ആശയപ്രചാരണം മൗലികാവകാശം
text_fieldsഭരണഘടന തങ്ങൾക്ക് അനുവദിച്ച മൗലികാവകാശത്തിെൻറയും മതസ്വാതന്ത്ര്യത്തിെൻറയും അടിസ്ഥാനത്തിൽ തീവ്രവാദവിരുദ്ധവും മനുഷ്യസൗഹാർദത്തിന് ഉൗന്നൽ നൽകുന്നതുമായ ലഘുലേഖകൾ വിതരണം ചെയ്ത വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷൻ പ്രവർത്തകരെ ഒന്നടങ്കം പിടികൂടി ക്രൂരമായി മർദിച്ച് പൊലീസ് സ്റ്റേഷനിലെത്തിക്കുകയും സമാധാനസന്ദേശം പ്രചരിപ്പിച്ചവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി റിമാൻഡ് ചെയ്യുകയും ചെയ്ത സംഭവം മതേതര കേരളത്തിന് നാണക്കേടാണ്. വടക്കെ ഇന്ത്യൻ സംസ്ഥാനങ്ങളിൽ സംഘ്പരിവാറിെൻറ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന ആൾക്കൂട്ട ഭീകരതയെയും പൊലീസ് അതിക്രമത്തെയും അനുസ്മരിപ്പിക്കും വിധമാണ് വടക്കേക്കര സംഭവത്തിൽ നിയമപാലകരും പരിവാർ ആശയക്കാരും പ്രവർത്തിച്ചത്.
വിവിധ മതങ്ങളുടെ സംഗമഭൂമിയാണ് ഇന്ത്യ. ഏതു മതത്തിലും വിശ്വസിക്കാനും അതിെൻറ ആശയാദർശങ്ങൾ അനുസരിച്ച് ജീവിക്കാനും അത് പ്രചരിപ്പിക്കാനും വിവിധ മതങ്ങൾക്കിടയിലെ അഭിപ്രായവ്യത്യാസങ്ങളെ സംബന്ധിച്ച് ആശയസംവാദം നടത്താനുമുള്ള സ്വാതന്ത്ര്യവും ഇന്ത്യയിലുണ്ട്. വിവിധ മതവിഭാഗങ്ങളുടെ ആശയങ്ങളെയും വിശ്വാസസംഹിതകളെയും കർമരീതികളെയും ഓരോ വിഭാഗത്തിെൻറയും സ്വാതന്ത്ര്യമായിക്കണ്ട് അംഗീകരിക്കാനും പരസ്പര ബഹുമാനം പുലർത്തി അധിക്ഷേപങ്ങളൊന്നും കൂടാതെ അവയിലെ ശരിതെറ്റുകളെ അവലോകനം ചെയ്യാനും ഉള്ള പക്വതയും മാനസികവികാസവുമുള്ള സമൂഹമാണ് എന്നതാണ് ഇന്ത്യക്കാരുടെ ഏറ്റവും വലിയ സവിശേഷത.
ഇന്ത്യ സ്വതന്ത്രമാവുകയും പരമാധികാര രാഷ്ട്രമായി പ്രഖ്യാപിക്കപ്പെടുകയും ചെയ്ത കാലങ്ങളിൽ രാജ്യത്ത് ജീവിക്കുന്ന വിവിധ മതസമൂഹങ്ങളെ ഉൾക്കൊണ്ടും ബഹുസ്വരതയെന്ന രാജ്യത്തിെൻറ സൗന്ദര്യത്തെ ആസ്വദിച്ചും ഗാന്ധിയും അംബേദ്കറും നെഹ്റുവും ആസാദും അടക്കമുള്ള രാഷ്ട്രശിൽപികൾ ഇന്ത്യയെ ബഹുവർണമുള്ള പൂന്തോട്ടമാക്കി ആവിഷ്കരിച്ചു. മതത്തിൽ വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഭരണഘടനയിൽ എഴുതിവെക്കാനുണ്ടായ സാഹചര്യം അതാണ്. ഭരണഘടന അംഗീകരിച്ച നെഹ്റുവും പട്ടേലുമടങ്ങുന്ന കോൺസ്റ്റിറ്റ്യുവൻറ് അസംബ്ലി രാജ്യത്തെ ഭൂരിപക്ഷ- ന്യൂനപക്ഷ വ്യത്യാസമില്ലാതെ എല്ലാവർക്കും മതസ്വാതന്ത്ര്യവും പ്രബോധന സ്വാതന്ത്ര്യവും അനുവദിച്ചു. ഓരോരുത്തരും അവർ ഇഷ്ടപ്പെടുന്ന മതം സ്വീകരിക്കാനും മതമൊന്നും വേണ്ടെന്നു വിശ്വസിക്കുന്നവർക്ക് മതനിരാസത്തെ അംഗീകരിക്കാനും ദൈവവിശ്വാസികൾക്ക് ദൈവ വിശ്വാസത്തെ പ്രചരിപ്പിക്കാനും നിരീശ്വരവാദികൾക്ക് നിരീശ്വരത്വത്തെ പ്രബോധനം ചെയ്യാനും മതത്തിെൻറ മതിൽക്കെട്ടുകളെ ഉൾക്കൊള്ളാൻ സാധിക്കാത്തവർക്ക് നിർമതവാദത്തെ േപ്രാത്സാഹിപ്പിക്കാനുമൊക്കെയുള്ള സ്വാതന്ത്ര്യം ഭരണഘടന നൽകി. ഭരണഘടനയുടെ മൂന്നാം ഭാഗത്തിലെ 25 മുതൽ 28 വരെയുള്ള അനുച്ഛേദങ്ങൾ ഇക്കാര്യം വളരെ വ്യക്തമായി മനസ്സിലാക്കിത്തരുന്നുണ്ട്.
ആശയ സ്വാതന്ത്ര്യം, മതം പ്രചരിപ്പിക്കുന്നതിനും പഠിപ്പിക്കുന്നതിനും പ്രാബല്യത്തിൽ കൊണ്ടുവരുന്നതിനുമുള്ള സ്വാതന്ത്ര്യം എന്നിവയെക്കുറിച്ചാണ് 25ാം അനുച്ഛേദം പറയുന്നത്. ഈ അനുച്ഛേദങ്ങൾ വായിക്കുന്ന ഏതൊരാൾക്കും രാജ്യത്ത് നിലനിൽക്കുന്ന വിവിധ മതവിഭാഗങ്ങൾക്ക് ഭരണഘടന നൽകുന്ന അവകാശത്തെക്കുറിച്ച് മനസ്സിലാക്കാൻ പ്രയാസമില്ല. രാജ്യനിയമങ്ങൾ പാലിച്ചും ഇന്ത്യൻ ഭരണഘടനാ ചട്ടങ്ങളെ ബഹുമാനിച്ചും ഇസ്ലാമിക ദർശനങ്ങളിൽനിന്ന് വ്യതിചലിക്കാതെ മാന്യമായും സുതാര്യമായും പ്രവർത്തിക്കുന്നവരാണ് വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷൻ പ്രവർത്തകർ. ഈ കൂട്ടായ്മ വർഷങ്ങളായി നടത്തിവരുന്ന ഡോർ ടു ഡോർ എന്ന സംവിധാനമാണ് സംഘി ഭീകരർ കൈയേറിയത്. കഴിഞ്ഞ രണ്ടര വർഷത്തോളം കേരളത്തിെൻറ വ്യത്യസ്ത ഭാഗങ്ങളിൽ വ്യത്യസ്ത സാഹചര്യങ്ങളിൽ വീട്ടുകാരുടെ സമ്മതപ്രകാരം മാത്രം നടന്നുവരുന്ന ഈ ആശയപ്രചാരണ രീതി ഇതര മതവിശ്വാസികളിൽ ഒരു അലോസരവും സൃഷ്ടിച്ചിട്ടില്ല. മാനവിക സാേഹാദര്യവും മതേതര കൂട്ടായ്മയുടെ അനിവാര്യതയും വിളിച്ചോതുന്ന ലഘുലേഖയിലെ തത്ത്വങ്ങളെയും പ്രമാണങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് മുസ്ലിം സമുദായത്തെയും ഇതര മതവിശ്വാസികളെയും ഒരുപോലെ തെറ്റുധരിപ്പിക്കുന്ന ആശയങ്ങളെയും ഖണ്ഡിച്ചു കൊണ്ടുള്ള അതി
െൻറ അവതരണ ശൈലി സാംസ്കാരിക-രാഷ്ട്രീയ നേതാക്കളാൽ പ്രകീർത്തിക്കപ്പെട്ടതാണ്. അതുകൊണ്ടുതന്നെയാണ് ഭരണപക്ഷത്തെ മന്ത്രിമാരും പ്രതിപക്ഷ നേതാവും കേന്ദ്ര ഭരണകക്ഷിയുടെ സംസ്ഥാന നേതാവുമടക്കം ഈ രചനകൾ വായിച്ച് വിലയിരുത്തി പ്രകാശനം ചെയ്യാൻ താൽപര്യം കാണിച്ചത്. അതേ കാരണം കൊണ്ടുതന്നെയാണ് അന്യായമായ അറസ്റ്റിൽ പ്രതിഷേധം രേഖപ്പെടുത്തി ഭരണ-പ്രതിപക്ഷ ഭേദെമന്യേ മുഴുവൻ രാഷ്ട്രീയ നേതാക്കളും ഇതര മതസംഘടനകളുടെ വക്താക്കളും മുസ്ലിം സമുദായത്തിലെ അവാന്തര വിഭാഗങ്ങളും മാധ്യമപ്രതിനിധികളും പരിവാറിെൻറ അതിക്രമത്തെയും നിയമപാലകരുടെ തെറ്റായ നടപടിയെയും ശക്തമായി അപലപിച്ചത്.
അസഹിഷ്ണുത
ഇന്ത്യയിൽ ധാരാളം പ്രബോധക സംഘങ്ങളുണ്ട്. അവയിൽ മിക്കതും ഇന്ത്യയിലെ രജിസ്േട്രഷൻ ആക്ട് അനുസരിച്ച് പ്രവർത്തിക്കുന്ന സംഘങ്ങളാണ്. പ്രബോധനം പാടില്ലെങ്കിൽ പ്രബോധക സംഘങ്ങൾക്ക് രജിസ്േട്രഷൻ അനുവദിക്കാൻ പാടില്ലല്ലോ. ഹൈന്ദവ ദർശനത്തെ പ്രബോധനം ചെയ്യുന്ന എത്രയോ സംഘങ്ങളും പ്രസ്ഥാനങ്ങളും രാജ്യത്തുണ്ട്. മഹാഭൂരിപക്ഷം വരുന്ന ഹൈന്ദവ ജനവിഭാഗം മതസഹിഷ്ണുതയെ അംഗീകരിക്കുന്നവരും ഉൾക്കൊള്ളുന്നവരുമാണ്. ഇസ്ലാമിക പ്രബോധകരോട് ആശയപരമായി സംവദിക്കുന്ന ധാരാളം ഹൈന്ദവ പ്രബോധകരുണ്ട്. അവർ പരസ്പരം ഏറ്റവും നല്ല സൗഹൃദം പങ്കുവെക്കുന്നുവെന്നതാണ് യാഥാർഥ്യം. ഇപ്പോൾ പൊലീസിെൻറ പക്ഷപാതപരമായ സമീപനങ്ങൾക്ക് വിധേയരായ സഹോദരങ്ങൾതന്നെ പ്രചരിപ്പിച്ച സാഹോദര്യ സന്ദേശങ്ങൾ വായിച്ചിട്ടുള്ള ഹൈന്ദവ സഹോദരങ്ങൾ ഇത്തരം സന്ദേശങ്ങളാണ് കാലഘട്ടത്തിനാവശ്യമെന്ന് അഭിപ്രായപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ, ഫാഷിസത്തിനെതിരെ മതേതര ചേരിയെ ഉയർത്തിക്കൊണ്ടു വരാൻ സംഘടന പ്രഖ്യാപിച്ച പുതിയ കാമ്പയിൻ വർഗീയതയുടെ വക്താക്കളിൽ ഏറെ അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. ഈ അസഹിഷ്ണുതയാണ് മറനീക്കി അക്രമമായി പരിണമിച്ചത്.
ഹൈന്ദവ മതത്തിെൻറ ആശയങ്ങളും ദർശനങ്ങളുമാണ് ശരിയെന്നു വിശ്വസിക്കാനും പ്രചരിപ്പിക്കാനും ഇന്ത്യയിലെ മുഴുവൻ ഹൈന്ദവ വിശ്വാസികൾക്കും അവകാശമുണ്ട്. അത് മറ്റുള്ള മതസമൂഹങ്ങളിലും വിശ്വാസികളിലുമെല്ലാം പ്രചരിപ്പിക്കുന്നതിന് ഭരണഘടനാനുസൃതമായി അവർക്ക് അവകാശവുമുണ്ട്. ഇതര മതവിഭാഗങ്ങൾക്കും ഇതേ സ്വാതന്ത്ര്യമുണ്ട്. എന്നാൽ, ഇന്ത്യൻ പീനൽ കോഡിലെ ചില വകുപ്പുകൾ ചൂണ്ടിക്കാട്ടി മതപ്രബോധനത്തെത്തന്നെ ഹനിക്കാനുള്ള ശ്രമമാണ് െപാലീസിെൻറ ഭാഗത്തുനിന്നും ഇപ്പോഴുണ്ടായിരിക്കുന്നത്. മതവിഭാഗങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും ജനിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളോ സംസാരങ്ങളോ ഉണ്ടാക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അവർക്കെതിരെ കേസെടുക്കുകയും ശിക്ഷ നടപ്പാക്കുകയും ചെയ്യണമെന്ന് പറയുന്ന 153 എ പോലെയുള്ള വകുപ്പുകൾ ചുമത്തി സമാധാന സന്ദേശം പ്രചരിപ്പിക്കുകയും മൗലികാവകാശമായ മതപ്രബോധനം നിർവഹിക്കുകയും ചെയ്യുന്നവർക്കെതിരെ ജാമ്യം നിഷേധിക്കാൻപോലും ഇടയാക്കുന്ന തരത്തിൽ പൊലീസ് പ്രവർത്തിക്കുന്നതിെൻറ സാംഗത്യമാണ് കേരളത്തിലെ ഉദ്ബുദ്ധരായ ജനങ്ങൾക്ക് മനസ്സിലാവാത്തത്. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ സത്യസന്ധമായി ഇടപെട്ട് എല്ലാ മതവിഭാഗങ്ങൾക്കും മൗലികാവകാശങ്ങളുടെ അടിസ്ഥാനത്തിലുള്ള നീതി ഉറപ്പാക്കാൻ ശക്തമായ നടപടി സ്വീകരിക്കുകമാത്രമാണ് പരിഹാരം.
(വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷൻ സംസ്ഥാന വൈസ് ചെയർമാനാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.