Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightആശങ്കകളുടെ വലയം

ആശങ്കകളുടെ വലയം

text_fields
bookmark_border
ആശങ്കകളുടെ വലയം
cancel

പിതാവിന്‍െറ മരണത്തെ തുടര്‍ന്ന് ദീക്ഷിച്ച ദീര്‍ഘമൗനത്തിലൂടെ താന്‍ രാഷ്ട്രീയ ഭൂപടത്തില്‍നിന്ന് അപ്രത്യക്ഷമാകുമെന്ന  ഒരു തോന്നല്‍ മഹ്ബൂബ സൃഷ്ടിച്ചിരുന്നു. എന്നാല്‍, ബി.ജെ.പിയുമായുള്ള മുന്നണി ബന്ധം പുന$സ്ഥാപിച്ചുകൊണ്ട് ഏപ്രില്‍ നാലിന് മുഖ്യമന്ത്രി പദം സ്വീകരിച്ച് രാഷ്ട്രീയ പിന്മാറ്റം അര്‍ഥശൂന്യമായ നീക്കമാകുമെന്ന് അവര്‍ അറിയിച്ചു. പക്ഷേ, നിര്‍ണായകമായ ചോദ്യങ്ങളും അശങ്കകളുമാണ് ഈ മാസം 25ന് ആരംഭിക്കുന്ന കശ്മീര്‍ നിയമസഭാ സെഷനില്‍ അവരെ കാത്തിരിക്കുന്നത്. പിതാവിന്‍െറ വിയോഗ വ്യഥക്കിടയില്‍ രാഷ്ട്രീയത്തിനു സ്ഥാനമില്ളെന്ന ഭാവം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതയാണവര്‍.
2015 സെപ്റ്റംബറിനുശേഷം സഭ സമ്മേളിച്ചിട്ടില്ല.  മാര്‍ച്ചിലെ ബജറ്റ്  സെഷനും നടന്നില്ല. മുഫ്തി മുഹമ്മദ് സഈദിന്‍െറ നിര്യാണത്തോടെ ഉടലെടുത്ത അനിശ്ചിതത്വങ്ങള്‍ക്കിടയില്‍  താല്‍ക്കാലിക ഗവര്‍ണര്‍ ഭരണം പ്രഖ്യാപിക്കപ്പെട്ടു.  ക്ഷോഭജനകമായ  നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട്  മഹ്ബൂബയെ കീറിമുറിക്കാനിരിക്കുകയാണ് പ്രതിപക്ഷം.   ഉമര്‍ അബ്ദുല്ല മുഖ്യമന്ത്രിയായിരിക്കെ പ്രതിപക്ഷ നേതാവിന്‍െറ  റോളിലിരുന്ന് നേടിയ അനുഭവസമ്പത്ത്  സാമാജികരെ കൈകാര്യംചെയ്യുന്നതില്‍ മഹ്ബൂബക്ക് പ്രയോജനം ചെയ്യാതിരിക്കില്ല. എന്നാല്‍, സഭക്കു പുറത്ത് കൂടുതല്‍ രൂക്ഷമായ വെല്ലുവിളികള്‍  അഭിമുഖീകരിക്കാന്‍ നിര്‍ബന്ധിതയാണവര്‍.
ഇന്ത്യയില്‍നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെട്ട്  സമരം ചെയ്യുന്ന വിവിധ ഗ്രൂപ്പുകള്‍ സര്‍ക്കാറിനെതിരെ സംയുക്ത സമര തന്ത്രം ആസൂത്രണം ചെയ്തിരിക്കുന്നു. സര്‍ക്കാര്‍  ജനശ്രദ്ധ അകറ്റുക, കശ്മീര്‍   പ്രക്ഷോഭങ്ങളെ നിര്‍വീര്യമാക്കുക എന്നിവയാണ് സര്‍ക്കാര്‍ ആവിഷ്കൃത പദ്ധതികളുടെ യഥാര്‍ഥ ലക്ഷ്യമെന്ന്  ഈ ഗ്രൂപ്പുകള്‍ പ്രചരിപ്പിക്കുന്നു. സര്‍ക്കാറുമായി ചര്‍ച്ച നടത്തിവന്നിരുന്ന ഹുര്‍റിയത്  നേതാവ് മീര്‍വാഇസ് ഉമര്‍ മേയ് 18ന് പുറത്തുവിട്ട ആഹ്വാനം അധികൃതരെ അമ്പരപ്പിക്കുന്നതായിരുന്നു. 2008ലെ പ്രക്ഷോഭം ആവര്‍ത്തിക്കാന്‍ സമയമായെന്നാണ് മീര്‍ വാഇസിന്‍െറ ആഹ്വാനം. അമര്‍നാഥ് ക്ഷേത്രത്തിന് സര്‍ക്കാര്‍ വനഭൂമികള്‍ വിട്ടുകൊടുത്ത സംഭവവുമാണ് 2008ലെ വ്യാപകമായ പ്രക്ഷോഭങ്ങള്‍ക്ക് നിമിത്തമായത്.
സര്‍ക്കാര്‍ പദ്ധതികള്‍ക്കെതിരെ ചെറുത്തുനില്‍പുയര്‍ത്താനുള്ള ഐക്യാഹ്വാനവുമായി കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് നേതാവ് യാസീന്‍ മാലിക്കും രംഗത്തുണ്ട്.
സര്‍ക്കാര്‍ ആസൂത്രണംചെയ്ത സുപ്രധാന പദ്ധതികളെ സംബന്ധിച്ച് വിഘടനവാദികള്‍ക്കിടയിലും  സാധാരണ ജനങ്ങള്‍ക്കിടയിലും വ്യാപകമായ സംവാദങ്ങള്‍ തുടരുകയാണ്. വിരമിച്ച സൈനികര്‍ക്ക് മധ്യ കശ്മീരിലെ ബഡ്ഗാമില്‍ സ്ഥാപിക്കാനിരിക്കുന്ന പാര്‍പ്പിട പദ്ധതിയാണതില്‍ ആദ്യത്തേത്.  കശ്മീരിലേക്ക് ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിച്ചേരുന്നവര്‍ക്കായി സജ്ജീകരിക്കാനുദ്ദേശിക്കുന്ന ഷെല്‍ട്ടര്‍ പദ്ധതിയാണ് രണ്ടാമത്തെ വിഷയം. കശ്മീര്‍ വിട്ട പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കുന്നതിനുള്ള കേന്ദ്രാവിഷ്കൃത പദ്ധതിയാണ് പ്രതിഷേധമുയര്‍ത്തുന്ന മൂന്നാമത്തെ പ്രശ്നം.
ഗവര്‍ണര്‍ ഭരണഘട്ടത്തില്‍ കൈക്കൊണ്ട വ്യവസായിക നയവും വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിട്ടുണ്ട്. കശ്മീരിന്‍െറ പ്രത്യേക പദവി പരിഗണിക്കാതെ ഇതര സംസ്ഥാനക്കാര്‍ക്ക് വ്യവസായ സമുച്ചയങ്ങള്‍ ആരംഭിക്കാന്‍ സഹായിക്കുന്ന നയത്തിന് ഗവര്‍ണര്‍ രണ്ടുമാസം മുമ്പ് അംഗീകാരം പ്രഖ്യാപിച്ചിരുന്നു.
‘നീറ്റ്’ എന്ന എന്‍ട്രന്‍സ് പരീക്ഷ നടപ്പാക്കുന്നതിന് സുപ്രീംകോടതിയില്‍  പ്രകടിപ്പിച്ച അതിശുഷ്കാന്തിയും ജനങ്ങള്‍ക്കിടയില്‍ ആശങ്കക്കു തിരികൊളുത്തിയിരിക്കുന്നു. വൈദ്യവിദ്യാഭ്യാസ രംഗത്തുനിന്ന് കശ്മീര്‍ വംശജര്‍ ക്രമേണ നിരാകരിക്കപ്പെടാന്‍ നീറ്റ് കാരണമായേക്കുമെന്നാണ് ജനങ്ങളുടെ ഭയാശങ്ക. റീജനല്‍ എന്‍ജിനീയറിങ് കോളജ് സംവിധാനം റദ്ദാക്കി 2003ല്‍ എന്‍.ഐ.ടി വന്നതോടെ കശ്മീരിലെ സ്വസംസ്ഥാന വിദ്യാര്‍ഥികളുടെ സാന്നിധ്യം ഗണ്യമായി കുറഞ്ഞുപോയത് അവര്‍ തെളിവായി ചൂണ്ടിക്കാട്ടുന്നു. ഇത്തരം ആശങ്കകള്‍ക്ക് മഹ്ബൂബ അപകടകരമായ ചില മറുപടികള്‍ മാത്രമാണ് നല്‍കിയത്. കശ്മീര്‍ ഭൂമി ഇതര സംസ്ഥാനങ്ങള്‍ക്കു വിട്ടുകൊടുക്കുന്ന പ്രശ്നമില്ളെന്നും  എല്ലാം സര്‍ക്കാര്‍ നിയന്ത്രണത്തില്‍ മാത്രമാകും നടപ്പാക്കുക എന്നുമുള്ള വിശദീകരണങ്ങള്‍ക്ക് ജനങ്ങളെ തൃപ്തരാക്കാന്‍ സാധ്യമാകാത്ത സാഹചര്യത്തില്‍ അസ്വാസ്ഥ്യങ്ങള്‍ക്ക് കനംവെക്കാനാണ് സാധ്യതകള്‍. കശ്മിരിലെ ജനസംഖ്യാപരമായ ഘടന അട്ടിമറിക്കുന്ന തന്ത്രങ്ങളായാണ് സൈനിക കോളനി-ഷെല്‍ട്ടര്‍-പണ്ഡിറ്റ് പുനരധിവാസ പദ്ധതികളെ ജനങ്ങള്‍ വീക്ഷിക്കുന്നത്. ഈ സാഹചര്യം മുതലെടുത്ത് സംയുക്ത സമരതന്ത്രങ്ങളിലൂടെ ജനപിന്തുണ ഉറപ്പുവരുത്താനും വിഘടനവാദികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു.
ഇതര സംസ്ഥാനങ്ങളിലെ കനത്ത ചൂടില്‍നിന്ന് രക്ഷപ്പെടാന്‍ ടൂറിസ്റ്റുകള്‍ വന്‍തോതില്‍ ദാല്‍ തടാക സന്ദര്‍ശനത്തിനായി ശ്രീനഗറില്‍ വിമാനം ഇറങ്ങുന്നത് ഇപ്പോള്‍ പതിവുകാഴ്ചയാണ്. സംസ്ഥാനത്ത് സാധാരണ നില പുന$സ്ഥാപിക്കപ്പെട്ടു എന്നതിന്‍െറ സൂചനയായി ഇതിന് വ്യാഖ്യാനം നല്‍കാനും ഒൗദ്യോഗിക കേന്ദ്രങ്ങള്‍ മടിച്ചുനില്‍ക്കില്ല. എന്നാല്‍, ഈ പുകമറക്ക് അപ്പുറത്ത് അശാന്തിയുടെയും അസ്വാസ്ഥ്യങ്ങളുടെയും കനലുകള്‍ എരിഞ്ഞുകൊണ്ടിരിക്കുന്നു. വെടിയേറ്റു മരിക്കുന്ന തീവ്രവാദികളുടെ മൃതദേഹം സംസ്കരിക്കുന്നിടത്ത് ആയിരങ്ങളാണ് സംബന്ധിക്കുന്നത്. ജനരോഷത്തിലേക്കുള്ള ചൂണ്ടുപലകയാണിത്.
ഹന്ദ്വാരയില്‍ ഒരു പെണ്‍കുട്ടിയെ സൈനികന്‍ മാനഭംഗത്തിനിരയാക്കാന്‍ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് നിരപരാധികള്‍ കൊല്ലപ്പെടാനിടയായ വിവേകശൂന്യ നടപടി സംഘര്‍ഷമായി വളരാതിരിക്കാന്‍ മഹ്ബൂബയുടെ ഇടപെടല്‍ ഏറക്കുറെ വിജയിച്ചിരുന്നു. എന്നാല്‍, ബി.ജെ.പിയുമായുള്ള പി.ഡി.പിയുടെ കൈകോര്‍ക്കല്‍ സംസ്ഥാനത്തിന് കൂടുതല്‍ പ്രക്ഷുബ്ധതകള്‍ മാത്രമല്ളേ സമ്മാനിക്കുക എന്ന കശ്മീരികളുടെ ചോദ്യത്തിന് കൃതമായ ഉത്തരം നല്‍കാന്‍ മഹ്ബൂബക്ക് സാധ്യമാകുമോ?

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mehabooba mufthi
Next Story