിരുന്നു അലീഗഢ്, ജാമിഅ മില്ലിയ്യ കലാശാലകളിൽ തുടങ്ങി ശാഹീന്ബാഗിലൂടെ രാജ്യമൊട്ടുക്കും പടര്‍ന്ന പൗരത്വസമരം. എല്ലാ അഭിപ്രായ ഭിന്നതകളും മാറ്റിവെച്ച് അസ്തിത്വപ്രതിസന്ധിയുടെ പരിഹാരത്തിനായി അവർ ഒരുമിച്ചപ്പോള്‍ ആ സമരവീര്യം നഗരങ്ങളിലും ഗ്രാമങ്ങളിലും അലയടിച്ചു. സാമ്പ്രദായിക സംഘടനകളും സ്വയം പ്രഖ്യാപിത നേതാക്കളുമൊന്നുമില്ലാതിരുന്നിട്ടും ജനമൊന്നടങ്കം പ്രതിഷേധവുമായി തെരുവിലിറങ്ങിയത് ഹിന്ദുത്വ ഭരണകൂടത്തെ അക്ഷരാര്‍ഥത്തില്‍ അമ്പരപ്പിച്ചു. സമരത്തിെൻറനേതൃസ്ഥാനത്ത് മുസ്ലിം സ്ത്രീകള്‍ തങ്ങളെ സ്വയം അടയാളപ്പെടുത്തിയത് അവരെക്കുറിച്ചുള്ള ഹിന്ദുത്വ പ്രചാരണങ്ങളുടെ മുനയൊടിച്ചു.
സ്ഥാപിത താല്പര്യങ്ങളും സ്വാര്ഥമോഹങ്ങളുമില്ലാത്ത ചെറുപ്പക്കാരുടെ സമരാവേശം മുസ്ലിം സമുദായം നെഞ്ചിലേറ്റിയതോടെ മോദിയെയും അമിത് ഷായെയും പേടിച്ച് മാളങ്ങളിലൊളിച്ച സംഘടനകള്‍ക്കും നേതാക്കള്‍ക്കും പൗരത്വസമരത്തില്‍ അണിനിരക്കേണ്ടി വന്നു. ഇല്ലെങ്കില്‍ സമരഭൂമികയില്നിന്ന് മാത്രമല്ല, സമുദായ നേതൃസ്ഥാനങ്ങളില്നിന്നുതന്നെ തങ്ങള്‍ പുറത്താകുമെന്ന് എല്ലാവരും തിരിച്ചറിഞ്ഞു. പൗരത്വപ്പട്ടികയുമായി ബന്ധപ്പെട്ട സമവായത്തിന് ആര്.എസ്.എസ് പിന്‍വാതില്‍ ചര്‍ച്ചക്ക് സമീപിച്ച നേതാക്കൾപോലും സമരത്തിനിറങ്ങുന്നത് മോദിക്ക് കാണേണ്ടി വന്നു. ഏജന്‍സികളെ ഉപയോഗിച്ച് നേതാക്കളെ ഭയപ്പെടുത്തി, പ്രതിപക്ഷത്തെ നിശ്ശബ്ദമാക്കി ഹിന്ദുത്വ അജണ്ടയുമായി അതിവേഗം മുന്നോട്ടുപോകുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രക്ഷോഭകരുമായി വിലപേശാന്‍ സമുദായത്തില്‍നിന്ന് ഒരു ഇടനിലക്കാരനെ പോലും കിട്ടാതെ കുഴങ്ങി. മുസ്ലിംകളെ ഭിന്നിപ്പിച്ച് സ്വന്തം അജണ്ട നടപ്പാക്കി ശീലിച്ച സംഘ്പരിവാര്‍ രാജ്യത്തെ മുസ്ലിംകളെ ഒരേ ചരടില്‍ കോര്‍ത്ത പൗരത്വസമരത്തെ നിഷ്ഠുരമായി അടിച്ചമര്‍ത്താനും സമരത്തിെൻറ നാവുകളരിയാനും നോക്കുന്നത് അതുകൊണ്ടാണ്.
സമരചരിത്രം മാറ്റിയെഴുതുന്ന അമിത് ഷായും പൊലീസും
ലോകം നേര്‍ക്കുനേര്‍ കണ്ട ഒരു സമരത്തിെൻറ ചരിത്രത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അദ്ദേഹത്തിെൻറ നിയന്ത്രണത്തിലുള്ള ഡല്‍ഹി പൊലീസും ചേര്‍ന്നു കലാപചരിത്രമാക്കി മാറ്റിയെഴുതുന്നതാണ് ഇപ്പോൾ രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്. അന്തര്‍ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ സമരം അടിച്ചമര്‍ത്താന്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഡല്‍ഹി വര്ഗീയകലാപംതന്നെ ഇരകളായ സമരക്കാര്‍ക്ക് മേല്‍ തിരിച്ചുചാര്ത്തിയാണ് ഈ തിരുത്തിയെഴുത്ത്. രാജ്യത്തെ തലയെടുപ്പുള്ള ന്യൂനപക്ഷ സ്ഥാപനങ്ങളായ അലീഗഢ് മുസ്ലിം സര്‍വകലാശാലയിലും ജാമിഅ മില്ലിയ്യ സര്‍വകലാശാലയിലും, മുസ്ലിംകള് പ്രതിഷേധവുമായി ഇറങ്ങിയ ഉത്തര്‍പ്രദേശിലും പൗരത്വ സമരത്തിെൻറ വേരറുക്കാന്‍ അമിത് ഷായും യോഗി ആദിത്യനാഥും പയറ്റിയ തന്ത്രത്തിെൻറ തനിയാവര്‍ത്തനം. ആദ്യം സ്വന്തം പരിവാറിനെ ഇറക്കി പൗരത്വ സമരത്തെ കലാപംകൊണ്ട് ചോരയില്‍ മുക്കുക. തുടര്‍ന്ന് ആക്രമണത്തിനിരയായ സമരക്കാരെ അതേ കലാപത്തിെൻറ പേരില്‍ വേട്ടയാടിപ്പിടിക്കുക.
പൗരത്വസമരമാണ് കലാപമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെൻറില്‍ പറഞ്ഞ നുണ സംഘ്പരിവാര്‍ മുന്‍കൂട്ടി തയാറാക്കിയ ഈ തിരക്കഥ അടിസ്ഥാനമാക്കിയായിരുന്നു. ആളും അര്‍ഥവും ആയുധവും ഒരുക്കി സ്വന്തം നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് നടപ്പാക്കിയ ഡല്‍ഹി വര്ഗീയാക്രമണത്തിലൂടെ ലക്ഷ്യമിട്ടതെന്തോ അത് കലാപാനന്തരവും നിര്‍വഹിച്ചുകൊടുക്കുക എന്ന സംഘ്പരിവാര്‍ ദൗത്യമാണ് അമിത് ഷാ ഡല്‍ഹി പൊലീസിനെക്കൊണ്ട് ചെയ്തുകൊണ്ടിരിക്കുന്നത്. ഒരു മഹാമാരിയില്‍ ലോകമൊട്ടുക്കും മനുഷ്യര്‍ മരിച്ചുവീണുകൊണ്ടിരിക്കുമ്പോള്തന്നെയാണ് ഈ പകയും പ്രതികാരവുമെല്ലാം. ഒരു നൂറ്റാണ്ടായി പടര്‍ത്തിക്കൊണ്ടിരിക്കുന്ന വര്‍ഗീയ വൈറസിലൂടെ ലക്ഷ്യമിട്ട ഹിന്ദുത്വരാഷ്ട്ര നിർമിതി അതിെൻറ പൂര്ണതയിെലത്തിക്കാന് കോവിഡ് മഹാമാരിയുടെ പേരില്‍ പൗരന്മാരെ വീടുകള്‍ക്കകത്ത് അടച്ചുപൂട്ടി രാജ്യത്തിന് താഴിട്ട് തിരുവായക്ക് എതിര്വായില്ലാതാക്കിയ കാലമാണ് ഏറ്റവും അനുയോജ്യം എന്ന കണക്കു കൂട്ടലിലാണ് ഈ കളി.
അറസ്റ്റ് വെറും മുസ്ലിം സംവരണം
പല ആശയപരിസരങ്ങളില്നിന്നുള്ളവര് പൗരത്വ സമരത്തിന് വന്നുചേര്ന്നിരുന്നുവെങ്കിലും അറസ്റ്റിലായതത്രയും മുസ്ലിംകളാണ്. അലീഗഢ് സര്‍വകലാശാലയിലെ പൗരത്വസമരത്തില്‍ യോഗേന്ദ്ര യാദവും ഡോ. കഫീല്‍ ഖാനും ഒരുമിച്ചാണ് പങ്കെടുത്തതെങ്കിലും അറസ്റ്റ് ചെയ്ത് കരിനിയമം ചുമത്തി ജയിലിലടച്ചത് കഫീല്‍ ഖാനെ. ഇടതു ചിന്താഗതിക്കാരനായ ജെ.എന്‍.യു ഗവേഷകന് ഉമര്‍ ഖാലിദിനുമേല്‍ യു.എ.പി.എ ചുമത്തിയത് അമരാവതിയിലെ പ്രസംഗത്തിനാണ്. മുസ്ലിം ന്യൂനപക്ഷത്തോടുള്ള കെജ്രിവാളിെൻറ സമീപനത്തില്‍ വിയോജിച്ച് ആം ആദ്മി പാര്‍ട്ടി വിട്ട ശേഷം ‘യുനൈറ്റഡ് എഗൻസ്റ്റ് ഹേറ്റ്’ എന്ന പൊതുവേദി ഉണ്ടാക്കിയ ഖാലിദ് സൈഫിയെ ഡല്‍ഹി വര്ഗീയാക്രമണത്തിെൻറ മറവില്‍ പൊലീസ് പൗരത്വസമര പന്തല്‍ പൊളിക്കുന്നത് ചോദ്യം ചെയ്തതിനാണ് അറസ്റ്റ് ചെയ്തത്. അന്ന് പിടികൂടി കാലുകള്‍ തല്ലിയൊടിച്ച് ജയിലിലിട്ട ഖാലിദിനുമേലും യു.എ.പി.എ ചുമത്തി. പൗരത്വ സമരത്തില്‍ സജീവമായുണ്ടായിരുന്ന കോണ്‍ഗ്രസിെൻറ വനിത നേതാവ് ഇശ്റത് ജഹാനെയും പിടികൂടി യു.എ.പി.എ ചുമത്തി. ശാഹീന്‍ബാഗ് മാതൃകയില്‍ ജാഫറാബാദില്‍ പൗരത്വ സമരത്തിന് സ്ത്രീകളെ നയിച്ചതില്‍ ‘പിഞ്ച്്റ തോഡ്’ എന്ന സ്ത്രീപക്ഷ സംഘടനയുടെ ഗുല്ശിഫാന് എന്ന എം.ബി.എക്കാരിക്കൊപ്പം സുഹാസിനി, ദേവാംഗന, കവിത, തരോമ റാവു, നടാഷ എന്നിവരുടെയെല്ലാം പേരുകള്‍ പൊലീസ് എഫ്.ഐ.ആറിലുണ്ട്. എന്നാല്‍, യു.എ.പി.എയും ജയിലും ഗുല്ശിഫാന്. രാഷ്ട്രീയ ജനതാദളുകാരനായ ജാമിഅ ഗവേഷകന് മീരാന്‍ ഹൈദറും ജാമിഅ പൂര്‍വ വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡൻറ് ശിഫാഉറഹ്മാനും പൊലീസ് നടപടിയില്‍ നിലച്ചുപോകുമായിരുന്ന ജാമിഅ മില്ലിയ്യയിലെ സമരത്തെ വിദ്യാര്‍ഥികളില്‍നിന്ന് ഏറ്റെടുത്ത് മുന്നോട്ടുകൊണ്ടുപോയതാണ് യു.എ.പി.എക്കുള്ള ശരിയായ കാരണം. അതിനായി ശിഫാഉറഹ്മാന്‍ മുന്‍കൈയെടുത്ത് വിളിച്ച ജാമിഅ കോഒാഡിനേഷന്‍ കമ്മിറ്റിയുടെ പ്രഥമ യോഗത്തിലെ അധ്യക്ഷയായിരുന്നു യു.എ.പി.എ ചുമത്തി തിഹാറില്‍ ഏകാന്ത തടവിലിട്ട മൂന്നുമാസം ഗര്‍ഭിണിയായ സഫൂറ സര്‍ഗര്‍.
നുള്ളിക്കളയുന്നത് സമര സംഭാവനകളെ
പൗരത്വ സമരം രാജ്യത്തിന് സംഭാവന ചെയ്ത യുവ മുസ്ലിംനേതാക്കളെ മുളയിലേ നുള്ളി ഭാവിയില്‍ ഉണ്ടായേക്കാവുന്ന നവജാഗരണത്തിെൻറ വഴിയടക്കുകയാണ് നരേന്ദ്ര മോദിയും അമിത് ഷായും. ഹിന്ദുത്വശക്തികളുടെ കണക്കുകൂട്ടല്‍ തെറ്റിച്ച് രാജ്യമൊട്ടുക്കും പടര്‍ന്നുപിടിച്ച പൗരത്വ പ്രക്ഷോഭത്തെ നയിച്ച മുസ്ലിം യുവത്വത്തോടുമുള്ള സംഘ്പരിവാറിെൻറ പക കോവിഡ് മഹാമാരിക്ക് മുന്നിലും തോറ്റുപോകുന്ന കാഴ്ചക്കാണ് ഡല്‍ഹി ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. കോവിഡിനെതിരെ പോരാടേണ്ട കേന്ദ്ര ആഭ്യന്തര മന്ത്രാലയം പൗരത്വസമരത്തിെൻറ സംഘാടകരെ തിരഞ്ഞുപിടിച്ച് ഡല്‍ഹിയിലെ ജയിലുകള്‍ നിറച്ചുകൊണ്ടിരിക്കുകയാണ്. സമ്പര്‍ക്കവിലക്കും സാമൂഹിക അകലവും പാലിക്കാനായി ജയിലുകളൊഴിപ്പിക്കാന് പരമോന്നത കോടതി വിധിച്ചശേഷമാണിത്. പൗരത്വ സമരത്തെ ചോരയില്‍ മുക്കിയ ഡല്‍ഹി വര്ഗീയാക്രമണത്തിെൻറ ആസൂത്രകരും ഗൂഢാലോചകരുമായ സംഘ്പരിവാര്‍ നേതാക്കളെ സ്വൈരവിഹാരത്തിനു വിട്ടാണ് ഇരകളായ സമരക്കാരെ ഡല്‍ഹി പൊലീസ് വേട്ടയാടിക്കൊണ്ടിരിക്കുന്നത്. പൗരത്വ സമരത്തിലെന്നപോലെ സ്വയം എഴുന്നേറ്റുനിന്ന് ചോദ്യം ചെയ്യുകയല്ലാതെ ഇന്ത്യന്‍ മുസ്ലിംകള്ക്ക് മുന്നില്‍ മറ്റൊരു വഴിയുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.