കേരളം ഒറ്റക്കെട്ട്
text_fieldsപൗരത്വഭേദഗതി നിയമത്തിനെതിരെ ഒറ്റക്കെട്ടായി ശബ്ദമുയർത്തി കേരള നിയമസഭ. നിയമത്തിനെതിരെ പ്രമേയം പാസാക്കിയ ആദ്യ നിയമസഭയെന്ന ഖ്യാതിയും ചരിത്രവും കേരളത്തിനായി. നിയമത്തിെൻറ മറവിൽ ആർ.എസ്.എസ് അജണ്ടയാണ് കേന്ദ്രം നടപ്പാക്കുന്നതെന്ന് സഭ ഒന്നടങ്കം അഭിപ്രായപ്പെട്ടു. ഭരണഘടനയെയും മതേതരത്വത്തെയും തകർക്കാനുള്ള നീക്കത്തിനെതിരെ യോജിച്ച പ്രക്ഷോഭം വേണം. സഭയിൽ അംഗങ്ങൾ നടത്തിയ പ്രഭാഷണത്തിെൻറ രത്നച്ചുരുക്കം...
നിയമസഭയുടെ അന്തസ്സ് ഉയർന്നു –സ്പീക്കർ
ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയതുവഴി കേരള നിയമസഭയുടെ അന്തസ്സ് ഉയർന്നെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. പ്രമേയം പാസാക്കിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ദശാവതാരത്തിൽ നാടും നഗരവും അടക്കിവാണ ഹിരണ്യകശിപുവിെൻറ ധിക്കാരമായിരുന്നില്ല, പ്രഹ്ലാദെൻറ വിനയപൂർവമായ നിശ്ചയദാർഢ്യമായിരുന്നു നരസിംഹത്തിന് പുറത്തുവരാൻ വഴിയൊരുക്കിയതെന്നും കേരളം പ്രഹ്ലാദെൻറ റോളിൽ രാജ്യത്തിനു മുന്നിൽ ശക്തമായ നിലപാട് അവതരിപ്പിച്ചെന്നും സ്പീക്കർ പറഞ്ഞു. ഇന്ത്യയിലെ ഇതര ജനപ്രതിനിധി സഭകള്‍ക്ക് മാതൃകയാകുന്ന നടപടിയാണ് ഇതെന്നതില്‍ തര്‍ക്കമില്ലെന്നും സ്പീക്കർ പറഞ്ഞു.
മോദിയും ഷായും തലച്ചോറില്ലാത്ത സയാമീസ് ഇരട്ടകൾ –മുനീർ
തലച്ചോറില്ലാതെ ജനിച്ച സയാമീസ് ഇരട്ടകളായ മോദിയും അമിത് ഷായും പറയുന്നത് കേട്ട് തലച്ചോറ് കക്ഷത്തുെവച്ച് ഓച്ചാനിച്ച് നില്ക്കാന് കേരളത്തിനാകില്ലെന്ന് ഡോ. എം.കെ. മുനീര്‍. 2001ന് ശേഷം ദേശീയപതാക ഉയര്‍ത്തിയവരാണ് ദേശീയത പഠിപ്പിക്കുന്നത്. തെൻറ പിതാവിെൻറ ഭൗതികശരീരം ദര്‍ബാര്‍ ഹാളില്‍നിന്ന് അന്ത്യയാത്ര ആരംഭിച്ചത് കെ. കരുണാകരന് പുതച്ചുകൊടുത്ത ത്രിവർണപതാകയുമായിട്ടായിരുന്നു. അത് ഇന്നും നെഞ്ചില്‍ സൂക്ഷിക്കുന്ന തന്നോട് പൗരത്വത്തിന് തെളിവ് ചോദിച്ചാല്‍ തരാന്‍ മനസ്സില്ല. സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ഡല്‍ഹിയില്‍ നെഹ്റു ദേശീയപതാക ഉയര്‍ത്തിയപ്പോള്‍ ഗോദ്സെ ഉള്‍പ്പെടെയുള്ളവര്‍ നാഗ്പൂരില്‍ കാവി പതാകയാണ് ഉയര്‍ത്തിയത്. ഭരണഘടനയെ മാറ്റി മനുസ്മൃതിയെ പ്രതിഷ്ഠിക്കാനാണ് ശ്രമിക്കുന്നതെന്നും മുനീർ പറഞ്ഞു.
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി
ഭരണഘടനക്കെതിരായ നീക്കത്തിൽ േയാജിച്ച പ്രക്ഷോഭത്തിനിറങ്ങിയ കേരളം രാജ്യത്തിന് മികച്ച സന്ദേശമാണ് നൽകുന്നത്. പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയ കേരള നിയമസഭാ സമ്മേളനം ചരിത്രത്തിെൻറ ഭാഗമാകും.
സി. ദിവാകരൻ
യോജിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ചില അപശബ്ദങ്ങളുണ്ടാകുമെങ്കിലും കേരളം ഒറ്റക്കെട്ടായി നില്‍ക്കേണ്ട വിഷയമാണിത്. രാജ്യത്തിെൻറ നിലനിൽപുമായി ബന്ധപ്പെട്ട പ്രശ്നമാണ്. ഭരണഘടനയുടെ രൂപവത്കരണത്തിലും സ്വാതന്ത്ര്യസമരത്തിലും ഒരു പങ്കുമില്ലാത്ത നരേന്ദ്ര മോദിയുടെ പാര്‍ട്ടിക്ക് ഇത് ഭേദഗതി ചെയ്യാനും അവകാശമില്ല.
വി.ഡി. സതീശൻ
ഭരണഘടനയുടെ നഗ്നമായ ലംഘനം. ഇത് മുസ്ലിം വിഷയമല്ല, രാജ്യത്തിെൻറ അടിസ്ഥാന ശിലകളെ തകർക്കുന്നതാണ്. രാജ്യത്തെ ഹിന്ദുക്കൾ സംഘ്പരിവാറിനെപ്പോലെ കപട ഹിന്ദുക്കളല്ല. ഒരാളോട് പുറത്തുപോകണമെന്ന് പറഞ്ഞാൽ അവരെ സംരക്ഷിക്കാൻ 10 പേർ വീതം ചുറ്റുമുണ്ടാകും. ലോകത്തെ മൂന്നാമത്തെ കുപ്രസിദ്ധമായ പൗരത്വ നിയമമാണ് കേന്ദ്രം കൊണ്ടുവന്നത്. ആദ്യത്തേത് 1935ല്‍ ഹിറ്റ്ലര്‍ കൊണ്ടുവന്നതായിരുന്നു, രണ്ടാമത്തേത് 1982ല്‍ റോഹിങ്ക്യന്‍ പൗരന്മാരെ നീക്കാന്‍ മ്യാന്മര് കൊണ്ടുവന്നതാണ്. രണ്ടിടത്തും വംശഹത്യകളാണ് നടന്നത്. കൃത്യമായ മത വിവേചനം പുതിയ നിയമത്തിലുണ്ട്.
പി.സി. ജോർജ്
മതേതര വിശ്വാസികളുടെ ശവത്തിൽ ചവിട്ടിയല്ലാതെ നിയമഭേദഗതി നടപ്പാക്കാനാകില്ല. കുരങ്ങെൻറ കൈയിൽ പൂമാല കിട്ടിയതുപോലെയാണ് മോദിയുടെ ഭരണം. നിയമത്തിനെതിരെ നരേന്ദ്ര മോദി അറിയുന്ന രീതിയിൽ സമരങ്ങൾ സംഘടിപ്പിക്കണം.
മാത്യു ടി. തോമസ്
ഗോള്‍വാൾക്കറുടെ വികല കാഴ്ചപ്പാടിനനുസൃതമായി ഭരണഘടനയുടെ പൊളിച്ചെഴുത്താണ് നടക്കുന്നത്. സാമ്രാജ്യത്വ അജണ്ടയാണ് ആർ.എസ്.എസ് നടപ്പാക്കുന്നത്. സാമ്രാജ്യത്വം ഇസ്ലാമിനെ ശത്രുവായി പ്രഖ്യാപിച്ചിട്ടുണ്ട്. മത വിവേചനത്തിന് വഴിവെക്കുന്ന ആദ്യ നിയമനിർമാണമാണിത്.
എം. സ്വരാജ്
പൗരത്വത്തിെൻറ മാനദണ്ഡം മതമായാൽ മതനിരപേക്ഷത അവിടെ മരിക്കും. ഭരണഘടനയെ ഗളച്ഛേദം ചെയ്യുന്നതാണ് നിയമഭേദഗതി. ഗണ്യമായ വിഭാഗത്തെ ആട്ടിയോടിക്കാനും തടവിലാക്കാനുമാണ് ശ്രമം. സംഘ്പരിവാറിനെപ്പോലെ പ്രചാരണം നടത്തുന്ന മറ്റൊരു വിഭാഗത്തിെൻറ കൈയിലല്ല ഇതിനെതിരായ സമരം പോകേണ്ടത്. മതനിരപേക്ഷമായാണ്.
കെ.ബി. ഗണേഷ് കുമാർ
പൗരത്വഭേദഗതി നിയമത്തിനെതിരായ സമരത്തെ മറ്റൊരു ഗുജറാത്ത് കലാപമാക്കി നേട്ടം കൊയ്യാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ആർ.എസ്.എസിെൻറ ആസ്ഥാനത്ത് നിയമമുണ്ടാക്കി പാർലമെൻറിൽ പാസാക്കുകയാണ് ചെയ്യുന്നത്. അടുത്തത് ഏകീകൃത സിവിൽ കോഡാണ്.
ഷാഫി പറമ്പിൽ
േയാജിച്ച പ്രക്ഷോഭത്തോടൊപ്പം കേരള പൊലീസിെൻറ കൂറ് നാഗ്പൂരിൽ അല്ലെന്ന് മുഖ്യമന്ത്രി ഉറപ്പുവരുത്തണം. യു.എ.പി.എയും എന്‍.ഐ.എയും പോലുള്ള അനാവശ്യ സാഹചര്യങ്ങള്‍ വലിച്ചിഴക്കാതിരിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയണം. ഭാരതീയെൻറ വിശുദ്ധഗ്രന്ഥം ഭരണഘടനയാണ്. അതിനെ സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ് മംഗളൂരുവിലും യു.പിയിലും ഉൾപ്പെടെയുള്ളവർ വീരചരമം പ്രാപിച്ചത്. ബ്രിട്ടീഷുകാരെൻറ ചെരിപ്പുനക്കിയ സവർക്കറുടെ പിൻഗാമികളിൽനിന്ന് രാജ്യസ്നേഹം പഠിക്കേണ്ട ഗതികേടില്ല.
എ.എൻ. ഷംസീർ
ഹിന്ദുരാഷ്ട്രവാദത്തെ എതിർക്കേണ്ടത് മുസ്ലിം മതരാഷ്ട്രവാദം ഉന്നയിക്കുന്നവരുമായി ചേർന്നല്ല. ജനങ്ങൾ പൗരത്വം തെളിയിക്കുന്നതിനുമുമ്പ് േമാദി ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കണം. നീതിപീഠം ഇൗ നിയമഭേദഗതിക്ക് ചരിത്രത്തിെൻറ ചവറ്റുകൊട്ടയിലായിരിക്കും സ്ഥാനം നിശ്ചയിക്കുക എന്ന ശുഭാപ്തി വിശ്വാസം.
മാണി സി. കാപ്പൻ
നിയമത്തിലൂടെ ഭരണകൂടം ജനങ്ങളിൽ ഭീതിവിതക്കുകയാണ്. രാജ്യത്തിെൻറ െഎക്യത്തിനും അഖണ്ഡതക്കും തുരങ്കംവെക്കുന്ന നിയമത്തിനെതിരെ ഒറ്റക്കെട്ടായുള്ള പ്രക്ഷോഭമാണ് ആവശ്യം. രാജ്യം നേരിടുന്ന ഗുരുതര പ്രതിസന്ധികൾ മറച്ചുവെക്കാനാണ് ഭിന്നിപ്പ് സൃഷ്ടിക്കുന്ന നിയമം. അന്താരാഷ്ട്ര സമൂഹത്തിനു മുന്നിൽ ഇന്ത്യ തലകുനിച്ചുനിൽക്കുകയാണ്.
എ. പ്രദീപ്കുമാർ
പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് കള്ളം പറയുന്ന ഒ. രാജഗോപാൽ ഗീബൽസിെൻറ കേരള പതിപ്പാണ്. േയാജിച്ച പോരാട്ടത്തിന് ഭരണഘടനയും മതനിരപേക്ഷതയും തന്നെയായിരിക്കണം ആയുധം.
കെ.വി. അബ്ദുൽ ഖാദർ
പാസ്പോര്‍ട്ട് പൗരത്വരേഖയല്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് പ്രവാസികളെ ആശങ്കയിലാക്കും. ഇന്ത്യക്കാർ ജോലി െചയ്യുന്ന മറ്റു രാജ്യങ്ങളിൽ പാസ്പോർട്ടാണ് അംഗീകൃത രേഖ. ആ രാജ്യങ്ങളിൽ പൗരത്വ രേഖ ആവശ്യപ്പെട്ടാൽ പ്രതിസന്ധിയിലാകും.
കോവൂർ കുഞ്ഞുമോൻ
രണ്ട് ദിനോസറുകളാണ് രാജ്യം ഭരിക്കുന്നത്. രാജ്യത്തിെൻറ െഎക്യം തകർക്കുന്ന നിയമത്തിനെതിരെ ഒറ്റക്കെട്ടായി രംഗത്തുവരണം.
ഇ.എസ്. ബിജിമോൾ
ഭരണഘടനയെ ഹൈജാക്ക് ചെയ്യാനുള്ള ശ്രമം. സ്വാതന്ത്ര്യസമരത്തെ ഒറ്റികൊടുത്തവരാണ് രാജ്യം ഭരിക്കുന്നത്. സമാന നിലപാടുള്ള മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കാൻ കേരളം മുൻകൈയെടുക്കണം.
മോൻസ് േജാസഫ്
മുസ്ലിം സമുദായത്തെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല. രാജ്യം സംരക്ഷിച്ച പവിത്രമൂല്യങ്ങളെ ബി.ജെ.പി സർക്കാർ തകർക്കുന്നു. രാജ്യത്തെ ജനങ്ങളുടെ വികാരത്തിനൊപ്പം നിൽക്കാൻ കേരളത്തിനായി.
ജയിംസ് മാത്യു
ഹിറ്റ്ലര്‍ കൊണ്ടുവന്ന നൂറംബര്‍ഗ് നിയമഭേദഗതികളാണ് പൗരത്വഭേദഗതി നിയമം ഓര്‍മിപ്പിക്കുന്നത്. വര്‍ഗശുദ്ധി, രക്തശുദ്ധി എന്ന ആശയം അവതരിപ്പിച്ച് ഹിറ്റ്ലര്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഇവിടെയും നടക്കുന്നത്. സ്വാതന്ത്ര്യം, ജനാധിപത്യം, മതേതരത്വം എന്നിവ അപഹരിച്ചാല്‍ ജീവന് നല്കി പോരാടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.