വിധിയിൽ ഞെട്ടാൻ എന്തിരിക്കുന്നു
text_fieldsകൃത്യമായ ആസൂത്രണത്തോടെ കൃത്യംചെയ്ത പ്രതികളെയെല്ലാം വെറുതെവിട്ട ലഖ്നോവിലെ പ്രത്യേക സി.ബി.ഐ കോടതി ജഡ്ജിയുടെ വിധി ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷത്തിൽ ഞെട്ടലുണ്ടാക്കില്ല. മുസ്ലിംകളോട് ചെയ്ത കടുത്ത ക്രിമിനല്‍ കുറ്റകൃത്യത്തിന് പ്രായശ്ചിത്തം ചെയ്യണമെന്ന് പറഞ്ഞശേഷമാണ് അഞ്ചു നൂറ്റാണ്ട് നമസ്കാരം നടന്ന പള്ളിയുടെ ഭൂമി അത് തകര്‍ത്ത കേസിലെ പ്രതികള്‍ക്ക് രാമക്ഷേത്രം ഉണ്ടാക്കാന്‍ വിട്ടുകൊടുക്കണമെന്ന് രാജ്യത്തെ പരമോന്നത കോടതി കല്പിച്ചത്. ആ വിധിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ചെലവില്‍ ക്ഷേത്രമുണ്ടാക്കാന്‍ നിയുക്തമായ ട്രസ്റ്റിെൻറ അമരത്തിരിക്കുന്ന വിശ്വഹിന്ദു പരിഷത്ത് നേതാവായിരുന്നു ലഖ്നോ കോടതിയിലെ പ്രതിക്കൂട്ടില്‍ ഇന്നലെ കയറിനിന്നത്.
മുറിവില്‍ തേച്ച ഉപ്പ്
സുപ്രീംകോടതി അഞ്ചംഗ ബെഞ്ച് ഒരു ദിവസം പോലുമൊഴിയാതെ വാദംകേട്ട നാളുകളില്‍ ഹാജരാക്കിയ രേഖകളും പ്രമാണങ്ങളുംകൊണ്ട് ജയിക്കുമായിരുന്ന ബാബരി ഭൂമി കേസില്‍ നേരിട്ട അനീതിയുടെ ചരിത്രപരമായ തുടര്‍ച്ചതന്നെയാണ് അതേ പള്ളി പൊളിച്ച കേസിലും സംഭവിച്ചത്. പരമോന്നത കോടതിയുടെ പരമാധിപെൻറ നേതൃത്വത്തിലുള്ള ബെഞ്ച് എഴുതിയ അന്യായത്തില്‍ കൂടുതലൊന്നും ലഖ്നോ പ്രത്യേക സി.ബി.ഐ കോടതി ജഡ്ജിയുടെ 2000 പേജ് വിധിയിലില്ല.
''1992 ഡിസംബര്‍ ആറിന് പള്ളി തകര്‍ത്ത്് താഴെയിട്ടു. തല്‍സ്ഥിതി നിലനിര്‍ത്തണമെന്ന ഉത്തരവിെൻറയും ഈ കോടതിക്കു നല്കിയ ഉറപ്പിെൻറയും ലംഘനമായിരുന്നു പള്ളി തകര്‍ക്കല്‍. പള്ളി തകര്‍ത്ത് ഒരു ഇസ്ലാമിക നിര്‍മിതി തുടച്ചുനീക്കിയത് നിയമവാഴ്ചയുടെ കടുത്ത ലംഘനമാണ്'' കഴിഞ്ഞ നവംബര്‍ ഒമ്പതിെൻറ സുപ്രീംകോടതി വിധിയില്‍ നിന്നാണ് ഈ വരികള്‍. ഇതേ കോടതിതന്നെയാണ് പള്ളി തകര്‍ത്ത വിശ്വഹിന്ദു പരിഷത്ത് കേസില്‍ കക്ഷിയാക്കി കൊണ്ടുവന്ന രാം ലല്ല വിരാജ്മാന് ബാബരി ഭൂമി വിട്ടുകൊടുക്കാന്‍ ഉത്തരവിട്ടത്. പള്ളി തകര്‍ത്ത ക്രിമിനല്‍ കുറ്റത്തിന് പ്രതിക്കൂട്ടില്‍ വന്നുനില്ക്കാന് സി.ബി.ഐ കോടതി ആവശ്യപ്പെട്ട മഹന്ത് നൃത്യഗോപാല്‍ ദാസും ചമ്പത് റായിയും ആണ് സുപ്രീംകോടതി വിധിപ്രകാരം അതേ പള്ളിയുടെ ഭൂമിയില്‍ രാമക്ഷേത്രമുണ്ടാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുണ്ടാക്കിയ ട്രസ്റ്റിെൻറ പ്രധാന പദവികളിലിരിക്കുന്നത്.
കര്‍സേവകര്‍ സാമൂഹിക വിരുദ്ധര്‍; നയിച്ചവര്‍ നിരപരാധികള്‍
മസ്ജിദ് തകര്‍ക്കാന്‍ പള്ളിയുടെ താഴികക്കുടങ്ങളില്‍ കയറിയവരെ സാമൂഹിക വിരുദ്ധരെന്ന് വിളിച്ച പ്രത്യേക സി.ബി.ഐ ജഡ്ജി അവരെ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളില്‍നിന്ന് അയോധ്യയിലേക്ക് ആനയിച്ച മുതിര്‍ന്ന ബി.ജെ.പി, ആര്.എസ്.എസ് നേതാക്കളെ ആക്രമണം തടയാന്‍ ശ്രമിച്ചവരായി വിശേഷിപ്പിച്ചു. സി.ബി.ഐ ഹാജരാക്കിയ വിഡിയോ, ഓഡിേയാ ക്ലിപ്പുകളുടെയും ആധികാരികത ജഡ്ജിക്കു ബോധ്യമായതുമില്ല. സി.ബി.ഐ കുറ്റപത്രം അനുസരിച്ച് 1992 ഡിസംബര്‍ അഞ്ചിന് മസ്ജിദ് തകര്ക്കുന്നതിെൻറ അന്തിമ ഗൂഢാലോചന യോഗം നടന്നത് ബജ്റംഗ്ദള്‍ നേതാവ് വിനയ് കത്യാറിെൻറ വീട്ടിലാണ്. എല്‍.കെ. അദ്വാനിയും മുരളി മനോഹര്‍ ജോഷിയും ഉമാഭാരതിയും സാധ്വി ഋതംബരയും കര്‍സേവകരെ ആവേശം കൊള്ളിക്കുകയായിരുന്നു. ബാബരി മസ്ജിദ് തകര്‍ക്കാന്‍ ഒത്താശചെയ്ത നരസിംഹറാവു സര്‍ക്കാര്‍ പത്തു നാള് കഴിഞ്ഞ്, തകര്‍ത്തത് അന്വേഷിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ലിബര്‍ഹാന്‍ കമീഷന് വിനയ് കത്യാറിനൊപ്പം ചമ്പത് റായിക്ക് ഗൂഢാലോചനയിലുള്ള പങ്ക് എടുത്തുപറയുന്നുണ്ട്. പത്രക്കാരെയും പള്ളിയെയും ഒരേസമയം ആക്രമിക്കുകയെന്നത് മുന്‍കൂട്ടി ആസൂത്രണം ചെയ്തതു പ്രകാരമായിരുന്നുവെന്നും കമീഷന് വ്യക്തമാക്കിയിട്ടുണ്ട്.
പ്രതി ഗവര്‍ണറായി; വക്കീല്‍ ജഡ്ജിയായി
പള്ളി പൊളിക്കാന്‍ ഒത്താശ ചെയ്തതിന് കോടതിയലക്ഷ്യ കേസ് നേരിട്ട കല്യാണ്‍ സിങ് പിന്നീട് രാജസ്ഥാന് ഗവര്‍ണര്‍ ആയപ്പോള്‍ സിങ്ങിനുവേണ്ടി വക്കാലത്ത് എടുത്ത ക്രിമിനല്‍ അഭിഭാഷകനായ യു.യു. ലളിത് സുപ്രീംകോടതി ജഡ്ജിയായി. ബാബരി ഭൂമിതര്‍ക്കം തീര്‍പ്പാക്കാനുള്ള ബെഞ്ചില്‍ മുന്‍ ചീഫ് ജസ്റ്റിസ് ഇതേ ജഡ്ജിയെ ഉള്‍പ്പെടുത്തിയത് സുന്നി വഖഫ് ബോര്‍ഡ് അഭിഭാഷകന് രാജീവ് ധവാന് ചോദ്യംചെയ്തത് ഇത് ചൂണ്ടിക്കാട്ടിയായിരുന്നു. സുപ്രീംകോടതി ഒരു ദിവസം തടവിനും 20,000 രൂപ പിഴക്കും കല്യാണ്‍ സിങ്ങിനെ പ്രതീകാത്മകമായി ശിക്ഷിച്ചത് ഈ കേസിലായിരുന്നു.
എന്നാല്‍, കേന്ദ്രത്തില്‍ എന്‍.ഡി.എ സര്‍ക്കാർ അധികാരത്തില്‍ വന്നതോടെ കേസ് ദുര്‍ബലപ്പെട്ടു. അദ്വാനിയടക്കമുള്ള മുതിര്‍ന്ന നേതാക്കളെ വിചാരണ കോടതിയും ഹൈകോടതിയും ഗൂഢാലോചന കുറ്റത്തില്‍നിന്ന് ഒഴിവാക്കിയിട്ടും വാജ്പേയി സര്‍ക്കാറിനുശേഷം വന്ന യു.പി.എ സര്‍ക്കാര്‍ വേണ്ടതൊന്നും ചെയ്യാതെ നീട്ടിക്കൊണ്ടുപോയി. ഒടുവില്‍ അവസാന കാലത്ത് ബി.ജെ.പിക്കെതിരെ നടത്തിയ നീക്കമായിരുന്നു അദ്വാനിയടക്കമുള്ളവരെ പ്രതി ചേര്‍ക്കാന്‍ സുപ്രീംകോടതിയില്‍ നല്കിയ അപേക്ഷ. അത് സുപ്രീംകോടതി അംഗീകരിച്ചതിനെ തുടര്‍ന്നാണ് വിചാരണ കോടതിയില്‍ അവര്‍ വീണ്ടും പ്രതികളായത്. എന്നാല്‍, പിന്നീട് വന്ന മോദി സര്‍ക്കാര്‍ വിചാരണ നടത്താതെ നീട്ടിയപ്പോള്‍ ജസ്റ്റിസ് രോഹിങ്ടണ്‍ നരിമാന് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഇടപെട്ട് വിധി പറയാന്‍ കാലയളവ് നിര്‍ണയിച്ചു. നിരവധി തവണ നീട്ടിയതിനൊടുവില്‍ നിശ്ചയിച്ച തീയതിയായിരുന്നു സെപ്റ്റംബര്‍ 30. സി.ബി.ഐ പ്രതികളാക്കിയ 49 സംഘ്പരിവാര്‍ നേതാക്കളില്‍ ബാൽ താക്കറെ അടക്കം 17 പേര് വിചാരണ മൂന്നു പതിറ്റാണ്ട് നീണ്ടപ്പോഴേക്കും മരിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.