ട്രംപെറ്റ് ബാക്കിയാക്കി വാദകനൊഴിഞ്ഞു
text_fieldsചാലക്കുടി: മധ്യകേരളത്തിെൻറ ആഘോഷവേളകളിൽ നാദവിസ്മയം തീർത്ത ട്രംപെറ്റ് വാദകൻ അരങ്ങൊഴിഞ്ഞു. 70കളിലും 80കളിലും മധ്യകേരളത്തിൽ ബാൻഡ് സംഗീതത്തിെൻറ അലയൊലികൾ തീർത്ത പ്രതിഭയായിരുന്നു കഴിഞ്ഞ ദിവസം മരിച്ച മേലൂർ കാലടി വീട്ടിലെ കെ.എം. ഉണ്ണി. ക്ലാ തുടങ്ങി വിവിധ വാദ്യങ്ങൾ കൈകാര്യം ചെയ്ത ഉണ്ണിയുടെ സംഗീതത്തിലുള്ള അഗാധമായ പണ്ഡിത്യം നിരവധി ശിഷ്യഗണങ്ങളെ സമ്പാദിച്ചുകൊടുത്തു. ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ ബാൻഡ് അധ്യാപകനും കൂടിയായിരുന്നു.
മേലൂരിലെ പി.ടി ബാൻഡിൽ നിന്നായിരുന്നു ഈ രംഗത്ത് ഉണ്ണിയുടെ തുടക്കം. തുടർന്ന് അന്നത്തെ പ്രമുഖരായ ചാലക്കുടിയിലെ കേരള ബാൻഡിൽ ചേർന്ന് സ്വന്തം പ്രതിഭയുടെ സ്വരം കേൾപ്പിച്ചു. പെരുനാൾ പറമ്പുകളിലും ഉത്സവ പറമ്പുകളിലും തരംഗം സൃഷ്ടിക്കാൻ ഉണ്ണിക്ക് കഴിഞ്ഞിരുന്നു.
തുടർന്ന് മധ്യകേരളത്തിലെ പ്രമുഖ സംഘങ്ങളിൽ പ്രവർത്തിച്ചു. അന്ന് ട്രംപെറ്റിൽ ഹൈപിച്ചിൽ വായിക്കാൻ വൈദഗ്ധ്യമുള്ള ബാൻഡ് രംഗത്തെ അപൂർവ പ്രതിഭയായിരുന്നു. ജനകീയ കലാപ്രകടനത്തിലൂടെ ഉണ്ണിക്ക് കലാസ്വാദകരുടെ സ്നേഹവും ആരാധനയും ഏറെ പിടിച്ചു പറ്റാൻ കഴിഞ്ഞിരുന്നുവെന്നത് എടുത്തു പറയണം.
പാരമ്പര്യ രീതികളെ നവീകരിച്ച ഒരു നെയ്ത്തു കലാകാരൻ കൂടിയായിരുന്നു അദ്ദേഹം. ഈറ്റയിലും ചൂരലിലും അദ്ദേഹം നെയ്തെടുത്ത കലാസൃഷ്ടികൾ സംസ്ഥാനത്തും പുറത്തും കരകൗശല പ്രദർശനങ്ങളിൽ ഇടം പിടിച്ചിരുന്നു. ജീവിച്ച സാമൂഹിക പശ്ചാത്തലം അനുകൂലമല്ലാത്തതിനാൽ കൂടുതൽ ഉയരങ്ങളിൽ എത്താതെപോയ കലാകാരനാണ് കെ.എം. ഉണ്ണി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.