മറാത്ത സംവരണവിധി കണ്ട് മനഃപായസം ഉണ്ണാനാവില്ല
text_fieldsഇന്ദിര സാഹ്നി കേസിലെ ഒമ്പതംഗ ബെഞ്ചിെൻറ വിധി ശരിവെച്ചും അമ്പതുശതമാനം പരിധി ഉയർത്തിപ്പിടിച്ചും സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് മേയ് അഞ്ചിന് പുറപ്പെടുവിച്ച വിധി കേരളത്തിലെ പിന്നാക്ക വിഭാഗങ്ങൾക്ക് അമിതാഹ്ലാദത്തിന് വക നൽകുന്നതല്ല.
ഒരേസമയം, പിന്നാക്ക വിഭാഗങ്ങൾക്ക് അനുകൂലവും പ്രതികൂലവുമായ വിധിയാണിത്. 50 ശതമാനമെന്ന പരിധി കേരളം പോലുള്ള സംസ്ഥാനങ്ങളിൽ പ്രതികൂലമാവാനും സാധ്യതയുണ്ട്. അമ്പതു ശതമാനമെന്ന പരിധി ഭരണഘടനയുടെ ഒരു അനുച്ഛേദത്തിലും ഇല്ലാത്ത വ്യവസ്ഥയാണ്. മൈസൂർ സംസ്ഥാനവും ബാലാജിയുമായുള്ള കേസിലെ വിധിയെത്തുടർന്നാണ് 50 ശതമാന പരിധി നിശ്ചയിക്കപ്പെട്ടത്. 1992ലെ ഇന്ദിര സാഹ്നി കേസിൽ ഒമ്പതംഗ െബഞ്ചിെൻറ വിധിയിലൂടെയും അതാണ് ഉയർത്തിപ്പിടിക്കുന്നത്. എന്നാൽ, അസാധാരണ സാഹചര്യത്തിൽ പരിധി മറികടക്കാമെന്നും പരാമർശങ്ങളുണ്ട്.
മറാത്തകൾക്ക് പൊതുജീവനങ്ങളിൽ മതിയായ പ്രാതിനിധ്യമില്ലെന്നോ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലെന്നോ അവർ പിന്നാക്ക വിഭാഗമാണെന്നോ സ്ഥാപിക്കാൻ തക്കവിധം തെളിവുകളോ സ്ഥിതിവിവര കണക്കുകളോ ഇല്ലാതെ രാഷ്ട്രീയ ലാഭത്തിനായി മഹാരാഷ്ട്ര സർക്കാർ ഏർപ്പെടുത്തിയ അമ്പതു ശതമാനത്തിന് മുകളിലുള്ള സംവരണമാണ് സുപ്രീംകോടതി റദ്ദാക്കിയത്. 16(4) പ്രകാരമുള്ള മതിയായ പ്രാതിനിധ്യം ഇല്ലെന്നു തെളിയിക്കാനും മഹാരാഷ്ട്ര സർക്കാറിനോ അവിടത്തെ എസ്.ഇ.ബി.സി കമീഷനോ കഴിഞ്ഞില്ല എന്നതാണ് വിധിയുടെ കാതൽ. അതേസമയം, 3-2 ഭൂരിപക്ഷ വിധിയിലൂടെ എസ്.ഇ.ബി.സിയെ നിർണയിക്കുന്നതിനുള്ള ദേശീയ കമീഷെൻറ അധികാരത്തെയും പട്ടിക അംഗീകരിക്കുന്നതിനുള്ള രാഷ്ട്രപതിയുടെ അനുമതി, സംസ്ഥാന സർക്കാറുകൾക്കുള്ള അധികാരാവകാശം എന്നിവയുടെ കാര്യത്തിൽ വ്യത്യസ്ത നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചിട്ടുള്ളത്.
സംസ്ഥാന സർക്കാറുകൾക്ക് എസ്.ഇ.ബി.സിയെ നിർണയിക്കാനും സംവരണതോത് നിശ്ചയിക്കുവാനുമുള്ള അവകാശം ദേശീയ കമീഷെൻറ മറവിൽ കേന്ദ്രം ഏറ്റെടുക്കുന്നത് 102ാം ഭരണഘടനാ ഭേദഗതി ശരിവെക്കുന്നതും കേരളംപോലുള്ള സംസ്ഥാനങ്ങൾക്ക് തിരിച്ചടിയും പിന്നാക്ക വിഭാഗങ്ങൾക്ക് ദോഷകരവുമാകും. ഇന്ദിര സാഹ്നി കേസിലെ ഒമ്പതംഗ ബെഞ്ചിെൻറ വിധിയുടെ അടിസ്ഥാനത്തിലാണ് എസ്.ഇ.ബി.സി നിർണയിക്കാൻ സംസ്ഥാനങ്ങൾ കമീഷൻ രൂപവത്കരിച്ച് പ്രവർത്തിച്ചുവരുന്നത്. ഈ അധികാരാവകാശം കേന്ദ്രത്തിനു മാത്രമാകുന്നത് ഫെഡറൽ തത്ത്വങ്ങൾക്കെതിരാണ്. ഒരു സംസ്ഥാനത്തിൽ പിന്നാക്കമായ സമുദായം ഇതര സംസ്ഥാനങ്ങളിൽ മുന്നാക്കമായിരിക്കാം എന്നതുകൊണ്ടു തന്നെ സംസ്ഥാനാടിസ്ഥാനത്തിൽ തന്നെയാണ് എസ്.ഇ.ബി.സിയെ നിർണയിക്കേണ്ടത്. അഞ്ചംഗ വിധിയുടെ ഈ വിഷയത്തിൽ വ്യക്തത വരേണ്ടതുണ്ട്. ഭൂരിപക്ഷം സംസ്ഥാനങ്ങളിലും 75-80 ശതമാനം പിന്നാക്ക വിഭാഗങ്ങളുള്ളപ്പോൾ 50 ശതമാനമെന്ന പരിധി മറികടക്കേണ്ട അസാധാരണ സാഹചര്യം വന്നുചേരും. കേരളത്തിൽ ജനസംഖ്യാനുപാതികമായി എസ്.ഇ.ബി.സി സംവരണം പുനർനിർണയിക്കുന്നതിനും മതിയായ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനും അമ്പതു ശതമാനമെന്ന പരിധി മറികടക്കേണ്ടത് അനിവാര്യമാണ്.
കേരളത്തിൽ എസ്.സി-എസ്.ടി-എസ്.ഇ.ബി.സി വിഭാഗങ്ങൾ 80 ശതമാനവും മുന്നാക്ക വിഭാഗങ്ങൾ 20 ശതമാനത്തിനടുത്തുമായിരിക്കെ മതിയായ പ്രാതിനിധ്യം ജനസംഖ്യാനുപാതികമായി തിട്ടപ്പെടുത്തുന്നതിന് പരിധി മറികടക്കാതെ നിർവാഹമില്ല. പിന്നാക്ക വിഭാഗങ്ങളിലെ സംവരണാർഹർക്ക് ക്രീമിലെയറിെൻറയും വരുമാന മാനദണ്ഡത്തിെൻറയും പേരിൽ സംവരണം നിഷേധിക്കുന്നതടക്കമുള്ളതാണ് യഥാർഥ അസാധാരണ സാഹചര്യം. ഇത്തരം അസാധാരണ സാഹചര്യത്തിൽപരിധി നിർണയിക്കുന്നത് പിന്നാക്ക വിഭാഗങ്ങൾക്ക് ദോഷകരമാണ്. പിന്നാക്ക വിഭാഗങ്ങളിലെ യോഗ്യരും അർഹരുമായവരെ സംവരണത്തിൽനിന്ന് ഒഴിവാക്കപ്പെടുന്നതിനാണ് ഇതു വഴിവെക്കുക.
മറാത്ത സംവരണ കേസിലൂടെ ശരിവെക്കുന്ന 102ാം ഭരണഘടനാ ഭേദഗതി അപ്പാടെ അംഗീകരിക്കുകയും എസ്.ഇ.ബി.സി നിർണയം ദേശീയ പിന്നാക്ക കമീഷനിലൂടെ കേന്ദ്രത്തിൽ നിക്ഷിപ്തമാവുകയും ചെയ്യുന്നത് കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും. ഫാഷിസ്റ്റ് വർഗീയ സർക്കാറുകൾ ഇത്തരം അധികാരം രാഷ്ട്രീയ നേട്ടങ്ങൾക്കും പ്രതികാര നടപടികൾക്കും വിനിയോഗിക്കുമെന്നുറപ്പാണ്. മറാത്താ സംവരണ താൽപര്യക്കാരുടെ ഉദ്ദേശ്യവും അതായിരുന്നു. ആയതിനാൽ, ഫെഡറൽ സംവിധാനത്തിൽ തന്നെ സംസ്ഥാന പിന്നാക്ക വിഭാഗ കമീഷനുകളെ ശാക്തീകരിക്കേണ്ടത് അനിവാര്യമാണ്. സംസ്ഥാന സർക്കാറുകൾ അധികാരാവകാശങ്ങൾ വകവെച്ച് സാമൂഹിക നീതിയുടെ നിർവഹണം ഉറപ്പുവരുത്താൻ 103ാം ഭരണഘടന ഭേദഗതിയുടെ കാര്യത്തിൽ പുനർവിചിന്തനം വേണം.
മറാത്താ കേസിലെ വിധിയുടെ ചുവടുപിടിച്ചും കേരളം സ്വമേധയാ ഒരു പുനർവിചിന്തനത്തിന് തയാറാകുമെന്ന് തോന്നുന്നില്ല. 2019ലെ 103ാം ഭരണഘടനാ ഭേദഗതിയിലൂടെയുള്ള 10 ശതമാനം മുന്നോക്ക സാമ്പത്തിക സംവരണ തീരുമാനവും ഉത്തരവും ചട്ടങ്ങളും റദ്ദാക്കുകയാണ് ആദ്യപടിയായി സംസ്ഥാന സർക്കാർ ചെയ്യേണ്ടത്. 103-ാം ഭരണഘടനാ ഭേദഗതിക്കു മുമ്പ് തന്നെ 2018 മുതൽ ദേവസ്വംബോർഡിൽ മുന്നോക്ക സംവരണം ഏർപ്പെടുത്തിയ ഇടതു സർക്കാർ ഈ വിഷയത്തിൽ നീതി പുലർത്തേണ്ട നിർബന്ധിത സാഹചര്യമാണിപ്പോൾ.
മറാത്ത കേസിലെ താൽപര്യംപോലെ കേരളത്തിൽ നിലവിൽ വിദ്യാഭ്യാസ രംഗത്ത് ഏർപ്പെടുത്തിയ പത്തുശതമാനം മുന്നാക്ക സംവരണം വകവെച്ചുകൊണ്ടും 2019, 2020 വർഷങ്ങളിൽ നടത്തിയ എം.ബി.ബി.എസ്, എം.ഡി, എം.എസ്, എം.ഡി.എസ്, എം.ടെക് തുടങ്ങിയവയിലെ 10 ശതമാനം സംവരണം 2021ലെ അധ്യയന വർഷം മുതൽ ഒഴിവാക്കിയും സുപ്രീംകോടതി വിധി അനുസരിച്ച് പ്രവർത്തിക്കാൻ സർക്കാർ തയാറാവണം.
പത്തു ശതമാനം മുന്നാക്ക സംവരണം വ്യവസ്ഥ ചെയ്യുമെന്ന 103ാം ഭരണഘടനാ ഭേദഗതിക്കെതിരെ സുപ്രീംകോടതിയിൽ നടപടിയാവാതെ കിടക്കുന്ന മുപ്പതോളം ഹരജികളിൽ ഒരുവിധ പരാമർശമോ നിരീക്ഷണമോ മറാത്ത കേസുമായി ബന്ധപ്പെട്ട് ഉൾപ്പെടുത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ 103ാം ഭേദഗതിക്കെതിരായ കേസുകളിൽ അന്തിമ തീരുമാനമാകുന്നതുവരെ കേന്ദ്ര -സംസ്ഥാന സർക്കാറുകൾ ഏർപ്പെടുത്തിയ 10 ശതമാനം സാമ്പത്തിക സംവരണം അടിയന്തരമായി റദ്ദാക്കുകതന്നെ വേണം.
മറാത്ത സംവരണ വിധിയുമായി ബന്ധപ്പെടാതെ കിടക്കുന്ന പ്രസ്തുത കേസിൽ അടിയന്തര തീർപ്പുതേടി മുപ്പതോളം വരുന്ന ഹരജിക്കാർ മുന്നിട്ടിറങ്ങി പ്രവർത്തിക്കേണ്ട സമയമാണിത്. മാറിയ സാഹചര്യം പരിഗണിച്ച് സംസ്ഥാന സർക്കാറും സാമൂഹിക നീതി ഉയർത്തിപ്പിടിക്കുന്ന നയ-നിലപാടുകൾ കൈക്കൊള്ളാൻ തയാറാവണം.
(മുസ്ലിം എംപ്ലോയീസ് കൾചറൽ അസോസിയേഷൻ -െമക്ക ജന. സെക്രട്ടറിയാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.