കാർഷിക ഓർഡിനൻസുകൾ കർഷകവിരുദ്ധം
text_fieldsകാലങ്ങളായി ഇന്ത്യയിലെ കർഷകർ മാർക്കറ്റിൽ ശക്തരല്ല. ഏറെയും ചെറുകിട-ഇടത്തരം കർഷകർ ഉൾപ്പെടുന്ന കാർഷിക മേഖലയിലെ കർഷകർക്ക് ഒപ്പംനിന്ന് മത്സരിക്കാനുള്ള വേദിയല്ല നമ്മുടെ മാർക്കറ്റ് സംവിധാനങ്ങൾ എന്നു തിരിച്ചറിഞ്ഞതിെൻറ ഫലമായിട്ടാണ് രാജ്യത്ത് അഗ്രികൾചർ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റി ആക്ട് (എ.പി.എം.സി ആക്ട്) നിലവിൽ വന്നത്.
ഈ നിയമത്തിെൻറ ബലത്തിലാണ് ചെറിയ കച്ചവടക്കാരുമായി, ഇടനിലക്കാരുമായി കർഷകർ ഇതുവരെ പിടിച്ചുനിന്നത്. അവിടെതന്നെ കർഷകർ ഒട്ടേറെ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. എന്നാലിപ്പോൾ ഈ നിയമംതന്നെ വേണ്ടെന്നുവെച്ച് കർഷകരെ 'സ്വതന്ത്രരാക്കി' വിടുകയാണെന്ന് കേന്ദ്രസർക്കാർ പറയുന്നു. ഇന്ത്യയിലെ കർഷകർക്ക് തങ്ങളുടെ ഉൽപന്നങ്ങൾ രാജ്യത്തിനകത്ത് എവിടെ വേണമെങ്കിലും കൊണ്ടുപോയി വിൽക്കാം എന്നാണ് പ്രധാനമന്ത്രി ആവർത്തിച്ചു പറയുന്നത്.
എന്നാൽ, സത്യമെന്താണ്? നേരത്തെയും കർഷകർക്ക് ഈ സ്വാതന്ത്ര്യം ഉണ്ടായിരുന്നു എന്നതാണ് യാഥാർഥ്യം. എ.പി.എം.സി നിയമം അത് തടഞ്ഞിരുന്നില്ല. മാത്രവുമല്ല, ഈ നിയമമനുസരിച്ച് രൂപവത്കരിച്ച നിയന്ത്രിത മാർക്കറ്റുകളിൽ കാർഷിക ഉൽപന്നങ്ങളുടെ ആകെ 35 ശതമാനം മാത്രമേ കച്ചവടം ചെയ്തിരുന്നുള്ളൂ. ബാക്കിയെല്ലാം കർഷകർ സ്വതന്ത്രമായിതന്നെ വിൽക്കുകയാണ്.
നിയന്ത്രിത മാർക്കറ്റിൽ ഇടനിലക്കാരുമായി വിലപേശാൻ കർഷകന് കഴിഞ്ഞിരുന്നു. ഇവിടെ നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു പകരം നിയന്ത്രിത മാർക്കറ്റുകളേ വേണ്ടെന്നു െവച്ചാൽ ചെറുകിട-ഇടത്തരം കർഷകരുടെ അവസ്ഥ എന്താകും? പ്രശ്നങ്ങൾ ഉണ്ടാകുേമ്പാൾ കുറച്ചെങ്കിലും കർഷകർക്ക് സമീപിക്കാവുന്നത് സംസ്ഥാന സർക്കാറുകളെയാണ്.
അവർക്ക് ഇത്തരം നിയന്ത്രിതമാർക്കറ്റുകളിൽ ഇടപെടാനും കർഷകരെ സഹായിക്കാനും കഴിഞ്ഞിരുന്നു. എ.പി.എം.സി ആക്ട് വേണ്ടെന്നുവെക്കുന്നതോടെ സംസ്ഥാന സർക്കാറുകൾക്കുള്ള നിയന്ത്രണം ഇല്ലാതാവുകയും കർഷകർ പ്രശ്ന പരിഹാരത്തിനായി കേന്ദ്ര സർക്കാറിനെ നോക്കിയിരിക്കേണ്ട അവസ്ഥ വരികയും ചെയ്യും. ഇത് എത്രത്തോളം അപ്രായോഗികമാണെന്ന് പറയേണ്ടതില്ലല്ലോ. ബിഹാറിൽ ഇതു സംഭവിച്ചുകഴിഞ്ഞു. എ.പി.എം.സി ആക്ട് അവിടെ വേണ്ടെന്നുവെച്ച ശേഷം കർഷകർക്ക് അവരുടെ ഉൽപന്നങ്ങളുടെ മേൽ ഒരു വിലനിയന്ത്രണവും ഇല്ലാതായിരിക്കുകയാണ്.
ഇതോടൊപ്പംതന്നെ Essential Commodities Act (Amendment) Bill 2020 കൂടി ചേർത്തുവെക്കുേമ്പാഴാണ് കൃത്യമായ ചിത്രം പുറത്തുവരുക. രാജ്യത്തിെൻറ ഭക്ഷ്യസുരക്ഷക്കും കർഷകസുരക്ഷക്കും വേണ്ടി കൊണ്ടുവന്ന ഈ നിയമം നമുക്കെത്രമാത്രം ഉപകരിച്ചുവെന്നത് തിരിച്ചറിയേണ്ടതുണ്ട്. ഭക്ഷ്യവസ്തുക്കൾ ഉൽപാദിപ്പിക്കുന്ന സമയത്ത് ചുരുങ്ങിയ വിലക്ക് അതുവാങ്ങി സംഭരിച്ച് മാർക്കറ്റിൽ ക്ഷാമം സൃഷ്ടിക്കാൻ കച്ചവടക്കാർക്ക് കഴിയാത്തത് ഈ നിയമം നിലവിലുള്ളതുകൊണ്ടാണ്.
എന്നാൽ, പുതിയ ബിൽ എല്ലാ ഭക്ഷ്യവസ്തുക്കളെയും നിയമത്തിെൻറ പരിധിയിൽനിന്ന് എടുത്തുമാറ്റാനാണ് നിർദേശിച്ചിട്ടുള്ളത്. 'അസാധാരണമായ സാഹചര്യങ്ങളിലൊഴിച്ച്' ബാക്കി എല്ലാ സമയത്തും. നേരത്തെയുള്ള നിയമമനുസരിച്ച് അഗ്രിബിസിനസ് കമ്പനികൾക്കും കച്ചവടക്കാർക്കും ഭക്ഷ്യവസ്തുക്കൾ ശേഖരിച്ചുവെക്കുന്നതിന് നിയന്ത്രണങ്ങളുണ്ടായിരുന്നു.
കർഷകർക്കും കർഷക ഉൽപാദനകമ്പനികൾക്കും നിയന്ത്രണം ഉണ്ടായിരുന്നില്ല. പുതിയ നിർദേശം സ്വീകരിക്കപ്പെട്ടാൽ വൻകിട കമ്പനികൾക്ക് ഭക്ഷ്യവസ്തുക്കൾ ശേഖരിച്ച് സൂക്ഷിക്കാനുള്ള പൂർണസ്വാതന്ത്ര്യം ലഭിക്കും. കർഷകസംഘടനകളും പല വിദഗ്ധരുംതന്നെ അതിനാൽ ഈ ബില്ലിനെ 'Food Hoarding (Freedom for Corporates) Bill എന്നാണ് വിളിക്കുന്നത്. അദാനി-വിൽമാർ, റിലയൻസ് തുടങ്ങിയ കമ്പനികൾക്ക് എത്ര ഭക്ഷ്യോൽപന്നങ്ങളും ശേഖരിച്ചുെവക്കാൻ ഈ നിയമമാറ്റത്തിലൂടെ കഴിയും.
അവർക്ക് അത് ചെയ്യാനുള്ള സംഭരണശാലകൾ നിർമിക്കാനും മാർക്കറ്റിനെ മൊത്തത്തിൽ നിയന്ത്രിക്കാനും സാധിക്കും. കർഷകർക്ക് ഇവരുമായി തർക്കിച്ച് വില നിയന്ത്രിക്കാനൊന്നും സാധിക്കുകയില്ല. വിലനിയന്ത്രണത്തിനുള്ള ഒരു നിർദേശവും ഈ ബില്ലിലില്ല. കർഷകരെ സ്വതന്ത്രമാക്കുന്നു എന്നൊരു പുകമറ സൃഷ്ടിച്ചുകൊണ്ട് വാസ്തവത്തിൽ കർഷകരെ നിരായുധരാക്കുകയാണ് ഈ ബില്ലുകൾ ഇതേപടി നടപ്പാക്കാൻ തീരുമാനിച്ചാൽ സംഭവിക്കുക. കർഷക സംഘടനകൾ പറയുന്നത് ഇങ്ങനെയൊരു ബിൽ/ഓർഡിനൻസ് സർക്കാർ നടപ്പാക്കാൻ തീരുമാനിക്കുകയാണെങ്കിൽ അടിസ്ഥാന താങ്ങുവില (Minimum Support Price) എന്നത് കർഷകെൻറ അവകാശമായി പ്രഖ്യാപിക്കണമെന്നാണ്. ബി.ജെ.പി അനുകൂല കർഷക സംഘടനകൾപോലും ഈ ആവശ്യം മുന്നോട്ടുവെക്കുന്നുണ്ട്.
തിരുനെല്ലി അഗ്രി പ്രൊഡ്യൂസർ കമ്പനിയുടെ സി.ഇ.ഒയും കർഷകനും അലയൻസ് ഫോർ സസ്റ്റയ്നബിൾ ആൻഡ് ഹോളിസ്റ്റിക് അഗ്രികൾചർ (ASHA) എന്ന ദേശീയ കർഷക കൂട്ടായ്മയുടെ സ്റ്റിയറിങ് കമ്മിറ്റി മെംബറുമായ രാജേഷ് കൃഷ്ണൻ പറയുന്നത് ഇത് തീർത്തും കർഷകവിരുദ്ധമായ ഒരു നീക്കമാണെന്നാണ്. കോടിക്കണക്കിന് രൂപ അഗ്രി പ്രൊഡ്യൂസർ കമ്പനികൾ തുടങ്ങാനായി കേന്ദ്ര സർക്കാർ മാറ്റിവെച്ചിട്ടുണ്ട്.
എന്നാൽ, ഈ കമ്പനികൾ ഭാവിയിൽ വേണമെങ്കിൽ അദാനി പോലുള്ള വൻകിട കമ്പനികൾക്കുള്ള കാർഷികോൽപന്ന ഏജൻസികൾ മാത്രമായി ചുരുങ്ങാം എന്നും രാജേഷ് സൂചിപ്പിക്കുന്നു. സംസ്ഥാന സർക്കാറുകൾക്ക് ഒന്നും ചെയ്യാൻ കഴിയാതെയും വരാം. മറ്റൊരു ഭയപ്പെടുത്തുന്ന കാര്യം ഈ വൻകിട കമ്പനികൾക്ക് പയർവർഗങ്ങൾ, എണ്ണകൾ എന്നിവ വില കുറച്ച് കൂടുതൽ അളവിൽ ഇറക്കുമതി ചെയ്ത് സൂക്ഷിക്കാനും ആഭ്യന്തര മാർക്കറ്റിനെ സ്വാധീനിക്കാനും കഴിയും എന്നതാണ്.
ഇതെല്ലാം രാജ്യത്തെ കർഷകരുടെ വരുമാനത്തെയും നിലനിൽപ്പിനെയും ബാധിക്കാനിടയുണ്ട്. വികസിത രാജ്യങ്ങളിൽ നടപ്പാക്കിയ ഇത്തരം വികല നയങ്ങൾ അവിടുത്തെ കർഷകരെയാണോ കുത്തക കമ്പനികളെയാണോ സഹായിച്ചതെന്ന് അന്വേഷിച്ചാൽ മനസ്സിലാകും.
ആ രാജ്യങ്ങളിലെ കർഷകെര സാമ്പത്തികമായി ഇപ്പോഴും അവിടുത്തെ സർക്കാറുകൾക്ക് സഹായിക്കേണ്ടി വരുന്നു എന്നത് നമ്മൾ തിരിച്ചറിയേണ്ടിയിരിക്കുന്നു. 70 ശതമാനത്തോളം ചെറുകിട കർഷകരുടെ ദാരിദ്ര്യം മാറ്റാൻ ഇതുവരെയും കഴിയാത്ത സർക്കാറുകൾക്ക് എങ്ങനെയാണ് ഭാവിയിൽ ഇത്തരം സാഹചര്യങ്ങളെ കൈകാര്യം ചെയ്യാനാവുക? ആയിരവും രണ്ടായിരവും നക്കാപ്പിച്ച കൊടുത്ത് എത്രകാലം കർഷകരുടെ പ്രശ്നങ്ങളെ നേരിടാൻ കഴിയും?
മൂന്നാമതൊരു ഓർഡിനൻസ്/ബിൽ മുന്നോട്ടുവെച്ചിട്ടുള്ളത് കോൺട്രാക്ട് ഫാമിങ്ങിനെ പ്രോത്സാഹിപ്പിക്കാൻ വേണ്ടിയാണ്. ഇന്ത്യയിൽ ഇപ്പോൾതന്നെ നിയമവിധേയമല്ലാതെതന്നെ കോൺട്രാക്ട് ഫാമിങ് നടക്കുന്നുണ്ട്. അതാണ് ഇരുകൂട്ടർക്കും സൗകര്യമെന്ന് സ്വകാര്യമായി ഇതിൽ ഏർപ്പെട്ടിട്ടുള്ള കമ്പനികൾ പറയുന്നു. അതിനൊരു കാരണം ഇവിടുത്തെ ചെറുകിട കൃഷിയിടങ്ങളും കർഷകരും നിലനിൽക്കുന്ന സാഹചര്യംതന്നെയാണ്.
എല്ലാ കർഷക സംഘടനകളും ഇതിനെതിരാണ്. കാരണം വൻകിട കമ്പനികളുമായി മൽപിടുത്തത്തിലേർപ്പെട്ട് ജയിക്കാൻ കഴിയില്ലെന്ന് അവർക്കറിയാം. മറ്റു പല രാജ്യങ്ങളിലെയും അനുഭവം നമ്മുടെ മുന്നിലുണ്ട്. കേരളം പോലുള്ള സംസ്ഥാനങ്ങൾ നേരത്തെതന്നെ കോൺട്രാക്ട് ഫാമിങ്ങിനെതിരാണ്.
കഴിഞ്ഞ മൂന്നു ദശകങ്ങളായി നടപ്പാക്കിയ ആഗോളവത്കരണ അജണ്ടകൾ കർഷകെൻറ ജീവിതത്തെ ഏറെ അനിശ്ചിതാവസ്ഥയിലാക്കിയിട്ടുണ്ട്. നാലു ലക്ഷത്തോളം കർഷകർ ആത്മഹത്യ ചെയ്ത രാജ്യമാണ് ഇന്ത്യ. ലക്ഷക്കണക്കിന് കർഷകർ കുടിയേറ്റ തൊഴിലാളികളായി മാറിയത് കാർഷിക മേഖലയുടെ ശോച്യാവസ്ഥയാണ് കാണിക്കുന്നത്.
മോദി സർക്കാർ കുറച്ചുകാലമായി പറയുന്ന ഒരു കാര്യമാണ് കർഷകെൻറ വരുമാനം ഇരട്ടിപ്പിക്കും എന്ന്. എന്നാൽ, ഒരു ഭാവനയുമില്ലാത്ത നയമാറ്റങ്ങളിലൂടെ, കർഷകരുമായും സംസ്ഥാനങ്ങളുമായും ചർച്ച ചെയ്യാതെ വൻകിട കമ്പനികളെ സഹായിക്കുന്ന ഓർഡിനൻസുകളാണ് ഈ കൊറോണ പരിഭ്രാന്തിക്കിടയിലും കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ചത്. ഇത് ഏറെ നിർഭാഗ്യകരമാണ്.
പഞ്ചാബിലെയും ഹരിയാനയിലെയും ഉത്തർപ്രദേശിലെയും മറ്റു സംസ്ഥാനങ്ങളിലെയും കർഷകർ ഒരു മാസത്തിലേറെയായി സമരത്തിലാണ്. കൊറോണ ഉണ്ടാക്കിയ സാമ്പത്തിക പ്രത്യാഘാതങ്ങൾ കൈകാര്യം ചെയ്യാൻ ജനങ്ങളും സംസ്ഥാന സർക്കാറുകളും ബുദ്ധിമുട്ടുന്ന സമയത്തുതന്നെ രാജ്യത്തിെൻറ ഭാവിയെ, കർഷകരുടെ ജീവിതത്തെ, നമ്മുടെ ഭക്ഷ്യസുരക്ഷയെ ബാധിക്കുന്ന ഈ മൂന്ന് ഓർഡിനൻസുകൾ ഇത്ര തിരക്കിട്ട് പാസാക്കിയെടുക്കാൻ ശ്രമിക്കുന്നതുതന്നെ അങ്ങേയറ്റം മോശമെന്നേ പറയാനാകൂ.
കാർഷിക മേഖലയുടെ പ്രാധാന്യം പൂർവാധികം തിരിച്ചറിഞ്ഞ കുറച്ചു മാസങ്ങളിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. കേരളം പോലുള്ള ചെറിയൊരു സംസ്ഥാനം പോലും ഭക്ഷ്യസുരക്ഷയെക്കുറിച്ച് ഏറെ ചിന്തിക്കുന്നു. കർഷകരെ എങ്ങനെ നിലനിർത്താമെന്നും യുവാക്കൾക്കും കാർഷിക മേഖലയിൽ തൊഴിൽ കൊടുക്കാമെന്നും ആലോചിക്കുന്നു.
ഗ്രാമങ്ങളിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾ കർഷകരുടെ ക്ഷേമത്തിനായി സജീവമായി പ്രവർത്തിക്കാൻ തുടങ്ങിയിരിക്കുന്നു. പട്ടിണി മാറ്റാൻ, ദാരിദ്ര്യം അകറ്റാൻ ഇതേവഴിയുള്ളൂ എന്ന് പൊതുവിൽ ഒരു തിരിച്ചറിവുണ്ടായിരിക്കുന്നു. വിത്തു മുതൽ മാർക്കറ്റ് വരെ കർഷകരുടെ നിയന്ത്രണത്തിൽ വന്നാൽ മാത്രമേ കാർഷിക ഗ്രാമങ്ങളിലെ ദാരിദ്ര്യം ഇല്ലാതാവുകയുള്ളൂ.
അതിന് കടകവിരുദ്ധമായി കുത്തക കമ്പനികളെ സഹായിക്കുന്ന ഒരു ഓർഡിനൻസും നമുക്ക് സ്വീകാര്യമല്ല എന്നു പറഞ്ഞുകൊണ്ട് സെപ്റ്റംബർ 25ന് ദേശവ്യാപകമായി സമരത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ് കർഷക സംഘടനകളുടെ ദേശീയ കൂട്ടായ്മയായ ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോ-ഓഡിനേഷൻ കമ്മിറ്റി.
Latest Video:
:Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.