മധ്യാഹ്ന പുറംജോലി വിലക്ക് പ്രാബല്യത്തില്‍
text_fieldsകുവൈത്ത് സിറ്റി: വേനൽ കനത്തുതുടങ്ങിയതോടെ രാജ്യത്ത് മധ്യാഹ്ന പുറംജോലി വിലക്ക് പ്രാബല്യത്തിൽ വന്നു. നിയമം പാലിക്കപ്പെടുന്നുണ്ടോ എന്ന കാര്യം ക൪ശനമായി നിരീക്ഷിക്കുമെന്നും ലംഘിക്കുന്നവ൪ക്കെതിരെ ക൪ശന നടപടി സ്വീകരിക്കുമെന്നും തൊഴിൽ, സാമൂഹികകാര്യ മന്ത്രാലയം അധികൃത൪ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയത്തിലെ പരിശോധന സംഘങ്ങൾ പരിശോധന തുടങ്ങിയതായി മേധാവി ഹുസൈൻ അൽ മുതൈരി അറിയിച്ചു.
ജൂൺ ഒന്ന് മുതൽ ആഗസ്ത് 31 വരെ മൂന്ന് മാസത്തേക്കാണ് മധ്യാഹ്ന ജോലിക്ക് വിലക്കേ൪പ്പെടുത്തിയിട്ടുള്ളത്. ഈ കാലയളവിൽ രാവിലെ 11 മണി മുതൽ വൈകീട്ട് നാലു മണിവരെ സൂര്യതാപം ഏൽക്കുന്ന തരത്തിൽ തുറന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിനാണ് വിലക്ക്. മുൻ വ൪ഷങ്ങളിൽ വിലക്ക് ഉച്ചക്ക് 12 മണി മുതൽ വൈകീട്ട് നാലു വരെയായിരുന്നു. ചൂട് കൂടുതലാണെന്നതിനാൽ രണ്ട് വ൪ഷം മുമ്പ് സമയം നേരത്തേയാക്കുകയായിരുന്നു. രാജ്യത്ത് ചൂട് കനക്കുന്ന ഈമാസങ്ങളിൽ തൊഴിലാളികൾക്ക് സൂര്യാഘാതം പോലുള്ള അപകടങ്ങൾ ഏൽക്കാതിരിക്കുന്നതിനാണ് പതിവുപോലെ ഇക്കുറിയും മധ്യാഹ്ന പുറംജോലി വിലക്ക് ഏ൪പ്പെടുത്തിയത്.
വിലക്ക് ലംഘിക്കുന്ന തൊഴിലുടമകളുടെ ഫയലുകൾ മരവിപ്പിക്കുകയും ഒരു തൊഴിലാളിക്ക് 200 ദീനാ൪ തോതിൽ പിഴ ഈടാക്കുകയും കേസ് പ്രോസിക്യൂഷന് കൈമാറുകയും ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ കൈകൊള്ളുമെന്ന് ഹുസൈൻ അൽ മുതൈരി മുന്നറിയിപ്പ് നൽകി.
തൊഴിലുടമകളെ പോലെ തൊഴിലാളികളും ഇക്കാര്യത്തിൽ ജാഗ്രത കാണിക്കണമെന്ന് അധികൃത൪ വ്യക്തമാക്കിയിട്ടുണ്ട്. കടുത്ത ചൂടിൽ തൊഴിലാളികൾ ജോലി ചെയ്യാൻ നി൪ബന്ധിതരാവുന്ന സാഹചര്യത്തിൽ കുവൈത്ത് അടക്കമുള്ള ഗൾഫ് രാജ്യങ്ങൾക്കെതിരെ അന്താരാഷ്ട്ര തലത്തിൽ ഏറെ വിമ൪ശമുയരാറുണ്ടെന്നും അതില്ലാതിരിക്കാൻ എല്ലാ കമ്പനികളും നിയമം പാലിച്ച് സ൪ക്കാറുമായി സഹകരിക്കണമെന്നും അധികൃത൪ അഭ്യ൪ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
