Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഭൂരഹിതരില്ലാത്ത കേരളം...

ഭൂരഹിതരില്ലാത്ത കേരളം സാധ്യമാക്കിയേ പറ്റൂ

text_fields
bookmark_border
ഭൂരഹിതരില്ലാത്ത കേരളം സാധ്യമാക്കിയേ പറ്റൂ
cancel

കേരളം ഭൂരഹിതരുടെ നാടുകൂടിയാണ്. തൊണ്ണൂറുകള്‍ മുതല്‍ കേരളത്തിലുണ്ടായ ശ്രദ്ധേയമായ സമരങ്ങള്‍ ഏതാണ്ടെല്ലാം ഭൂമിയുമായി ബന്ധപ്പെട്ടതാണ്. മുത്തങ്ങ മുതല്‍ അരിപ്പവരെയുള്ള ഭൂസമരങ്ങളാണ് പുതിയ കേരളത്തിന്‍െറ ഭൂപടം നിര്‍മിക്കുന്നത്. ചെങ്ങറ പുതിയ കേരളത്തിലെ അത്യുജ്ജ്വലമായ ഒരു അധ്യായമാണ്. കേരളത്തില്‍ ഭൂരഹിതരില്ല; മിച്ചഭൂമിയുമില്ല എന്ന ഭരണവര്‍ഗ നിലപാടിനെ സമരംകൊണ്ട് തകര്‍ക്കുകയായിരുന്നു  ചെങ്ങറ. ജനകീയ സമരപ്രമേയങ്ങള്‍ രാഷ്ട്രീയമായി ഖനീഭവിച്ചാണ് നവരാഷ്ട്രീയ പ്രസ്ഥാനമായ വെല്‍ഫെയര്‍ പാര്‍ട്ടി രൂപംകൊള്ളുന്നത്. പുത്തന്‍ രാഷ്ട്രീയത്തിന്‍െറ വളരെ ശക്തമായ പ്രമേയങ്ങളിലൊന്നായ ഭൂപ്രശ്നം പാര്‍ട്ടി തുടക്കംമുതല്‍ സജീവമായി ഏറ്റെടുക്കുകയായിരുന്നു. പാട്ടക്കാലാവധി കഴിഞ്ഞതും പാട്ടക്കരാര്‍ ലംഘിച്ചതുമായ ഭൂമികളിലേക്ക് ഭൂരഹിതരുടെയും ബഹുജനങ്ങളുടെയും മാര്‍ച്ചുകള്‍ പാര്‍ട്ടി സംഘടിപ്പിച്ചു. സംസ്ഥാനത്തിന്‍െറ പലഭാഗത്തായി 77,000ത്തോളം ഏക്കര്‍ സര്‍ക്കാര്‍ഭൂമി കൈവശംവെക്കുകയും 12,000ത്തോളം ഏക്കറോളം വ്യാജരേഖ ചമച്ചും ഉദ്യോഗസ്ഥ-രാഷ്ട്രീയപ്രമുഖരെ സ്വാധീനിച്ചും മറിച്ചുവില്‍ക്കുകയും ചെയ്ത കേരളത്തിലെ ഏറ്റവുംവലിയ ഭൂമാഫിയയാണ് ഹാരിസണ്‍. നിരവധി കോടതിവിധികള്‍ എതിരെ ഉണ്ടായിട്ടും ഇടത്-വലത് മുന്നണി സര്‍ക്കാറുകള്‍ അവരെ സംരക്ഷിക്കുകയാണ്. ഹാരിസണ്‍ അനധികൃതമായി കൈവശംവെച്ചിരിക്കുന്ന വയനാട്ടിലെ ചുണ്ടേല്‍ എസ്റ്റേറ്റ് ഭൂരഹിതര്‍ക്കായി 2012ലെ മനുഷ്യാവകാശദിനത്തില്‍ പാര്‍ട്ടി പിടിച്ചെടുക്കല്‍ പ്രഖ്യാപനം നടത്തി. മുത്തങ്ങക്ക് കേരളത്തിലെ ഭൂസമരചരിത്രത്തില്‍ സുപ്രധാന സ്ഥാനമുണ്ട്. മുത്തങ്ങ വനഭൂമി സ്വകാര്യവ്യക്തികള്‍ കൈയേറിയതായി കേന്ദ്ര വനംവകുപ്പ് കണ്ടത്തെിയ പശ്ചാത്തലത്തില്‍ വനഭൂമി തിരിച്ചുപിടിക്കണമെന്നും വനാവകാശനിയമം നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് വനഭൂമിയിലേക്ക് മാര്‍ച്ച് നടത്തി. ഭൂരഹിതരായ കേരളത്തിലെ ജനങ്ങള്‍ അച്ഛന്‍െറയും അമ്മയുടെയും മൃതശരീരങ്ങള്‍ അടുക്കള പൊളിച്ച് അടക്കുമ്പോള്‍, ഭൂരഹിതകര്‍ഷകര്‍ ഭൂമിക്കുവേണ്ടി മുറവിളി ഉയര്‍ത്തുമ്പോള്‍ കൈയേറ്റക്കാര്‍ക്കും കോര്‍പറേറ്റുകള്‍ക്കും ഭൂപതിവ് ചട്ടത്തില്‍ ഇളവുവരുത്തിയ യു.ഡി.എഫ് സര്‍ക്കാറിന്‍െറ നടപടിക്കെതിരെ കേരളത്തില്‍ ശബ്ദമുയര്‍ത്തിയ ഏക രാഷ്ട്രീയ സംഘടനയാണ് വെല്‍ഫെയര്‍ പാര്‍ട്ടി.
പാരിസ്ഥിതിക സന്തുലനത്തിന് സംരക്ഷിച്ചുനിര്‍ത്തേണ്ട നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും വ്യാപകമായി നികത്തുന്നതിനെതിരെ കേരള നിയമസഭ പാസാക്കിയ 2008ലെ നെല്‍വയല്‍-നീര്‍ത്തട സംരക്ഷണനിയമം ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അട്ടിമറിക്കുകയാണ്. ഇതിനെതിരെ 2014ല്‍  ലോക പരിസ്ഥിതിദിനമായ ജൂണ്‍ അഞ്ചിന് നെല്‍വയല്‍ നീര്‍ത്തട സംരക്ഷണസദസ്സുകള്‍ നിയമസഭാകേന്ദ്രങ്ങളില്‍ സംഘടിപ്പിച്ചു. മൂന്നാര്‍ കേരളത്തിലോ അതോ സ്വതന്ത്ര റിപ്പബ്ളിക്കോ എന്നത് കേരളത്തില്‍ പലവുരു ഉന്നയിക്കപ്പെട്ട ചോദ്യമാണ്. കേരളത്തിന്‍െറ മുഴുവന്‍ ശ്രദ്ധയും മൂന്നാറിലേക്ക് തിരിഞ്ഞ സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. അന്നും പൂച്ച എലിയെ പിടിക്കാതെ മടങ്ങി. 2014 സെപ്റ്റംബറില്‍ പാര്‍ട്ടി അതിശക്തമായ മൂന്നാര്‍ മാര്‍ച്ച് നടത്തി. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്‍െറ സീറോ ലാന്‍ഡ്ലെസ് പദ്ധതി അപേക്ഷകരെ സംഘടിപ്പിച്ച് നിരവധി സമരങ്ങളാണ് 2012 മുതല്‍ പാര്‍ട്ടി നടത്തിക്കൊണ്ടിരിക്കുന്നത്. യഥാര്‍ഥത്തില്‍ യു.ഡി.എഫ് സര്‍ക്കാറിന്‍െറ ഭൂരിഹതരില്ലാത്ത കേരളം പദ്ധതി കേരളത്തിലെ ഭൂമിപ്രശ്നത്തിന് പരിഹാരമല്ല. പാര്‍പ്പിടാവശ്യത്തിന് 10 സെന്‍റും കാര്‍ഷികാവശ്യത്തിന് ഒരേക്കറും മിനിമം വിതരണം ചെയ്യണം. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പറഞ്ഞ വാക്കെങ്കിലും പാലിക്കണമെന്നാണ് കേരളത്തിലെ ഭൂരഹിതര്‍ ആവശ്യപ്പെടുന്നത്.
എറണാകുളം ജില്ലയിലെ പറവൂര്‍ താലൂക്കിലെ കോട്ടുവള്ളി വില്ളേജിലെ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിലെ അപേക്ഷകരെ സംഘടിപ്പിച്ചാണ് ഈ സമരം ആരംഭിക്കുന്നത്. നിരന്തരമായ പോരാട്ടങ്ങള്‍ക്കുശേഷം 172 കുടുംബങ്ങള്‍ക്ക് ഭൂമി അളന്ന് ലഭിച്ചു. ഭൂമിയും പാര്‍പ്പിടവും പൗരന്‍െറ ജന്മാവകാശമെന്ന മുദ്രാവാക്യം ഉയര്‍ത്തി വമ്പിച്ച പ്രക്ഷോഭങ്ങളും ഉയര്‍ത്തി. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ ഉദ്ഘാടനത്തില്‍ ആലുവ താലൂക്കില്‍ കറുകുറ്റി വില്ളേജിലുള്ള 42 കുടുംബങ്ങള്‍ക്ക് സോണിയ ഗാന്ധി നല്‍കിയ പട്ടയപ്രകാരം  മുണ്ടൂര്‍പിള്ളി ഭൂമി അന്വേഷിച്ചത്തെിയവര്‍ കണ്ടത് റവന്യൂ അധികാരികള്‍ ഭൂമി മറ്റൊരാള്‍ക്ക് പതിച്ച് കൈമാറിയതാണ്. തുടര്‍ന്ന് ഭൂരഹിതരെ സംഘടിപ്പിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ താലൂക്ക് ഓഫിസ് ഉപരോധിച്ച് തഹസില്‍ദാറെ തടഞ്ഞുവച്ചു. പ്രക്ഷോഭം ജില്ലാകേന്ദ്രത്തിലേക്ക് വ്യാപിപ്പിക്കുകയും കലക്ടറുടെ ചേംബറില്‍ ഭൂരഹിതര്‍ കടന്നുകയറുകയും ചെയ്തു. പട്ടയം കൊടുത്തവര്‍ക്ക് ഡിസംബര്‍ 31ന് ഭൂമി നല്‍കാമെന്ന് ഉറപ്പുനല്‍കുകയും ഇതില്‍ 22 കുടുംബങ്ങള്‍ക്ക് നവംബറില്‍ ഭൂമി അളന്നുനല്‍കുകയും ചെയ്തു. ബാക്കിയുള്ളവര്‍ക്ക് ഭൂമി നല്‍കാനുള്ള നടപടിയായിട്ടുണ്ട്.
എറണാകുളം ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഭൂരഹിതരുള്ളത് ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി പ്രദേശങ്ങളിലാണ്. ഇവിടെ ഭൂമിയുടെ വില വളരെ ഉയര്‍ന്നതിനാല്‍ സ്പെഷല്‍ പാക്കേജ് ആവശ്യം മുന്നോട്ടുവെക്കുകയും ഇക്കാര്യം ജില്ലാ ഭരണകൂടം സംസ്ഥാനസര്‍ക്കാറിന്‍െറ പരിഗണനക്ക് സമര്‍പ്പിക്കുകയും ചെയ്തു. മൂവാറ്റുപുഴയിലെ ജനസഭ എന്ന പൊതുവേദി 2009 ല്‍ ആരംഭിച്ച ഇട്ടിയക്കാട്ട് 100 ഏക്കര്‍ മിച്ചഭൂമി സമരത്തിന്‍െറ തുടര്‍ പോരാട്ടങ്ങള്‍ക്കാണ് ഇന്ന് നേതൃത്വം നല്‍കുന്നത്. ഇതിന്‍െറ തുടര്‍ച്ചയായി പായിപ്രയില്‍ ഇക്കഴിഞ്ഞ ഡിസംബര്‍ 30, 31 തീയതികളില്‍ 41 കുടുംബങ്ങള്‍ക്ക് അഞ്ചരയേക്കര്‍ മിച്ചഭൂമി അളന്നുനല്‍കുന്ന നടപടികള്‍ ആരംഭിച്ചു. മൂവാറ്റുപുഴയിലെ  കൊച്ചങ്ങാടിയില്‍ ഇ.എം.എസ് പദ്ധതി പ്രകാരം വീടുവെക്കുന്നതിനായി 21 കുടുംബങ്ങള്‍ക്ക് വാസയോഗ്യമല്ലാത്ത ഭൂമി നഗരസഭ നല്‍കിയതിനെ തുടര്‍ന്ന് വെല്‍ഫെയര്‍ പാര്‍ട്ടി നഗരസഭയുടെ മറ്റൊരിടത്ത് വാസയോഗ്യമായ ഭൂമി കൈയേറി. പാര്‍ട്ടി സംസ്ഥാന നേതാക്കളടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ജാമ്യമെടുക്കാന്‍ കൂട്ടാക്കാതെ ജയിലില്‍ സമരം തുടര്‍ന്നപ്പോള്‍ ജനപ്രതിനിധികളും നഗരസഭാ അധികാരികളും ചര്‍ച്ചക്കു സന്നദ്ധരായി. 21 കുടുംബങ്ങള്‍ക്കും വാസയോഗ്യമായ ഭൂമി നല്‍കുകയും ചെയ്തു. എറണാകുളം ജില്ലയിലാകമാനം ആയിരക്കണക്കിന് ഭൂരഹിത കുടുംബങ്ങള്‍ പാര്‍ട്ടിയില്‍ അണിചേര്‍ന്ന് ഭൂമിക്കായുള്ള പോരാട്ടത്തില്‍ പങ്കാളികളാകുകയാണിന്ന്്. ആലപ്പുഴ, തൃശൂര്‍ കൊല്ലം ജില്ലകളിലും സമാനമായ സമരങ്ങള്‍ക്കായി ഭൂരഹിതര്‍ പാര്‍ട്ടിയോടൊപ്പം അണിനിരന്നുകഴിഞ്ഞു. കേരളത്തിലെ മറ്റ് ജില്ലകളിലും ഭൂരഹിതരുടെ കൂട്ടായ്മകളിലൂടെ പ്രക്ഷോഭത്തിന്‍െറ പാതയിലാണ് പാര്‍ട്ടി. കുമാരഗിരി എസ്റ്റേറ്റ് ഉടമകള്‍ കൈയേറി വര്‍ഷങ്ങളായി കൈവശംവെച്ചിരിക്കുന്ന മലപ്പുറം ജില്ലയിലെ ചേരിയം മലയിലേക്ക് പാര്‍ട്ടി നടത്തിയ മാര്‍ച്ചിനുനേരെ പൊലീസ് മൃഗീയമര്‍ദനം അഴിച്ചുവിട്ടു.
കേരളത്തിലെ ഭൂരഹിതരിപ്പോള്‍ ഭൂരഹിതരല്ല; ഭൂസമര പോരാളികളാണ്. ഈ വര്‍ഷം ജനുവരി 12ന് അവര്‍ക്കവകാശപ്പെട്ട ഭൂമികളില്‍ പ്രതീകാത്മകമായി കുടില്‍കെട്ടി. കൊല്ലത്ത് ഹാരിസണ്‍ ഗുണ്ടകളും മലപ്പുറത്ത് പൊലീസും മൃഗീയമായ ആക്രമണമാണ് സമരത്തിനുനേരെ അഴിച്ചുവിട്ടത്. ഇന്ന് ആയിരക്കണക്കിന് ഭൂരഹിതര്‍ തിരുവനന്തപുരത്ത് ഭരണസിരാകേന്ദ്രത്തിലേക്ക് ഇരമ്പിയാര്‍ത്തത്തെുകയാണ്. യു.ഡി.എഫ് സര്‍ക്കാറിന്‍െറ സീറോ ലാന്‍ഡ്ലെസ് പദ്ധതി എന്നപേരില്‍ പറഞ്ഞ വാക്ക് പാലിക്കുമോ ഇല്ളേ എന്ന് അവസാനമായി ചോദിക്കാന്‍. ഇല്ല എന്നാണ് ഉത്തരമെങ്കില്‍ കേരളത്തിലെ ഭൂസമര പോരാളികള്‍ വഴി സ്വന്തമായി കണ്ടത്തെുകതന്നെ ചെയ്യും.
വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന
പ്രസിഡന്‍റാണ് ലേഖകന്‍

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bhoorahithar
Next Story