ഒമാനിൽ വാദിയിലെ കാറപകടം: കാണാതായ റംലത്തിന്റെ മൃതദേഹം കണ്ടെത്തി; മരണം മൂന്നായി
text_fieldsറംലത്ത്
മസ്കത്ത്: ഒമാനിലെ ബർകയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം വാദിയിൽ (കനാൽ) കുത്തൊഴുക്കിൽ പെട്ടുണ്ടായ അപകടത്തിൽ കാണാതായയാളുടെ മൃതദേഹം കണ്ടെടുത്തു. ഒമാനിലെ ബറക യിൽ ബിസിനസുകാരനായ തൃത്താല സൗത്ത് തച്ചറത്തൊടിയില്‍ മുഹമ്മദ് കുട്ടിയുടെ ഭാര്യ വടക്കേക്കര റംലത്തിന്റെ (58) മരണമാണ് തിങ്കളാഴ്ച രാവിലെ സ്ഥിരീകരിച്ചത്. കടലിന്റെ ഭാഗത്തു നിന്നാണ് മൃതദേഹം രക്ഷാപ്രവർത്തകർ കണ്ടെടുത്തത്.
യൂസുഫ്
ഇവരുടെ മകൻ യൂസുഫ് (ഫഹദ്-37) ! യുസുഫിന്റെ സുഹൃത്തും ഒമാനിൽ ബിസിനസുകാരനുമായ പാലക്കാട് തൃത്താല സ്വദേശി ലുബിഷാദിന്റെ ഭാര്യ ഷംല (32)യും അപകടത്തിൽ മരിച്ചിരുന്നു.
ഷം ല
ശനിയാഴ്ച രാത്രി എട്ടോടെയാണ് അപകടം. ലുബിഷാദിന്റെയും സുഹൃത്ത് യൂസുഫിന്റെയും കുടുംബങ്ങളാണ് അപകടത്തിൽ പെട്ട കാറിലുണ്ടായിരുന്നത്. ലുബിഷാദ്, മക്കളായ ഫാദുലി, ഫെബ, യൂസുഫിന്റെ ഭാര്യ ഫര്‍സു, മക്കളായ ഹാനി, നാസി എന്നിവരെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി.
പെരുന്നാൾ അവധിക്ക് ബർകയിലെ സൂഖിലുള്ള യൂസുഫിന്റെ വീട്ടിലെത്തിയതായിരുന്നു ലുബിഷാദും കുടുംബവും. ഒന്നിച്ചു ഇരുകുടുംബവും കാറിൽ സഞ്ചരിക്കവെ, സൂഖിന്റെ ഉൾഭാഗത്തുള്ള വാദിയിൽ ഇവർ സഞ്ചരിച്ച നിസാന്‍ പട്രോള്‍ കാര്‍ കുത്തൊഴുക്കിൽ അകപ്പെടുകയായിരുന്നു. അപകടം നടന്ന സ്ഥലത്ത് നിന്നും രണ്ട് കിലോമീറ്ററോളം മാറിയാണ് കാർ കണ്ടെടുത്തത്. കുട്ടികളെ രക്ഷപ്പെടുത്തിയ യൂസുഫ് ഉമ്മയെ കണ്ടെത്താൻ വീണ്ടും വെള്ളത്തിലേക്കിറങ്ങിയതോടെ ഒലിച്ചുപോവുകയായിരുന്നു.
ആനക്കര പട്ടിത്തറയിലെ കോണ്‍ഗ്രസ് നേതാവും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ മാളിയേക്കല്‍ ബാവയുടെ മകനായ ലുബിഷാദ് മസ്കത്തിലെ സീബിൽ ബിസിനസ് നടത്തിവരികയാണ്. യൂസുഫിന്റെ പിതാവ് മുഹമ്മദ് കുട്ടി 45 വർഷത്തിലേറെയായി ബർകയിൽ ബിസിനസ് നടത്തിവരികയാണ്. യുസുഫിന്റെ ഏക സഹോദരി സീനത്ത് നാട്ടിലാണ്. മരണപ്പെട്ട ഷംല ആനക്കര പഞ്ചായത്തിലെ കുമ്പിടി താഴത്തേത്തില്‍ അബൂബക്കർ- ആമിന ദമ്പതികളുടെ മകളാണ്. റുസ്താഖിലെ ആശുപത്രിയിൽ നടപടികൾ പൂർത്തിയാക്കി ഷംലയുടെ മയ്യിത്ത് കൗല ഹോസ്പിറ്റലിൽ വെച്ച് എംബാം ചെയ്ത ശേഷം പൊതുദർശനത്തിന് ശേഷം ഞായറാഴ്ച രാത്രിയോടെ നാട്ടിലേക്ക് അയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

