പ്രളയനാളുകൾ മാറി, നാട് ഓണത്തിരക്കിൽ
text_fieldsകൊല്ലം: മഴ മാറി മാനം തെളിഞ്ഞതോടെ ജനജീവിതം സാധാരണ നിലയിൽ. പ്രളയദിനത്തിലെ ദുരിതത്തിൽ നിന്ന് ഓണാരവത്തിലേക്കാണ് നാടും നഗരവും. നഗരങ്ങളിലെല്ലാം വലിയ തിരക്കാണ്. വസ്ത്ര, വ്യാപാര കേന്ദ്രങ്ങളിലെല്ലാം ജനങ്ങൾ കൂട്ടത്തോടെ എത്തിത്തുടങ്ങി. റോഡിൽ ഗതാഗതക്കുരുക്കും രൂക്ഷമാകുന്നു. സ്വന്തമായി വസ്ത്രങ്ങളും അവശ്യസാധനങ്ങളും വാങ്ങുന്നതിലുപരി ദുരിതാശ്വാസക്യാമ്പുകളിലേക്ക് നൽകാൻ എത്തുന്നവരും കൂട്ടത്തിലുണ്ട്. ബലിപെരുന്നാളിനുമുന്നോടിയായുള്ള തിരക്കും വിപണിയിലുണ്ട്. ജില്ലയിൽ പ്രളയം വൻതോതിൽ ദുരന്തമുണ്ടാക്കിയ കിഴക്കൻമേഖല ആഘാതത്തിൽ നിന്ന് മുക്തമായിവരുകയാണ്. വസ്ത്രശാലകളിലും മേളകളിലും വലിയ തിരക്കുണ്ട്. വഴിയോരവിപണിയും സജീവമാണ്. പലവ്യഞ്ജന, പച്ചക്കറി വിപണിയിൽ വില ഉയരുന്നുവെന്ന പരാതിയുണ്ട്.
വിലക്കയറ്റം പച്ചക്കറിവിപണിയിൽ പ്രതിഫലിക്കുന്നുണ്ട്. ദിവസങ്ങൾക്കുശേഷം ചൊവ്വാഴ്ച ജില്ലയിൽ കനത്ത ചൂടാണ് രേഖപ്പെടുത്തിയത്. ദുരിതാശ്വാസക്യാമ്പുകളിൽ കഴിയുന്നവരിൽ ഭൂരിഭാഗവും വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. 107 ക്യാമ്പുകളുണ്ടായിരുന്ന ജില്ലയിൽ ചൊവ്വാഴ്ച വൈകീട്ടോടെ 52 ആയി കുറഞ്ഞു. 1859 കുടുംബങ്ങളിലെ 6704 പേരാണ് ക്യാമ്പുകളിലുള്ളത്. ആലപ്പുഴ ജില്ലക്കാർക്കായി ആറു ക്യാമ്പുകളാണ് തുറന്നത്. 95 കുടുംബങ്ങളിലെ 410 പേരാണ് താമസിക്കുന്നത്. വെള്ളം കയറിയ വീടുകൾ ശുചീകരിക്കുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. സന്നദ്ധ സംഘടനകൾ ശുചീകരണത്തിലും സജീവമാണ്. തെന്മല ഡാമിലെ ജലനിരപ്പ് കുറഞ്ഞതോടെ മൂന്ന് ഷട്ടറുകളും 45 സെൻറിമീറ്ററിലേക്ക് താഴ്‌ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.