കിഫ്ബിയിലൂടെ നടപ്പാക്കിയത് ഒരുലക്ഷം കോടിയുടെ വികസനം -മുഖ്യമന്ത്രി
text_fieldsകോട്ടയം: 10 വർഷം കൊണ്ട് കിഫ്ബിയിലൂടെ ഒരുലക്ഷം കോടി രൂപയുടെ വികസന പ്രവർത്തനങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്ബിയില്‍നിന്ന് 257 കോടി ചെലവിട്ടു നിർമിച്ച പുതിയ സർജിക്കൽ ബ്ലോക്ക് ഉള്‍പ്പെടെ മെഡിക്കൽ കോളജിലെ 15 വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കഴിഞ്ഞ സർക്കാറിന്‍റെ കാലത്ത് 50,000 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് കിഫ്ബി വഴി ലക്ഷ്യമിട്ടതെങ്കിലും അത് 62,000 കോടിയായി ഉയർന്നു. ഈ സർക്കാറിന്‍റെ കാലത്ത് അത് ഒരുലക്ഷം കോടി രൂപയിലെത്തി. ആരോഗ്യരംഗത്ത് സംസ്ഥാനത്ത് അത്ഭുതകരമായ മാറ്റമാണ് 10 വർഷം കൊണ്ടുണ്ടായത്. വിപുല സൗകര്യങ്ങളുള്ള രാജ്യങ്ങളേക്കാള്‍ നവജാത ശിശു മരണനിരക്കിലും മാതൃ മരണനിരക്കിലും കേരളത്തിന് മികച്ച നിലയിലെത്താനായി. ആരോഗ്യരംഗത്തെ നേട്ടത്തിന് ഡോക്ടർമാരും ജീവനക്കാരും നൽകിയ സംഭാവന വലുതാണ്. സർക്കാർ ആശുപത്രികൾ മാത്രമല്ല നല്ലനിലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രികളുമുണ്ട്.
പ്രവർത്തന ലാഭത്തിനൊപ്പം സേവനം എന്ന രീതി പിന്തുടരുന്നവയാണ് അവയിൽ പലതും. എന്നാൽ, ലാഭത്തിൽ മാത്രം കണ്ണുനട്ട് പ്രസിദ്ധമായ ചില സ്വകാര്യ ആശുപത്രികളിലേക്ക് ആഗോളഭീമന്മാർ കടന്നുവന്നിട്ടുണ്ട്. അവിടങ്ങളില്‍ സൗകര്യങ്ങളിലൊന്നും മാറ്റമില്ലെങ്കിലും ചികിത്സക്ക് ഈടാക്കുന്ന തുകയില്‍ വലിയ വര്‍ധനവാണ്. ഈ സാഹചര്യത്തില്‍ പൊതുജനാരോഗ്യ മേഖല കൂടുതല്‍ കരുത്താര്‍ജ്ജിക്കേണ്ടത് അനിവാര്യമാണ്. അതിനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ചെയ്തുവരുന്നത്. ഏതു മികച്ച സ്വകാര്യ ആശുപത്രികളോടും കിടപിടിക്കാന്‍ കഴിയുന്ന നിലയിലേക്ക് സര്‍ക്കാര്‍ ആശുപത്രികളെ ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു
മന്ത്രി വീണ ജോർജ് അധ്യക്ഷതവഹിച്ചു. മന്ത്രി വി.എൻ. വാസവൻ, എം.പിമാരായ അഡ്വ. കെ. ഫ്രാൻസിസ് ജോർജ്, ജോസ് കെ. മാണി, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ്പ്, കലക്ടർ ചേതൻകുമാർ മീണ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ കെ.വി. വിശ്വനാഥൻ, ജില്ല പഞ്ചായത്തംഗം ജിം അലക്‌സ്, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സി. ജയ്‌മോൻ, ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡന്‍റ് ആനന്ദ് പഞ്ഞിക്കാരൻ, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്‍റ് ഒ.എ. സജി, ബ്ലോക്ക് പഞ്ചായത്തംഗം മറിയാമ്മ ഫിലിപ്പ്, പഞ്ചായത്തംഗം റോസിലി ടോമിച്ചൻ, ജില്ല മെഡിക്കൽ ഓഫിസർ ഡോ. എൻ. പ്രിയ, മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി. പുന്നൂസ് എന്നിവർ സംസാരിച്ചു.
മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ച പദ്ധതികള്‍
കാത്ത് ലാബ് (7.88 കോടി)
പാരാമെഡിക്കൽ ഹോസ്റ്റലിന്‍റെ ഒന്നാംഘട്ടം (ആറു കോടി)
കാൻസർ ബ്ലോക്കിലെ സി.ടി സ്‌കാനിങ് (4.28 കോടി)
നവീകരിച്ച പ്രധാന കവാടം (1.25 കോടി)
മാതൃ നവജാത ശിശുപരിചരണ യൂനിറ്റ് (1.20 കോടി)
സ്‌കിൻ ബാങ്ക് (64.57 ലക്ഷം)
ക്രഷ് (60 ലക്ഷം)
ലാക്‌റ്റേഷൻ മാനേജ്‌മെന്‍റ് സെന്‍റർ (64.2 ലക്ഷം)
കാർഡിയാക് റീഹാബലിറ്റേഷൻ യൂനിറ്റ്
കാർഡിയോളജി ആൻഡ് കാർഡിയോതൊറാസിക് ബ്ലോക്കിലെ ഉപകരണങ്ങൾ
എക്കോ മെഷീൻ
സി.ആം മെഷീൻ, വെന്‍റിലേറ്റുകൾ
എ.ബി.സി ബ്ലോക്ക് 74 ലക്ഷം രൂപ ചെലവിട്ടു നിർമിക്കുന്ന പുതിയ ടോയ്‌ലറ്റ് ബ്ലോക്കിന്‍റെ ശിലാസ്ഥാപനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

