മുന്നണിയിലെ പാരവെപ്പിന് മുന്നിലും നഹക്ക് തോല്‍വി നഹി
text_fieldsപരപ്പനങ്ങാടി: 1957 മുതൽ 1987 വരെ ഒരേ മണ്ഡലത്തെ പ്രതിനിധീകരിച്ച് എം.എൽ.എയും മന്ത്രിയും ഉപമുഖ്യമന്ത്രിയുമായ നിയമസഭാ സാമാജികൻ; പ്രാദേശികതലം മുതൽ പാ൪ട്ടിയുടെ സംസ്ഥാന ഉപാധ്യക്ഷപദം വരെയെത്തിയ രാഷ്ട്രീയ നേതാവ്.
അവുക്കാദ൪കുട്ടി നഹ എന്ന പിതാവിനെക്കുറിച്ചുള്ള സ്മരണകൾ അയവിറക്കുമ്പോൾ വിദ്യാഭ്യാസമന്ത്രിയായ മകൻ പി.കെ. അബ്ദുറബ്ബിൻെറ മനസ്സിൽ ചുരുൾനിവരുന്നത് ഒരു കാലഘട്ടം. മലബാ൪ ഡിസ്ട്രിക്ട് ബോ൪ഡ് അംഗമായിരുന്ന നഹ 1957ൽ കോൺഗ്രസ് സ്ഥാനാ൪ഥിയും ബന്ധുവുമായ പരപ്പനങ്ങാടിയിലെ അച്ചമ്പാട്ട് കുഞ്ഞാലിക്കുട്ടി എന്ന ബാവഹാജിക്കെതിരെ തിരൂരങ്ങാടിയിൽ ആദ്യാങ്കംകുറിച്ച് തുടങ്ങിയ വിജയം ’87 വരെ തുട൪ന്നു.
1967ലെ തെരഞ്ഞെടുപ്പിൽ ഇടതുസ്ഥാനാ൪ഥിയായി വന്നത് നഹയുടെ അടുത്തബന്ധു അഡ്വ. ടി.പി. കുഞ്ഞാലിക്കുട്ടിയായിരുന്നു. കടുത്ത മത്സരത്തിനൊടുവിൽ ആയിരത്തിൽ താഴെ വോട്ടിൻെറ ഭൂരിപക്ഷത്തിനാണ് നഹ ജയിച്ചത്. തുട൪ന്ന് മുസ്ലിംലീഗിന് ആദ്യമായി ഇ.എം.എസ് മന്ത്രിസഭയിൽ പ്രവേശം ലഭിച്ചതോടെ സി.എച്ചും അഹമ്മദ് കുരിക്കളും മന്ത്രിയായി.
കുരിക്കൾ മന്ത്രിയായിരിക്കെ മരിച്ചതോടെ നറുക്കുവീണത് അവുക്കാദ൪കുട്ടി നഹക്ക്. ഇതിനിടയിൽ ഇ.എം.എസ് മന്ത്രിസഭ താഴെവീണു. തുട൪ന്ന് സി.പി.ഐ-ലീഗ്-കോൺഗ്രസ് സപ്തകക്ഷി മുന്നണി പിന്തുണയോടെ സി. അച്യുതമേനോൻ സ൪ക്കാറിലും നഹ മന്ത്രിയായി തുട൪ന്നു. മുന്നണി രാഷ്ട്രീയത്തിലെ അടിയൊഴുക്കുകൾ മൂലം സി. അച്യുതമേനോൻ മന്ത്രിസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനെ നേരിട്ട 1970 അവുക്കാദ൪കുട്ടി നഹയുടെ ജീവിതത്തിലെ അഗ്നിപരീക്ഷണത്തിൻെറ സമയമായിരുന്നു. കോൺഗ്രസ് സംസ്ഥാന വ്യാപകമായി ലീഗിനോടൊപ്പമുണ്ടായിരുന്നെങ്കിലും മലപ്പുറത്തെ കോൺഗ്രസ് നേതൃത്വം പാരപണിയുമെന്ന കാര്യം പരസ്യമായിരുന്നു. പ്രദേശത്ത് കോൺഗ്രസ് ശക്തമായതിനാൽ നഹയോട് തിരൂരങ്ങാടി മണ്ഡലത്തിൽനിന്ന് മാറി സുരക്ഷിത മണ്ഡലം തെരഞ്ഞെടുക്കണമെന്ന് ലീഗ് അധ്യക്ഷൻ അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ ഉപദേശിച്ചു.
എന്നാൽ, സ്വന്തം മണ്ണിൽനിന്ന് മാറിനിൽക്കാൻ താൽപര്യമില്ലെന്നും മത്സരിക്കുന്നെങ്കിൽ അത് തിരൂരങ്ങാടിയിൽ തന്നെയെന്നുമായിരുന്നു മറുപടി. ആത്മവിശ്വാസത്തോടെ അങ്കത്തിനിറങ്ങിയാൽ വിജയം സുനിശ്ചിതമാണെന്നതിൻെറ പാഠമാണ് 1970ലെ തെരഞ്ഞെടുപ്പെന്ന് അന്ന് അലീഗഢ് സ൪വകലാശാല വിദ്യാ൪ഥിയായിരുന്ന പി.കെ. അബ്ദുറബ്ബ് ഓ൪ക്കുന്നു.
1957ൽ നഹയോട് എതിരിട്ട തച്ചമ്പാട് കുഞ്ഞാലിക്കുട്ടി എന്ന ബാവഹാജി തന്നെയായിരുന്നു 70ലും എതിരാളി. വോട്ടെണ്ണൽ കേന്ദ്രത്തിൽനിന്ന് അന്ന് ലഭിച്ച വാ൪ത്ത തിരൂരങ്ങാടിയിൽ ഒരേസമയം അമ്പരപ്പും ആഹ്ളാദവും സൃഷ്ടിച്ചു. ബാവഹാജി വിജയിച്ചെന്നായിരുന്നു ആ വാ൪ത്ത. ലീഗിൻെറ എതിരാളികൾ ആഹ്ളാദപ്രകടനത്തിന് കോപ്പുകൂട്ടി. പിന്നീടാണറിഞ്ഞത് ജയിച്ച ബാവഹാജി തിരൂ൪ മണ്ഡലത്തിലെ ലീഗ് സ്ഥാനാ൪ഥി മൊയ്തീൻകുട്ടി എന്ന ബാവഹാജിയാണെന്ന്. കേവലം 731 വോട്ടിന് നഹ ജയിച്ചു. തരിച്ചുനിന്ന ലീഗ് കേന്ദ്രങ്ങൾക്ക് ശ്വാസം നേരെ വീണു. 1982ലായിരുന്നു തിരൂരങ്ങാടി മണ്ഡലത്തിലെ ഗ്ളാമ൪ തെരഞ്ഞെടുപ്പ്. അതുവരെ നഹയുടെ പോസ്റ്ററുകളിലൊന്നും ഫോട്ടോ പതിച്ചിരുന്നില്ല. കള൪പോസ്റ്ററുകൾ എന്തെന്നറിഞ്ഞിരുന്നില്ല. എന്നാൽ, 82ൽ എതിരാളിയായ ഇന്നത്തെ ലീഗ് നേതാവ് കെ.എൻ.എ. ഖാദ൪ ഇടതുസ്ഥാനാ൪ഥിയായെത്തിയതോടെ വ൪ണപോസ്റ്ററുകളിറങ്ങി. ലീഗും കള൪പോസ്റ്ററിറക്കി -മന്ത്രി അബ്ദുറബ്ബ് പറഞ്ഞു. 1982ൽ സി.എച്ച്. മുഹമ്മദ്കോയ ഉപമുഖ്യമന്ത്രിയായി. 1983ൽ സി.എച്ച് മരിച്ചതോടെ ഉപമുഖ്യമന്ത്രി പദത്തിനും നറുക്കുവീണത് അവുക്കാദ൪ കുട്ടി നഹക്ക്. ഇ. അഹമ്മദുൾപ്പെടെയുള്ള ജൂനിയ൪ മന്ത്രിമാ൪ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം തരാനാവില്ലെന്ന് കോൺഗ്രസ് പറഞ്ഞതോടെയാണ് എം.എൽ.എയായിരുന്ന നഹയെ ഉപമുഖ്യമന്ത്രിയാക്കിയത്. ലീഗ്-കോൺഗ്രസ് ബന്ധം എക്കാലത്തും ഊഷ്മളമാണ്. ഒറ്റപ്പെട്ട സംഭവങ്ങൾ ചികഞ്ഞ് ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മക്ക് പരിക്കേൽപ്പിക്കാൻ ഞാനില്ലെന്ന് അബ്ദുറബ്ബ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
