Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightസാമൂഹിക...

സാമൂഹിക ഉല്‍കര്‍ഷത്തിന്‍െറ ചിറകരിയുമ്പോള്‍

text_fields
bookmark_border
സാമൂഹിക ഉല്‍കര്‍ഷത്തിന്‍െറ ചിറകരിയുമ്പോള്‍
cancel

കേരളത്തിന്‍െറ നവോത്ഥാന ചരിത്രം ശ്രീനാരായണ ഗുരുവിന്‍െറ ജീവിതവും ദര്‍ശനങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടതാണ്. നമ്മുടെ സമൂഹത്തെ ഇന്നു  കാണുന്ന നിലയിലേക്ക് വളര്‍ത്തിയത് നവോത്ഥാന മുന്നേറ്റവും അതിനെ തുടര്‍ന്ന് കമ്യൂണിസ്റ്റ്-ഇടതുപക്ഷ പാര്‍ട്ടികള്‍ നടത്തിയ പോരാട്ടങ്ങളുമാണെന്നത് ചരിത്രം.

19ാം നൂറ്റാണ്ടിന്‍െറ അവസാനത്തിലും 20ന്‍െറ ആദ്യ ദശകങ്ങളിലുമാണല്ളോ ഗുരു തന്‍െറ ജീവിതവും ചിന്തകളും കൊണ്ട് കേരളത്തെ ഉണര്‍ത്തിയത്. അദ്ദേഹം ജീവിച്ച കാലത്ത് കേരളം രൂപത്തിലോ ഭാവത്തിലോ ഇന്നു കാണുന്ന നിലയിലായിരുന്നില്ല. തിരുവിതാംകൂറും കൊച്ചിയും മലബാറുമായി വിഭജിക്കപ്പെട്ടുകിടന്ന മൂന്ന് പ്രദേശങ്ങള്‍. അവിടങ്ങളില്‍ മൂന്നുതരത്തിലുള്ള, ഒന്നിനൊന്ന് വ്യത്യസ്തമായ ജീവിതക്രമങ്ങളും ആചാരാനുഷ്ഠാനങ്ങളുമാണ് നിലനിന്നിരുന്നത്.

തിരുവിതാംകൂറും കൊച്ചിയും നേരിട്ടുള്ള രാജഭരണത്തിനു കീഴിലും മലബാര്‍ പഴയ മദിരാശി സംസ്ഥാനത്തിന്‍െറ ഭാഗമായിട്ടുമായിരുന്നു നിലനിന്നിരുന്നത്. അതുകൊണ്ടുതന്നെ ജനാധിപത്യാവകാശങ്ങളൊന്നും അന്നുണ്ടായിരുന്നില്ല. രാജഭരണത്തിന്‍െറയും ദിവാന്‍ഭരണത്തിന്‍െറയും കെടുതികളില്‍  ജനങ്ങളാകെ വീര്‍പ്പുമുട്ടിക്കഴിയുന്ന കാലം. കര്‍ഷകരും തൊഴിലാളികളും അടക്കമുള്ള സാധാരണക്കാര്‍ ഭരണാധികാരികളുടെ മാത്രമല്ല, ജന്മി-ഭൂപ്രഭു വര്‍ഗത്തിന്‍െറയും മുതലാളിമാരുടെയും ചൂഷണങ്ങള്‍ക്കും പീഡനങ്ങള്‍ക്കും അടിപ്പെട്ടുകഴിഞ്ഞ കാലമായിരുന്നു അത്. സാമൂഹികമായി ജാതിമതചിന്തകളും അതുമായി ബന്ധപ്പെട്ട ഉച്ചനീചത്വങ്ങളും കൊടികുത്തിവാണിരുന്ന കാലമായിരുന്നു.

നാരായണഗുരുവിന്‍െറ സമുദ്ധാരണദൗത്യം
സവര്‍ണരല്ലാത്ത ആളുകള്‍ക്ക് പൊതുവഴിയിലൂടെ നടക്കാന്‍ അവകാശമുണ്ടായിരുന്നില്ല. ഇതിനെതിരായ ജനകീയ പ്രതിഷേധത്തിന്‍െറ വലിയ രൂപമാണല്ളോ 1924ല്‍ വൈക്കം സത്യഗ്രഹത്തില്‍ നാം കണ്ടത്. ആ സത്യഗ്രഹത്തില്‍ പങ്കെടുത്ത ഒരു മേല്‍ജാതിക്കാരന്‍െറ ചെവിയില്‍ ഈയ്യം ഉരുക്കിയൊഴിച്ചതും ചരിത്രത്തില്‍ പറയുന്നുണ്ട്. പൊതുവഴിയിലൂടെ നടക്കാന്‍ അവകാശമില്ലാത്തവര്‍ക്ക് പിന്നെ ക്ഷേത്രാരാധനക്കുള്ള അവകാശം എങ്ങനെ ലഭിക്കാനാണ്? ഇതിനുവേണ്ടിയുള്ള ചരിത്രപ്രസിദ്ധമായ പ്രക്ഷോഭമാണ് ഗുരുവായൂര്‍ സത്യഗ്രഹത്തില്‍ നാം കണ്ടത്. കേളപ്പന്‍െറയും പി. കൃഷ്ണപിള്ളയുടെയും എ.കെ.ജിയുടെയുമൊക്കെ നേതൃത്വത്തില്‍ 1931ല്‍ ആരംഭിച്ച ഗുരുവായൂര്‍ സത്യഗ്രഹം 1936ല്‍ ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവിന്‍െറ ക്ഷേത്രപ്രവേശ വിളംബരത്തോടു കൂടിയാണല്ളോ അവസാനിച്ചത്.

ഇത്തരമൊരു ജീര്‍ണിച്ച കാലത്തില്‍ നിന്ന് അവര്‍ണ ജനവിഭാഗങ്ങളെയാകെ സമുദ്ധരിക്കാനും അവരെ ജീവിതത്തിന്‍െറ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്താനുമാണ് ശ്രീനാരായണഗുരു തന്‍െറ ജീവിതം ഉഴിഞ്ഞുവെച്ചത്. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ അദ്ദേഹം നമുക്ക് പകര്‍ന്നുനല്‍കിയ ദര്‍ശനങ്ങളും ആപ്തവാക്യങ്ങളും പുതിയ മനുഷ്യനെക്കുറിച്ചും പുതിയ ജീവിതത്തെക്കുറിച്ചുമുള്ള സ്വപ്നങ്ങള്‍ നിറഞ്ഞവയാണ്.

1888ല്‍ ആയിരുന്നുവല്ളോ ഗുരു ചരിത്രപ്രസിദ്ധമായ അരുവിപ്പുറം പ്രതിഷ്ഠ നടത്തിയത്. അതിനെ സവര്‍ണര്‍ അദ്ഭുതത്തോടും രോഷത്തോടുംകൂടിയാണ് കണ്ടത്. ഇതിനെ ചോദ്യംചെയ്ത സവര്‍ണരോട് താന്‍ ഈഴവശിവനെയാണ് പ്രതിഷ്ഠിച്ചതെന്ന മറുപടി പറഞ്ഞാണ് അദ്ദേഹം അവരുടെ നാവടക്കിയത്. ഗുരുവിന്‍െറ ഈ പ്രതികരണം അക്കാലത്തെ ബ്രാഹ്മണ്യത്തിന്‍െറ യാഥാസ്ഥിതികമൂല്യങ്ങള്‍ക്കുനേരെ ഉയര്‍ത്തിയ വലിയ വെല്ലുവിളിയായിരുന്നു. ജാതിയുടെയും മതത്തിന്‍െറയും ആധിക്യമോ അതിഭാരമോ ഇല്ലാത്ത, വിശാല കാഴ്ചപ്പാടിന്‍െറ കടയ്ക്കല്‍ കത്തിവെച്ച വരേണ്യവാദികളുടെ ഹ്രസ്വദൃഷ്ടിക്കും ഗൂഢാലോചനക്കും ധനപ്രേമത്തിനും എതിരായ ശക്തമായ വിയോജിപ്പുകളായിരുന്നു ഗുരുവിന്‍െറ പ്രഖ്യാപനങ്ങള്‍.

ഈയൊരു പശ്ചാത്തലത്തില്‍ വേണം ഇന്നത്തെ എസ്.എന്‍.ഡി.പി യോഗ നേതൃത്വം, ശ്രീനാരായണഗുരു സ്ഥാപിച്ച പ്രസ്ഥാനത്തെ സംഘ്പരിവാര്‍ ശക്തികളുടെ കാല്‍ക്കീഴില്‍ കാണിക്കവെക്കാന്‍ ശ്രമിക്കുന്നതിന്‍െറ അധാര്‍മികതയും അപകടങ്ങളും പരിശോധിക്കേണ്ടത്. കേരളീയ സാമൂഹികജീവിതത്തിലെ ഏതെല്ലാം പ്രവണതകള്‍ക്കെതിരായാണോ ഗുരു തന്‍െറ ദര്‍ശനങ്ങള്‍കൊണ്ടും ജീവിതംകൊണ്ടും പോരാടിയത്, അത്തരം പ്രവണതകള്‍ക്ക് കരുത്തുപകരാനായി ഗുരുദര്‍ശനത്തെ അടിയറവെക്കുന്നു എന്നതാണ് ഏറെ പരിതാപകരം. ഗുരുവിന്‍െറ ദര്‍ശനം ഉയര്‍ത്തിപ്പിടിക്കാനുള്ള ബാധ്യത സ്വയം ഏറ്റെടുത്തവര്‍തന്നെ അത് ചെയ്യുന്നിടത്താണ് അപകടത്തിന്‍െറ ആഴം. എസ്.എന്‍.ഡി.പി യോഗനേതൃത്വം കൈയാളുന്ന വരേണ്യവര്‍ഗം ഇതാദ്യമായല്ല യോഗത്തെ സംഘ്പരിവാര്‍ കുടക്കീഴില്‍ കുടിയിരുത്താന്‍ ശ്രമങ്ങള്‍ നടത്തിയിട്ടുള്ളത്. മുമ്പൊരിക്കല്‍ ഫലപ്രാപ്തിയിലത്തൊതെപോയ സംഘ്പരിവാര്‍ ബാന്ധവത്തിനാണ് ഇപ്പോഴത്തെ നേതൃത്വം വീണ്ടും കോപ്പുകൂട്ടിക്കൊണ്ടിരിക്കുന്നത്.

2003ല്‍ എസ്.എന്‍.ഡി.പി യോഗത്തിന്‍െറ ജന്മശതാബ്ദി ആഘോഷവേളയിലാണ്, അന്നും യോഗത്തെ നയിച്ചിരുന്ന വെള്ളാപ്പള്ളി നടേശന്‍െറ നേതൃത്വത്തില്‍ സംഘ്പരിവാര്‍ കൂട്ടുകെട്ടിന് കൊണ്ടുപിടിച്ച് ശ്രമിച്ചത്. അന്നും കേന്ദ്രം ഭരിച്ചിരുന്നത് ബി.ജെ.പി ഗവണ്‍മെന്‍റായിരുന്നു. ശതാബ്ദിയുടെ ഭാഗമായി 2003 മേയില്‍ കൊച്ചിയില്‍ എസ്.എന്‍.ഡി.പി യോഗം സംഘടിപ്പിച്ച ശ്രീനാരായണ ഗ്ളോബല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തത് അന്നത്തെ വാജ്പേയി ഗവണ്‍മെന്‍റില്‍ മനുഷ്യവിഭവശേഷി മന്ത്രിയായിരുന്ന മുരളി മനോഹര്‍ജോഷി. സ്ഥാനമേറ്റെടുത്ത ഉടന്‍ തന്‍െറ മന്ത്രാലയത്തിലെ ഉന്നതോദ്യോസ്ഥര്‍ക്ക് അദ്ദേഹം നല്‍കിയ നിര്‍ദേശവും എളുപ്പം മറക്കാവുന്നതല്ല. തീരുമാനങ്ങളെടുക്കുമ്പോള്‍ ആര്‍.എസ്.എസ് കാഴ്ചപ്പാട് മനസ്സിലുണ്ടായിരിക്കണം എന്നതായിരുന്നു അതിന്‍െറ ഉള്ളടക്കം. 1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ത്ത സന്ദര്‍ഭത്തില്‍ ഉമാഭാരതിക്കൊപ്പം ആഹ്ളാദനൃത്തം ചവിട്ടുകയും മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതിസ്ഥാനത്ത് വരുകയും ചെയ്ത ആളായിരുന്നു മുരളി മനോഹര്‍ ജോഷി എന്നോര്‍ക്കണം. അന്ന് ഈ സംഗമത്തിന് എസ്.എന്‍.ഡി.പി യോഗം ക്ഷണിച്ച ഏകരാഷ്ട്രീയ പാര്‍ട്ടി ബി.ജെ.പിയായിരുന്നു. ശിവഗിരിയില്‍നിന്നുള്ള സന്യാസിമാര്‍ ഇതില്‍ പങ്കെടുത്തില്ല എന്നതും ഇതുമായി കൂട്ടിവായിക്കേണ്ടതാണ്.

ഒരു വ്യാഴവട്ടത്തിനുശേഷം നടേശന്‍െറയും മറ്റും നേതൃത്വത്തില്‍ ഇതിന്‍െറ മറ്റൊരു ആവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്. മോദി-അമിത് ഷാ-തൊഗാഡിയ ത്രയങ്ങളുമായി അദ്ദേഹം സാധ്യമാക്കാന്‍ ശ്രമിക്കുന്ന ബാന്ധവശ്രമങ്ങള്‍ ഇതാണ് സൂചിപ്പിക്കുന്നത്. കേന്ദ്ര ഭരണത്തിന്‍െറ തലപ്പത്തുള്ളവരായതുകൊണ്ട് അവരോട് ഐക്യപ്പെടുന്നതില്‍ തെറ്റില്ളെന്ന ലാഘവത്വം നിറഞ്ഞ ഒരു ന്യായവാദമാണ് നടേശന്‍ ഇതിനായി മുന്നോട്ടുവെക്കുന്നത്. എന്നാല്‍, ഇത് ന്യായം അശേഷവുമില്ലാത്ത വാദം മാത്രമാണ്. നടേശന്‍ എന്ന മുതലാളിക്ക് ഇത്തരമൊരു കൂട്ടുകെട്ടില്‍ പുളകംകൊള്ളാം. എന്നാല്‍, ശ്രീനാരായണ പ്രസ്ഥാനത്തിന്‍െറ പേരിലാകുമ്പോഴാണ് ജനാധിപത്യവാദികള്‍ക്ക് ഇടപെടേണ്ടിവരുന്നത്. ജാത്യഭിമാനത്തിന്‍െറയും ഹിന്ദുത്വ അജണ്ടയുടെയും ഇതര മതസ്പര്‍ധയുടെയും ത്രിശൂലങ്ങള്‍ ഓങ്ങുന്ന സംഘ്പരിവാര്‍ തത്ത്വസംഹിത, ജാതി-മത ചിന്തകളുടെ എല്ലാ കാലുഷ്യങ്ങളെയും പൊരുതി പരാജയപ്പെടുത്തിയ ഗുരുവിന്‍െറ ദര്‍ശനപൂര്‍ണിമയോട് എങ്ങനെയാണ് കൂട്ടിക്കെട്ടുക എന്ന് അണികളെയെങ്കിലും ബോധ്യപ്പെടുത്താനുള്ള ബാധ്യത നടേശനുണ്ട്.

നേട്ടം ആര്‍ക്ക്?
എന്തുകൊണ്ട് അദ്ദേഹം ആത്മഹത്യാപരമായ ഇത്തരമൊരു നീക്കത്തിന് മുതിരുന്നു? അവിടെയാണ് എസ്.എന്‍.ഡി.പി യോഗനേതൃത്വത്തിന്‍െറ മാത്രമല്ല, സമാനമായ മത-സാമുദായിക സംഘടനകളുടെ നേതൃത്വം കൈയാളുന്നവരുടെയും വരേണ്യതാല്‍പര്യവും മൂലധനപ്രണയവും പ്രകടമാകുന്നത്. പണത്തിന്‍െറയും മൂലധന സംരക്ഷണത്തിന്‍െറയും കാര്യത്തില്‍ തങ്ങളെല്ലാം ഒരു മതക്കാര്‍തന്നെയാണ് എന്നാണ് നടേശന്‍ പറയാതെ വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. എസ്.എന്‍.ഡി.പി യോഗത്തിലെ പട്ടിണിക്കാരും പാവപ്പെട്ടവരുമായ ദശലക്ഷക്കണക്കിന് സാധാരണക്കാര്‍ക്ക് സംഘ്പരിവാര്‍ ചങ്ങാത്തംകൊണ്ട് ഒരു നേട്ടവും ഉണ്ടാകാന്‍ പോകുന്നില്ല. കൊയ്ത്തു മുഴുവന്‍ കീശയിലാക്കുന്നത് നേതൃത്വമായിരിക്കും. സാക്ഷാല്‍ കുമാരനാശാനെപ്പോലും ‘കുയില്‍കുമാരന്‍’ എന്നു വിളിച്ചാക്ഷേപിച്ച വരേണ്യനേതൃത്വം എസ്.എന്‍.ഡി.പി യോഗചരിത്രത്തില്‍ ഉണ്ടായിരുന്നു എന്നോര്‍ക്കണം. പണ്ട് ബ്രിട്ടീഷ് ഭരണകാലത്ത് അമ്പലപ്പുഴയില്‍ ചേര്‍ന്ന എസ്.എന്‍.ഡി.പി യോഗത്തില്‍, ഭരണാധികാരികള്‍ക്കെതിരെ പ്രമേയം പാസാക്കാനുള്ള ശ്രമത്തെ അന്നത്തെ വരേണ്യനേതൃത്വം വിലക്കിയതും ചരിത്രമാണ്.

ഇത്തരമൊരു അപകടകരമായ നടപടി കൊണ്ട് നടേശനും കൂട്ടര്‍ക്കും നേട്ടങ്ങള്‍ പലതരത്തിലുണ്ടാകുമെന്നതിന് തര്‍ക്കമില്ല. പക്ഷേ, അതുവഴി വലിയൊരു പ്രസ്ഥാനത്തെയും അതിന് ഊര്‍ജവും ഉന്മേഷവും പകര്‍ന്ന അദ്വിതീയനായ നവോത്ഥാന നായകന്‍െറ ദര്‍ശനങ്ങളെയുമാണ് അനാഥമാക്കുന്നത്. സാധാരണക്കാരന് ആത്മധൈര്യം പകര്‍ന്നുതന്ന ഗുരുവിന്‍െറ ആശയസമരത്തിന്‍െറ ജ്വാലകളെ ഇവര്‍ തല്ലിക്കെടുത്തുകയാണ്. സവര്‍ണ ജാതിക്കോമരങ്ങളോട് എന്നും കലഹിച്ച ഗുരുവിന്‍െറ ആശയസമരത്തെ, അതേ ജാതിക്കോമരങ്ങള്‍ക്കു മുന്നില്‍ അടിയറവെക്കുകയുമാണ്. എസ്.എന്‍.ഡി.പി യോഗത്തിലൂടെ ഗുരു നല്‍കിയ പ്രചോദനത്തില്‍നിന്ന് രൂപംകൊണ്ടവയായിരുന്നുവല്ളോ  അയ്യങ്കാളി സ്ഥാപിച്ച സാധുജന പരിപാലനസംഘവും പണ്ഡിറ്റ് കറുപ്പന്‍ സ്ഥാപിച്ച വാലസമുദായ പരിഷ്കരണി സഭയും. ഇവയെല്ലാം ചേര്‍ന്ന് സൃഷ്ടിച്ച സാമൂഹിക ഉല്‍കര്‍ഷത്തിന്‍െറ ചിറകുകള്‍കൂടി അരിയാനുള്ള ശ്രമങ്ങളാണ് സംഘ്പരിവാര്‍ രാഷ്ട്രീയവുമായുള്ള ചങ്ങാത്തത്തിലൂടെ നടേശന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതാണ് കേരളം ചര്‍ച്ചചെയ്യേണ്ട ഏറ്റവും ഗൗരവതരമായ പ്രശ്നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story