ചങ്കിൽ തറക്കുന്ന ചോദ്യം
text_fieldsകമ്യൂണിസ്റ്റുകാരനായ ഒരു അച്ഛൻ തെൻറ സ്വന്തം ജീവിതത്തിലൂടെയും വ്യക്തിസ്വാധീനത്തിലൂടെയും ഭാര്യയെയും മക്കളെയും കമ്യൂണിസ്റ്റ് മൂല്യങ്ങളിലേക്ക് ആകർഷിക്കാൻ ശ്രമിക്കേണ്ടതല്ലേ? തെൻറ ശ്രമത്തിൽ പരാജയപ്പെട്ടാലും അതൊരു പ്രാഥമിക കമ്യൂണിസ്റ്റ് ഉത്തരവാദിത്തമല്ലേ? കമ്യൂണിസ്റ്റ് സഹയാത്രികനും മുതിർന്ന പത്രപ്രവർത്തകനും ദേശാഭിമാനി മുൻ കൺസൽട്ടൻറ് എഡിറ്ററുമായ എൻ. മാധവൻകുട്ടി ഈയിടെ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ ഉന്നയിച്ച ചോദ്യമാണിത്. സി .പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ ചങ്കിൽ തറക്കുന്ന ചോദ്യം.
മകൻ ബിനോയ് കോടിയേരി ഗൾഫിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണം ഉയർന്നപ്പോൾ അതു മകനോട് ചോദിക്കണം എന്നായിരുന്നു കോടിയേരിയുടെ ആദ്യ പ്രതികരണം. മകനെതിരായ പരാതികൾ തന്നെയോ പാർട്ടിയെയോ ബാധിക്കില്ലെന്ന നിലപാട് അദ്ദേഹം എടുത്തു. കമ്യൂണിസ്റ്റ് രീതിയനുസരിച്ച് ആരോപണങ്ങൾ പരിശോധിക്കാം എന്ന് ഒരു ഘട്ടത്തിലും പറഞ്ഞില്ല. മകനെ അതിരുകടന്നു ന്യായീകരിക്കാൻ കോടിയേരി പണിപ്പെട്ടു. വാർത്തസമ്മേളനങ്ങളിൽ അദ്ദേഹം അതൊരു തമാശയായി ചിരിച്ചുതള്ളാൻ ശ്രമിച്ചു. പാർട്ടി സമ്മേളനങ്ങൾ നടക്കുന്നതിനിടയിൽ ബിനോയ് കോടിയേരിയെ സംബന്ധിക്കുന്ന വാർത്ത മാധ്യമങ്ങളിൽ വന്നത് വെറും യാദൃച്ഛികതയാണെന്നു കരുതുക വയ്യ. പാർട്ടി ശത്രുക്കളല്ല ഈ നീക്കത്തിനു പിന്നിലെന്നത് പകൽപോലെ സത്യം.
ബിനോയിക്കെതിരെ 13 കോടിയുടെ സാമ്പത്തിക തട്ടിപ്പ് ആരോപിച്ച് ഒരു ഗൾഫ് കമ്പനിയുടെ ഉടമ നൽകിയ കത്ത് പുറത്തുവന്നത് പാർട്ടി കേന്ദ്രങ്ങളിൽനിന്നുതന്നെയാണെന്ന് വ്യക്തം. സി.പി.എം കേന്ദ്ര നേതൃത്വത്തിനാണ് ഈ കത്ത് നൽകിയത്. പരാതി കിട്ടിയപ്പോൾ അതു കോടിയേരിയുടെ ശ്രദ്ധയിൽ കേന്ദ്ര നേതൃത്വം പെടുത്തിയതായും സൂചനകൾ പുറത്തുവന്നിട്ടുണ്ട്.
ഗൾഫിലെ സാമ്പത്തിക ഇടപാടുകൾ താൻ തീർത്തതാണെന്നായിരുന്നു ഇതേപ്പറ്റി ബിനോയിയുടെ ആദ്യ പ്രതികരണം. തൊട്ടുപിന്നാലെ ബിനോയിക്കെതിരെ കേസില്ലെന്ന ദുൈബ പൊലീസിെൻറ ക്ലീൻ സർട്ടിഫിക്കറ്റും പുറത്തുവന്നു. സാധാരണ നിലയിൽ വിവാദം അവിടെ അസ്തമിക്കേണ്ടതാണ്. പക്ഷേ, പാർട്ടിക്കകത്തും പുറത്തും അതു നീറിപ്പിടിച്ചു. വാർത്ത ആദ്യം കൊടുത്ത പത്രം അതിെൻറ ചുവടുപിടിച്ചു പരമ്പരയിലേക്ക് കടന്നു. പൊതു സമൂഹത്തിന് ഇതിൽനിന്നെല്ലാം ഒരു കാര്യം ബോധ്യപ്പെട്ടു. കോടിയേരി ബാലകൃഷ്ണെൻറ മാത്രമല്ല, സി.പി.എമ്മിെൻറ പല ഉന്നത നേതാക്കന്മാരുടെയും മക്കൾ കോടികൾകൊണ്ട് അമ്മാനമാടുന്നവരാണ്. സി.പി.എം പ്രവർത്തകരും അനുഭാവികളും അതു വിശ്വസിക്കുന്നു. ദേശാഭിമാനി അവർ വാങ്ങുന്നു. മനോരമ അവർ വായിക്കുന്നു.
കോടിയേരിയുടെ മക്കൾക്ക്, അതു ബിനോയ് ആയാലും ബിനീഷ് ആയാലും ഗൾഫിൽ പോകാനും തൊഴിലെടുക്കാനും ബിസിനസ് തുടങ്ങാനുമൊക്കെ സ്വാതന്ത്ര്യമുണ്ട്. അച്ഛൻ കമ്യൂണിസ്റ്റായിപ്പോയി എന്നതുകൊണ്ട് മക്കൾ പണം സമ്പാദിക്കാൻ പാടില്ല എന്നു ആരും നിർബന്ധം പിടിക്കരുത്. പാർട്ടി കൊടി പിടിച്ചും ബസിനു കല്ലെറിഞ്ഞും ക്രിമിനൽ കേസിൽ പ്രതികളായും നശിപ്പിക്കാനുള്ളതല്ല തെൻറ ജീവിതമെന്നു തീരുമാനിക്കാനുള്ള അവകാശം ഏതൊരു കമ്യൂണിസ്റ്റ് നേതാവിെൻറ മകനുമുണ്ട്. പക്ഷേ, പിതാവിെൻറ അധികാര ശീതളിമയിലാകരുത് മകൻ വ്യവസായ സാമ്രാജ്യം പടുത്തുയർത്തേണ്ടത്. അങ്ങനെയല്ല എന്നു നെഞ്ചത്തു കൈ വെച്ച് പറയാൻ കോടിയേരിക്ക് കഴിയുമോ എന്നതാണ് പ്രശ്നം.
കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര- ടൂറിസം മന്ത്രിയായിരുന്ന കാലയളവിലാണ് പ്രമുഖ ഗൾഫ് വ്യവസായിയുടെ സ്ഥാപനത്തിൽ മക്കൾ ഉയർന്ന പദവിയിലെത്തുന്നത്. സാധാരണ നിലയിൽ ഒരു കമ്പനിയുടെ വൈസ് പ്രസിഡൻറ് ആകാൻ ഉയർന്ന യോഗ്യത, പരിചയസമ്പന്നത തുടങ്ങിയവ ആവശ്യമാണ്. എന്നാൽ, കോടിയേരി പുത്രന്മാർക്ക് അതൊന്നും പ്രശ്നമേ ആയില്ല.
എൻ.ആർ.ഐ വ്യവസായിയുടെ ഹോട്ടലുകൾ അടക്കം ടൂറിസം സ്ഥാപനങ്ങൾ കേരളത്തിൽ പൊങ്ങിയത് ഈ കാലയളവിലാണ്. എൽ.ഡി.എഫ് സർക്കാർ വീണ്ടും അധികാരത്തിൽ വന്നപ്പോൾ കോവളം കൊട്ടാരം അദ്ദേഹത്തിനു സ്വർണത്താലത്തിൽ സമ്മാനിക്കുകയും ചെയ്തു. പാർട്ടിയിൽ ചർച്ചചെയ്ത് അനുമതി വാങ്ങാതെ അങ്ങനെയൊരു തീരുമാനം സി.പി.എം നേതൃത്വം കൊടുക്കുന്ന ഒരു സർക്കാർ എടുക്കാൻ ഇടയില്ല. ഭരണപക്ഷത്തോ പ്രതിപക്ഷത്തോ ആരും അതിനെ എതിർക്കാനും ഉണ്ടായില്ല. കോടിയേരിയെ മാത്രം ഇവിടെ ഒറ്റപ്പെടുത്തി കുരിശിലേറ്റേണ്ട കാര്യമില്ല. സി.പി.എമ്മി െൻറ മാത്രമല്ല, മറ്റു പ്രമുഖ പാർട്ടി നേതാക്കളുടെ മക്കളും വിദേശത്തു ജോലിയും കച്ചവടവുമൊക്കെ നടത്തുന്നുണ്ട്.
അവരും നേരായ മാർഗത്തിലോ വളഞ്ഞ വഴിക്കോ ഒക്കെ പണം സമ്പാദിക്കുന്നു. പദവിയോ അധികാരമോ ഉപയോഗിച്ച് രാഷ്ട്രീയ നേതാക്കൾ നാട്ടിൽ ചെയ്തുകൊടുക്കുന്ന പ്രവൃത്തികൾക്കുള്ള പ്രതിഫലം മക്കൾ അവിടെ പറ്റുന്നു. അതു ഭദ്രമായി നാട്ടിലെത്തുന്നു. തിരുവനന്തപുരത്ത് ഈയിടെ നടന്ന ലോക കേരളസഭയെ ഒരു രാഷ്ട്രീയ നേതാവ് വിശേഷിപ്പിച്ചത് മക്കളുടെ വിദേശ സ്പോൺസർമാരുടെ സമ്മേളനം എന്നാണ്.
വീണ്ടും എൻ. മാധവൻകുട്ടിയുടെ ഫേസ്ബുക്ക് പേജിലേക്ക് പോകാം. കമ്യൂണിസ്റ്റുകാരുടെ മക്കൾക്ക് കമ്യൂണിസ്റ്റ് മൂല്യങ്ങൾ അപ്പാടെ ഉൾക്കൊള്ളാനോ പിന്തുടരാനോ കഴിഞ്ഞില്ലെങ്കിൽ തെൻറ പ്രവൃത്തികൾകൊണ്ട് അച്ഛെൻറ പ്രസ്ഥാനത്തിന് ചീത്തപ്പേരുണ്ടാക്കരുതെന്ന വിചാരം അവർക്കുണ്ടാകണം. മക്കൾക്ക് മാത്രമല്ല, ഭാര്യമാർക്കും ഈ ജാഗ്രത ഉണ്ടാകണം. ലളിതമായ ഒരു സ്വയാർജിത പെരുമാറ്റച്ചിട്ട പിന്തുടരാൻ ഒരു കമ്യൂണിസ്റ്റ് നേതാവിെൻറ കുടുംബം ബാധ്യസ്ഥമാണ്. അതിനു കഴിയാത്ത നേതാക്കൾ അത്തരം ബന്ധുക്കളെ തള്ളിപ്പറയണം.
അനുബന്ധമായി ഒന്നുകൂടി– കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിെൻറ എക്കാലത്തെയും ഏറ്റവും വലിയ നേതാവായ ഇ.എം.എസ്. നമ്പൂതിരിപ്പാടിെൻറ മകൻ ഇ.എം. ശ്രീധരൻ കാൻസർ ബാധിച്ച് ഒരു വർഷത്തോളം ചികിത്സയിൽ കഴിഞ്ഞശേഷമാണ് മരിച്ചത്. അദ്ദേഹത്തെ വിദേശ ചികിത്സക്ക് കൊണ്ടുപോകാൻ പാർട്ടി തീരുമാനിക്കുമ്പോഴേക്കും രോഗം കലശലായി ശ്രീധരൻ മരിച്ചു. സ്വന്തം നിലയിൽ വിദേശത്തു പോയി ചികിത്സിക്കാൻ ശ്രീധരെൻറ കൈയിൽ പണമുണ്ടായിരുന്നില്ല. ചാർട്ടേഡ് അക്കൗണ്ടൻറായിരുന്ന അദ്ദേഹം വലിയ വരുമാനം കിട്ടുന്ന ജോലി ഉപേക്ഷിച്ചാണ് സജീവ പാർട്ടി പ്രവർത്തകനായത്. പിതാവ് ഇ.എം.എസ് കുടുംബസ്വത്ത് മുഴുവൻ പാർട്ടിക്ക് എഴുതിക്കൊടുത്തശേഷം പാർട്ടി നൽകിയ അലവൻസുകൊണ്ടാണ് കഴിഞ്ഞുകൂടിയിരുന്നത് . അദ്ദേഹം എഴുതിയ പുസ്തകങ്ങളുടെ റോയൽറ്റി പോലും മക്കൾക്ക് കിട്ടിയില്ല.
അതും ഇ.എം.എസ് പാർട്ടിക്കാണ് നൽകിയത്. സജീവ രാഷ്ട്രീയത്തിൽനിന്ന് വിരമിച്ചശേഷം തിരുവനന്തപുരത്ത് പാർട്ടി എടുത്തുകൊടുത്ത വാടക വീട്ടിലാണ് അദ്ദേഹം കഴിഞ്ഞത്. വിശ്രമകാലത്ത് പദവി വേണമെന്ന് ഇ.എം.എസ് വാശിപിടിച്ചില്ല. പാർട്ടിക്ക് കൊടുത്തതു മുഴുവൻ പലിശസഹിതം തിരിച്ചുകിട്ടണമെന്ന പ്രകൃതക്കാരനായിരുന്നില്ല അദ്ദേഹം. ഇ.എം.എസിനെപ്പോലെയുള്ള മഹാരഥന്മാർ കെട്ടിപ്പടുത്ത ഒരു പാർട്ടിയുടെ അനുയായികൾ ഇന്ന് ബിനോയ് കോടിയേരിയുടെ ഗൾഫ് ഇടപാടുകൾക്ക് കോടിയേരി ബാലകൃഷ്ണനോ സി.പി.എമ്മോ ഉത്തരവാദിയാണോ എന്ന നൈതിക ചോദ്യത്തിന് നടുവിൽ വട്ടംകറങ്ങുകയാണ്.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.