പ്രജ്ഞയുടെ ജാമ്യം റദ്ദാക്കാനുള്ള ഹരജി സുപ്രീംകോടതി നീട്ടിവെച്ചു
text_fieldsന്യൂഡൽഹി: ഹിന്ദുത്വ ഭീകരാക്രമണ കേസുകളിലെ പ്രതിയും ഭോപാലിലെ ബി.ജെ.പി എം.പിയുമായ പ്രജ്ഞ സിങ് ഠാകൂറിെൻറ ജാമ്യം റദ്ദാക്കണമെന്ന ഹരജി രണ്ടാഴ്ച കഴിഞ്ഞ് കേൾക്കാമെന്ന് സുപ്രീംകോടതി. ഗാന്ധിഘാതകൻ ഗോദ്സെ ദേശഭക്തനാണെന്ന് ആവർത്തിച്ചത് വിവാദമായതിനിടെയാണ് ജസ്റ്റിസ് എ.എം. ഖൻവിൽകർ അധ്യക്ഷനായ ബെഞ്ച് ജാമ്യം റദ്ദാക്കണെമന്ന ആവശ്യം കേൾക്കുന്നത് നീട്ടിവെച്ചത്. മഹാരാഷ്ട്രയിലെ മാലേഗാവിൽ ഹിന്ദുത്വ ഭീകരാക്രമണത്തിെൻറ ഭാഗമായി പ്രജ്ഞയും കൂട്ടരും നടത്തിയ സ്ഫോടനത്തിലെ ഇരയുടെ പിതാവാണ് ഹരജിയുമായി സുപ്രീംകോടതിയിലെത്തിയത്.
2008ൽ മാലേഗാവിൽ സ്ഫോടനം നടത്തിയ കേസിലാണ് 2017 ഏപ്രിൽ 25ന് സാധ്വി പ്രജ്ഞ സിങ്ങിന് ബോംബെ ഹൈകോടതി ജാമ്യം അനുവദിച്ചത്. ആരോഗ്യപരമായ കാരണങ്ങൾ പറഞ്ഞ് ജാമ്യം നേടിയ പ്രജ്ഞ പിന്നീട് ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയായി ഭോപാലിൽ ദിഗ്വിജയ് സിങ്ങിനെതിരെ മത്സരിച്ച് ലോക്സഭയിലെത്തുകയായിരുന്നു. 2008 സെപ്റ്റംബർ 29ന് മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ മാലേഗാവിൽ നടത്തിയ സ്ഫോടനത്തിൽ ഏഴുപേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
സ്ഫോടനത്തിനിരയായവരിലൊരാളുടെ പിതാവ് നിസാർ അഹ്മദ് ഹാജി സയ്യിദ് ബിലാൽ ബോംബെ ഹൈകോടതി വിധിക്കെതിരെ സമർപ്പിച്ച അപ്പീലിൽ അധികാരമുള്ള വ്യക്തിയായ പ്രജ്ഞക്ക് സാക്ഷികളെ സ്വാധീനിക്കാൻ കഴിയുമെന്നും അതിനാൽ ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു. തെളിവുകൾ അട്ടിമറിക്കാനും സാക്ഷികളെ സ്വാധീനിക്കാനും അവർക്കുള്ള അധികാരവും സ്വാധീനവും മനസ്സിലാക്കുന്നതിൽ ഹൈകോടതി പരാജയപ്പെട്ടുവെന്ന് നിസാർ അഹ്മദ് സമർപ്പിച്ച അപ്പീലിൽ ചൂണ്ടിക്കാട്ടി.
മാലേഗാവ് സ്ഫോടനം ആസൂത്രണംചെയ്യുന്നതിലും നടപ്പാക്കുന്നതിലും പ്രജ്ഞ സിങ്ങിന് പങ്കുള്ളതിന് വ്യക്തമായ തെളിവുണ്ട്. പ്രഥമദൃഷ്ട്യാ അവർക്കെതിരെ കേസുള്ളതുകൊണ്ടാണ് 2011ലും 2012ലും 2013ലും 2016ലും വിചാരണ കോടതി ജാമ്യം നിഷേധിച്ചതെന്നും അപ്പീലിൽ ബോധിപ്പിച്ചു.
ഗാന്ധിഘാതകൻ ഗോദ്സെ ദേശഭക്തനാണെന്ന് ആവർത്തിച്ചതിന് പ്രതിരോധ മന്ത്രാലയത്തിെൻറ പാർലമെൻററി സമിതിയിൽനിന്നും സാധ്വി പ്രജ്ഞയെ നീക്കിയതിന് പുറമെ ബി.ജെ.പി പാർലമെൻററി പാർട്ടി യോഗത്തിൽ ഇൗ സമ്മേളനം കഴിയുന്നതുവരെ വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.