കുരങ്ങുകളുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ ഓടി; തലയിടിച്ച് വീണ മധ്യവയസ്കന് ദാരുണാന്ത്യം
text_fieldsഹൈദരാബാദ്: തെലങ്കാനയിലെ ഭൂപാൽപള്ളിയിൽ കുരങ്ങുകളുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തലയിടിച്ച് വീണ് മധ്യവയസ്കന് ദാരുണാന്ത്യം. ജവഹർനഗർ കോളനിയിൽ വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. ഏകദേശം 50 വയസ്സുകാരനായ ഹരികൃഷ്ണയാണ് മരിച്ചത്. വാഹനമെടുക്കാനായി വീട്ടിൽനിന്ന് പുറത്തിറങ്ങിയ ഹരികൃഷ്ണയെ ഒരു കൂട്ടം കുരങ്ങുകൾ ആക്രമിക്കുകയായിരുന്നു.
റോഡിലൂടെ നടന്നുപോവുകയായിരുന്ന ഹരികൃഷ്ണയുടെ അടുത്തേക്ക് ഒരു കുരങ്ങ് ആദ്യം പാഞ്ഞടുക്കുകയായിരുന്നു. ഭയന്നോടിയ ഇദ്ദേഹത്തെ മറ്റ് കുരങ്ങുകളും ചേർന്ന് വളഞ്ഞു. രക്ഷപ്പെടാൻ ഓടുന്നതിനിടെ നിലത്തു വീണ ഹരികൃഷ്ണയുടെ തലക്ക് ഗുരുതരമായി പരിക്കേറ്റു. കുരങ്ങുകൾ ഇദ്ദേഹത്തെ വളഞ്ഞപ്പോൾ മറ്റൊരാൾ വടിയുമായി വന്ന് അവയെ ഓടിച്ചെങ്കിലും അപ്പോഴേക്കും ഹരികൃഷ്ണയ്ക്ക് ശ്വാസതടസ്സം നേരിട്ടിരുന്നു. ഉടൻ തന്നെ ജയശങ്കർ ഭൂപാൽപള്ളി ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സക്കായി വാറങ്കലിലെ എം.ജി.എം ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ, ആശുപത്രിയിലെത്തുന്നതിന് മുമ്പേ അദ്ദേഹം മരണപ്പെട്ടിരുന്നു.
ഭൂപാൽപള്ളിയിൽ കുരങ്ങുകളുടെ ആക്രമണത്തിൽ മരണം സംഭവിക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ മാസം വീടിന്റെ ടെറസിൽ തുണി ഉണക്കാനിടുന്നതിനിടെ കുരങ്ങുകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ താഴേക്ക് ഓടിയ സ്ത്രീ പടികളിൽ നിന്ന് വഴുതിവീണ് മരിച്ചിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് മറ്റൊരു കോളനിയിൽ സിംഗരേണി തൊഴിലാളിയെ 15ഓളം കുരങ്ങുകൾ ചേർന്ന് ആക്രമിച്ചിരുന്നു. നിലവിൽ വീടിന് പുറത്തിറങ്ങാനോ മരത്തണലിൽ നിൽക്കാനോ പോലും ജനങ്ങൾ ഭയപ്പെടുകയാണ്.
നഗരത്തിലെ കുരങ്ങുശല്യം പരിഹരിക്കാൻ മുൻസിപ്പൽ അധികൃതർക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. കാടിനോട് ചേർന്ന പ്രദേശങ്ങളിൽ നിന്ന് കുരങ്ങുകൾ കൂട്ടത്തോടെ നഗരത്തിലേക്ക് എത്തുന്നത് പതിവായിരിക്കുകയാണ്. സിംഗരേണി ഫണ്ടുകൾ രാഷ്ട്രീയക്കാരുടെ താൽപ്പര്യങ്ങൾക്കായി മാത്രം ചെലവഴിക്കുന്നതായും സാധാരണക്കാർ നേരിടുന്ന പ്രശ്നങ്ങൾ അവഗണിക്കപ്പെടുന്നതായും ജനങ്ങൾ പരാതിപ്പെട്ടു. അധികൃതർ ഉടൻ നടപടി എടുത്തില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

