ജനിതക അധിനിവേശത്തിന് കേന്ദ്രത്തിന്‍െറ പച്ചക്കൊടി
text_fieldsജനിതകമാറ്റം വരുത്തിയ (ജി.എം) വിളകൾ കൃഷിപ്പാടങ്ങളിൽ പരീക്ഷിക്കാൻ കേന്ദ്രസ൪ക്കാ൪ ഈയിടെ നൽകിയ അനുമതി സംശയാസ്പദമാണ്. ലോക്സഭ കാലാവധി തീ൪ന്ന് പിരിഞ്ഞ ശേഷം കഴിഞ്ഞയാഴ്ച കേന്ദ്ര പരിസ്ഥിതി മന്ത്രി വീരപ്പമൊയ്ലിയാണ് നെല്ലും ഗോതമ്പും അടക്കം 200 ഭക്ഷ്യവിളകൾക്ക് ഇന്ത്യയിൽ കാ൪ഷിക പരീക്ഷണം നടത്താൻ വൻകിട കമ്പനികൾക്ക് അനുവാദം നൽകിയതായി പ്രഖ്യാപിച്ചത്. സംസ്ഥാനങ്ങളിൽ ഇത് പ്രാവ൪ത്തികമാകാൻ അതത് സംസ്ഥാനസ൪ക്കാറുകൾ സമ്മതിക്കണമെന്ന് നിശ്ചയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. കുറച്ചു വ൪ഷമായി മൊൺസാൻേറാ, മഹികോ തുടങ്ങിയ കമ്പനികൾ ജി.എം കൃഷി അനുമതിക്കായി സ൪ക്കാറുകളിൽ സമ്മ൪ദം ചെലുത്തുന്നുണ്ട്. കേന്ദ്ര കൃഷിമന്ത്രി ശരദ് പവാ൪ അവരുടെ ശക്തനായ വക്താവാണ്. എങ്കിലും പരിസ്ഥിതി ഗ്രൂപ്പുകളും നിഷ്പക്ഷരായ ശാസ്ത്രജ്ഞരും ഉയ൪ത്തിയ കടുത്ത എതി൪പ്പുമൂലം ജി.എം കമ്പനികളുടെ ലക്ഷ്യം നടക്കാതെപോവുകയായിരുന്നു. ഒരു ഘട്ടത്തിൽ അവിഹിത സ്വാധീനത്തിലൂടെ ജി.എം വഴുതനക്ക് അനുമതി കൊടുത്തെങ്കിലും കടുത്ത ജനകീയ എതി൪പ്പിനെ തുട൪ന്ന് പിൻവലിക്കേണ്ടിവന്നു; മാത്രമല്ല, ച൪ച്ചകൾക്കും പഠനങ്ങൾക്കും ശേഷം അന്നത്തെ മന്ത്രി ജയറാം രമേശ് ജി.എം പരീക്ഷണങ്ങൾക്ക് മൊറട്ടോറിയം ഏ൪പ്പെടുത്തി. അതിനുശേഷം കേന്ദ്രമന്ത്രിസഭ പുന$സംഘടിപ്പിക്കുകയും ജയറാം രമേശിനെ വകുപ്പിൽനിന്ന് മാറ്റുകയും ചെയ്തു. പിന്നീട് വന്ന ജയന്തി നടരാജനും ജി.എം വിളകൾക്ക് അനുവാദം നൽകാൻ തയാറായില്ല. എന്നാൽ, ഇപ്പോഴത്തെ മന്ത്രി വീരപ്പമൊയ്ലി സ്ഥാനമേറ്റ് ഏതാനും മാസങ്ങൾക്കുള്ളിൽ ഒട്ടനേകം വിവാദ തീരുമാനങ്ങൾ എടുത്തുകൊണ്ടിരിക്കുന്നു - എല്ലാം വൻ കോ൪പറേറ്റുകൾക്ക് അനുകൂലമായവ. ജി.എം കമ്പനികൾക്ക് ഇപ്പോൾ പ്രഖ്യാപിച്ച ആനുകൂല്യം നിയമപരമായും ധാ൪മികമായും ചോദ്യംചെയ്യപ്പെടേണ്ടതാണ്.
കേന്ദ്രസ൪ക്കാ൪ ഇക്കാര്യത്തിൽ മാനദണ്ഡങ്ങൾ മറികടന്ന് തീരുമാനമെടുക്കുന്നതായി നേരത്തേ സൂചന വന്നിരുന്നു. കുറച്ചുമുമ്പാണ് പ്രധാനമന്ത്രി മൻമോഹൻ സിങ്തന്നെ, ജമ്മുവിൽ നടന്ന ഇന്ത്യൻ ശാസ്ത്രകോൺഗ്രസിൽ വെച്ച് ജി.എം വിളകൾക്കെതിരായ ‘അശാസ്ത്രീയമായ മുൻധാരണകൾ’ തിരുത്തണമെന്ന് ആഹ്വാനംചെയ്തത്. ഒരുപാട് ശാസ്ത്രജ്ഞ൪ ജി.എം വിളകൾക്കെതിരെ മുന്നറിയിപ്പ് നൽകിയിട്ടും വിവിധ രാജ്യങ്ങളിൽ ജി.എം വിളകൾ നൽകിയ അനുഭവപാഠങ്ങളുടെ വെളിച്ചത്തിൽ ആ രാജ്യങ്ങൾ അവ നിരോധിച്ചിട്ടും ഇത്ര ലാഘവത്തോടെ പ്രധാനമന്ത്രിക്ക് ഇങ്ങനെ നിലപാടെടുക്കാൻ കഴിഞ്ഞത് അണിയറ നീക്കങ്ങളുടെ ലക്ഷണംതന്നെയായിരുന്നു. കമ്പനികൾക്കുവേണ്ടിയുള്ള അണിയറ നീക്കങ്ങളാണ് വിജയിക്കുന്നത്; അതാകട്ടെ, ശാസ്ത്രജ്ഞരുടെ അഭിപ്രായങ്ങളെയും ബി.ടി പരുത്തിയിലെ അനുഭവപാഠങ്ങളെയും ചട്ടങ്ങളത്തെന്നെയും വെല്ലുവിളിച്ച്! ജി.എം പരീക്ഷണങ്ങളെ ചോദ്യംചെയ്തുകൊണ്ടുള്ള ഒരു ഹരജിയിൽ സുപ്രീംകോടതി ആറംഗ വിദഗ്ധസമിതിയെ വെച്ചിരുന്നു. നിലപാട് വ്യക്തമാക്കാൻ കോടതി സ൪ക്കാറിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. അടുത്ത മാസം സത്യവാങ്മൂലം നൽകാനിരിക്കെയാണ് മന്ത്രിയുടെ പരസ്യപ്രഖ്യാപനം. ജനിതക എൻജിനീയറിങ് അംഗീകരണ സമിതിയുടെ (ജി.ഇ.എ.സി) അടുത്ത യോഗവും ഈ മാസം നടക്കാനിരിക്കുന്നു. മുമ്പില്ലാത്തവിധം കൃഷിമന്ത്രാലയത്തോട് ചേ൪ന്നുകൊണ്ട് പരിസ്ഥിതിമന്ത്രാലയം കൂടി ഇതാദ്യമായി നിലപാടെടുക്കുകയും പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. മൊൺസാൻേറായുടെ ഓഹരിവില ഉയ൪ന്നുകഴിഞ്ഞു.
പഴുതടച്ച സുരക്ഷാ മാനദണ്ഡങ്ങൾ ഇല്ലാതെ ജി.എം പരീക്ഷണങ്ങൾ അരുതെന്ന നിലപാടിൽനിന്നുള്ള പിന്മാറ്റം കൂടിയാണിത്. പാടത്തെ പരീക്ഷണങ്ങൾ എത്രത്തോളം സുരക്ഷിതമാകുമെന്ന് സുപ്രീംകോടതി തീ൪പ്പുനൽകിയിട്ടില്ല; കോടതി നിയോഗിച്ച സമിതിയാകട്ടെ, ഒരാളൊഴിച്ച് പരീക്ഷണങ്ങളോട് വിയോജിക്കുന്നു. സംസ്ഥാനങ്ങളുടെ വിസമ്മതം പരിഗണിക്കുമെന്നത് മുമ്പേ നിലവിലുള്ള വ്യവസ്ഥയാണ്; അതാകട്ടെ, പരിസ്ഥിതി കാര്യങ്ങളിൽ അപ്രായോഗികവും. മഹാരാഷ്ട്ര, പഞ്ചാബ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങൾ മുമ്പേ സമ്മതം പ്രഖ്യാപിച്ചവരാണ്; ബിഹാ൪, കേരളം, ഒഡിഷ തുടങ്ങി, വിസമ്മതം പ്രകടിപ്പിച്ചവരെ വരുതിയിൽ കൊണ്ടുവരാൻ കമ്പനികൾക്ക് പ്രയാസമുണ്ടാകില്ല. ജനങ്ങളുടെ ആരോഗ്യം, രാജ്യത്തിൻെറ ഭക്ഷ്യസുരക്ഷ, കാ൪ഷിക മേഖലയിലെ സ്വാശ്രയത്വം എന്നീ തത്ത്വങ്ങൾ നോക്കിയാൽ ഇന്ത്യയിൽ ഇന്ന് ജി.എം പരീക്ഷണങ്ങൾക്ക് പ്രസക്തിയില്ല. ഭക്ഷ്യദൗ൪ലഭ്യം അനുഭവിക്കുന്ന രാജ്യങ്ങൾ വരെ അവ വിലക്കിയിരിക്കെ ആവശ്യത്തെക്കാൾ 26 കോടി ടൺ അധികം ഭക്ഷ്യധാന്യങ്ങൾ ഉൽപാദിപ്പിക്കുന്ന ഇന്ത്യ എന്തിനാണ് പരാശ്രയത്വത്തിൻെറ വാതിൽ തുറന്നുകൊടുക്കുന്നത്? വരൾച്ച വരുന്നു എന്നാണ് ഇപ്പോൾ വാദം; വറുതിക്കാലത്തുപോലും കോടിക്കണക്കിന് ടൺ ധാന്യങ്ങൾ ഗോഡൗണുകളിലും പുറത്തും നശിക്കാനിടവരുത്തിയതിന് കോടതിയുടെ വിമ൪ശം ഏറ്റുവാങ്ങിയവ൪ ഇങ്ങനെ വാദിക്കുന്നത് മറ്റെന്തോ കണ്ടിട്ടാണ്. ജനവിരുദ്ധവും ക൪ഷകവിരുദ്ധവുമായ ഈ നീക്കത്തെ ചെറുത്തുതോൽപിക്കേണ്ട സമയമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
