12 ദിന യുദ്ധത്തിന്റെ തുടർച്ച?
text_fieldsരണ്ട് പതിറ്റാണ്ടിലധികമായി യു.എസിന്റെയും ഇസ്രായേലിന്റെയുമെല്ലാം ശക്തമായ ഉപരോധ നിഴലിലായിരുന്നു ഇറാൻ. അതിജീവനത്തിന്റെ പുതിയ പാതകൾ തേടിയും അറബ് ലോകത്ത് വ്യതിരിക്തമായ നയതന്ത്രം മെനഞ്ഞും ഇറാൻ മുന്നോട്ടുപോകവെയാണ്, ഇസ്രായേലിന്റെ നേരിട്ടുള്ള ആക്രമണം. 2025 ജൂൺ 13നായിരുന്നു അത്. തുടർന്ന് 12 ദിവസം നീണ്ട ആക്രമണ-പ്രത്യാക്രമണങ്ങൾ.
12 ദിന യുദ്ധങ്ങൾ എന്നറിയപ്പെട്ട ആ സംഘർഷ ദിനങ്ങൾ അവസാനിച്ചത് ഇറാന്റെ രണ്ടും കൽപിച്ചുള്ള നീക്കത്തിലൂടെയായിരുന്നു. ജൂൺ 24ന് ഖത്തറിലെ യു.എസിന്റെ സൈനിക നിലയത്തിനുനേരെ ഇറാൻ മിസൈൽ തൊടുത്തതോടെ കാര്യങ്ങൾ സമാധാന വഴിയിലേക്ക് നീങ്ങി. തുടർന്നാണ് ആണവ ചർച്ചയും മറ്റും തുടങ്ങിയത്. എന്നാൽ, ജനീവയിൽ കഴിഞ്ഞദിവസം അവസാനിച്ച അവസാന ചർച്ചയിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അതൃപ്തി രേഖപ്പെടുത്തി മണിക്കൂറുകൾ പിന്നിട്ടപ്പോഴേക്കും തെഹ്റാനിലും ഷാബഹാലുമെല്ലാം ഒരിക്കൽകൂടി യു.എസിന്റെയും ഇസ്രായേലിന്റെയും മിസൈലുകൾ പാഞ്ഞെത്തി. ഇക്കുറി 12 ദിവസമൊന്നും ഇറാൻ കാത്തിരുന്നില്ല. പ്രത്യാക്രമണത്തിന്റെ ആദ്യ മണിക്കൂറുകളിൽതന്നെ ഗൾഫ് രാജ്യങ്ങളിലെ യു.എസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇറാനും ആക്രമണം തുടങ്ങി.
2025 ജൂൺ 13
പശ്ചിമേഷ്യയിലെ യുദ്ധാന്തരീക്ഷം കൂടുതൽ വഷളാക്കി ഇസ്രായേൽ ഇറാനിലെ ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങളിലും സൈനിക നേതൃകേന്ദ്രങ്ങളിലും ശക്തമായ വ്യോമാക്രമണം തുടങ്ങിയത് 2025 ജൂൺ 13നായിരുന്നു. ഇരുന്നൂറോളം യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ ഒരു പകലും രാത്രിയും തുടർന്ന ആദ്യ ആക്രമണത്തിൽ ഇസ്‍ലാമിക് റെവലൂഷനറി ഗാർഡ് തലവൻ മേജർ ജനറൽ ഹുസൈൻ സലാമി, സായുധസേന മേധാവി ജനറൽ മുഹമ്മദ് ബാഖിരി, മുതിർന്ന ആണവ ശാസ്ത്രജ്ഞനും ആസാദ് ഇസ്ലാമിക് യൂനിവേഴ്സിറ്റി പ്രസിഡന്‍റുമായ മുഹമ്മദ് മഹ്ദി തെഹ്റാൻശി, ആണവ ശാസ്ത്രജ്ഞനും ഇറാൻ അറ്റോമിക് എനർജി ഓർഗനൈസേഷൻ തലവനുമായ ഫരീദൂൻ അബ്ബാസി, റെവലൂഷനറി ഗാർഡ് മിസൈൽ പദ്ധതി മേധാവി ജനറൽ അമീർ അലി ഹാജിസാദ, ഖാതമുൽ അമ്പിയാ ബ്രിഗേഡ് തലവൻ ഗുലാം അലി റാശിദ് എന്നീ പ്രമുഖർ കൊല്ലപ്പെട്ടു. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ മുതിർന്ന ഉപദേശകൻ അലി ശംഖാനിക്ക് ആക്രമണത്തിൽ പരിക്കേറ്റു. ഉടൻ ഇറാനും പ്രത്യാക്രമണം തുടങ്ങി. തുടക്കത്തിൽ, സംഘർഷത്തിൽ പങ്കില്ലെന്നാണ് യു.എസ് പറഞ്ഞത്. എന്നാൽ, ഇറാൻ ഇത് തള്ളി.
തുടർന്നുള്ള ദിവസങ്ങളിൽ ശക്തമായ ആക്രമണങ്ങൾക്കാണ് ഇരു രാജ്യങ്ങളും സാക്ഷ്യം വഹിച്ച്. ഇസ്രായേലിന്റെ ‘പെൻറഗൺ’ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം നടത്തിയപ്പോൾ 50 യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് ഇറാനിലെ 80 കേന്ദ്രങ്ങളിൽ ഞായറാഴ്ച ആക്രമണം നടത്തിയതായി ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് (ഐ.ഡി.എഫ്) പറഞ്ഞു. ഇസ്ഫഹാനിലെ എണ്ണ ശുദ്ധീകരണശാല, ഷിറാസിലെ ഇലക്ട്രോണിക്സ് ഫാക്ടറി എന്നിവക്ക് നേരെ ഇസ്രായേൽ ആക്രമണം നടത്തി. ഇതിനിടെ, ഇരു രാജ്യങ്ങളും വ്യോമപാത അടച്ചു. സൈനിക കേന്ദ്രങ്ങൾക്ക് പുറമെ ഊർജ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണങ്ങളുടെ കുന്തമുന. ഇറാനിലെ ബൂശഹ്റിലെ പാർസ് ഗ്യാസ് റിഫൈനറിക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് ഹൈഫയിലെ റിഫൈനറിയും ഊർജ അടിസ്ഥാന സൗകര്യങ്ങളും ആക്രമിച്ചാണ് ഇറാൻ മറുപടി നൽകിയത്. ആദ്യ മൂന്ന് ദിവസങ്ങളിൽ ഇറാനിൽ നൂറ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
ട്രംപ് ഇറങ്ങുന്നു
സംഘർഷത്തിന്റെ അഞ്ചാം ദിനത്തിൽ ട്രംപും ഇറങ്ങിക്കളിക്കാൻ തുടങ്ങി. ഇസ്രായേലിനൊപ്പം യുദ്ധമുഖത്തുണ്ടാകുമെന്ന സൂചനയുമായിട്ടായിരുന്നു അദ്ദേഹത്തിന്റെ രംഗപ്രവേശം. ആത്മീയ നേതാവ് ആയത്തുല്ലാ അലി ഖാംനഈ ഒളിച്ചിരിക്കുന്നയിടം അമേരിക്കക്ക് അറിയാമെന്നും ഉടൻ നിരുപാധികം കീഴടങ്ങണമെന്നും ട്രംപ് സമൂഹ മാധ്യമത്തിൽ കുറിച്ചു. ഖാംനഈയെ കൊല്ലില്ലെന്നും ട്രംപ് പറഞ്ഞു. ഇതിനിടയിൽ വെടിനിർത്തൽ ചർച്ചകളും ആരംഭിച്ചിരുന്നു. ജി7 ഉച്ചകോടി അതിന് വേദിയാകുമെന്ന് ഏവരും കരുതി. എന്നാൽ, ഉച്ചകോടിയിൽനിന്ന് ട്രംപ് നേരത്തേ മടങ്ങി. വെടിനിർത്തലല്ല, അതിനെക്കാൾ വലിയത് കാണാനിരിക്കുന്നുവെന്ന് പറഞ്ഞായിരുന്നു മടക്കം. എന്നാൽ, ട്രംപിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്ന് വ്യക്തമാക്കിയ ഇറാൻ ഇസ്രായേലിൽ പ്രത്യാക്രമണം ശക്തമാക്കി. കീഴടങ്ങില്ലെന്ന് ഖാംനഇൗയും പ്രഖ്യാപിച്ചു. ജൂൺ 20ന് ജനീവയിൽ ചർച്ച തുടങ്ങി. ജർമനി, ബ്രിട്ടൻ, ഫ്രാൻസ് വിദേശകാര്യ മന്ത്രിമാർ ജനീവയിൽ ഇറാൻ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി. യുദ്ധം ഒഴിവാക്കാൻ മാധ്യസ്ഥ്യം വഹിക്കാമെന്ന് ചൈനയും അറിയിച്ചു. ഗൾഫ് രാഷ്ട്ര നേതാക്കളും വിവിധ രീതിയിലുള്ള ഇടപെടൽ നടത്തി. പക്ഷേ, അപ്പോഴും ആക്രമണം തുടർന്നു. എന്നാൽ, ചർച്ച അലസിപ്പിരിഞ്ഞു.
ജൂൺ 22ന് യു.എസ് നേരിട്ടുള്ള ആക്രമണം നടത്തി. ഇറാന്റെ ആണവ കേന്ദ്രങ്ങളായ ഫോർദോ, നതാൻസ്, ഇസ്ഫഹാൻ എന്നിവ ലക്ഷ്യമിട്ടായിരുന്നു യു.എസ് പടയൊരുക്കം. ഓപറേഷൻ മിഡ്നൈറ്റ് ഹാമർ എന്ന് പേരിട്ട നീക്കത്തിൽ വലിയ നാശമാണ് രേഖപ്പെടുത്തിയത്. ഈ ഘട്ടത്തിലാണ് ഗൾഫ് രാജ്യങ്ങളിലെ യു.എസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിടാൻ ഇറാൻ തീരുമാനിച്ചത്. ജൂൺ 23ന് അത് സംഭവിക്കുകയും ചെയ്തു. ഖത്തറിലെ സൈനിക കേന്ദ്രത്തിലായിരുന്നു ആക്രമണം. അതോടെ, ബഹ്റൈൻ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളും ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഗൾഫ് രാജ്യങ്ങളിലാകെ പരിഭ്രാന്തിയുടെ അന്തരീക്ഷമായി.
അപ്രതീക്ഷിത വെടിനിർത്തൽ
ഇറാന്റെ ഖത്തർ ആക്രമണം അപ്രതീക്ഷിത വെടിനിർത്തലിന് വഴിയൊരുങ്ങി. ട്രംപിന്റെ മധ്യസ്ഥതയിൽ പ്രഖ്യാപിച്ച വെടിനിർത്തലിന് ശേഷവും സംഘർഷം റിപ്പോർട്ട് ചെയ്തുവെങ്കിലും പതിയെ അടങ്ങി. ട്രംപ് നിലപാട് കടുപ്പിച്ചതോടെ ഇസ്രായേൽ ആക്രമണം അവസാനിപ്പിച്ചുവെന്നായിരുന്നു റിപ്പോർട്ടുകൾ. ഒരർഥത്തിൽ യു.എസിന്റെയും ഇസ്രായേലിന്റെയും തോറ്റുള്ള പിന്മടക്കംകൂടിയായിരുന്നു അത്. 12 ദിവസത്തെ യുദ്ധത്തിൽ 610 ഇറാനി പൗരന്മാർ കൊല്ലപ്പെട്ടു. ഇസ്രായേലിൽ കൊല്ലപ്പെട്ടത് 28 പേർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

