അട്ടിമറിക്കപ്പെട്ട കീഴാള നവോത്ഥാനം
text_fieldsകേരളത്തിൽ ഉയർന്നുവന്ന ഈ നവമാനവികതയാണ് ഒരുപക്ഷേ, ഇന്ത്യയിൽ എമ്പാടും സംഘ്പരിവാറിനെതിരായ വിമോചക ശക്തിയായി നാളെ പടരാൻപോകുന്നത്. അതിെൻറ വേരുകൾ ഹൈന്ദവ ദേശരാഷ്ട്രവാദത്തിനും പാശ്ചാത്യ മുതലാളിത്ത ആധുനികതക്കും എതിരെ ഒരേ സമയം പൊരുതി മരണം വരിച്ച മഹാത്മ ഗാന്ധിയിലാണ്. ഗാന്ധിക്കും മുേമ്പ ആധുനികതയുടെ നവസവർണ മുതലാളിത്തത്തിനും പാശ്ചാത്യ ആധുനികതയുടെ
വൈപരീത്യങ്ങൾക്കുമെതിരേ ശക്തമായ നിലപാട് കൈക്കൊണ്ടവരാണ് അയ്യാ വൈകുണ്ഠ സ്വാമികളും ശ്രീനാരായണ ഗുരുവും. അവർ ഉദ്ഘാടനം ചെയ്ത നവോത്ഥാനത്തിെൻറ യഥാതഥമായ പൊരുൾ പൂർണമായും തമസ്കരിക്കപ്പെടുകയും ഗാന്ധിയുടെ കാര്യത്തിലെന്നപോലെ അവരെ ആധിപത്യം പുലർത്തുന്ന വ്യവസ്ഥയുടെ നോക്കുകുത്തികളാക്കി മാറ്റുകയും ചെയ്തു. ശ്രീനാരായണ ഗുരു സ്ഥാപിച്ച ശിവഗിരി മഠത്തിൽ ബി.ജെ.പിയുടെ അഖിലേന്ത്യ പ്രസിഡൻറ് അമിത് ഷായെ ശ്രീനാരായണ അനുയായിയുടെ വേഷം കെട്ടുന്ന വെള്ളാപ്പള്ളി നടേശൻ ആദരിച്ചാനയിക്കുന്ന ദുരന്തരംഗം ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് നാം കണ്ടത്. ഇവിടെയാണ്, കേരളം ഇന്ന് ഉയർത്തിയെടുത്ത നവമാനവികതയുടെ പശ്ചാത്തലത്തിൽ വൈകുണ്ഠസ്വാമികളും നാരായണ ഗുരുവും തുടങ്ങിെവച്ച നവോത്ഥാനത്തിെൻറ യഥാർഥ പൊരുളും ശക്തിയും വീണ്ടെടുക്കുന്ന ദൗത്യം പരമപ്രധാനമായി തീരുന്നത്.
ഇത്തരമൊരു പരിശ്രമം നമ്മെ കൊണ്ടെത്തിക്കുന്നത് നിശ്ചയമായും പടിഞ്ഞാറും കിഴക്കുമുള്ള മുതലാളിത്ത ആധുനികതയുടെ വികൃതമുഖങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന ഒരു ബദൽ ആധുനിക ഇന്ത്യൻ ജീവിതത്തിെൻറ വിഭാവനയിലായിരിക്കും. സ്നേഹത്തിലും ത്യാഗത്തിലും അധിഷ്ഠിതമായ ഈ ബദൽ ജീവിത ഭാവനയുടെ രാഷ്്ട്രീയശക്തികളെ വേണ്ടവണ്ണം പുറത്തെടുത്താൽ അതിനുമുന്നിൽ പൊടിഞ്ഞു പോകുന്നതേയുള്ളൂ, സമൂഹത്തെ ഒന്നാകെ നവ സവർണമൂല്യങ്ങൾക്ക് കീഴ്പ്പെടുത്തുന്ന സംഘ്പരിവാർ മുതലാളിത്തത്തിെൻറ യാഥാസ്ഥിതികത്വവും മുതലാളിത്ത ആധുനികതയുടെ യാന്ത്രിക പുരോഗമന യുക്തിവാദവും. കാരണം കീഴാള സമൂഹങ്ങളെ മുഴുവൻ നിഷ്കരുണവും നിഷ്ഠുരവുമായി പാർശ്വവത്കരിച്ചു ശക്തിപ്പെട്ട കേരളത്തിലെ മുഖ്യധാരാ സമൂഹത്തിനുവേണ്ടിയല്ല വൈകുണ്ഠ സ്വാമിയും ശ്രീനാരായണ ഗുരുവും നിലകൊണ്ടത്. അവർ നിലകൊണ്ടത് അടിച്ചമർത്തപ്പെട്ട കീഴാളജനതയുടെ മോചനത്തിനു വേണ്ടിയായിരുന്നു. കേരളീയ നവോത്ഥാനത്തെ കുറിച്ചുള്ള ആധുനിക മുഖ്യധാരാ ഭാഷ്യങ്ങളിൽ തീർത്തും തമസ്കരിക്കപ്പെട്ടത് ഈ യാഥാർഥ്യമാണ്.
ഇന്ത്യൻ നവോത്ഥാനചരിത്രത്തിൽ ഇന്നും അവഗണിക്കപ്പെടുന്ന ഒരു നാമമാണ് അയ്യാ വൈകുണ്ഠ സ്വാമിയുടേത്. ഇന്ത്യൻ നവോത്ഥാനത്തിെൻറ പിതൃത്വം ആരോപിക്കപ്പെട്ട രാജാ റാം മോഹൻ റായ് നയിച്ച പ്രസ്ഥാനം ഉത്തരേന്ത്യയിലെ നവസവർണ മേലാളന്മാരുടെ ഉന്നതിക്കുവേണ്ടിയുള്ള ആധുനിക മുതലാളിത്ത പ്രസ്ഥാനമായിരുന്നു. എന്നാൽ, കൊളോണിയൽ ആധുനികതയുടേയും നാടൻ മുതലാളിത്ത ആധുനികതയുടേയും മുന്നേറ്റങ്ങൾക്കെതിരെ ഒരു കീഴാള ബദൽ ആധുനികതയുടെ ധാർമികലോകത്തെ ധീരമായി ഭാവനചെയ്ത് അതിെൻറ സാക്ഷാത്കാരത്തിന് പ്രവർത്തിക്കുകയും ചെയ്ത മഹാത്മാവാണ് വൈകുണ്ഠ സ്വാമികൾ. എന്നാൽ, സ്വാതന്ത്ര്യാനന്തര ഇന്ത്യൻ രാഷ്്ട്രീയം തെക്കൻ തിരുവിതാംകൂറിലെ നാടാർ സമുദായത്തെ ഒരു കീഴാള വോട്ടു ബാങ്കായി ബന്ധിച്ചതോടെ വൈകുണ്ഠ സ്വാമികളുടെ നാമം ഒരു ജാതിഗുരുവിേൻറതു മാത്രമായി ചുരുങ്ങി. ശ്രീനാരായണ ഗുരുവും വൈകുണ്ഠ സ്വാമികളെപ്പോലെ കേരളത്തിലെ കൊളോണിയൽ നവസവർണ ഭരണ കൂട്ടുകെട്ടിന് എതിരെയാണ് നിലകൊണ്ടത്. അതായിരുന്നു ഗുരുവിെൻറ ധാർമിക നവോത്ഥാന പദ്ധതിയുടെ രാഷ്്ട്രീയം.
എന്നാൽ, ഗാന്ധിജി ഇന്ത്യൻ മുതലാളിമാരെ മുൻനിർത്തി സ്വാതന്ത്ര്യ സമരമെന്ന ജനകീയ ജനാധിപത്യപ്രസ്ഥാനത്തിന് നേതൃത്വം കൊടുത്തപോലെ ഗുരു ഈഴവ മുതലാളിമാരെ മുൻനിർത്തിയാണ് കീഴാള നവോത്ഥാനപ്രസ്ഥാനത്തെ നയിച്ചത്.
ഇന്ത്യൻ മുതലാളിത്ത മൂലധനത്തിെൻറ ഉത്കർഷേച്ഛ ഗാന്ധിയെ തട്ടിത്തെറിപ്പിക്കുകയാണ് ചെയ്തതെങ്കിൽ കേരളത്തിൽ ഈഴവ മുതലാളിത്തം നാരായണ ഗുരുവിനെ പൂർണമായി കീഴാള വർഗങ്ങളിൽനിന്ന് തട്ടിയെടുക്കുകയാണ് ചെയ്തത്. അധികാര കൈമാറ്റ കാലത്തെ ഗാന്ധിയുടെ ദുഃഖം പോലെത്തന്നെ തീവ്രമായിരുന്നു ജീവിതാവസാന കാലത്ത് ഗുരുവിെൻറ ദുഃഖവും. എസ്.എൻ.ഡി.പി യോഗത്തെ സ്വന്തം വർഗതാൽപര്യം സംരക്ഷിക്കാനുള്ള ഒരു ഉപകരണമാക്കി മാറ്റുകയും ശ്രീനാരായണ ധർമത്തെ സ്വയം നവസവർണവത്കരണത്തിനുള്ള പദ്ധതിയാക്കി മാറ്റുകയുമാണ് അവർ ചെയ്തത്. നാരായണ ഗുരു ഇക്കാര്യം തുറന്നുപറഞ്ഞുകൊണ്ട് ഡോ. പൽപുവിന് എഴുതിയ കത്തുകൾ ഇതിന് തെളിവാണ്. എസ്.എൻ.ഡി.പിയുടെ സ്ഥാപകനേതാവായ ഡോ. പൽപ്പുവിനെ അവർ ദശാബ്ദങ്ങൾ നീണ്ട നിരാലംബമായ ഏകാന്ത ജീവിതത്തിലേക്കും ഭ്രാന്തിലേക്കും ബലമായി തള്ളിയിട്ടു. ഡോ. പൽപ്പുവിെൻറ ധിഷണാശാലിയും മഹാപണ്ഡിതനുമായ പുത്രനെ അവർ ശിവഗിരി മഠത്തിൽനിന്ന് അവമാനിച്ചു പുറത്താക്കി. കേരളീയ നവോത്ഥാനത്തിെൻറ ഈ അട്ടിമറിയുടെ കഥ ഇവിടം കൊണ്ട് അവസാനിക്കുന്നില്ല.
ഇങ്ങനെ കീഴാളനവോത്ഥാനം അട്ടിമറിക്കപ്പെട്ടിട്ടും കേരളത്തിലെ വർഗസമരത്തിലൂടെ ഒരു നൂതന വ്യവഹാരമായി അത് മുന്നേറുന്നുണ്ട്. പുന്നപ്ര വയലാർ സമരത്തിന് പിന്നിൽ ശ്രീനാരായണ പ്രസ്ഥാനത്തിെൻറ സ്വാധീനം എത്രമാത്രമുണ്ടെന്ന് സി. കേശവെൻറയും മറ്റും വിവരണങ്ങളിൽനിന്ന് അറിയാം. എന്നാൽ, പുന്നപ്ര-വയലാർ സമരകാലത്ത് ആർ. ശങ്കറിെൻറ നേതൃത്വത്തിൽ ആയിരുന്ന എസ്.എൻ.ഡി.പി, സർ സി.പിയുടെ ഭാഗത്തായിരുന്നു. അതിനുശേഷമാണ് ആർ. ശങ്കറും മന്നവും ചേർന്ന് ‘ഹിന്ദുമഹാസഭ’ എന്ന ഹൈന്ദവ മതരാഷ്ട്രീയ പ്രസ്ഥാനത്തിന് രൂപം കൊടുക്കുന്നത്. അക്കാലത്തെ മന്നത്ത് പത്മനാഭെൻറ ഡയറിക്കുറിപ്പുകളിൽ ഗോൾവാക്കറും അദ്ദേഹവുമായി നിലനിന്ന അടുത്ത രാഷ്്ട്രീയബന്ധം പറയുന്നുണ്ട്.
സവർണവത്കരിക്കപ്പെട്ട കേരളീയ മുതലാളി വർഗം കീഴാള ജനതയുടെ നവോത്ഥാനത്തെ അട്ടിമറിക്കുന്നതിെൻറ ഒരു പുതിയ ഘട്ടമായിരുന്നു ‘ഹിന്ദുമഹാസഭ’. ഇതിനുശേഷം ശക്തിപ്പെടുന്ന വിവിധ മത സാമുദായിക രാഷ്്ട്രീയ പ്രസ്ഥാനങ്ങൾ കീഴാള രാഷ്്ട്രീയ മുന്നേറ്റങ്ങൾക്കെതിരെ ഐക്യപ്പെടുന്നതും അടുത്ത ചുവടുവെക്കുന്നതും നാം കാണുന്നത് വിമോചന സമരത്തിലാണ്.
വിമോചനസമരത്തിെൻറ വിജയത്തിനുശേഷം കേരളീയ നവോത്ഥാനത്തിെൻറ പരസ്പരം ഏറ്റുമുട്ടിയ മേലാള -കീഴാള ധാരകൾ തമ്മിലുള്ള അന്തരം വിസ്മരിക്കപ്പെടുകയും നവോത്ഥാനമെന്നത് ആധുനിക കേരളത്തിെൻറ നിർമിതിയിൽ പ്രവർത്തിച്ച ഒരൊറ്റ ലിബറൽ സാംസ്കാരിക പ്രസ്ഥാനമായി അവതരിപ്പിക്കപ്പെടാൻ തുടങ്ങുകയും ചെയ്തു. അങ്ങനെ നവോത്ഥാനം കേരളസമൂഹം ഒന്നാകെ അണിനിരന്ന് ‘അടിെവച്ചടിെവച്ചു’ മുന്നോട്ടുവന്ന ഒരു പ്രക്രിയയായി ചിത്രീകരിക്കപ്പെടാനും തുടങ്ങി. ഇതിെൻറ ഫലമായാണ് നാരായണ ഗുരുവും ഡോ. പൽപുവും കുമാരനാശാനും അയ്യങ്കാളിയും മറ്റും നയിച്ച കേരളത്തിലെ കീഴാള ജനകീയ നവോത്ഥാന പ്രസ്ഥാനത്തെ ഇന്ന് വെള്ളാപ്പള്ളി നടേശനും മകനും, സുകുമാരൻ നായർക്കും സംഘ്പരിവാറിനും അനായാസം അടിയറവെക്കുന്നത്.
ഇതിെൻറ ഒരു ദയനീയവശം, ഈ പ്രക്രിയയെ ചെറുത്തുനിൽക്കുന്നു എന്നവകാശപ്പെടുന്ന പുരോഗമന ശാസ്ത്ര-സാംസ്കാരിക പ്രസ്ഥാനങ്ങൾക്കൊന്നും എത്രയോ കാലമായി മേലാളന്മാർ നിർണയിക്കുന്ന കളിക്കളത്തിനപ്പുറത്തേക്ക് പോകാൻ കഴിയുന്നില്ല എന്നതാണ്. ഇതിെൻറ ഫലമായി ഇവരും ചെയ്തത് കേരളീയ നവോത്ഥാനത്തെ ഏകരൂപവും ഏകമുഖവുമായ ഒരു ലിബറൽ പുരോഗമന പ്രസ്ഥാനമാക്കി അതിെൻറ രാഷ്്ട്രീയ ഉള്ളടക്കത്തെ ചോർത്തിക്കളയുകയാണ്. ഈ വിധത്തിൽ നിർവീര്യമാക്കപ്പെട്ട നവോത്ഥാനത്തിെൻറ ചരിത്രം എത്ര ആവേശത്തോടെ ആവർത്തിച്ചാലും അവർക്ക് കേരളത്തിെൻറ ധാർമിക ജീവിതത്തെ ഗ്രസിക്കുന്ന സംഘ്പരിവാർ രാഷ്്ട്രീയത്തിനെതിരായ സമരത്തിൽ നവോത്ഥാനത്തിെൻറ ജനകീയ കീഴാള പാരമ്പര്യത്തെ ഒപ്പം കൂട്ടാൻ കഴിയില്ല.
കേരളീയ നവോത്ഥാനത്തിെൻറ ഈ വിപരീത പ്രവണതകളുടെ പശ്ചാത്തലത്തിലാണ് പെരുവെള്ളപ്പൊക്കക്കാലത്ത് ഉയർന്നുവന്ന നവ മാനവികതയേയും തൊട്ടടുത്തുതന്നെ പൊന്തിവന്ന മതവർഗീയതയുടെയും സമാന്തര സാന്നിധ്യത്തിെൻറ പൊരുൾ തിരിച്ചറിയാൻ കഴിയുന്നത്. കേരളത്തിൽ ഉയർന്നുവന്ന പുതിയ മാനവികത വൈകുണ്ഠ സ്വാമിയിലൂടെയും ശ്രീനാരായണ ഗുരുവിലൂടെയും രൂപപ്പെട്ട ബദൽ കീഴാള ആധുനികതയെ മുന്നോട്ടു കൊണ്ടുവരുകയും ക്രിയാ ഭരിതമാക്കുകയുമാണ് ചെയ്യുന്നത്. അതിനുമുന്നിൽ പിടിച്ചുനിൽക്കാൻ സംഘ്പരിവാറിന് ആകില്ല. അതുകൊണ്ട് സംഘ്പരിവാറിനെതിരായ പഴയ ലിബറൽ പുരോഗമനവാദത്തിേൻറയും യുക്തിവാദത്തിേൻറയും ശാസ്ത്രവാദത്തിേൻറയും കാലഹരണപ്പെട്ട ചിന്താഗതികൾവിട്ട് ബദൽ ആധുനികതയുടെ ഈ പുതിയ സ്ഫുരണത്തെ വളർത്തിയെടുക്കേണ്ടിയിരിക്കുന്നു.
(അവസാനിച്ചു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.