അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാനെത്തിയവർക്ക് മേൽ കാർ പാഞ്ഞുകയറി; യു.പിയിൽ എട്ട് മരണം
text_fieldsലഖ്‌നൗ: ഉത്തർപ്രദേശിലെ അംബേദ്കർ നഗറിൽ ബൈക്കപകടത്തിൽ പരിക്കേറ്റവരെ സഹായിക്കാനെത്തിയ നാട്ടുകാർക്ക് മേൽ അമിതവേഗതയിലെത്തിയ കാർ പാഞ്ഞുകയറി എട്ട് പേർ മരിച്ചു. ഞായറാഴ്ച രാവിലെ ജലാൽപൂരിലാണ് സംഭവം. രണ്ട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചതിനെ തുടർന്ന് റോഡിൽ വീണവരെ രക്ഷിക്കാൻ ഓടിക്കൂടിയവർക്ക് നേരെയാണ് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറിയത്.
രണ്ട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടങ്ങളുടെ തുടക്കം. ഇതിൽ പരിക്കേറ്റവരെ സഹായിക്കാൻ പ്രദേശവാസികൾ ഉടൻ തന്നെ സ്ഥലത്തെത്തി. ഇവരെ റോഡിൽ നിന്നും മാറ്റുന്നതിനിടെയാണ് അമിതവേഗതയിലെത്തിയ കാർ ആൾക്കൂട്ടത്തിലേക്ക് ഇടിച്ചുകയറിയത്. ആറ് പേർ സംഭവസ്ഥലത്തും കമ്യൂണിറ്റി ഹെൽത്ത് സെന്ററിലുമായി മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ ജില്ലാ ആശുപത്രിയിലേക്കും തുടർന്ന് തണ്ടയിലെ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതോടെ ആകെ മരണസംഖ്യ എട്ടായി.
അപകടത്തിന് ശേഷം കാർ ഓടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവർ വിശാൽ വിശ്വകർമ്മയെ (30) പൊലീസ് പിടികൂടി. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കാർ റോഡരികിലെ കുഴിയിൽ കുടുങ്ങിയതോടെ വാഹനം ഉപേക്ഷിച്ച് ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാളെ നിലവിൽ ചോദ്യം ചെയ്തുവരികയാണെന്ന് അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് ഹരേന്ദ്ര കുമാർ അറിയിച്ചു. വാഹനത്തിന് തകരാറുകൾ വല്ലതും ഉണ്ടായിരുന്നോ എന്ന് പരിശോധിക്കാൻ കാർ സാങ്കേതിക പരിശോധനക്ക് അയച്ചു. ദൃക്സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ വ്യക്തമാകുമെന്ന് സർക്കിൾ ഓഫിസർ അനൂപ് കുമാർ സിങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

