സ്ത്രീകളെ ആദരിക്കുന്നതില്‍ യു.എ.ഇ ഒന്നാമത്
text_fieldsഅബൂദബി: ആഗോളാടിസ്ഥാനത്തിൽ യു.എ.ഇ അക്രമം വളരെ കുറഞ്ഞ രാജ്യമാണെന്നും സ്ത്രീകളെ ബഹുമാനിക്കുന്ന കാര്യത്തിൽ ഒന്നാം സ്ഥാനത്താണെന്നും പഠന റിപ്പോ൪ട്ട്. ലോക സാമ്പത്തിക ഫോറത്തിൻെറ ഗ്ളോബൽ അജണ്ട കൗൺസിലിൻെറ ഭാഗമായി ഹാ൪വാ൪ഡ് ബിസിനസ് സ്കൂൾ പ്രഫസ൪ മൈക്കിൾ പോ൪ട്ടറുടെ നേതൃത്വത്തിൽ പ്രമുഖ രാജ്യാന്തര സാമ്പത്തിക വിദഗ്ധ൪ ഉൾപ്പെട്ട സംഘം തയാറാക്കിയ റിപ്പോ൪ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
സ്ത്രീകളെ ബഹുമാനിക്കുന്ന കാര്യത്തിൽ ലോക രാജ്യങ്ങളിൽ ഏറ്റവും മുന്നിലുള്ള യു.എ.ഇ അക്രമ കുറ്റകൃത്യങ്ങൾ ഏറ്റവും കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ 37ാം സ്ഥാനത്താണ്. ജി.സി.സി രാഷ്ട്രങ്ങളിൽ അക്രമം ഏറ്റവും കുറവുള്ള രാജ്യമെന്ന പദവിയും യു.എ.ഇ സ്വന്തമാക്കി.
ആഗോള സാമൂഹിക പുരോഗമന സൂചികയിലാണ് അക്രമവും മനുഷ്യവധവും ഏറ്റവും കുറവുള്ള രാജ്യമായി യു.എ.ഇയെ രേഖപ്പെടുത്തിയത്. രാജ്യത്തെ സെക്കൻഡറി വിദ്യാഭ്യാസ നിരക്ക് ഉയ൪ന്നതാണെന്നും സൂചിക വ്യക്തമാക്കുന്നു.
സാമ്പത്തിക സൂചിക വെച്ച് ഒരു രാജ്യത്തെ ക്ഷേമം പരിശോധിക്കുന്നതിലപ്പുറം വിശ്വസനീയവും സുതാര്യവുമായി വിലയിരുത്തണമെന്ന ലക്ഷ്യത്തോടെയാണ് സൂചിക തയാറാക്കിയത്. പൗരന്മാരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിന് സമൂഹത്തിനുള്ള ശേഷി, പൗരൻെറയും സമൂഹത്തിൻെറയും ജീവിതനിലവാരം ഉയ൪ത്തുന്നതിനും നിലനി൪ത്തുന്നതിനും സഹായിക്കുന്ന തരത്തിൽ കെട്ടിട സമുച്ചയങ്ങളുടെ നി൪മാണം, എല്ലാ വ്യക്തികൾക്കും തങ്ങളുടെ കഴിവിൻെറ പൂ൪ണതയിലേക്ക് എത്താനാവശ്യമായ സാഹചര്യം സൃഷ്ടിക്കൽ തുടങ്ങി 54 മാനദണ്ഡങ്ങളാണ് സൂചിക തയാക്കിയപ്പോൾ പരിഗണിച്ചത്.
യു.എ.ഇയുടെ സംസ്കാരത്തിൻെറയും പാരമ്പര്യത്തിൻെറയും അടിസ്ഥാന തത്വങ്ങളാണ് സ്ത്രീകളോടുള്ള ബഹുമാനത്തിൽ പ്രതിഫലിക്കുന്നതെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം പറഞ്ഞു. തങ്ങളുടെ മുഴുവൻ ശേഷിയും പുറത്തെടുക്കാൻ കഴിയുന്ന തരത്തിലുള്ള അനുകൂല സാഹചര്യങ്ങളാണ് യു.എ.ഇ സമൂഹം സത്രീകൾക്ക് നൽകുന്നതെന്നതിനാൽ നിരവധി മേഖലകളിൽ അവ൪ക്ക് പുരുഷൻമാരേക്കാൾ ശോഭിക്കാനാവും. സ്ത്രീകളോടുള്ള ബഹുമാനത്തിൻെറ കാര്യത്തിൽ റിപ്പോ൪ട്ടിലെ കണ്ടെത്തലുകളിൽ ഒരു അത്ഭുതവുമില്ല. എന്നാൽ, സ്ത്രീകളുടെ അവകാശങ്ങളുടെ പേരിൽ തങ്ങളെ വിമ൪ശിക്കുന്ന രാജ്യങ്ങളേക്കാൾ മുകളിൽ യു.എ.ഇ വന്നതിലാണ് തങ്ങൾക്ക് അത്ഭുതമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.
സ്ത്രീകളുടെ ജോലിയെയും രാജ്യത്തിൻെറ തലമുറകളെ വള൪ത്തിക്കൊണ്ട് വരുന്നതിൽ അവ൪ക്കുള്ള പങ്കിനെയും മാനിക്കുന്നത് പോലെ അവരുടെ ത്യാഗങ്ങളെ തങ്ങൾ ആദരിക്കുകയും ചെയ്യുന്നു. തങ്ങൾ അവരെ അമ്മയായും സഹോദരിയായും ഭാര്യയായും മകളായും ബഹുമാനിക്കുന്നു. അധ്യാപിക, എൻജിനീയ൪, ഡോക്ട൪, ഉദ്യോഗസ്ഥ തുടങ്ങിയ നിലകളിലും രാഷ്ട്ര സംസ്ഥാപനത്തിന് പുരഷൻെറ പങ്കാളിയെന്ന നിലയിലും അഭിനന്ദിക്കുന്നു.
ഇസ്ലാം ആഹ്വാനം ചെയ്യുന്നതിനാലും രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാനാൽ തങ്ങൾ പ്രചോദിപ്പിക്കപ്പെടുന്നതിനാലും യു.എ.ഇയിലെ സ്ത്രീകൾ ഏറെ വിലമതിക്കപ്പെടുകയും ആദരവോടും അന്തസ്സോടെയും പെരുമാറപ്പെടുകയും ചെയ്യുന്നു. യഥാ൪ഥ അറബ് മൂല്യങ്ങളാൽ നിയന്ത്രിക്കപ്പെടുകയും നയിക്കപ്പെടുകയും ചെയ്യുന്നതാണ് തങ്ങളുടെ രാജ്യത്തിൻെറ സമൃദ്ധിയെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.