പൗരത്വ പ്രക്ഷോഭം വഴിത്തിരിവിൽ
text_fieldsപുതുവർഷത്തിലേക്ക് കാലെടുത്തുവെക്കാനിരിക്കെ അതിനിർണായകമായ ദേശീയ പോരാട്ടത്തിെൻറ മുന്നിലാണ് രാജ്യം. പിടിവാശിയുമായി മോദി സർക്കാർ നിന്നാൽ എന്തും സംഭവിക്കാവുന്ന സാഹചര്യമാണ് ഉരുത്തിരിഞ്ഞിട്ടുള്ളത്. ഇന്ത്യയിലെ സാഹചര്യം വസ്തുനിഷ്ഠമായി വിശകലനം ചെയ്യുന്ന ആർക്കും ദേശീയ പൗരത്വപ്പട്ടികക്കും പൗരത്വ ഭേദഗതി നിയമത്തിനുമെതിരായ പ്രതിഷേധം ജനങ്ങളും മോദി സർക്കാറും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലായി വളർന്നെന്നു കാണാൻ കഴിയും. വാശി തുടർന്നാൽ പൊലീസിനെയും പോരെങ്കിൽ പട്ടാളത്തെയുമിറക്കി പ്രതിഷേധക്കാരെ വെടിവെച്ചുവീഴ്ത്തി നിയമം നടപ്പാക്കേണ്ടിവരും. അതിെൻറ പ്രത്യാഘാതം പതിന്മടങ്ങ് ശക്തിയോടെ പ്രതിഷേധം വ്യാപിക്കുന്നതും സർവമർദനങ്ങളെയും അതിജീവിച്ച് മുന്നോട്ടുപോകുന്നതുമാകും.
സ്വാതന്ത്ര്യസമരകാലത്ത് ഇന്ത്യ ലോകത്തിനുമുന്നിൽ കാഴ്ചവെച്ച തരത്തിലുള്ള ‘പണിയെടുക്കുക അല്ലെങ്കിൽ മരിക്കുക’ (do or die) എന്ന മട്ടിലുള്ള ജനമുന്നേറ്റമായി രണ്ടുദിവസം കൊണ്ട് പൗരത്വ ഭേദഗതിനിയമത്തിനെതിരായ ദേശീയ പ്രക്ഷോഭം മാറിയിരിക്കുന്നു. ഒറ്റപ്പെട്ട സംഘടനകളും പാർട്ടികളും അവിടവിടെ ചിതറി നടത്തിയിരുന്ന പ്രതിഷേധം അതിശക്തവും രാജ്യവ്യാപകവുമായി നിർണായകഘട്ടത്തിലേക്കു നീങ്ങുന്നു. മഹാത്മാ ഗാന്ധിയുടെയും ഡോ. അംബേദ്കറുടെയും ചിത്രങ്ങളും ഭരണഘടനയും ഉയർത്തിപ്പിടിച്ച് വ്യാഴാഴ്ചയോടെ ഭാവമാറ്റം വന്ന പ്രതിഷേധം വെള്ളിയാഴ്ച ഡൽഹിയിലെ പ്രശസ്തമായ ജമാ മസ്ജിദിൽ പ്രാർഥന കഴിഞ്ഞ് വിശുദ്ധ മനസ്സോടെ പുറത്തിറങ്ങിയ ആയിരങ്ങൾ അണിചേർന്ന പ്രതിഷേധക്കടലായി മാറി. ഈ മാറ്റത്തിെൻറ സന്ദേശം പ്രധാനമന്ത്രിയെയും മോദിഗവൺമെൻറിെൻറ ഉപദേശകരെയും വക്താക്കളെയും അസ്വസ്ഥരാക്കിയിരിക്കുന്നു. ദേശീയ പൗരത്വപ്പട്ടികയും പൗരത്വ ഭേദഗതി നിയമവും തമ്മിൽ ബന്ധമില്ലെന്ന് കേന്ദ്രമന്ത്രിമാർ ആവർത്തിച്ചുപറയാൻ നിർബന്ധിതരായിരിക്കുന്നു.
വ്യാഴാഴ്ച പ്രമുഖ എഴുത്തുകാരി അരുന്ധതി റോയി ഇങ്ങനെ എഴുതി: ‘ദലിതരും മുസ്ലിംകളും ഹിന്ദുക്കളും ക്രിസ്ത്യാനികളും സിഖുകാരും ആദിവാസികളും മാർക്സിസ്റ്റുകളും അംബേദ്കർ വാദികളും കർഷകരും തൊഴിലാളികളും അക്കാദമിക വിദഗ്ധരും എഴുത്തുകാരും കവികളും ചിത്രകാരന്മാരും രാജ്യത്തിെൻറ ഭാവിയായ വിദ്യാർഥികളും ഉയർന്നെണീറ്റിരിക്കുന്നു’’. പുതിയ ദേശീയ പ്രക്ഷോഭത്തിെൻറ രൂപവും ഭാവവും അവർ കൃത്യമായി അടയാളപ്പെടുത്തുകയാണ്. സർക്കാറിെൻറ വിശ്വാസ്യത നഷ്ടമാകുകയാണെന്നും സ്നേഹത്തിനും ഐക്യത്തിനും മുന്നിൽ മതഭ്രാന്തും ഫാഷിസവും കീഴടങ്ങുകയാണെന്നും അവർ ചൂണ്ടിക്കാണിച്ചു. സീതാറാം യെച്ചൂരിയും ഡി. രാജയും ഉൾപ്പെടെ ഡൽഹിയിൽ സമരം നയിച്ച ഇടതുപക്ഷ നേതാക്കളെ പൊലീസ് അറസ്റ്റ്ചെയ്ത് വണ്ടിയിൽ തള്ളി ഡൽഹി അതിർത്തിയായ ആനന്ദ് വിഹാറിൽ കൊണ്ടുപോയി ഇറക്കിവിട്ടു. സ്വാതന്ത്ര്യസമരത്തെ ചോരയിൽ മുക്കിക്കൊല്ലാൻ ബ്രിട്ടീഷ് സർക്കാർ സ്വീകരിച്ച പൊലീസ് നടപടികളെ അത് ഓർമിപ്പിച്ചു.
അക്രമരാഹിത്യത്തിലൂടെയും സഹന സത്യഗ്രഹ സമരത്തിലൂടെയും സ്വാതന്ത്ര്യസമരം നയിച്ച് സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിെൻറ ഭരണാധികാരികളെ ഇന്ത്യയിൽനിന്നു കെട്ടുകെട്ടിച്ച ഗാന്ധിജിതന്നെ ഈ സമരത്തിെൻറ നേതൃത്വത്തിലെത്തുന്നതാണ് രാജ്യം കാണുന്നത്. ഭരണഘടന സംരക്ഷിക്കാനുള്ള ഈ സമരം രണ്ടാം സ്വാതന്ത്ര്യസമരമെന്ന മട്ടിൽ മാറുകയാണ്. അതിെൻറ പ്രതീകാത്്മക തെളിവാണ് ബി.ജെ.പി ഭരിക്കുന്ന കർണാടകത്തിെൻറ ആസ്ഥാനനഗരിയിൽ ഗാന്ധിജിയുടെ ചിത്രവുമേന്തി ചരിത്രകാരനായ രാമചന്ദ്ര ഗുഹ പ്രതിഷേധം നയിച്ചതിൽ കണ്ടത്.
പിറ്റേന്ന് ഇന്ത്യയിലെ പ്രശസ്ത മുസ്ലിം പ്രാർഥനാലയമായ ഡൽഹിയിലെ ജമാ മസ്ജിദിൽ പ്രാർഥനക്കെത്തിയ ആയിരങ്ങൾ നമസ്കാരം കഴിഞ്ഞ് പള്ളിയങ്കണത്തിൽ അണിനിരന്ന് ഭരണഘടന സംരക്ഷിക്കുമെന്ന് മുദ്രാവാക്യം വിളിച്ചതിൽ കേട്ടത്. ആ പ്രതിഷേധജ്വാലയോട് അണിചേരാൻ പൊലീസിെൻറ നിരോധനവും പരിശോധനയും തടസ്സങ്ങളും ഭീഷണിയും മറികടന്ന് വിദ്യാർഥികളും കൃഷിക്കാരും ദലിതരും മറ്റുമായ നാനാവിഭാഗം ബഹുജനങ്ങളും സംഗമിച്ചെത്തി. സ്വതന്ത്ര ഇന്ത്യയിൽ അടിയന്തരാവസ്ഥപോലുള്ള ഭരണകൂട ഭീകരതയുടെ ചരിത്രം തിരുത്തുന്നതിൽ ഇന്ത്യൻ വിമോചനശക്തികൾക്ക് ആവേശവും കരുത്തും പകർന്ന ഒരിടമാണ് എന്നും ജമാ മസ്ജിദ്.
ജമാമസ്ജിദിൽനിന്ന് ജന്തർമന്തറിലേക്ക് പ്രതിഷേധമാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ച യു.പിയിലെ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് പൊലീസിെൻറ തടസ്സങ്ങളെയും പരിശോധനയെയും പരാജയപ്പെടുത്തി ജമാമസ്ജിദിെൻറ കവാടത്തിലെ പടവുകളിൽ പ്രത്യക്ഷപ്പെട്ടത് വാനോളം ആവേശമുയർത്തി. ഗാന്ധിജിയുടെയും അംബേദ്കറുടെയും ചിത്രങ്ങൾ ഉയർത്തിപ്പിടിച്ച് ഭരണഘടനയെ രക്ഷിക്കുകയെന്ന മുദ്രാവാക്യം ഉയർത്തി ബ്രിട്ടീഷ് വാഴ്ച അവസാനിപ്പിക്കാൻ നടത്തിയ സ്വാതന്ത്ര്യസമരത്തിെൻറ വൈകാരികത ഉയർത്തിയാണ് തികഞ്ഞ അച്ചടക്കത്തോടെ അവർ പ്രതിഷേധക്കടലായി മുന്നോട്ടുനീങ്ങിയത്. ‘രാജ്യത്ത് മറ്റു റാലികൾ നടത്താമെങ്കിൽ ഞങ്ങളെ എന്തുകൊണ്ട് അനുവദിക്കില്ല’ എന്ന അവരുടെ ചോദ്യം ബ്രിട്ടീഷ് പൊലീസിനെ വെല്ലുവിളിച്ച സ്വാതന്ത്ര്യസമര മുന്നേറ്റത്തിെൻറ വീറും വാശിയുമാണ് പ്രകടിപ്പിച്ചത്.
ഭരണകക്ഷിയായ ജനതാദൾ^യുവിൽ പൗരത്വ പ്രശ്നത്തിൽ ഭിന്നിപ്പു മൂർച്ഛിക്കുന്നതിനിടയിൽ ബിഹാറിൽ ആർ.ജെ.ഡി ഹർത്താൽ നടത്തിയതും രാജ്യത്താകെ മൂർച്ഛിക്കുന്ന വൈരുധ്യത്തിെൻറ പുതിയ സൂചനകളാണ്. ദേശീയ രാഷ്ട്രീയത്തിൽ അനുനിമിഷം മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കെ ഇതൊന്നും അറിയാത്ത മട്ടിൽ പ്രധാനമന്ത്രി മോദി ഝാർഖണ്ഡിലെ തെരഞ്ഞെടുപ്പു പ്രചാരണ വേദികളിൽ അവസാന മണിക്കൂറിലും ഉരുവിട്ടതു മറ്റൊന്നാണ്. കുടിയേറ്റ ഭേദഗതി നിയമത്തിനെതിരായ വ്യാജ പ്രചാരണങ്ങൾക്കും ആസൂത്രിത പ്രതിഷേധങ്ങൾക്കും പിന്നിൽ കോൺഗ്രസും അതിെൻറ സഖ്യകക്ഷികളുമാണെന്ന്. ആഭ്യന്തരമന്ത്രി അമിത് ഷായും പാർട്ടി വർക്കിങ് പ്രസിഡൻറ് ജെ.പി. നദ്ദയും വാശിയോടെ ആവർത്തിക്കുന്നത് എന്തുവന്നാലും ഭേദഗതിനിയമം നടപ്പാക്കുമെന്നാണ്.
ബഹുഭൂരിപക്ഷമുള്ള ലോക്സഭയിലും ബി.ജെ.പിക്കു ഭൂരിപക്ഷമില്ലാത്ത രാജ്യസഭയിലും പൗരത്വ ഭേദഗതി നിയമം പാസാക്കിയെടുത്ത അഹന്ത അവരെ തിരിഞ്ഞുകുത്തുന്നു. രാജ്യത്തെ വസ്തുനിഷ്ഠ സാഹചര്യം തങ്ങൾക്കെതിരെ കൊടുങ്കാറ്റുപോലെ രൂപപ്പെടുന്നതിൽ അവരിപ്പോൾ അങ്കലാപ്പിലാണ്. മാറിയ സ്ഫോടനാത്മക ദേശീയ സ്ഥിതിഗതികൾ ചർച്ചചെയ്യാൻ വെള്ളിയാഴ്ച രാത്രി പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും അടിയന്തരയോഗം ചേർന്നു. തലസ്ഥാന നഗരിയിൽ മെേട്രാ സ്റ്റേഷനുകൾ അടച്ചിട്ടും വീഥികൾതോറും പൊലീസ് ബാരിക്കേഡ് സൃഷ്ടിച്ചും ജനങ്ങളുടെ പ്രതിഷേധ മുന്നേറ്റം ഏറെനാൾ തടയാനാകില്ലെന്ന് അവർ തിരിച്ചറിയുന്നു. ബി.ജെ.പിക്ക് അകത്തുതന്നെ വിയോജിപ്പ് ഏറുകയാണ്. അസമിൽ 12 ബി.ജെ.പി എം.എൽ.എമാർ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് രാജിവെച്ചു.
ബിൽ പാസാക്കാൻ സഹായിച്ച ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ തന്നെ പൗരത്വനിയമം നടപ്പാക്കില്ലെന്നു പ്രഖ്യാപിച്ചു. ഒഡിഷയിലെ നവീൻ പട്നായിക്കും മറ്റു സംസ്ഥാനങ്ങളിലെ ചെറുപാർട്ടികളും ഉരുണ്ടുയർന്ന വൻ ദേശീയ പ്രതിഷേധത്തിൽനിന്ന് മുഖംതിരിച്ചുനിൽക്കാൻ വയ്യാത്ത അവസ്ഥയിലാണ്. രാഷ്്ട്രപതിയെ കണ്ട് കഴിഞ്ഞദിവസം നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട കോൺഗ്രസിെൻറ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധി സംഘത്തിൽ അടുത്തദിവസം വരെ രാഷ്ട്രീയശത്രുതയിൽ അകന്നുനിന്നിരുന്ന സി.പി.എമ്മിെൻറയും തൃണമൂൽ കോൺഗ്രസിെൻറയും നേതാക്കൾകൂടി ഉണ്ടായിരുന്നു.
കേരളത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേർന്ന് യു.ഡി.എഫ്^എൽ.ഡി.എഫ് പങ്കാളിത്തത്തോടെയാണ് പ്രതിഷേധിച്ചത്. പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജി തെരുവിലിറങ്ങി മൂന്നുദിവസമാണ് പ്രതിഷേധറാലി നയിച്ചത്, തെൻറ മൃതദേഹത്തിനുമേലെ മാത്രമേ ബംഗാളിൽ പുതിയ നിയമം നടപ്പാക്കാൻ സാധിക്കൂ എന്ന് പ്രഖ്യാപിച്ചുകൊണ്ട്. ദേശീയ വസ്തുനിഷ്ഠ സാഹചര്യത്തിൽ അതിവേഗം സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ മാറ്റങ്ങളാണ് പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിലും സംഭവിക്കുന്നത്. പല പേരുകളിൽ മോദി ഗവൺമെൻറ് നടപ്പാക്കിക്കൊണ്ടിരിക്കുന്ന പുതിയ നിയമങ്ങൾ ഹിന്ദുത്വ രാഷ്ട്രം സ്ഥാപിക്കാനുള്ള അജണ്ടയുടെ ഭാഗമാണെന്ന് ഹിന്ദുക്കളടക്കമുള്ള മതനിരപേക്ഷ വാദികളും ചരിത്രകാരന്മാരും ബുദ്ധിജീവികളും പത്രപ്രവർത്തകരും കൃഷിക്കാരും തൊഴിലാളികളുമായ എല്ലാ വിഭാഗം ജനങ്ങളും കൂടുതൽ കൂടുതൽ തിരിച്ചറിഞ്ഞു പ്രക്ഷോഭത്തിെൻറ ഭാഗമാകുകയാണ്.
ഇന്ത്യയുടെ 28 സംസ്ഥാനങ്ങളിൽ 52 കോടിയിലേറെ ജനങ്ങളെ പ്രതിനിധാനം ചെയ്യുന്ന കേരളവും പശ്ചിമബംഗാളുമടക്കം പത്തു സംസ്ഥാനങ്ങൾ നിയമം നടപ്പാക്കില്ലെന്നു പ്രഖ്യാപിച്ചു. സംസ്ഥാന ഗവൺമെൻറുകളുടെ പിന്തുണയോടെ സംസ്ഥാന ജീവനക്കാരെ ഉപയോഗിച്ച് തയാറാക്കേണ്ട പൗരത്വ രജിസ്റ്റർ കേന്ദ്രം എങ്ങനെ നടപ്പാക്കും? ബി.ജെ.പി ഭരിക്കുന്ന അസമിൽനിന്നാണ് പുതിയ നിയമത്തിനെതിരെ വലിയ പ്രതിഷേധം ഉയരുന്നത്. ഉത്തര^പൂർവ ദേശത്തെ മറ്റു ബി.ജെ.പി സംസ്ഥാന സർക്കാറുകളും എതിർക്കുന്നു. ഇതിെൻറ പശ്ചാത്തലത്തിൽ അവിടങ്ങളിൽ നിയമം നടപ്പാക്കേണ്ടതില്ലെന്ന് കേന്ദ്രം തീരുമാനിക്കാൻ പോകുകയാണ്. ഒരു രാജ്യം ഒരു നിയമം എന്നുപറഞ്ഞ് തുടങ്ങിയവരെ സ്വന്തം പാർട്ടിക്കാർതന്നെ എതിർത്തുതോൽപിക്കുന്നു.
ജനാധിപത്യബോധവും മത ഐക്യവും എന്നും പുലർത്തിപ്പോന്ന ജനങ്ങൾ ഒരിക്കലും അംഗീകരിക്കാത്ത നയമാണ് പുതിയ നിയമങ്ങളെന്നതാണ് ഈ ദേശീയ ഐക്യനിരയുടെ കാരണം. മാത്രമല്ല, മോദി സർക്കാറിെൻറ സാമ്പത്തിക നയംമൂലം കെടുതികൾ അനുഭവിക്കുന്ന ജനവിഭാഗങ്ങളാകെ രോഷാകുലരാണ്. മതവികാരം കുത്തിയിളക്കിയാൽ അവരെയെല്ലാം കൂടെനിർത്താൻ കഴിയില്ലെന്ന പാഠവും കൂടിയാണ് മോദിയെയും ബി.ജെ.പിയെയും ഇപ്പോൾ കുഴക്കുന്നത്. 2020ലേക്കു കാലെടുത്തുവെക്കുന്ന ഇന്ത്യ ചോരപ്പുഴയുടേതാകുമോ? സമാധാനം പുലരുന്ന തിരിച്ചറിവിലേക്ക് പ്രക്ഷോഭം സർക്കാറിനെ തിരിച്ചുകൊണ്ടുവരുമോ? ഈ ചോദ്യത്തിനുള്ള ഉത്തരം ദിവസങ്ങൾക്കകം അറിയാം.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.