ഡോക്ടർമാരായ അച്ഛനും മകനും കോവിഡ് ബാധിച്ച് മരിച്ചു
text_fieldsകല്യാൺ: ക്ലിനിക് ഉടമകളും ഡോക്ടർമാരുമായ അച്ഛനും മകനും കോവിഡ് ബാധിച്ച് മരിച്ചു. മഹാരാഷ്ട്രയിലെ കല്യാണിൽനിന്നാണ് ഈ ദുരന്തവാർത്ത. ഡോ. നാഗേന്ദ്ര മിശ്ര (58), മകൻ ഡോ. സൂരജ് മിശ്ര (28) എന്നിവരാണ് മരിച്ചത്.
നാഗേന്ദ്രയുടെ ജന്മദിനമായ വെള്ളിയാഴ്ച മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ഇരുവരും മരണത്തിന് കീഴടങ്ങിയത്. കോവിഡ് രോഗികളെയടക്കം ചികിത്സിച്ചിരുന്ന ഇവർ വാക്സിൻ സ്വീകരിച്ചിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
കോവിഡിന്‍റെ രണ്ടാംവരവിൽ പകച്ചു നിൽക്കുന്ന മഹാരാഷ്ട്രയിൽ ഗുരുതര രോഗികൾക്ക് പോലും ആശുപത്രിയിൽ കിടക്കകൾ ലഭ്യമല്ലാത്ത അവസ്ഥയാണ്. രോഗം മുർച്ഛിച്ച ഡോ. നാഗേന്ദ്രയെ താനെയിലെ വേദാന്ത് ആശുപത്രിയിലും മകൻ സൂരജിനെ ഗോരേഗാവിലെ സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. ഇവരുടെ കുടുംബാംഗങ്ങൾ മുഴുവൻ കോവിഡ് ബാധിതരാണ്. ഗുരുതരാവസ്ഥയിലായ നാഗേന്ദ്ര മിശ്രയുടെ ഭാര്യ വസായിയിലെ ആശുപത്രിയിലാണുള്ളത്.
തിത്വാലയ്ക്കടുത്തുള്ള ഖദാവലിയിൽ ക്ലിനിക്ക് നടത്തുകയാണ് ഡോ. നാഗേന്ദ്ര മിശ്ര. മകൻ സൂരജ് ഭിവണ്ടിയിലെ ബാപ്ഗാവിലാണ് ക്ലിനിക് നടത്തുന്നത്. കല്യാൺ ഗാന്ധാരി പ്രദേശത്താണ് കുടുംബം താമസിച്ചിരുന്നത്. കഴിഞ്ഞ നവംബറിലാണ് സൂരജ് വിവാഹിതനായത്. സഹോദരനും ഡോക്ടറാണ്.
കോവിഡിന്‍റെ രണ്ടാം വരവിൽ ഹോട്ട് സ്പോട്ടായ മഹാരാഷ്ട്രയിൽ സ്ഥിതി അതീവ ഗുരുതരമാണ്. 67,123 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ കോവിഡ് സ്ഥിരീകരിച്ചത്. 419 പേർ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു.
ഇതോടെ മഹാരാഷ്ട്രയിലെ ആകെ കോവിഡ് രോഗികളുടെ എണ്ണം 37,70,707 ആയി ഉയർന്നു. 30,61,174 പേർ രോഗമുക്തി നേടി. 56,783 പേർക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തിയുണ്ടായി. 81.8 ശതമാനമാണ് മഹാരാഷ്ട്രയുടെ രോഗമുക്തി നിരക്ക്. 1.59 ശതമാനമാണ് മരണനിരക്ക്.
6,47,933 പേരാണ് നിലവിൽ മഹാരാഷ്ട്രയിൽ രോഗം ബാധിച്ച് ചികിത്സയിലുള്ളത്. തുടർച്ചയായ രണ്ടാം ദിവസമാണ് മഹാരാഷ്ട്രയിൽ 60,000ത്തിലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം 63,000 പേർക്ക് മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.