Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2014 3:55 PM IST Updated On
date_range 7 Nov 2014 3:55 PM ISTസുരക്ഷാ നടപടിയില്ല; ബീച്ച് അരക്ഷിതം
text_fieldsbookmark_border
കോഴിക്കോട്: അത്യാഹിതങ്ങള്‍ തുടരുമ്പോഴും സുരക്ഷാ നടപടികള്‍ ഇല്ലാത്തതിനാല്‍ കോഴിക്കോട് ബീച്ച് അരക്ഷിതമാകുന്നു. ബലിപെരുന്നാള്‍ പിറ്റേന്ന് മലപ്പുറം സ്വദേശികളായ രണ്ടു യുവാക്കള്‍ കടലില്‍ മുങ്ങിമരിച്ചതിനു പിന്നാലെ കഴിഞ്ഞയാഴ്ച മറ്റൊരാളുടെകൂടി ജീവന്‍ പൊലിഞ്ഞു. അജ്ഞാത മൃതദേഹങ്ങള്‍ വേറെ. കടലില്‍ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കളില്‍ രണ്ടുപേരാണ് പെരുന്നാള്‍ പിറ്റേന്ന് മുങ്ങിമരിച്ചത്. ലൈഫ്ഗാര്‍ഡുമാരുടെ സാഹസിക ശ്രമത്തിലാണ് ഒരാളെ രക്ഷിക്കാന്‍ കഴിഞ്ഞത്. ലൈഫ് ഗാര്‍ഡുമാരുടെ പരിധിയില്‍ വരാത്ത സീക്വീന്‍ ഹോട്ടലിന് മുന്‍വശത്താണ് കഴിഞ്ഞയാഴ്ച യുവാവ് മുങ്ങിമരിച്ചത്. കോര്‍പറേഷന്‍ ഓഫിസ് മുതല്‍ ലയണ്‍സ് പാര്‍ക്കിന് മുന്നിലെ കടല്‍പ്പാലം വരെയാണ് തങ്ങളുടെ പരിധിയെന്ന് ലൈഫ്ഗാര്‍ഡുമാര്‍ പറയുന്നു. ഇതിന് പുറത്തുള്ള ഭാഗങ്ങളില്‍ അപകടകരമായി കടലില്‍ ഇറങ്ങുന്നവരെ വിലക്കാന്‍ സംവിധാനങ്ങളൊന്നുമില്ല. ആകെ നാലു പേരാണ് ലൈഫ് ഗാര്‍ഡുമാരായി പ്രവര്‍ത്തിക്കുന്നത്. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ പ്രവര്‍ത്തിക്കുന്ന ഇവര്‍ക്ക് ജോലി ഭാരം കാരണം പരിധിക്ക് പുറത്തെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ കഴിയില്ല. ലയണ്‍സ് പാര്‍ക്കിലും മറ്റും വിനോദസഞ്ചാരികളായി എത്തുന്നവരാണ് തൊട്ടുമുന്നിലെ കടല്‍ഭാഗത്ത് കുളിക്കാനിറങ്ങുന്നത്. 20 വയസ്സിന് താഴെയുള്ളവരാണ് ഏറെയും. പല സ്കൂളുകളിലെയും വിദ്യാര്‍ഥികള്‍ ഇവരില്‍പെടും. 10ഉം 30ഉം പേര്‍ ഒന്നിച്ച് കടലില്‍ ഇറങ്ങി 50 മീറ്ററോളം കടലിന്‍െറ ഉള്ളിലേക്ക് പോയി മണിക്കൂറുകളോളം കുളിക്കുമ്പോഴും വിലക്കാന്‍ ആരുമില്ല. ഇവിടെ പൊലീസ് സുരക്ഷ ഒരുക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും പലപ്പോഴും ഒരു പൊലീസുകാരന്‍ പോലും ഇവിടെ എത്താറില്ല. ഓപണ്‍ എയര്‍സ്റ്റേജിന് സമീപം ഇവര്‍ കൂട്ടമായി ഇരിക്കുന്നുമുണ്ടാകും. കോര്‍പറേഷന്‍ ഓഫിസിന് മുന്നില്‍ ലൈഫ്ഗാര്‍ഡുമാര്‍ ഉള്ളതിനാല്‍ അവരുടെ സാന്നിധ്യമില്ലാത്തതാണ് ഈ ഭാഗത്തേക്ക് കുട്ടികളെ ആകര്‍ഷിക്കുന്നത്. വെള്ളയില്‍ ഹാര്‍ബര്‍ വന്നതോടെ ഭാഗത്ത് തിരമാലകള്‍ക്ക് ശക്തി കൂടിയിട്ടുണ്ട്. പുതിയാപ്പ ഹാര്‍ബര്‍ മുതല്‍ മുഹമ്മദലി കടപ്പറം വരെയുള്ള ഭാഗങ്ങളിലെല്ലാം എല്ലാ സമയവും വിനോദസഞ്ചാരികള്‍ എത്തുന്ന ഇടമാണ്. ഇത്രയും സ്ഥലത്ത് കടല്‍ സുരക്ഷ ഒരുക്കാന്‍ ചുരുങ്ങിയത് 12 പേരെങ്കിലും ലൈഫ് ഗാര്‍ഡുമാരായി വേണം എന്ന ആവശ്യം ഉയരാന്‍ തുടങ്ങിയിട്ട് നാളേറെയായി. എന്നാല്‍, 10പേരെ ഉടന്‍ നിയമിക്കും എന്ന് അധികൃതര്‍ പറയുന്നതാകട്ടെ നടപ്പാവുന്നില്ല. ലൈഫ്ജാക്കറ്റ്, റസ്ക്യൂ ട്യൂബ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും ഇവര്‍ക്കില്ല. കൈയില്‍ ഒരു വിസില്‍ മാത്രമാണ് ഏക ഉപകരണം. അത്യന്തം അപകടകരമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോഴും ഇന്‍ഷുറന്‍സ് പരിരക്ഷയുമില്ല. ഇവര്‍ക്ക് കിട്ടുന്ന വേതനമാകട്ടെ തുച്ഛവും. കടല്‍ സുരക്ഷക്ക് സംവിധാനമില്ലാത്തതിനാല്‍ കോഴിക്കോട് ബീച്ചിന്‍െറ പല ഭാഗങ്ങളിലും മാലിന്യനിക്ഷേപവും രൂഷമാണ്. ഇത് ഭക്ഷിക്കാന്‍ എത്തുന്ന നായകള്‍ സഞ്ചാരികള്‍ക്ക് ഭീഷണിയാണ്. സന്ധ്യയായാല്‍ സാമൂഹിക വിരുദ്ധരുടെയും കഞ്ചാവ് വില്‍പനക്കാരുടെയും കേന്ദ്രമാവുന്നതോടെ കടപ്പുറത്ത് സൈ്വരജീവിതം ഇല്ലാതാവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
