സൗദിയിൽ നിർത്തിയിട്ട ട്രക്കിൽ തമിഴ്‌നാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി
text_fieldsപ്രഭാകർ
ഹഫർ അൽ ബാത്തിൻ: സൗദി അറേബ്യയിൽ നിർത്തിയിട്ട ട്രക്കിനുള്ളിൽ തമിഴ്‌നാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. കിഴക്കൻ പ്രവിശ്യയിലെ ഹഫർ അൽ ബാത്തിൻ പട്ടണത്തിൽനിന്ന് 180 കിലോമീറ്റർ അകലെയുള്ള അൽ സൈറ എന്ന സ്ഥലത്ത് നിർത്തിയിട്ട ട്രക്കിലാണ് തമിഴ്‌നാട് പുതുക്കോട്ട സ്വദേശിയായ പ്രഭാകറുടെ (49) മൃതദേഹം കണ്ടെത്തിയത്.
ഹൃദയാഘാതമാണ് മരണകാരണമെന്ന് മെഡിക്കൽ പരിശോധനയിൽ സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ട് വർഷമായി സൗദിയിലെ ഒരു ട്രാൻസ്‌പോർട്ടിങ് കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഇക്കഴിഞ്ഞ ആഴ്‌ചയാണ് സംഭവം നടന്നതെന്നാണ് ലഭ്യമായ വിവരം.
ദമ്മാമിൽനിന്ന് ഹഫർ അൽ ബാത്തിനിലേക്ക് ചരക്കുമായി പുറപ്പെട്ട ഒമ്പത് ട്രക്കുകളുടെ കൂട്ടത്തിലായിരുന്നു പ്രഭാകറിെൻറ വാഹനവും ഉണ്ടായിരുന്നത്. എന്നാൽ, നിശ്ചിത സമയത്തിനുള്ളിൽ മറ്റ് വാഹനങ്ങൾ ഹഫർ അൽ ബാത്തിനിൽ എത്തിച്ചേർന്നിട്ടും പ്രഭാകറിെൻറ ട്രക്ക് എത്താതിരുന്നതോടെ സഹപ്രവർത്തകർക്ക് സംശയം തോന്നി. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല. തുടർന്ന് നടത്തിയ തെരച്ചിലിലാണ് അൽ സൈറയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്ക് കണ്ടെത്തിയത്.
ട്രക്ക് തുറന്നു പരിശോധിച്ചപ്പോഴാണ് വാഹനത്തിനുള്ളിൽ പ്രഭാകറിനെ മരിച്ച നിലയിൽ കണ്ടത്. ഉടൻ തന്നെ വിവരമറിയിച്ചതിനെ തുടർന്ന് അൽ സൈറ പൊലീസും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധനകൾ നടത്തി. തുടർന്ന് നടത്തിയ വിദഗ്ധ മെഡിക്കൽ പരിശോധനയിലാണ് മരണം ഹൃദയാഘാതം മൂലമാണെന്ന് സ്ഥിരീകരിച്ചത്.
അൽ സൈറ പൊലീസ് സ്റ്റേഷനിൽനിന്ന് വിവരമറിഞ്ഞതിനെ തുടർന്ന് ഹഫർ അൽ ബാത്തിൻ ഒ.ഐ.സി.സി പ്രസിഡൻറ് വിബിൻ മറ്റത്തിെൻറ നേതൃത്വത്തിൽ, ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ ആവശ്യമായ നിയമനടപടികൾ വേഗത്തിലാക്കി. പൊലീസ്, ഫോറൻസിക്, മെഡിക്കൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് അയച്ചു. എംബാമിങ്, എയർ ട്രാൻസ്‌പോർട്ടേഷൻ ഉൾപ്പെടെയുള്ള മുഴുവൻ ചെലവുകളും പ്രഭാകർ ജോലി ചെയ്തിരുന്ന കമ്പനിയാണ് വഹിച്ചത്.
വിമാനമാർഗം ചെന്നൈ വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു. പളനിവേലാണ് പ്രഭാകറിെൻറ പിതാവ്. മാതാവ്: വേലായു. ഭാര്യ: യോഗലക്ഷ്മി. മണികണ്ഠൻ, മനോജ് കുമാർ എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

