പുതുയുഗ കേരളത്തിന് സാധ്യതകള്‍ തുറക്കുന്ന സമുദ്ര സമ്പദ് വ്യവസ്ഥ
text_fieldsജൂണ്‍ എട്ട്, ലോക സമുദ്ര ദിനം. നമ്മളാരും വേണ്ടത്ര ശ്രദ്ധിക്കാതെ പോകുന്നൊരു ദിനം. പക്ഷേ, ഇത്തവണ അങ്ങനെയല്ല. പുതുയുഗത്തിലേക്ക് കേരളത്തെ നയിക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരിക്കുന്ന സ്വപ്‌ന പദ്ധതികളില്‍ ഒന്ന് സമുദ്രവുമായി ബന്ധപ്പെട്ടതാണ്. 600 കിലോമീറ്റര്‍ ദൂരം കടല്‍ത്തീരമുള്ള സംസ്ഥാനമാണ് നമ്മുടേത്. രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങളും ഒരു കണ്ടെയ്നര്‍ ടെര്‍മിനലും 17 ഇടത്തരം തുറമുഖങ്ങളുമുണ്ട്.
ഇതെല്ലാം സംയോജിപ്പിച്ച് കേരളത്തെ ഒരു തുറമുഖ നഗരമാക്കി മാറ്റുകയെന്നത് ഈ സര്‍ക്കാറിന്റെ സ്വപ്‌നമാണ്. റോഡിലൂടെയുള്ള ചരക്ക് നീക്കത്തിന്റെ അമ്പത് ശതമാനമെങ്കിലും കടല്‍ വഴിയാക്കണം. രണ്ടാം ഘട്ടത്തില്‍ ക്രൂയിസ് ഷിപ്പിങ്ങും മൂന്നാം ഘട്ടത്തില്‍ നദികളുമായി സംയോജിപ്പിച്ചുള്ള ടൂറിസം പദ്ധതികളുമാണ് ലക്ഷ്യം. കേരളം ഒരു തുറമുഖ നഗരമായി മാറുമ്പോള്‍ ലക്ഷക്കണക്കിന് തൊഴില്‍ അവസരങ്ങളുമുണ്ടാകും. ലോകത്തിന്റെ ഹബ്ബായി അറിയപ്പെടുന്ന ദുബൈ നഗരത്തിന്റെ ജി.ഡി.പിയുടെ 28 ശതമാനമാണ് തുറമുഖത്തില്‍ നിന്ന് ലഭിക്കുന്നതെന്ന് ഓര്‍ക്കണം. അങ്ങനെ നോക്കുമ്പോള്‍ അനന്തമായ സാധ്യതകളാണ് നമ്മുടെ കടലും കടല്‍ത്തീരവും നമുക്കുമുന്നില്‍ തുറന്നിട്ടിരിക്കുന്നത്.
മനുഷ്യജീവിതത്തിനും ആഗോള സമ്പദ്‌വ്യവസ്ഥക്കും കാലാവസ്ഥാ സന്തുലിതാവസ്ഥക്കും ജൈവവൈവിധ്യ സംരക്ഷണത്തിനും ഭക്ഷ്യസുരക്ഷക്കും സുസ്ഥിര വികസനത്തിനും സമുദ്രങ്ങള്‍ വഹിക്കുന്ന നിര്‍ണായക പങ്ക് ഓർമപ്പെടുത്തുന്നതാണ് ഈ ദിനാചരണം. ലോകത്തിന്റെ കാലാവസ്ഥാ വ്യവസ്ഥയെ നിയന്ത്രിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിക്കുന്നതിനൊപ്പം മൂന്ന് ബില്യണിലധികം ജനങ്ങളുടെ ഉപജീവനം സമുദ്രവുമായി ബന്ധപ്പെട്ടു കിടക്കുകയാണ്. ‘നമ്മെ നിലനിര്‍ത്തുന്നതിനെ സംരക്ഷിക്കാം’ (Sustaining What Sustains Us) എന്നതാണ് ഇത്തവണത്തെ സമുദ്ര ദിനത്തിന്റെ ആഗോള പ്രമേയം.
ഇന്ത്യയുടെ സമുദ്ര കവാടമെന്ന് കേരളത്തെ വിശേഷിപ്പിക്കാം. ചരിത്രപരമായും സാമ്പത്തികമായും സമുദ്രാധിഷ്ഠിത വികസനത്തിന് അനുയോജ്യമായ ഭൂപ്രദേശമാണിത്. കേരളത്തിന്റെ ഭാവി വികസനത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ചാലക ശക്തിയായി തുറമുഖ-മാരിടൈം മേഖലയെ മാറ്റണം. അതേസമയം സമുദ്ര മലിനീകരണവും കാലാവസ്ഥാ വ്യതിയാനവും തീരശോഷണവും പ്ലാസ്റ്റിക് മാലിന്യങ്ങളും സമുദ്ര ആവാസ വ്യവസ്ഥകളെയും തീരദേശ സമ്പദ് വ്യവസ്ഥകളെയും ഗുരുതരമായി ബാധിക്കുന്നുണ്ട്. ഈ വെല്ലുവിളികള്‍ അതിജീവിക്കേണ്ടതുണ്ട്.
ലോക സമുദ്ര ദിനം ഒരു പ്രതീകാത്മക ആഘോഷം മാത്രമല്ല. ജീവന്‍ നിലനിര്‍ത്തുന്നതും സമ്പദ് വ്യവസ്ഥയെ മുന്നോട്ടുനയിക്കുന്നതും കാലാവസ്ഥയെ നിയന്ത്രിക്കുന്നതും രാഷ്ട്രങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതും സമുദ്രങ്ങളാണെന്ന ഓർമപ്പെടുത്തല്‍ കൂടിയാണ്. സമുദ്ര സംരക്ഷണം ഒരു പരിസ്ഥിതി ഉത്തരവാദിത്തം മാത്രമല്ല, അത് മനുഷ്യരാശിയുടെ ഭാവിയിലേക്കുള്ള നിക്ഷേപമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

