ഇനി എവിടെ ഒാണപ്പൂക്കളമിടും?
text_fieldsആലപ്പുഴ: എത്ര ഇറുത്താലും ചെടികൾ വാശിയോടെ പൂക്കുന്ന കാലമാണിത്. തൊടിയിൽ പൂക്കുടയുമായെത്തുന്ന കുഞ്ഞുങ്ങളെ നിരാശപ്പെടുത്താത്തത്ര പൂക്കൾ കൊടുക്കാനൊരുങ്ങി തുമ്പയും ചെമ്പരത്തിയും നാലുമണിച്ചെടികളും ഒക്കെ നിറഞ്ഞുനിന്നിരുന്നു കുട്ടനാട്ടിലും ചെങ്ങന്നൂരിലും ഒക്കെ. അവരെയൊക്കെ വെള്ളം നക്കിത്തുടച്ചെടുത്തു.
കുരുന്നുകൾ നാട്ടിൽനിന്ന് പിഴുതെറിയപ്പെട്ട് മറുനാടുകളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നു. ആലപ്പുഴ നഗരത്തിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന ഗൗതമിന് ഒന്നേയുള്ളൂ മോഹം. ഇൗ സ്കൂൾ മുറ്റത്തെങ്കിലും ആരെങ്കിലും ഒരു ഉൗഞ്ഞാൽ കെട്ടിക്കൊടുക്കണം. ആ ഏഴുവയസ്സുകാരൻ രാവിലെ മുതൽ അച്ഛൻ മോഹനോട് ഇതുതന്നെ പറഞ്ഞുകൊണ്ടിരിക്കുകയാണ്. കുട്ടനാട് ഉമ്പിക്കാരം ജെട്ടിക്ക് സമീപമുള്ള വീട് വെള്ളത്തിന് വിട്ടുെകാടുത്ത് മോഹനും കുടുംബവും ഇറങ്ങിയിട്ട് ഇന്നേക്ക് 35 ദിവസമായി.
ഇൗ കാലവർഷക്കാലത്ത് രണ്ട് പ്രളയങ്ങളാണ് കുട്ടനാടിനെ കാണാനെത്തിയത്. ഇവ രണ്ടും ഉണ്ടാക്കിയ നഷ്ടങ്ങൾ ചില്ലറയൊന്നുമല്ല. നഷ്ടമാകാത്ത ഗ്രാമക്കാഴ്ചകളും ഒാണാഘോഷങ്ങളും എല്ലാം ഇന്നും കുട്ടനാടിെൻറ കൂടെയുള്ളതാണ്. അതൊക്കെയാണ് മഹാപ്രളയം തൂത്തെറിഞ്ഞ് കൊണ്ടുപോയത്.
ഗൗതം മാത്രമല്ല, അമിതും രോഹിതും രേവതിയും ഒക്കെ ഉൗഞ്ഞാലിടാനും തുമ്പിതുള്ളാനും അത്തപ്പൂക്കളം ഒരുക്കാനും ഒക്കെ കാത്തിരുന്നതാണ്. ആ കുഞ്ഞുമോഹങ്ങളെയാണ് വെള്ളം തുടച്ചുകൊണ്ടുപോയത്.
ആലപ്പുഴ എസ്.ഡി.വി സ്കൂളിലെ ക്യാമ്പിൽ കഴിയുകയാണ് എരുവ തോട്ടുപറമ്പിൽ സേന്താഷിെൻറ ഭാര്യ പ്രീതി. എട്ടു മാസം ഗർഭിണിയാണ്. സന്തോഷ് അബൂദബിയിലും. ഭർതൃവീട്ടിൽ വെള്ളം കയറിയപ്പോൾ പ്രീതി ആലപ്പുഴയിലെ സ്വന്തം വീട്ടിലേക്ക് വന്നു. അവിടെ ആൾപ്പൊക്കം െവള്ളമായപ്പോൾ ക്യാമ്പിലേക്ക് പോന്നു. എന്ന് വെള്ളമിറങ്ങുമെേന്നാ, എപ്പോൾ വീട്ടിലേക്ക് തിരികെ പോകാൻ കഴിയുമെന്നോ അറിയാതെ ക്ലാസ് മുറിയിൽ കഴിയുകയാണവർ. ചന്തനക്കാവ്, പുത്തൻ പറമ്പിൽ ദാസപ്പനും സമീപവാസി രാജമ്മക്കും ഒക്കെ ഇതാണവസ്ഥ. കുട്ടനാടിനെ മൊത്തത്തിൽ മഴയും മടവീഴ്ചയും വിഴുങ്ങിയ ഒാണക്കാലമാണിത്.
ആറുപങ്ക് പാടശേഖരത്തിന് സമീപത്തെ ഉമ്പിക്കാരം വീട്ടിൽ കമലാക്ഷിയമ്മക്ക് വയസ്സ് 99. കർക്കടകപ്പെയ്ത്തുകളും വെള്ളപ്പൊക്കവും ഒക്കെ ഇൗ കാലത്തിനിടക്ക് ഒരുപാട് കണ്ടിട്ടുണ്ട്. ഇക്കുറി കമലാക്ഷിയമ്മ ഒന്ന് ആടിയുലഞ്ഞുപോയി. അവർ മാത്രമല്ല, മലയാള നാട് മുഴുവൻ. വെള്ളം പൊങ്ങിവന്ന ആദ്യദിവസങ്ങളിൽ പ്രദേശത്തെ ഏറ്റവും ഉയരമുള്ള ഭർതൃസഹോദരെൻറ വീട്ടിൽ അഭയംതേടിയ കാർത്യായനിയെയും മകനെയും തേടി വെള്ളം അവിടെയും എത്തി. ഒടുക്കം ജീവനും എടുത്തുപിടിച്ച് കിട്ടിയ ചെറുവള്ളത്തിൽ രക്ഷപ്പെടുകയായിരുന്നു.
ആലപ്പുഴയിൽ മാത്രം 2.20 ലക്ഷം പേർ ക്യാമ്പുകളിൽ ആണെന്ന് കലക്ടർ എസ്. സുഹാസ് അറിയിച്ചിട്ടുണ്ട്. കുട്ടനാട് മുഴുവൻ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. അവസാനനിമിഷം എവിടെയെങ്കിലും പോയി രക്ഷെപ്പടെട്ട എന്ന് കരുതി ഉടമകൾ തുറന്നുവിട്ട കോഴികളും മൃഗങ്ങളും വിശന്നുവലഞ്ഞ് പലയിടത്തായി ചിതറിക്കിടക്കുകയാണ്. പിന്നെ എങ്ങനെയാണ് അവർ സമാധാനമായി ഒാണമുണ്ണുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.