കിടപ്പിലായ വയോധികയെ കൊലപ്പെടുത്തി; ചെറുമകൻ അറസ്റ്റിൽ
text_fieldsചെങ്ങന്നൂർ: കിടപ്പുരോഗിയായ വയോധികയെ സഹോദരിയുടെ കൊച്ചുമകൻ അടിച്ചും വെട്ടിയും കൊലപ്പെടുത്തി. ചാരുംമൂട് കോയിക്കൽപറമ്പിൽ വീട്ടിൽ അന്നമ്മ വർഗീസിനെയാണ് (80) സഹോദരിയുടെ മകളുടെ മകൻ കസേര കൊണ്ട് അടിച്ചും വാക്കത്തികൊണ്ട് വെട്ടിയും കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മെഴുവേലി വിളപ്പറമ്പിൽ മേലേതിൽ വീട്ടിൽ സാം തോമസിന്റെ മകൻ റിഞ്ചുവിനെ (28) ചെങ്ങന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു.
മെഴുവേലി സ്വദേശികളായ കുടുംബം കഴിഞ്ഞ മൂന്ന് വർഷമായി മുളക്കുഴ പഞ്ചായത്ത് ജങ്ഷനുസമീപം വാടക വീട്ടിൽ താമസിച്ചുവരുകയായിരുന്നു. ഈ വീട്ടിൽ സാമും ഭാര്യ റോസമ്മയും ഇവരുടെ ഇളയമകൻ റിന്റുവും റോസമ്മയുടെ മാതൃസഹോദരി ചാരുംമൂട് കോയിക്കപ്പറമ്പിൽ അന്നമ്മ വർഗീസും റിഞ്ചുവും ഒന്നിച്ചാണ് താമസിച്ചിരുന്നത്. അന്നമ്മയുടെ പുരപണി ചാരുംമൂട്ടിൽ നടക്കുന്നതിനാലാണ് കഴിഞ്ഞ ഏഴുമാസമായി മുളക്കുഴയിലെ സഹോദരിയുടെ കുടുംബത്തോടൊപ്പം കഴിഞ്ഞിരുന്നത്. ചെന്നൈയിൽ സ്വർണക്കടയിൽ ജോലിക്കാരനായിരുന്ന റിഞ്ചു അഞ്ചു വർഷം മുമ്പാണ് ജോലി ഉപേക്ഷിച്ച് നാട്ടിൽ എത്തിയത്. അവിടെനിന്ന് മടങ്ങിവന്നശേഷം ഇയാൾ സ്ഥിരമായി ഒരിടത്തും ജോലിക്ക് പോകാറില്ലായിരുന്നു.
ശനിയാഴ്ച പുലർച്ച 4.30ഓടെ ആലപ്പുഴ കൃപാസനത്തിലെ ധ്യാനകേന്ദ്രത്തിൽ റിഞ്ചുവിനെ കൊണ്ടുപോകാൻ തയാറെടുക്കുന്നതിനിടെ ഇയാൾ ബഹളമുണ്ടാക്കി. മുൻവശത്തെ മുറിയിൽ കിടന്നിരുന്ന പിതാവിനെ ആദ്യം കസേര കൊണ്ട് അടിച്ചു. വീണ്ടും ആക്രമണത്തിനൊരുങ്ങിയെങ്കിലും പൂട്ടിയിട്ടിരുന്ന ഗേറ്റ് ചാടിക്കടന്ന് സാം തോമസ് രക്ഷപ്പെടുകയായിരുന്നു. തുടർന്ന്, അമ്മക്കുനേരെ തിരിഞ്ഞു. പേടിച്ച് നിലവിളിച്ച അവരും പുറത്തുണ്ടായിരുന്ന ഏണിമതിൽ ചാടിക്കടന്ന് അടുത്ത വീട്ടിൽ കയറി രക്ഷപ്പെട്ടു. റിഞ്ചു വീടിന്റെ കതക് അകത്തുനിന്ന് പൂട്ടിയശേഷം മുത്തശ്ശിയുടെ മുറിയിൽ കയറി കട്ടിലിൽ തളർന്നുകിടന്നിരുന്ന വയോധികയെ കസേര കൊണ്ട് അടിക്കുകയും പിന്നീട് അടുക്കളയിൽനിന്ന് വെട്ടുകത്തി എടുത്ത് തലങ്ങും വിലങ്ങും വെട്ടുകയുമായിരുന്നു.
ശരീരത്തിൽ ഇരുപത്തിനാലോളം മുറിവുണ്ട്. കൈകാലുകൾ മുറിഞ്ഞുമാറിയിരുന്നു. അയൽവാസികൾ അറിയിച്ചതിനെത്തുടർന്ന് പൊലീസ് എത്തി, ചോരപുരണ്ട വെട്ടുകത്തിയുമായി ആക്രോശം മുഴക്കി നിൽക്കുകയായിരുന്ന പ്രതിയെ കീഴടക്കി. ചെങ്ങന്നൂർ ഡി വൈ.എസ്.പി ഡോ. ആർ. ജോസിന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയാണ് അറസ്റ്റ് ചെയ്തത്. മാനസിക വിഭ്രാന്തിയെത്തുടർന്നാണ് റിഞ്ചു ജോലി ഉപേക്ഷിച്ച് നാട്ടിൽ എത്തിയതെന്ന് ബന്ധുക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.