കെ.പി. ഉണ്ണികൃഷ്ണൻ: ഗർജിക്കുന്ന സിംഹം
text_fieldsകോഴിക്കോട്: കെ.പി. ഉണ്ണികൃഷ്ണൻ വിടവാങ്ങുമ്പോൾ വടകരക്കും കേരള രാഷ്ട്രീയത്തിനും ഓർമ്മകൾ ഏറെയാണ്. വടകര പാർലമെന്‍റ് മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് കാലത്ത് കേൾക്കുന്ന അനൗൺസ്മെൻറുകളിൽ നിറഞ്ഞു നിന്ന വാചകമാണ് ‘ഈ വാഹനത്തിന്‍റെ തൊട്ട് പിന്നാലെ കടന്നുവരുന്നു, കെ.പി. ഉണ്ണികൃഷ്ണൻ, പാർലമെന്‍റിലെ ഗർജിക്കുന്ന സിംഹം’ എന്നത്.
ആകാരം കൊണ്ടും ശക്തമായ നിലപാടുകൾകൊണ്ടും രാജ്യത്തിന്‍റെ പാർലമെന്‍റിൽ ഉണ്ണികൃഷ്ണൻ വേറിട്ടുനിന്നു. ഇറാഖ് കുവൈത്തിനെ ആക്രമിച്ച വേളയിൽ പ്രവാസികളെ തിരികെയെത്തിക്കാൻ, അന്ന് കേന്ദ്രമന്ത്രിയായിരുന്ന കെ.പി. ഉണ്ണികൃഷ്ണൻ വഹിച്ച നേതൃത്വപരമായ പങ്കിനെ കുറിച്ച് ഓർക്കുന്നവർ ഏറെയാണിന്നും. വീണ്ടും പശ്ചിമേഷ്യ ഒരു യുദ്ധമുഖത്ത് നിൽക്കുമ്പോഴാണ് ഉണ്ണികൃഷ്ണൻ വിടവാങ്ങുന്നത്.
‘മാധ്യമം’ നൽകിയ സ്വീകരണത്തിൽ സംസാരിക്കുന്ന കെ.പി. ഉണ്ണികൃഷ്ണൻ. സമീപം ഐഡിയൽ പബ്ലിക്കേഷൻ ട്രസ്റ്റ് മുൻ ചെയർമാൻ കെ.എ. സിദ്ദീഖ് ഹസ്സൻ, മാധ്യമം ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ എന്നിവർ (ഫയൽ ചിത്രം)
1962 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ പ്രചാരണത്തിനിറങ്ങുമ്പോൾ കെ.പി. ഉണ്ണികൃഷ്ണന് പ്രായം 26 ആണ്. 1971ൽ വടകരയിൽ ഇന്ദിരാ കോൺഗ്രസ് സ്ഥാനാർഥിയായെത്തിയ ഉണ്ണികൃഷ്ണൻ, തുടർച്ചയായി ആറുതവണ ലോക്സഭയിലേക്കു വിജയിച്ചു ചരിത്രം സൃഷ്ടിച്ചു. കോൺഗ്രസ് (യു), കോൺഗ്രസ് (എസ്) മേൽവിലാസങ്ങളിലും വിജയം ആവർത്തിച്ച് 25 കൊല്ലം വടകരയുടെ എം.പിയായി. വി.പി.സിങ് സർക്കാരിൽ കാബിനറ്റ് മന്ത്രിയുമായി.
ദേശീയ രാഷ്ട്രീയത്തിന്‍റെ ഭാഗമായതിനെ കുറിച്ച് കെ.പി. ഉണ്ണികൃഷ്ണൻ പറയാറുള്ളതിങ്ങനെയായിരുന്നു. ‘ഡൽഹിയിലെത്തിയ കാലം മുതൽ ഇന്ദിരാഗാന്ധിയുമായി അടുപ്പമായിരുന്നു. ദേശീയ വിദ്യാർഥി യൂണിയൻ ഭാരവാഹിയെന്ന നിലയിൽ എ.ഐ.സി.സിയുമായി നിരന്തര ബന്ധം. 1967ൽ തന്നെ സ്ഥാനാർഥിയാക്കാൻ കോൺഗ്രസ് തീരുമാനിച്ചിരുന്നു. പാർലമെന്ററി ബോർഡിലും ഒറ്റക്കെട്ടായ തീരുമാനമുണ്ടായി, ഒരാൾ മാത്രം വിയോജിച്ചു–മൊറാർജി ദേശായി. ഞാൻ കമ്യൂണിസ്റ്റ് ചായ്‌വുള്ള വ്യക്തിയാണെന്നും മദ്യപിക്കുന്ന ശീലമുണ്ടെന്നും മറ്റുമായിരുന്നു വാദം. മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ഡി.പി. മിശ്ര അന്നെനിക്ക് മധ്യപ്രദേശിൽ സീറ്റ് വാഗ്ദാനം ചെയ്തിരുന്നു. അന്നവിടെനിന്നു മത്സരിച്ചു ജയിച്ചാൽ എന്റെ ഭാവി മറ്റൊന്നാകുമായിരുന്നു’.
വർഗീയതക്കെതിരായും മതനിരപേക്ഷതക്കുവേണ്ടിയും ജീവിതത്തിലുടനീളം നിലപാടെടുത്തയാളാണ് ഉണ്ണികൃഷ്ണൻ. അടിയന്തരാവസ്ഥക്കും അമിതാധികാരഭരണത്തിനും അനുകൂലമായ മനസ്സായിരുന്നില്ല ഉണ്ണികൃഷ്ണന്റേത്. നിലപാടിന്‍റെ പേരിൽ, ഏറ്റവും അടുപ്പമുണ്ടായിരുന്ന ഇന്ദിരാഗാന്ധിയുമായിപ്പോലും അദ്ദേഹത്തിന് കലഹിക്കേണ്ടി വന്നു. ലാഭമോ നഷ്ടമോ എന്നല്ല, ശരിയോ തെറ്റോ എന്ന ചോദ്യമാണ് നിർണായകഘട്ടങ്ങളിൽ ഉണ്ണികൃഷ്ണനെ നയിച്ചതെന്ന് വിലയിരുത്തുന്നവർ ഏറെ.
വി.പി. സിങ് സർക്കാരിന്റെ രൂപവത്കരണത്തിലേക്കു നയിച്ച നീക്കത്തിൽ കെ.പി. ഉണ്ണികൃഷ്ണന്റെ പങ്ക് നിർണായകമാണ്. ദേശീയരാഷ്ട്രീയത്തിൽ നിറഞ്ഞുനിൽക്കുമ്പോഴാണ് അദ്ദേഹം കോൺഗ്രസിലേക്ക് തിരിച്ചുപോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

