വിറക് ശേഖരിക്കാൻ പോയ വീട്ടമ്മ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു
text_fieldsപനമരം: വിറക് ശേഖരിക്കാൻ പോയ വീട്ടമ്മക്ക് കാട്ടാനയുടെ ആക്രമണത്തിൽ ദാരുണാന്ത്യം. നടവയൽ നെയ്ക്കുപ്പ മണൽവയൽ പരേതനായ വെള്ളിലാട്ട് ദിവാകരെൻറ ഭാര്യ ഗംഗാദേവി (48) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം. സഹോദരി ഭർത്താവ് കരുണാകരനോടൊപ്പം വീടിനോട് ചേർന്നുള്ള പാതിരി സൗത്ത് സെക്ഷൻ വനത്തിൽ വിറക് ശേഖരിക്കുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്.
ആന പാഞ്ഞുവരുന്നത് കണ്ട് കരുണാകരൻ ഗംഗാദേവിയോട് ഓടിമാറാൻ പറഞ്ഞെങ്കിലും മുൾപടർപ്പുകളായതിനാൽ കഴിഞ്ഞില്ല. ഇതിനിടെ കാട്ടാന ഗംഗാ ദേവിയെ ആക്രമിക്കുകയായിരുന്നു. നാട്ടുകാർ എത്തി ബഹളം വെച്ചതോടെ ആന ഉള്‍ക്കാട്ടിലേക്ക് മറഞ്ഞു. ഗംഗയെ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്ഥലത്തെത്തിയ വനപാലകരെ നാട്ടുകാർ മണിക്കൂറുകളോളം തടഞ്ഞുെവച്ചു.
കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനവും ഒരാൾക്ക് താൽക്കാലിക ജോലിയും നൽകുമെന്ന് അധികൃതർ ഉറപ്പ് നൽകിയതിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. വനാതിർത്തിയിൽ ഫെൻസിങ് ഒരുക്കുമെന്നും അധികൃതർ അറിയിച്ചു. മക്കൾ: ദിവ്യ, ധനേഷ്, ഭാവന. മരുമക്കൾ: ജയപ്രകാശ്, ബബീഷ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.