Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightചുഴലിക്കാറ്റ്:...

ചുഴലിക്കാറ്റ്: നഷ്ടപരിഹാരം കാത്ത് ദുരന്തബാധിതര്‍

text_fields
bookmark_border
ചുഴലിക്കാറ്റ്: നഷ്ടപരിഹാരം കാത്ത് ദുരന്തബാധിതര്‍
cancel
ആറാട്ടുപുഴ: പാതിരാത്രിയില്‍ അപ്രതീക്ഷിതമായുണ്ടായ ചുഴലിക്കാറ്റ് ദുരന്തത്തിന്‍െറ നടുക്കം തൃക്കുന്നപ്പുഴ പാനൂര്‍ നിവാസികള്‍ക്ക് ഇനിയും വിട്ടുമാറിയിട്ടില്ല. വീടുകള്‍ക്കുണ്ടായ നാശവും മറ്റുകെടുതികളും തീരവാസികള്‍ക്ക് താങ്ങാവുന്നതിനപ്പുറം വിഷമങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. പാവപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് ദുരന്തത്തിന് ഇരയായവരില്‍ ഏറെയും. സര്‍ക്കാറിന്‍െറ അടിയന്തര സഹായമുണ്ടായാല്‍ മാത്രമെ ഇവരുടെ വീടുകള്‍ വാസ്യയോഗ്യമാക്കാന്‍ കഴിയു. പ്രദേശവാസികളുടെ എം.എല്‍.എ കൂടിയായ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ സജീവ ഇടപെടല്‍ ദുരന്തബാധിതര്‍ക്ക് പ്രതീക്ഷ നല്‍കുന്നു. 75 വീടുകള്‍ക്കാണ് ചുഴലിക്കാറ്റ് നാശമുണ്ടാക്കിയത്. ഇതില്‍ 16 വീടുകള്‍ക്ക് 75 ശതമാനത്തോളം നാശമുണ്ടായി. മേല്‍ക്കൂരകള്‍ പൂര്‍ണമായും തകര്‍ന്ന വീടുകളും ഏറെയാണ്. ഓടുമേഞ്ഞതും ഷീറ്റ് മേഞ്ഞതുമായ വീടുകള്‍ക്കാണ് കൂടുതല്‍ നാശമുണ്ടായത്. വീടുകള്‍ക്ക് സാരമായ നാശം സംഭവിച്ചവര്‍ ഇപ്പോള്‍ ബന്ധുവീടുകളിലാണ് കഴിയുന്നത്. ആയിരങ്ങള്‍ ചെലവഴിച്ചെങ്കില്‍ മാത്രമെ ഈ വീടുകളില്‍ താല്‍ക്കാലികമായെങ്കിലും ജീവിതം സാധ്യമാകു. മഴക്കാലമായതിനാല്‍ മേല്‍ക്കൂരയുടെ നിര്‍മാണം വൈകിപ്പിക്കാനും കഴിയാത്ത അവസ്ഥയുണ്ട്. അതിനാല്‍ പലരും പലിശക്ക് പണമെടുത്തും കടം വാങ്ങിയും വീട് അറ്റകുറ്റപ്പണി നടത്താനുള്ള തയാറെടുപ്പിലാണ്. എന്നാല്‍, അതിനും കഴിയാത്ത നിരവധി കുടുംബങ്ങള്‍ ഇവിടെയുണ്ട്. സര്‍ക്കാറിന്‍െറ സഹായം എത്രയുംവേഗം ലഭിക്കുമെന്ന പ്രതീക്ഷയാണ് ഇവര്‍ക്കുള്ളത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ സന്ദര്‍ശനവും തുടര്‍ന്ന് നടത്തിയ ഇടപെടലുകളും പ്രതീക്ഷക്ക് കരുത്തുപകരുന്നു. നഷ്ടത്തിന്‍െറ യഥാര്‍ഥ കണക്ക് വേഗത്തില്‍ നല്‍കുന്നതിന് റവന്യൂ അധികാരികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. റവന്യൂ ഉദ്യോഗസ്ഥര്‍ നല്‍കുന്ന റിപ്പോര്‍ട്ട് വരുന്ന നിയമസഭയില്‍ അവതരിപ്പിച്ച് സര്‍ക്കാറിന്‍െറ സജീവ ശ്രദ്ധയിലേക്ക് വിഷയം കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു. പ്രകൃതിക്ഷോഭത്തെക്കുറിച്ച് പഠിക്കാന്‍ ദുരന്തമുണ്ടായതിന് പിറ്റേന്നുതന്നെ ദുരന്തനിവാരണ അതോറിറ്റിയിലെ പ്രമുഖര്‍ എത്തിയതിന് പിന്നില്‍ ചെന്നിത്തലയുടെ ഇടപെടലാണ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് ഡയറക്ടര്‍ പ്രഫ. കേശവ് മോഹന്‍, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ശേഖര്‍ എല്‍. കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിലെ വിദഗ്ധസംഘമാണ് ദുരന്തത്തെക്കുറിച്ച് പഠിക്കാന്‍ ഇവിടെ എത്തിയത്. ചുഴലിക്കൊടുങ്കാറ്റാണ് ഉണ്ടായതെന്ന് ഇവര്‍ അറിയിച്ചിട്ടുണ്ട്. പഠന റിപ്പോര്‍ട്ട് ദിവസങ്ങള്‍ക്കുള്ളില്‍ സമര്‍പ്പിക്കും. ചുഴലിക്കാറ്റ് പോലെ അപൂര്‍വമായി ഉണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങള്‍ക്ക് കാര്യമായ നഷ്ടപരിഹാരം നല്‍കാന്‍ വ്യവസ്ഥയുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളാണ് ഇതിന് ഫണ്ട് അനുവദിക്കുന്നത്. പഠനറിപ്പോര്‍ട്ട് അടക്കമുള്ള നടപടിക്രമങ്ങള്‍ വേഗത്തിലായാല്‍ നഷ്ടപരിഹാരം ലഭിക്കുന്നതിലെ കാലതാമസം ഒഴിവാകുമെന്നാണ് കണക്കുകൂട്ടല്‍. നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ രമേശ് ചെന്നിത്തലയുടെ സജീവ ഇടപെടല്‍ ഉണ്ടെന്നാണ് അറിയുന്നത്. ദുരന്തത്തിന് ഇരയായവരെ സഹായിക്കാന്‍ വിവിധ സംഘടനകളും രംഗത്തുണ്ട്. നിലംപതിച്ച മരങ്ങള്‍ വെട്ടിനീക്കുന്നതിന് ജമാഅത്തെ ഇസ്ലാമി പാനൂര്‍ യൂനിറ്റിന്‍െറ നേതൃത്വത്തില്‍ തൊഴിലാളികളെ നിയോഗിച്ചു. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് 103ാം നമ്പര്‍ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അരിയും ഭക്ഷ്യധാന്യങ്ങളും ഇറച്ചിയും വിതരണം ചെയ്തു. എസ്.ഡി.പി.ഐയും ധാന്യങ്ങള്‍ നല്‍കി. മുസ്ലിംലീഗും വിവിധ സേവനപ്രവര്‍ത്തനങ്ങളുമായി രംഗത്തുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story