ബഹ്റൈന്‍ പാലത്തില്‍ 100 കോടിയുടെ മയക്കു മരുന്നു വേട്ട
text_fieldsദമ്മാം: രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച രണ്ടു കോടിയിലധികം വരുന്ന മയക്കു മരുന്നു ഗുളികകൾ അധികൃത൪ പിടികൂടി. വിപണിയിൽ 100 കോടിയിലധികം റിയാൽ വില വരുന്ന മയക്കു മരുന്നുകളാണ് പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു സ്വദേശികളെയും ഒരു ബഹ്റൈൻ പൗരനെയും അറസ്റ്റു ചെയ്തു. സിറിയൻ സ്വദേശികളുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര മയക്കുമരുന്നു സംഘവുമായി ബന്ധമുള്ളവരാണ് പിടിയിലായതെന്നാണ് സൂചന. ബഹ്റൈൻ സുരക്ഷ അധികൃതരുടെ സഹായത്തോടെയാണ് ഇത്രയും വലിയ മയക്കു മരുന്നു വേട്ട നടത്താനായതെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ബഹ്റൈൻ പാലം വഴിയാണ് പ്ളാസ്റ്റിക് ചാക്കുകളിലാക്കിയ മയക്കു മരുന്നുകൾ കടത്താൻ ശ്രമിച്ചത്. ഗൾഫ് രാജ്യങ്ങളിൽ മൊത്തം വ്യാപിച്ചു കിടക്കുന്ന മയക്കു മരുന്ന് സംഘമാണ് സംഭവത്തിന് പിന്നിലുള്ളതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ സംശയിക്കുന്നത്. പിടിയിലായ സംഘത്തെ കൂടുതൽ അന്വേഷണങ്ങൾക്കായി ബന്ധപ്പെട്ട അധികൃത൪ക്ക് കൈമാറി. പിടിയിലായ വസ്തുക്കൾ വിദഗ്ധ പരിശോധനക്കായി ഫോറൻസിക് ലാബിലേക്ക് മാറ്റി. മയക്കു മരുന്ന് കടത്തുന്നത് ഗുരുതരമായ കുറ്റമാണെന്നും പിടികൂടിയാൽ ക൪ശന നടപടി സ്വീകരിക്കുമെന്നും അധികൃത൪ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.