Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightമുല്ലപ്പെരിയാര്‍...

മുല്ലപ്പെരിയാര്‍ വിവാദത്തിന്‍െറ കാണാപ്പുറം 

text_fields
bookmark_border
മുല്ലപ്പെരിയാര്‍ വിവാദത്തിന്‍െറ കാണാപ്പുറം 
cancel

ഓരോ മഴക്കാലത്തും മലയാളികളുടെ വിശിഷ്യാ പെരിയാര്‍ തീര നിവാസികളുടെ രക്തസമ്മര്‍ദം ഉയരുന്നതും താഴുന്നതും മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലവിതാനത്തിന്‍െറ ഏറ്റക്കുറച്ചിലിന് അനുസൃതമായിട്ടാണ്. ഡെമോക്ളീസിന്‍െറ വാളുപോലെ കേരളീയരുടെ മനസ്സുകളില്‍ ഭീതിവിതച്ചുകൊണ്ടേയിരിക്കുന്ന പേടിസ്വപ്നമാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്.
ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നാല്‍ അണക്കെട്ട് തകരുമെന്നതായിരുന്നു ഇതുവരെയുള്ള ആശങ്കയെങ്കില്‍ ഇപ്പോള്‍ ആശങ്കക്ക് മറ്റൊരു കാരണം കൂടി പിറവിയെടുത്തിരിക്കുന്നു. ഡാമിന്‍െറ സ്പില്‍വേകള്‍ ഉയര്‍ത്തിയാല്‍ പെരിയാറ്റിലെ ജലനിരപ്പുയരും എന്നതാണ് പുതിയരീതി. 
ബ്രിട്ടീഷുകാരും, തിരുവിതാംകൂര്‍ മഹാരാജാവും പഴയ തിരുവിതാംകൂര്‍ രാജ്യം ഭരിച്ചിരുന്ന കാലത്താണ് മുല്ലപ്പെരിയാര്‍ ഡാം നിര്‍മിച്ചത്. തിരുവിതാംകൂറിനോട് ചേര്‍ന്നുകിടക്കുന്ന പഴയകാല മദ്രാസ് പ്രവിശ്യയിലെ നോക്കത്തൊദൂരത്തോളം പരന്നുകിടക്കുന്ന മണലാരണ്യ സമാനമായ ഭൂപ്രദേശങ്ങളില്‍ കൃഷിക്കും കുടിനീരിനുമായി വെള്ളം എത്തിക്കാന്‍ വേണ്ടിയാണിത് നിര്‍മിച്ചത്. ഡാമിന്‍െറ വൃഷ്ടിപ്രദേശങ്ങള്‍ ഭൂരിഭാഗവും പഴയകാല മദ്രാസ് പ്രവിശ്യയിലും ഡാം തിരുവിതാംകൂറിന്‍െറ അതിര്‍ത്തിക്കുള്ളിലുമായിരുന്നു സ്ഥിതിചെയ്തിരുന്നത്. അതുകൊണ്ടാണ് ഡാമിന്‍െറ നിയന്ത്രണവും മേല്‍നോട്ടവും ആദ്യകാലത്ത് മദ്രാസ് പ്രവിശ്യാ സര്‍ക്കാറിനും സ്വാതന്ത്ര്യാനന്തരം തമിഴ്നാടിനും കൈവന്നത്. പെരിയാര്‍ തടാകത്തില്‍ മുങ്ങാതെ നിലനില്‍ക്കുന്ന വനഭൂമിയുടെ മേല്‍നോട്ടവും ജലാശയത്തില്‍നിന്ന് മീന്‍പിടിക്കാനും ജലാശയത്തിലൂടെ വിനോദസവാരിക്കായി ബോട്ടുകള്‍ ഓടിക്കാനുമുള്ള നിയന്ത്രിത അവകാശവും മാത്രമാണ് ഇപ്പോഴും കേരളത്തിന് സ്വന്തമായിട്ടുള്ളത്.
ഇടുക്കി ഡാമിന്‍െറയും അനുബന്ധ ഡാമുകളുടെയും, ഇടുക്കി ജല വൈദ്യുതി പദ്ധതിയുടെയും പെരുമയില്‍ അഹങ്കരിച്ച് മതിമറന്നുപോയ കേരളത്തിന്‍െറ മനസ്സില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ വെള്ളത്തിന് പുല്ലുവില പോലുമില്ലായിരുന്നു. അച്യുതമേനോന്‍ സര്‍ക്കാറിന്‍െറ കാലത്ത് മുല്ലപ്പെരിയാര്‍ കരാര്‍ പുതുക്കിയപ്പോള്‍ കേരളം കാണതെപോയ സുപ്രധാനവും ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതുമായ വസ്തുതകള്‍ കേരളത്തിന്‍െറ ശ്രദ്ധയില്‍പെട്ടത് തമിഴ്നാട് ലോവര്‍ ക്യാമ്പില്‍ ജല വൈദ്യുതി നിലയം സ്ഥാപിച്ചതോടെയാണ്. കാലാവധി കഴിഞ്ഞ ഡാമിന്‍െറ ആയുര്‍ദൈര്‍ഘ്യത്തെപ്പറ്റിയും പുതിയ അണക്കെട്ടിന്‍െറ അനിവാര്യതയെപ്പറ്റിയും അണക്കെട്ടിലെ ജലം പങ്കുവെക്കേണ്ടതിന്‍െറ ആവശ്യകതയെ സംബന്ധിച്ചും തമിഴ്നാട് കൊണ്ടു പോകുന്ന ജലത്തിന്‍െറ വിലയെപ്പറ്റിയുമൊക്കെ കേരളം ചിന്തിക്കാന്‍ തുടങ്ങിയത് പിന്നീടുള്ള നാളുകളിലാണ്. 
കാലംമാറി കഥമാറി എന്നതുപോലെ കേരളം അതിവേഗം വളരുകയും കേരളത്തിന്‍െറ വൈദ്യുതി ഉപഭോഗം ക്രമാതീതമായി വര്‍ധിക്കുകയും മഴമേഘങ്ങള്‍ സമയംതെറ്റി പെയ്യാനും തുടങ്ങിയപ്പോള്‍ അതിവിശാലമായ ഇടുക്കി ഡാം നിറയുന്നത് പലവര്‍ഷങ്ങളിലും പഴങ്കഥയായി മാറി. അപ്പോഴാണ് ബുദ്ധിയുള്ള ചിലരുടെയെങ്കിലും മനസ്സില്‍ മുല്ലപ്പെരിയാര്‍ ഡാമിന്‍െറ വെള്ളത്തിന്‍െറ മഹത്വത്തെപ്പറ്റി ഉള്‍വിളിയുണ്ടായത്. അവിടം മുതലാണ് മുല്ലപ്പെരിയാര്‍ വിവാദം പതുക്കെ തലപൊക്കാന്‍ തുടങ്ങിയതും കേരളത്തിന്‍െറ ഉറക്കംകെടുത്തുന്ന പേടിസ്വപ്നമായി മാറിയതും. 
മഴക്കാലത്ത് ഡാമില്‍ ജലനിരപ്പുയരുമ്പോള്‍ സ്പില്‍വേകളിലൂടെ ജലം പെരിയാറിലൂടെ ഒഴുകി ഇടുക്കി ജലായശത്തിലത്തെിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഇടുക്കി ജല വൈദ്യുതി പദ്ധതിയുടെ പ്രതാപം നിലനിര്‍ത്താനും കേരളത്തിന്‍െറ വൈദ്യുതി പ്രതിസന്ധിക്ക് ഒരുപരിധി വരെയെങ്കിലും പരിഹാരം ഉണ്ടാക്കാനും പ്രത്യേകിച്ച് ഒരു മുതല്‍മുടക്കുമില്ലാതെ കേരളത്തിന് കഴിയുമായിരുന്നു.
അപ്പോഴേക്കും മുല്ലപ്പെരിയാര്‍ ഡാമിന് താഴെയുള്ള പഴയ പെരിയാര്‍ നദി ഒട്ടുമുക്കാലും കൃഷിഭൂമിയായും ജനവാസ മേഖലയായും മാറിക്കഴിഞ്ഞിരുന്നു. പെരിയാറിന്‍െറ ഇരുവശങ്ങളിലുമുള്ള ഭൂഉടമകളും, തലചായ്ക്കാന്‍ സ്വന്തമായി ഒരു കൂര പോലുമില്ലാത്ത പട്ടിണിപ്പാവങ്ങളും ഒക്കെ പെരിയാറിലെ കൈവശക്കാരില്‍ ഉള്‍പ്പെടും. പതിറ്റാണ്ടുകളായി തുടരുന്ന പെരിയാര്‍ അധിനിവേശം മാറിമാറി വന്ന സര്‍ക്കാറുകളും എല്ലാ രാഷ്ട്രീയ സാമൂഹിക സംഘടനകളും പരോക്ഷമായും പ്രത്യക്ഷമായും പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. മുല്ലപ്പെരിയാറിലെ സ്പില്‍വേകള്‍ തുറന്നാല്‍ പെരിയാറിലെ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന അധിനിവേശങ്ങള്‍ എല്ലാം ഒലിച്ച് ഇടുക്കി ജലാശയത്തിലത്തെും എന്നതാണ് ഇപ്പോഴത്തെ ആശങ്ക. മുല്ലപ്പെരിയാര്‍ ഡാമിന്‍െറ സ്പില്‍വേകള്‍ തുറക്കരുതെന്ന് പറയുന്നിടംവരെ പ്രതിഷേധം വളര്‍ന്നിരിക്കുന്നു.
മുല്ലപ്പെരിയാറിലെ ഒരു തുള്ളി വെള്ളം പോലും കേരളത്തിന് കൊടുക്കരുതെന്നാണ് തമിഴ്നാടിന്‍െറ ആഗ്രഹം. മുല്ലപ്പെരിയാര്‍ ഡാമിന്‍െറ സ്പില്‍വേകള്‍ തുറക്കരുതെന്ന കേരളത്തിന്‍െറ വാദം പരോക്ഷമായി തമിഴ്നാടിന്‍െറ ആഗ്രഹ സാക്ഷാത്കാരമായി മാറിയിരിക്കുന്നു. ഇതാണ് മുല്ലപ്പെരിയാര്‍ വിവാദ വാദത്തിന്‍െറ ഞെട്ടിപ്പിക്കുന്ന ആന്‍റി കൈ്ളമാക്സ്.
പെരിയാര്‍ നദി മാത്രമല്ല, നമ്മുടെ നദികളും കായലുകളും തോടുകളും തടാകങ്ങളും കുളങ്ങളും എല്ലാം നൂറ്റാണ്ടുകളായുള്ള അധിനിവേശത്തില്‍ ആശങ്കാജനകമായ ഭീഷണിയിലാണ്. നദികളും കായലുകളും തോടുകളും തടാകങ്ങളും ഒന്നും മനുഷ്യനിര്‍മിതമല്ല. എല്ലാം പ്രകൃതിദത്തമാണ്. അവയൊക്കെ ഭൂമിയുടെ കിടപ്പിനനുസരിച്ച് യുഗാന്തരങ്ങളായുള്ള പരിണാമപ്രക്രിയയിലൂടെ ഭൂമിയില്‍ സ്വയം ഉണ്ടായതാണ്. 
ഹിമാലയ സാനുക്കളില്‍ സ്ഥിതി ചെയ്യുന്ന കാശ്മീരിലും മഴയും വെള്ള പ്പൊക്കവും ഒന്നും സ്വപ്നത്തില്‍പോലും കണ്ടിട്ടില്ലാത്തവരുടെ നാടായ ചെന്നൈ നഗരത്തിലുമെല്ലാം പ്രളയം വെള്ളപ്പൊക്കമുണ്ടാക്കി ദുരന്തംവിതച്ചത് കാണാതെപോകരുത്.
ചെറുതും വലുതുമായ മുന്നൂറോളം തടാകങ്ങള്‍ ഉണ്ടായിരുന്ന ഭൂപ്രദേശമാണ് കാലാന്തരത്തില്‍ ചെന്നൈ മഹാനഗരമായി രൂപാന്തരപ്പെട്ടത്. മഴവെള്ളം ഒഴുകിപ്പോകാനും, ശേഖരിച്ചുനിര്‍ത്താനും പര്യാപ്തമായ ഓടകളും തോടുകളും തടാകങ്ങളും അശാസ്ത്രീയമായി മണ്ണിട്ട് പൊക്കി മഹാനഗരമാക്കിയതാണ് ചെന്നൈ നഗരത്തിലുണ്ടായ പ്രളയത്തിന്‍െറ മുഖ്യകാരണം. 
കിടപ്പാടമില്ലാത്തവരും സ്വന്തമായി ഒരുതുണ്ടു ഭൂമി  പോലും ഇല്ലാത്തവരുമാണ് നദികളിലെ അധിനിവേശക്കാരില്‍ ഭൂരിപക്ഷവും. അവരെ വെറും കൈയോടെ ഇറക്കിവിടുന്നത് അന്യായമാണ്. 
പുതിയ അണക്കെട്ട് നിര്‍മിച്ചാലും ഇല്ളെങ്കിലും അധിനിവേശങ്ങള്‍ പരിപൂര്‍ണമായി ഒഴിവാക്കി പെരിയാര്‍ നദിയിലൂടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ അധികജലം ഇടുക്കി ജലാശയത്തിലേക്ക് സുഗമമായി ഒഴുകിയത്തെട്ടെ എന്ന് പ്രത്യാശിക്കുന്നു. ഭാവിതലമുറകള്‍ക്ക് ഒരുവരദാനമായി എന്നും പെരിയാര്‍ സുഗമമായി ഒഴുകിക്കൊണ്ടേയിരിക്കട്ടെ. അതായിരിക്കണം കേരളത്തെ സ്നേഹിക്കുന്ന ഓരോ കേരളീയന്‍െറയും ലക്ഷ്യവും കര്‍ത്തവ്യവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mullaperiyar dam
Next Story