ദുർവിധി
text_fields‘‘മാനം ഇടിഞ്ഞുവീണാലും നീതിയുടെ പക്ഷത്ത് നിൽക്കണം’’. നീതി പ്രഖ്യാപിക്കുക മാത്രമല്ല, അത് നടപ്പാക്കാൻ നിർഭയം ഉത്തരവുകൾ നൽകുകയും വേണം. എല്ലാ ശരികളും തെറ്റുകളും പരിശോധിച്ച് വലിയ ശരി പ്രഖ്യാപിക്കുന്നതാണ് നീതിന്യായം. ‘ഫിയറ്റ് ജസ്റ്റീഷ്യ റുവാപ് കൊയലം’ എന്ന ലാറ്റിൻ പ്രയോഗത്തിെൻറ പച്ചമലയാളമാണ് ‘മാനം ഇടിഞ്ഞുവീണാലും നീതി നടപ്പാക്കുക’ എന്നത്. എന്നാൽ, കഴിഞ്ഞ ജൂൺ ഒന്നിന് രാജസ്ഥാൻ ഹൈകോടതിയിൽനിന്ന് വിരമിച്ച ജസ്റ്റിസ് മഹേഷ് ചന്ദ്ര ശർമ, അതിെൻറ തൊട്ടുതലേന്ന് നടത്തിയ വിധിപ്രസ്താവം വായിച്ചാൽ നിയമം പഠിച്ചവർ മാത്രമല്ല, നിയമസാക്ഷരത നേടാത്തവരും തലകറങ്ങി വീഴും. അല്ലെങ്കിൽ ചിരിച്ച് മണ്ണ് കപ്പും. ശേഷം, കണ്ണ് മിഴിച്ചിരിക്കും. പിന്നെ, ഞെട്ടിവിറച്ചെന്നും വരും.
ഇന്ത്യ മുഴുവൻ ചർച്ച ചെയ്യുന്ന പാവം പശുവിനെ ദേശീയമൃഗമായി പ്രഖ്യാപിക്കണമെന്ന് ജസ്റ്റിസ് മഹേഷ് ചന്ദ്ര ശർമക്ക് തോന്നുക മാത്രമല്ല, അതുതന്നെ നടപ്പാക്കണമെന്ന് കേന്ദ്ര സർക്കാറിനോട് നിർദേശിക്കുകയും ചെയ്തു. ആ വിധിക്കുശേഷം ജസ്റ്റിസ് ശർമ മറ്റൊരു വിവാദപരാമർശവും നടത്തി. നമ്മുടെ ദേശീയപക്ഷിയായ മയിൽ ഇണചേരാറില്ലെന്നും അദ്ദേഹം പരസ്യമായി പറഞ്ഞു. ഇതുപോലുള്ള പ്രസ്താവനകളും കണ്ടെത്തലുകളും ചരിത്രത്തിൽ അപൂർവമായേ സംഭവിക്കാറുള്ളൂ. കോടതിമുറിയിൽ പശുവിനുവേണ്ടി വിധി പ്രസ്താവിച്ച അദ്ദേഹം, മാധ്യമങ്ങൾക്കുമുന്നിൽ മനസ്സ് തുറക്കുകയായിരുന്നു.
പിങ്ക് നഗരമായ ജയ്പൂരിലെ സർക്കാർ ഗോശാലയിൽ കഴിഞ്ഞകൊല്ലം നൂറുകണക്കിന് പശുക്കൾക്ക് ജീവഹാനി സംഭവിച്ചതുമായി ബന്ധപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിലാണ് ജസ്റ്റിസ് ശർമ ‘ചരിത്രവിധി’ പുറപ്പെടുവിച്ചത്. പശുക്കളെ കശാപ്പു ചെയ്യുന്നവർക്കുള്ള ശിക്ഷ ജീവപര്യന്തമായി ഉയർത്തണമെന്നും അദ്ദേഹം കൽപിച്ചു. അതിനർഥം ഇന്ത്യൻശിക്ഷ നിയമത്തിൽതന്നെ തിരുത്തലുകളും ഭേദഗതികളും കൊണ്ടുവരണം എന്നാണ്. അല്ലാത്തപക്ഷം, പശുവിനെ കശാപ്പ് ചെയ്ത ‘പ്രതിയെ’ ഇന്നത്തെ നിലയിൽ പരമാവധി ഏഴ് വർഷത്തിനപ്പുറം ‘ജീവപര്യന്തം’ ജയിലിൽ തള്ളാൻ പ്രയാസമാണ്. മയിലുകൾ ആണായാലും പിടയായാലും അവ ഇണചേരാറില്ലെന്ന കണ്ടുപിടിത്തത്തിന് തീർച്ചയായും ഒരു ‘ഗ്ലോബൽ സമ്മാന’ത്തിനുതന്നെ വകുപ്പുണ്ട്്. ആഗോളപുരസ്കാരം ഇന്ത്യാ മഹാരാജ്യത്തേക്ക് കടന്നുവന്നാൽ ഇനി അദ്ഭുതപ്പെടാനില്ല.
മയിലുകൾ അഥവാ മയൂരചരിതം വിടാൻ വരെട്ട. ജസ്റ്റിസ് ശർമയുടെ കണ്ടുപിടിത്തം പുറത്തുവന്നതോടെ, അവ ഇണചേരുന്ന ദൃശ്യങ്ങൾ, ധാരാളം സമൂഹമാധ്യമങ്ങളിൽ ആഘോഷിച്ചതിനെ ഒരപരാധമായി ആരും കാണുന്നില്ല. ചുട്ടമറുപടിയായിരുന്നു അത്. ജസ്റ്റിസ് മഹേഷ് ചന്ദ്ര ശർമയും അത് കാണാതിരിക്കില്ല.
പശുവിനെ ദേശീയമൃഗമായി പ്രഖ്യാപിക്കണമെങ്കിൽ, ആദ്യംതന്നെ, ഇപ്പോൾ ആ സ്ഥാനത്തുള്ള കടുവയെ (റോയൽ ബംഗാൾ ടൈഗർ) തള്ളിമാറ്റാൻ കെൽപ് വേണം. ഹൈകോടതി വിധിയുണ്ടെന്ന് പറഞ്ഞാലൊന്നും കടുവ മാറിനിൽക്കില്ല. പിടിച്ചുമാറ്റാൻ ധൈര്യംകാണിക്കുന്നവരും രാജ്യത്ത് കുറവായിരിക്കും. 1973 വരെ സിംഹമായിരുന്നു നമ്മുടെ ദേശീയമൃഗം. മൃഗങ്ങളുടെ രാജാധിരാജനായ സിംഹത്തെപ്പോലും പിന്തള്ളിയാണ് ശക്തിയിലും ചുറുചുറുക്കിലും സൗന്ദര്യത്തിലും ഒന്നാമനായ കടുവ കയറിവന്നത്. 1973 ഏപ്രിലിൽ വന്ന ‘പ്രോജക്ട് ടൈഗറി’െൻറ ഭാഗമായിരുന്നു ആ സ്ഥാനാരോഹണം. കടുവയുടെ ഗർജനത്തിന് പകരം പശുവിെൻറ ‘അമറൽ’ ദേശീയ അലാറമായി, ശബ്ദമായി വരുന്ന കാലത്തെക്കുറിച്ച് ചിന്തിക്കാനാവുമോ? അങ്ങനെയും ചിന്തിക്കണമെന്നാണ് ഇപ്പോഴത്തെ സവിശേഷകാലം പറയുന്നത്. കാവി ഒരു നിറം മാത്രമല്ല, ഒരു പ്രത്യേക മനോഭാവമാണെന്ന് തിരിച്ചറിയണമെങ്കിൽ ഇത്തരം ‘വിധി’കളും പ്രസ്താവനകളും ഒാർക്കണം. വായിക്കണം. ‘ചരിത്രപരമായ വിഡ്ഢിത്തങ്ങൾ’ എന്ന് പറഞ്ഞുകേട്ടിേട്ടയുള്ളൂ. അതൊരു രാഷ്ട്രീയ വിലയിരുത്തലാണെങ്കിൽ നീതിപീഠങ്ങളിൽ നിന്നുണ്ടാകുന്ന വിധിന്യായങ്ങളെ എങ്ങനെയാണ് കാലം വിലയിരുത്തുക! വിശേഷിപ്പിക്കുക! അതിന് വാക്കുകളില്ല.
1975ൽ ദൗസയിലെ ഗവ. കോളജിൽനിന്ന് സയൻസിൽ ബിരുദവും ’78ൽ രാജസ്ഥാൻ യൂനിവേഴ്സിറ്റിയിൽനിന്ന് നിയമബിരുദവും അതേ സർവകലാശാലയിൽനിന്ന് തൊട്ടടുത്ത വർഷം തൊഴിൽനിയമങ്ങളിൽ ഡിേപ്ലാമയും നേടിയ മഹേഷ് ചന്ദ്ര ശർമ ’79ൽ അഭിഭാഷക ഗൗൺ അണിഞ്ഞു. 2007 ജൂലൈ അഞ്ചിനാണ് ‘ശ്രേഷ്ഠ’പദവിയിലെത്തിയത്.പത്തുവർഷത്തെ ഹൈകോടതി സേവനത്തിനിടയിൽ, അദ്ദേഹത്തിെൻറ വിധികൾ, ‘പശുവും, മയൂരവും’ പുകിലായ സാഹചര്യത്തിൽ ദേശീയ മാധ്യമങ്ങൾ ആഘോഷിച്ചത് സ്വാഭാവികമെന്നേ പറയാനാവൂ.
ദാരാസിങ് വ്യാജ ഏറ്റുമുട്ടൽ കേസ്, നരേന്ദ്ര മോദിക്കെതിരെ രാജസ്ഥാൻ സ്വദേശി നൽകിയ മാനനഷ്ടക്കേസ്, വസുന്ധര രാെജ പ്രതിയായ ഭൂമിക്കേസ് എന്നിവയിലെല്ലാം വിധി പുറപ്പെടുവിച്ചത് ജസ്റ്റിസ് ശർമയാണെന്ന് ദേശീയ മാധ്യമങ്ങൾ ഇപ്പോൾ ഒാർമപ്പെടുത്തിയത് വെറുതെയല്ല. രാജസ്ഥാൻ മുഖ്യമന്ത്രിയായ വസുന്ധര രാെജ മാത്രമല്ല, മൂന്ന് ഹൈകോടതി ജഡ്ജിമാരും ആരോപണവിധേയരായിരുന്നു. ദാരാസിങ് വ്യാജ ഏറ്റുമുട്ടൽ കൊലയിൽ ബി.ജെ.പി നേതാവും എം.എൽ.എയുമായിരുന്ന രാജേന്ദ്രസിങ് റാതോർ മാത്രമല്ല, രാജസ്ഥാൻ പൊലീസിെൻറ അഡീഷനൽ ഡയറക്ടർ ജനറൽ ഉൾപ്പെടെയുള്ളവരായിരുന്നു പ്രതികൾ. ആ കേസിൽ സി.ബി.െഎ പതിനെട്ടടവും പയറ്റിയിട്ടും വമ്പൻ സ്രാവുകൾ തലയൂരിയെന്നാണ് റിപ്പോർട്ട്.
ജവഹർലാൽ നെഹ്റുവിനെതിരെ മോശം പരാമർശം നടത്തിയതിന് നരേന്ദ്ര മോദിക്കെതിരായ മാനനഷ്ടക്കേസ് 2012ൽ ജസ്റ്റിസ് ശർമ തള്ളി. 100 ഏക്കർ സർക്കാർ ഭൂമി കുംഭകോണക്കേസിൽ മുഖ്യമന്ത്രി വസുന്ധര രാെജ സിന്ധ്യക്ക് ഒരുപങ്കും ഇല്ലെന്നായിരുന്നു കണ്ടെത്തൽ! ഏറ്റവുമൊടുവിൽ, ജഡ്ജിയുടെ കസേരയിൽനിന്ന് ഇറങ്ങുംമുമ്പ് 193 പേജ് വരുന്ന ഹിന്ദിയിലുള്ള വിധിയിലാണ് ജസ്റ്റിസ് ശർമ പശുവിനെ ദേശീയ മൃഗമാക്കണമെന്ന് ഉത്തരവിട്ടത്. അവഗണിക്കാനാവാത്ത നിരവധി രാഷ്ട്രീയ ചോദ്യങ്ങളാണ് ഇൗ വിധി ഉയർത്തിയത്.
ജസ്റ്റിസ് ശർമക്ക് എന്തുപറ്റിയെന്ന ചോദ്യം ന്യായമായും ഉയർന്നു. മാധ്യമങ്ങൾ മാത്രമല്ല, രാഷ്ട്രീയ കേന്ദ്രങ്ങളും നിയമജ്ഞരും ഇൗ ചോദ്യം ഉയർത്തി. ഒരു വിധിപ്രസ്താവത്തിെൻറ കീഴ്വഴക്കങ്ങളും കാഴ്ചപ്പാടുകളും വസ്തുതയിലും തെളിവുകളിലും മുൻകാല വിധികളിലും തെളിഞ്ഞ നീതിയും സത്യവുമെല്ലാം കാറ്റിൽ പറന്നു എന്ന വിലയിരുത്തലുകളും വന്നു. സമൂഹമാധ്യമങ്ങളിൽ ‘പൊങ്കാല’കൾ മുറപോലെ നടന്നു.അപ്പോൾ ജസ്റ്റിസ് ശർമയോട് ആത്മാർഥമായി ഒരു ചോദ്യം വീണ്ടും: എന്തുപറ്റി? ‘‘എെൻറ ഹൃദയത്തിൽനിന്നുള്ള, ആത്മാവിൽനിന്നുള്ള ശബ്ദമായിരുന്നു ആ വിധി!’’ മറുപടിക്ക് മുന്നിൽ ഒന്ന് കിടിലൻകൊണ്ടത് മറ്റാരുമല്ല, സകലമാന നീതിന്യായ വ്യവസ്ഥതന്നെ!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.