മകള്‍ സംരക്ഷിക്കുന്നില്ല; ആധാരം റദ്ദാക്കണമെന്ന് മാതാപിതാക്കള്‍
text_fieldsപത്തനംതിട്ട: മകള്‍ സംരക്ഷിക്കാത്തതിനാൽ എഴുതിക്കൊടുത്ത വസ്തുവിെൻറ ആധാരം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ നല്കിയ അപേക്ഷയില്‍ ആറന്മുള വില്ലേജില്‍ ഹിയറിങ് നടത്തുന്നതിന് നിര്‍ദേശം.
കലക്ടറുടെ നേതൃത്വത്തിൽ നടന്ന കോഴഞ്ചേരി താലൂക്ക്തല ഓണ്‍ലൈന്‍ അദാലത്തിലാണ് പരാതി. 40 പരാതികളില്‍ 15 എണ്ണം തീര്‍പ്പാക്കി. വസ്തു, വഴിത്തര്‍ക്കങ്ങള്‍, സമീപവാസികളുടെ പുരയിടത്തിലെ വൃക്ഷങ്ങളുടെ അപകടാവസ്ഥ, വിവിധ ക്ഷേമനിധികളുമായി ബന്ധപ്പെട്ട് പെന്‍ഷനുകള്‍ ലഭിക്കുന്നതിനുള്ള കാലതാമസം, റേഷന്‍കാര്‍ഡ് സംബന്ധമായ പരാതികള്‍, വസ്തു പേരില്കൂട്ടുക, പട്ടയം, ബാങ്ക് ലോണ്‍ തിരിച്ചടവ് തുടങ്ങിയ പരാതികളും അദാലത്തില്‍ ലഭിച്ചു.
ഭിന്നശേഷി വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് തപാല്‍വോട്ട് സൗകര്യം ഏര്‍പ്പെടുത്തണമെന്ന കോഴഞ്ചേരി സ്വദേശിയുടെ പരാതി തെരഞ്ഞെടുപ്പ് കമീഷെൻറ ശ്രദ്ധയിൽപെടുത്തും.
റേഷന്‍കാര്‍ഡ് മുന്‍ഗണന കാർഡാക്കി മാറ്റുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിച്ച് അര്‍ഹതയുള്ളതില്‍ അടിയന്തരനടപടി സ്വീകരിക്കുന്നതിന് നിര്‍ദേശം നല്കി. വീടുകള്‍ ലഭ്യമാക്കണമെന്ന അപേക്ഷകളില്‍ അര്‍ഹതപ്പെട്ടവ ലൈഫ് മിഷന് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപടി സ്വീകരിക്കും.
ഇലന്തൂര്‍ വില്ലേജില്‍ സ്വകാര്യവ്യക്തികളുടെ തരിശുഭൂമിയില്‍ കാടുവെട്ടണമെന്നും കൃഷിചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്നുമുള്ള പരാതിയും പരിഗണക്ക് വന്നു. ഇതുസംബന്ധിച്ച് എൽ.ആര് തഹസില്‍ദാര്‍, പഞ്ചായത്ത് സെക്രട്ടറി, പ്രസിഡൻറ്, മറ്റ് ജനപ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തില്‍ പഞ്ചായത്ത്തലത്തില്‍ യോഗം ചേര്‍ന്ന് തീരുമാനം കൈക്കൊള്ളുന്നതിന് നിര്‍ദേശം നല്കി. എ.ഡി.എം അലക്സ് പി. തോമസ്, ഡെപ്യൂട്ടി കലക്ടര്‍ ആര്. രാജലക്ഷ്മി, ഡെപ്യുട്ടി കലക്ടര്‍ ഹരികുമാര്‍, കോഴഞ്ചേരി തഹസില്‍ദാര്‍ ഓമനക്കുട്ടന്, ഐ.ടി മിഷന് ജില്ല പ്രോജക്ട് മാനേജര്‍ ഷൈന്‍ ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഇതോടെ കലക്ടര്‍ പി.ബി. നൂഹിെൻറ നേതൃത്വത്തില്‍ നടത്തിയ താലൂക്ക്തല ഓണ്‍ലൈന്‍ അദാലത്ത് ഒന്നാംഘട്ടം ജില്ലയില്‍ സമാപിച്ചു.
കോവിഡ് പശ്ചാത്തലത്തില്‍ ജില്ല ഭരണകൂടം, അക്ഷയകേന്ദ്രങ്ങളുടെ പങ്കാളിത്തത്തോടെയാണ് വിഡിയോ കോണ്‍ഫറന്‍സ് മുഖേന അദാലത്ത് സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.