കിടപ്പാടം ജപ്തിയിലായി: എ.കെ.ജി.ക്കൊപ്പം മിച്ചഭൂമിസമരത്തിൽ പങ്കെടുത്ത പൂജപ്പുര സാംബൻ ജീവനൊടുക്കി
text_fieldsകൊല്ലം: എ.കെ.ജി.ക്കൊപ്പം മിച്ചഭൂമിസമരത്തിൽ പങ്കെടുത്ത പൂജപ്പുര സാംബൻ(78) ജീവനൊടുക്കി. കിടപ്പാടം ജപ്തിയിലായ പ്രയാസത്തിലായിരുന്നു. കൊല്ലം പാൽക്കുളങ്ങരയിലെ വീട്ടിലാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. കാർഷിക ഗ്രാമവികസന ബാങ്കിൽനിന്നെടുത്ത വായ്പത്തുകയും പലിശയും ചേർത്ത് 14.36 ലക്ഷം രൂപ തിരിച്ചടച്ചില്ലെങ്കിൽ വീടും അഞ്ചേമുക്കാൽ സെന്റ് ഭൂമിയും ജപ്തി ചെയ്യുമെന്ന സ്ഥിതിയിലായിരുന്നു.
എ.കെ.ജി.ക്കൊപ്പം മിച്ചഭൂമിസമരത്തിൽ പങ്കെടുത്ത് ജയിലിൽക്കിടന്നവരിൽ ജീവിച്ചിരുന്ന ഏക വ്യക്തിയായിരുന്നു സാംബൻ. തിരുവനന്തപുരത്തെ മുടവൻമുകൾ മിച്ചഭൂമിയിൽ കൊടി നാട്ടാൻ എ.കെ.ജി. മതിൽ ചാടിക്കടന്നത് ഇദ്ദേഹത്തിന്റെ തോളിൽ ചവിട്ടിയാണ്.
കൊല്ലം ബൈപ്പാസിലെ പാൽക്കുളങ്ങര ക്ഷേത്രത്തിനടുത്തുള്ള ’പൂജപ്പുര’ വീടും സ്ഥലവും അളന്നുതിട്ടപ്പെടുത്താൻ സഹകരണ ബാങ്ക് നോട്ടീസ് പതിച്ചിരുന്നു. 2014-ലാണ് സഹകരണ ബാങ്കിൽനിന്നു വായ്പയെടുത്തത്. നാലുവർഷം കൃത്യമായി അടച്ചു. രോഗദുരിതങ്ങളും കോവിഡും കാരണം അടവ് മുടങ്ങി. ഇതിനിടെ ഏകമകന്റെ കച്ചവടസ്ഥാപനം പൂട്ടിപ്പോയി.
1972 മേയ് 25-ന് മിച്ചഭൂമിസമരത്തെ തുടർന്ന് അറസ്റ്റിലായ സാംബൻ എ.കെ.ജി.ക്കൊപ്പമാണ് ജയിലിൽ കിടന്നത്. പിന്നീട് കെ.എസ്.വൈ.എഫ്. തിരുവനന്തപുരം ജില്ല കമ്മിറ്റി അംഗവും സി.പി.എം. വട്ടിയൂർക്കാവ് ലോക്കൽ കമ്മിറ്റി അംഗവുമായി. അടിയന്തരാവസ്ഥക്കാലത്തും എട്ടുമാസം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. മകൻ: ജ്യോതിദേവ്. മരുമകൾ: പ്രീതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

