ഇല കാറ്റിനോട് പറഞ്ഞത്
text_fieldsഋതുപർണ ടി
കാലത്തെ അടയാളപ്പെടുത്താനും കാലാതിവർത്തിയായി നിലകൊള്ളാനും കവിതകൾക്ക് സാധിക്കും. എൻെറ പ്രിയ ശിഷ്യ ഋതുപർണയുടെ കവിതകൾ അതിയായ സന്തോഷത്തോടും അഭിമാനത്തോടും കൂടിയാണ് ഞാൻ വായിച്ചത്. പഠനത്തോടൊപ്പം സ്വന്തം വികാരങ്ങളെ കവിതയിലൂടെ ആവിഷ്കരിക്കാൻ കഴിയുന്ന കുട്ടികൾ സമൂഹത്തിനും കാലത്തിനും ഒരു സമ്പത്താണ്
പുസ്തകക്കെട്ടുകൾക്കു പിറകിൽ നിശ്ശബ്ദനായി നിൽക്കുന്ന മലയാളത്തിൻെറ പ്രിയകവിയും നോവലിസ്റ്റുമായിരുന്ന ഞങ്ങളുടെയെല്ലാം സുഹൃത്ത് ടി. ഗോപിയെ, ഒരിക്കൽ പരിചയപ്പെട്ടവരാരും പിന്നീട് മറക്കില്ല. പ്രദർശനങ്ങളില്ല, പരസ്യങ്ങളില്ല, വാചോടാപങ്ങളില്ല; എങ്കിലും കുറച്ച് പറഞ്ഞവൻ അധികം അനുഭവിപ്പിച്ചു. സ്വന്തം കാൻസർ പിടച്ചിലുകൾക്കിടയിലും മറ്റുള്ളവർക്ക് പുളകം പകർന്നു. ‘സുഖമല്ലേ’ എന്ന പതിവ് അന്വേഷണങ്ങളോട്, അസുഖ തീവ്രതകൾക്കിടയിലും, സുഖമെന്ന് തന്നെയെന്നവൻ ചിരിച്ചു. ഉള്ളു കരിയുമ്പോൾ വീര്യമുള്ള കവിതകളിലവൻ തളിർത്തു. പുസ്തകങ്ങൾ വിൽക്കാനുള്ള യാത്രകൾക്കിടയിൽ അവൻ കണ്ട കാഴ്ചകളും കേട്ട ശബ്ദങ്ങളും പറയാതെ പറയപ്പെട്ട നൊമ്പരങ്ങളും കവിതകളായി!
എഴുത്തും ഒരു ഔഷധമാണെന്ന് സ്വന്തം അസ്ഥിയിൽ തൊട്ടവൻ അറിഞ്ഞിരിക്കണം. പ്രയിപ്പെട്ടവർക്കിടയിലും പ്രിയങ്ങൾക്കിടയിലും വെച്ചവൻ വേദന മറന്നിരിക്കണം. കാണുമ്പോഴൊക്കെ പങ്കുവെക്കാറുള്ള മൗനം നിറഞ്ഞ ആ ചിരിയിൽ അവൻ നിർവൃതപ്പെട്ടിരിക്കണം. അതിപ്പോഴും ഗോപിയെ അറിഞ്ഞവരുടെ സ്മരണകളിലും സ്വപ്നങ്ങളിലും പലതലങ്ങളിൽ നിറയുന്നുണ്ടാവണം. മരണത്തിന് ശരീരത്തിലല്ലാതെ, സ്മരണകളിൽ സ്പർശിക്കാനാവില്ലെന്ന അറിവിൽ ഇന്നുമവൻ നിറയുന്നു. പതിനാലു വയസ്സുള്ള മകളുടെ ‘ഇല കാറ്റിനോട് പറഞ്ഞത്’ എന്ന കാവ്യസമാഹാരം പ്രകാശിതമായപ്പോൾ, അവിടെ സന്നിഹിതരായവരുടെയൊക്കെ വാക്കിലും നിശ്ശബ്ദതയിലും, പ്രിയകവി ടി. ഗോപി പ്രകാശം പരത്തി. പരിമിതികളെ സാധ്യതകളാക്കി മാറ്റാൻ നിരന്തരം പ്രയത്നിച്ച ഗോപിക്ക്, പ്രിയ മകൾ ഋതുപർണ ടി സമർപ്പിച്ച സ്നേഹം കൂടിയായി മാറി ‘ഇല കാറ്റിനോട് പറഞ്ഞത്’ എന്ന കാവ്യസമാഹാരത്തിൻെറ പ്രകാശനവേദി. തിങ്ങിനിറഞ്ഞ കണ്ണൂരിലെ ചേംബർ ഹാളിൽ മറ്റു സുഹൃത്തുക്കൾക്കൊപ്പം വേദി പങ്കിടാനായത്, സൗഹൃദത്തിൻെറ ഒത്തുചേരലായി. വന്നവർ വന്നവർ മകൾ ഋതുവിനും, അമ്മ ബിന്ദു ടീച്ചർക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും കാവ്യസമാഹാരത്തിനൊപ്പം ടി. ഗോപിയെയും മനസ്സിൽ ചേർത്തുപിടിച്ചു. സ്മരണകളുടെ മധുരം, മരണം മുറിക്കുന്ന ജീവിത സങ്കടങ്ങൾക്ക് മരുന്നൊരുക്കുന്നതിന് വീണ്ടും ഞങ്ങൾ സാക്ഷികളായി. ഇല്ലാതാവുമ്പോഴും ഉണ്ടാവുന്നതിൻെറ മാന്ത്രികതയിൽ ഒരിക്കൽകൂടി ഞങ്ങൾ ഉന്മത്തമായി. കടന്നുപോയ സൗഹൃദവഴികളിൽ വീണ്ടും വിത്തുകൾ മുളച്ചു. അദൃശ്യതകൾക്ക് അഭിമുഖമാവാനുള്ള നിസ്സഹായ സാഹസികതകൾ കൂടിയാവണം കവിത. ഒരു നിർവൃത നഷ്ടപരിഹാരം!
‘ഈ കവിതാ സമാഹാരം അച്ഛൻെറ ഓർമകളോടുള്ള എൻെറ പ്രണാമമാണ്. അച്ഛൻ ഒരു കവിയായിരുന്നു. എൻെറ ജീവിതത്തിലെ ആദ്യ പ്രചോദനം അച്ഛനായിരുന്നു. ഒരു കവിയെന്ന നിലയിലും പിതാവെന്ന നിലയിലും അച്ഛൻ എഴുത്തിൽ മുഴുകിയിരിക്കുന്നത് ചെറുപ്പം മുതൽ ഞാൻ കണ്ടിരുന്നു. കവിതകൾ എഴുതിക്കഴിഞ്ഞാൽ അച്ഛൻ എന്നെ വായിച്ചു കേൾപ്പിക്കും. അതിലെ ഓരോ വാക്കും ഓരോ വരിയും എനിക്ക് അത്ഭുതമായിരുന്നു. വാക്കുകൾക്കും ജീവനുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞത് അച്ഛനിലൂടെയായിരുന്നു. അച്ഛൻ എഴുതുമ്പോൾ ഞാനും കടലാസും പേനയും എടുത്ത് എഴുതാനിരിക്കാറുണ്ടെന്ന് അമ്മ പറഞ്ഞുകേട്ടിട്ടുണ്ട്. രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി ഞാനൊരു കവിത എഴുതിയത്. അത് അച്ഛനെപ്പറ്റിയായിരുന്നു. അന്ന് എന്നോടൊപ്പം കൂടിയ അക്ഷരങ്ങൾ എന്നെ വിട്ടുപോയില്ല. ഞാൻ എഴുതിക്കൊണ്ടേയിരുന്നു. എൻെറ ചുറ്റിലുമുള്ള, എന്നെ സന്തോഷിപ്പിക്കുന്നതും സങ്കടപ്പെടുത്തുന്നതുമായ കാഴ്ചകളെപ്പറ്റി. അവയെല്ലാം ചേർത്തുവെച്ചാണ് ഈ കവിതാസമാഹാരം. അച്ഛൻ തുടങ്ങിയ പാതയിൽ ഞാനെൻെറ ചുവടുകൾ വെക്കുകയാണ്.’(ആമുഖം). ‘അച്ഛൻ മണ്ണിലേക്ക് മടങ്ങിയെങ്കിലും, അദ്ദേഹത്തിൻെറ മകളുടെ ഓരോ വരിയിലും ആ കവി പുനർജനിക്കുകയാണ്. വാക്കുകൾകൊണ്ട് അവൾ തീർക്കുന്ന ഈ സ്മാരകം ഏതൊരു കല്ലറയേക്കാളും മനോഹരവും ചിരഞ്ജീവിയുമാണ്’(വി.കെ. ജോസഫ്).
ഏഴു വയസ്സിനും പതിനാല് വയസ്സിനും ഇടയിലെഴുതിയ അച്ഛൻ, അമ്മ, മലയാളം, പുസ്തകം, പട്ടം, മഴ, കാറ്റ്, വാക്കുകൾ, ഇലകൾ, വിശപ്പ്, സ്നേഹം തുടങ്ങിയ ജീവിത വിസ്തൃതിയിലാണ് കവി ചുവടുറപ്പിച്ചിരിക്കുന്നത്. പ്രജകളായി പരിമിതപ്പെടുത്തപ്പെടുന്ന പൗരരെ മനുഷ്യരാക്കി പരിവർത്തിപ്പിക്കുന്ന സാംസ്കാരിക സമരത്തിൻെറ ഇടപെടലുകൾക്കിടയിൽ വെച്ചാണ് കലാപ്രതിഭ ഋതുവിൻെറ കവിതകൾ സ്വന്തം ഇടം കണ്ടെത്തുന്നത്. ‘ആകാശം’ എന്ന പേരിലുള്ള കവിത പകുക്കുന്നത് നിലനിൽക്കുന്ന സങ്കുചിതത്വത്തെ നിലംപരിശാക്കുന്ന സൗഹൃദ വിസ്തൃതിയുടെ വിസ്മയമാണ്. ‘നന്മയുടെ ഭൂമിയും ഹൃദയവിശാലതയുടെ ആകാശവും പുലർന്നുകാണാനുള്ള മോഹത്തിൻെറ അക്ഷരസാക്ഷ്യങ്ങൾ എന്ന് ഒരു വാക്യത്തിൽ പറയാവുന്ന കവിതകൾ’ എന്ന് ഡോ. സോമൻ കടലൂർ.
‘ആകാശം കാണുമ്പോൾ
എനിക്ക് തോന്നാറുണ്ട്
അതൊരു വലിയ പേജാണെന്ന്.
അവിടെ ഞാൻ ആദ്യം എഴുതും
എൻെറ പേര്.
എനിക്ക് എന്നെത്തന്നെ
ഓർത്തെടുക്കാൻ!
അവിടെ ഞാൻ എഴുതും
എൻെറ കൂട്ടുകാരുടെ പേരുകൾ
അവർ എത്ര ദൂരെയായിരുന്നാലും
നക്ഷത്രങ്ങളെപ്പോലെ വെളിച്ചമാകാൻ.
അവിടെ ഞാൻ എഴുതും
അമ്മ പറഞ്ഞ നല്ല വാക്കുകൾ,
ഇരുട്ടുള്ള രാത്രികളിൽ
നിലാവായി വഴികാട്ടാൻ!
ആകാശമാകുന്ന പേജിൽ
ഒടുവിൽ ഞാൻ വരക്കും
ഒരു വലിയ ചിരി.
പൊട്ടിച്ചിരിച്ച ദിവസങ്ങൾ
മറക്കാതിരിക്കാൻ’.
‘ഇല കാറ്റിനോട് പറഞ്ഞത്’ എന്ന ഋതുപർണയുടെ കവിതാപ്രകാശന വേദിയിൽ ‘ആകാശം’ എന്ന കവിതയെ പ്രശസ്ത കവിയും സാംസ്കാരിക വിമർശകനുമായ കെ.സി. ഉമേഷ്ബാബു പ്രത്യേകമായി പരാമർശിച്ചത്, ശ്രദ്ധേയമായി.
സ്മരണകൾ നിറഞ്ഞുനിൽക്കുന്നൊരു മഹാകാശമാണിത്. ഒന്നും വിടാതെ ഓർത്തെടുക്കാനാണ്, അതുവഴി സ്വയം അതിവർത്തിക്കാനാണ് ഋതുപർണയുടെ ‘ആകാശ കവിത’ ശ്രമിക്കുന്നത്. ഇത്തിരിവട്ടങ്ങളിൽനിന്നും ഹൃദയവിസ്തൃതിയിലേക്കുള്ള ഒരെടുത്തുചാട്ടത്തിൽ വെച്ചാണ്, ‘ആകാശം’ പോലുള്ള കവിതകൾ പിറക്കുന്നത്. ‘വെളിച്ചം’ ‘നല്ലവാക്ക്’ ‘നിലാവ്’ ‘ചിരി’ എന്നീപ്രകാരമുള്ള നാല് കൊച്ചുവാക്കുകളാണ് ‘ആകാശം’ എന്ന കവിതയെ അത്രമേൽ ഹൃദ്യമാക്കുന്നത്.
‘പട്ടം’ എന്ന കവിത ‘ബന്ധനം’ ‘ബന്ധം’ എന്ന രണ്ടറ്റങ്ങളിലാണ് വലിഞ്ഞുമുറുകി പൊട്ടുന്നത്. മറ്റെന്തുണ്ടായാലും ഏറ്റവും സ്വാദുള്ളത്, സ്വാതന്ത്ര്യത്തിനാണ് എന്ന മഹാതത്ത്വത്തിലാണത് ദൃഢപ്പെടുന്നത്. കുട്ടിത്തത്തിൽനിന്നും വളരുന്നതിൻെറ, കരുത്താണതിൽ കുതറുന്നത്. അപ്പുറം കാണുന്നതിൻെറ, വേറിടുന്ന നോട്ടമാണതിൽ കനക്കുന്നത്.
‘എൻെറ കണ്ണിൽ
എത്ര സുന്ദരിയായിരുന്നു നീ
എൻെറ കൈകളിൽ
എത്ര സുരക്ഷിതയായിരുന്നു നീ
എൻെറ ഹൃദയത്തിൽ
എത്ര വലുതായിരുന്നു
നിൻെറ സ്ഥാനം
പിന്നെ എന്തിനു നീ
എന്നെ വിട്ടു ദൂരെ ദൂരെ പോയി?
വെറുമൊരു നേർത്ത നൂൽകെട്ടാൽ
ബന്ധിക്കപ്പെട്ടവളായിരുന്നു നീ
അതു നിനക്ക് ബന്ധനമായിരുന്നോ?
ഈ നീലാകാശത്തിൽ
നിന്നെ ഞാൻ പറക്കാൻ വിട്ടിരുന്നില്ലേ
സന്തോഷത്തോടെ പറന്നു കളിച്ചു
തിരിച്ചു വന്നിരുന്നു നീ
എന്നിട്ടിപ്പോൾ എന്നെ തനിച്ചാക്കി
എവിടേക്കാണ് നീ പറന്നുപോയത്
നിൻെറ സ്വാതന്ത്ര്യത്തിലേക്കോ?’(പട്ടം).
ഇപ്പോൾ നമുക്കൊപ്പമില്ലാത്ത, എങ്കിലും എപ്പോഴും നമുക്കൊപ്പമുള്ള കേരളത്തിൻെറ പ്രിയ കവി ടി. ഗോപിയുടെയും അദ്ദേഹത്തിൻെറ പങ്കാളി ബിന്ദുവിൻെറയും മകൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ ഋതുപർണ ടി യുടെ ‘ഇല കാറ്റിനോട് പറഞ്ഞത്’ എന്ന ഏറെ ശ്രദ്ധയർഹിക്കുന്ന കാവ്യസമാഹാരം, കണ്ണുതുറപ്പിക്കുന്നതും കരളലിയിപ്പിക്കുന്നതുമാണ്. പ്രകൃതി, മനുഷ്യർ, ബന്ധങ്ങൾ തുടങ്ങി മനുഷ്യാസ്തിത്വത്തെ നിർണയിക്കുന്ന ജീവിതത്തിൻെറ സൂക്ഷ്മതലങ്ങളെയാണ് യുവപ്രതിഭ ഋതുപർണ ഹൃദയസ്പർശിയാംവിധം ആവിഷ്കരിച്ചിരിക്കുന്നത്. പ്രതിഭയുടെ മായ്ച്ചുകളയാനാകാത്ത ഹൃദയമുദ്രകൾ ഓരോ കവിതയുടെയും മാറ്റ് വർധിപ്പിക്കുന്നു. വാക്കുകൾ ഋതുപർണക്ക് സൗഹൃദത്തിലേക്കും സാന്ത്വനത്തിലേക്കുമുള്ള വഴിതുറക്കലാണ്. പലതരത്തിലുള്ള ‘വെട്ടലുകൾ’ക്കെതിരെയാണ് ‘ഇല കാറ്റിനോട് പറഞ്ഞത്’ എന്ന ശ്രദ്ധ അർഹിക്കുന്ന കാവ്യസമാഹാരത്തിലെ ഓരോ കവിതയും പ്രതിരോധമൊരുക്കുന്നത്. വീണുകിടക്കുന്ന മനുഷ്യരിലേക്കാണ് ഒരുപാട് ചോദ്യങ്ങളുമായി കവി ഉണർന്നിരിക്കുന്നത്. ‘നീതി ഉറങ്ങുകയാണ്, അതിനെ ശല്യപ്പെടുത്തരുത്’ എന്ന് കെ.ജി.എസ്.
മനുഷ്യർ പിറന്നുവീഴുന്നത് അപ്പൂപ്പൻ താടികളായല്ല, ആത്മബന്ധങ്ങളുടെ ദൃഢതയിലാണ് എന്നുള്ളതിനുള്ള സാക്ഷ്യമാണ് ആ കവിതകളൊക്കെയും! കടപ്പാടുകളുടെ കടൽ കാണുന്നിടത്തുവെച്ചാണ്, സ്നേഹത്തിൻെറ ശക്തി തിരിച്ചറിയുന്നിടത്തുവെച്ചാണ്, ഏതു ഞാനും; ‘ഞാനും നീയും’, മണ്ണും മരവും, ജീവിതവും മരണവുമാണെന്ന തിരിച്ചറിവിൽ വെച്ചാണ്, ഋതുപർണ ടിയുടെ കവിതകൾ തിളങ്ങുന്നത്. യുദ്ധത്തിനെതിരെ സമാധാനത്തെയാണ്, മയക്കുമരുന്നുകൾ ഉൽപാദിപ്പിക്കുന്ന മയക്കങ്ങൾക്കെതിരെ ചേർത്തുപിടിക്കുന്ന കൂട്ടിനെയാണ്, ഒരു ഭാഷയിലും കൊള്ളാത്ത വിശപ്പിൻെറ കണ്ണീർ ഭാഷയെയാണ്, കവി സമസ്ത സങ്കടത്തോടെയും അതിലേറെ സംഘർഷത്തോടെയും ആശ്ലേഷിക്കുന്നത്.
‘കാലത്തെ അടയാളപ്പെടുത്താനും കാലാതിവർത്തിയായി നിലകൊള്ളാനും കവിതകൾക്ക് സാധിക്കും. എൻെറ പ്രിയ ശിഷ്യ ഋതുപർണയുടെ കവിതകൾ അതിയായ സന്തോഷത്തോടും അഭിമാനത്തോടും കൂടിയാണ് ഞാൻ വായിച്ചത്. പഠനത്തോടൊപ്പം സ്വന്തം വികാരങ്ങളെ കവിതയിലൂടെ ആവിഷ്കരിക്കാൻ കഴിയുന്ന കുട്ടികൾ സമൂഹത്തിനും കാലത്തിനും ഒരു സമ്പത്താണ്. അസമത്വങ്ങൾക്കും അനീതികൾക്കും പ്രകൃതിചൂഷണങ്ങൾക്കും എതിരെ ഒറ്റയാൾ കാവലായി നിലകൊള്ളുന്ന ഈ കവിതകൾ, ചെറുപ്പത്തിൽതന്നെ ഋതുപർണയുടെ മനസ്സിൽ നിറഞ്ഞ നിറങ്ങളും സ്വപ്നങ്ങളും രൂപപ്പെടുത്തുന്ന അത്ഭുതലോകമാണ്’.(മിനി ലൂക്കോസ്-റിട്ട. മലയാളം ടീച്ചർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

